Showing posts with label ചാനലുകള്‍. Show all posts
Showing posts with label ചാനലുകള്‍. Show all posts

പൊങ്കാല സംസ്കാരമല്ല വേണ്ടത്.

**msntekurippukal | 20 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(യുക്തിരേഖ 2013 ഏപ്രില്‍ ലക്കം ( വാല്യം 28 ലക്കം 4) പ്രസിദ്ധീകരിച്ച ഒരു വായനക്കാരന്റെ ഒരു കത്താണ് താഴെ കൊടുക്കുന്നത്.വായിക്കുക, സംവാദത്തിലേര്‍പ്പെടുക.)

             അമ്മാവാ എന്നെ തല്ലല്ലേ,  ഞാന്‍ നന്നാവില്ല! പറഞ്ഞു വരുന്നത് ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചു തന്നെ.ഒരു സ്വകാര്യ ട്രസ്റ്റായ ആറ്റുകാല്‍ ക്ഷേത്രത്തിന് പണമുണ്ടാക്കാനാണ് എല്ലാ വിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന സര്‍ക്കാരും അധികാരി വര്‍ഗവും ഒരു വശത്തും പൊങ്കാ‍ല ടെലികാസ്റ്റ് ചെയ്യാന്‍ മത്സരിക്കുന്ന ചാനലുകളും കൂടി ഒരു സമൂഹത്തെ അപ്പാടെ പിറകോട്ടടിച്ച് കാടത്തത്തിലേക്കും ജീര്‍ണതയിലേക്കും നയിക്കുന്ന കാഴ്ച ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ശോഭിക്കുന്നതല്ല.സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ഇത്തരം പ്രവര്‍ത്തിയെ എങ്ങിനെ സംബോധന ചെയ്യണമെന്ന ആ‍ശയക്കുഴപ്പത്തിലാണു ഞാന്‍.നാരീ പൂജയും പൊങ്കാല സംസ്കാരവും വളര്‍ന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയില്‍ എത്തിയിരിക്കുന്നു.സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ചിന്താശീലം നശിച്ച മടിയന്മാരായ ഒരു ജനവിഭാഗത്തെ സൃഷ്ടിക്കുന്നതില്‍ ഈ ആചാരങ്ങളെന്നു ഓമനപ്പേരില്‍ അറിയപ്പെടുന്ന അനാചാരങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല.
                  ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒന്നോ രണ്ടോ ദിവസമുള്ള സമരത്തെ പൊളിക്കാന്‍ തലങ്ങും വിലങ്ങും  ശ്രമിച്ച സര്‍ക്കാര്‍ ഓരോ പ്രദേശത്തുമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അവധി കൊടുക്കുന്നത് ന്യായീകരിക്കാമോ.പൊങ്കാലകള്‍ പൊതുജനങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.ഒപ്പം അന്തരീക്ഷമലിനീകരണം ഈ ചടങ്ങിന്റെ അവിഭാജ്യഘടകങ്ങളാണല്ലോ.ഈ അനാചാരങ്ങള്‍ കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനമെന്നുകൂടി ഇതിന് ഒത്താശയുള്ളവര്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.നവോത്ഥാനമൂല്യങ്ങളേ തകര്‍ത്തു കൊണ്ട് നമ്മുടെ ഈ പിന്നോട്ടുള്ള യാത്ര ഗുരുതരമായ അവസ്ഥയിലേക്കാ‍ണ് പോകുന്നത്.ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടവര്‍ നീണ്ട നിദ്രയിലാണെന്നു വേണം കരുതാന്‍.അല്ലെങ്കില്‍ ബോധപൂര്‍വം നിശബ്ദരായിരിക്കുന്നു.
                        വെള്ളമില്ലെങ്കിലെന്ത്? വരള്‍ച്ചയാണെങ്കിലെന്ത്?തിരുവനന്തപുരം നഗരം 60 മണിക്കൂര്‍ വെള്ളമില്ലാതെ വിഷമിച്ചത് അമ്മയുടെ അനുഗ്രഹം കൊണ്ട്.ദേവിയുടെ അനുഗ്രഹമുണ്ടല്ലോ പിന്നെയെന്തിനു ഭയം.ആറ്റുകാല്‍ ഭഗവതിയുടെ ഭക്തകള്‍ക്ക് അത് സ്ത്രീകളായാലും പെണ്‍‌കുട്ടികളായാലും ഇത്ര ഭയരഹിതരായി എപ്പോഴും ഏതു സമയത്തും പുറത്തിറങ്ങി നടക്കാമല്ലോ?അങ്ങനെ അവര്‍ സമാധാനിക്കട്ടെ. സ്ത്രീകളോടും പെണ്‍‌കുട്ടികളോടൂം കാട്ടുന്ന കുറ്റകൃത്യങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ വേണ്ടത് സ്വതന്ത്രചിന്തയും യുക്തിയിലധിഷ്ഠിതമായ ദൈനംദിന പ്രവര്‍ത്തികളുമാണ് പൊങ്കാലയല്ല.  നാരീപൂജയല്ല . എല്ലാം പൊള്ളയായ പ്രഹസനങ്ങളാണെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. നാടും സമൂഹവും നന്നാകാനുള്ള വഴി പൊങ്കാലയല്ല.അദ്ധ്വാനശീലവും മാനവീകമൂല്യങ്ങളും പരിരക്ഷിച്ചു കൊണ്ടുള്ള ജീവിതവുമാണ്.
              

ഇന്നാട്ടിലെ സാധാരണക്കാരനായ മനുഷ്യരോട്

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                           സ്റ്റിസ് ബസന്തിന്റെ പ്രസ്താവനയാണ് ഇന്നലെ മുതല്‍ കേരളത്തില്‍ കൊടുംകാറ്റായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെകുറിച്ചുള്ള ആ പ്രസ്താവം വായിക്കാത്തവരോ അറിയാത്തവരോ ആയി ഈ ഭൂമി മലയാളത്തിലാരുമുണ്ടാകുമെന്ന് തോന്നുന്നില്ല.അതിനാല്‍ ഞാനത് വീണ്ടുമെഴുതി ഈ പേജ് മലീമസമാക്കുന്നില്ല. ഈ ജസ്റ്റിസ് ബസന്ത് തന്നെയായിരുന്നു കീഴ്‌കോടതികളെല്ലാം ശിക്ഷിച്ച ഈ കേസ് വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ച രണ്ടു ജഡ്ജിമാരിലൊരാള്‍. തന്നെയുമല്ല ജസ്റ്റിസ് ബസന്ത് പ്രധാന ജഡ്ജിയുടെ വിധിയോടൊപ്പം രണ്ടു പേജ് വരുന്ന ഒരു സ്വന്തം നിരീക്ഷണവും കൂട്ടിച്ചേര്‍ത്തിരുന്നു പോലും എന്തുകൊണ്ട് പ്രതികളെ വെറുതെ വിടണമെന്ന് വിശദീകരിച്ചുകൊണ്ട്. ആ നിരീക്ഷണം തന്നെയായിരിക്കണം അദ്ദേഹം ഇന്നലെ പ്രസിദ്ധീകരിക്കില്ല എന്ന പൂര്‍ണ വിശ്വാസത്തില്‍ ചാനലുകാരോട് വിശദീകരിച്ചത്. എന്നിട്ടദ്ദേഹം പറയുന്നുമുണ്ട് വിമര്‍ശകരാരും തങ്ങളുടെ വിധി വായിച്ചു നോക്കാന്‍ മിനക്കെട്ടില്ല എന്ന്.സുപ്രീം കോടതി പോലും തങ്ങളുടെ വിധി വായിക്കാന്‍ മിനക്കെട്ടില്ല എന്നും അദ്ദേഹം പറയുന്നു.
                           അദ്ദേഹത്തിന്റെ പ്രധാന ആര്‍ഗുമെന്റ് സൂര്യനെല്ലി പെണ്‍കുട്ടി ഒരു വഴിപിഴച്ചവള്‍ ആണെന്നാണ്. അവിടെ നടന്നത് ബാലവേശ്യാ വൃത്തിയെന്നും അദ്ദേഹം ആരോപിച്ചു.(കേരള കൌമുദി 10/02/13)പത്രം തുടരുന്നു, പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്നും നടന്നത് ബലാത്സംഗമല്ലെന്നും അഭിമുഖത്തില്‍ ബസന്ത് പറഞ്ഞു.പെണ്‍കുട്ടിക്ക് പക്വതയില്ലായിരുന്നു,വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ അവള്‍ തട്ടിപ്പ് കാട്ടി.ബാല്യവേശ്യാവൃത്തി അസാന്മാര്‍ഗികമാണ് എന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഞെട്ടിയത് വിധിപ്രസ്താവം വായിക്കാത്തതിനാലാണ് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ത്തു.( എല്ലാ ഉദ്ധരണികളും 10/02/13 ലെ കേരള കൌമുദി ദിനപത്രത്തില്‍ നിന്ന്.)
                                              ബാലവേശ്യാവൃത്തി പോലും കുറ്റകരമായ ഒരു രാജ്യമാണ് നമ്മുടെ രാജ്യം.പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മതത്തോടെയാണെങ്കില്‍ പോലും പ്രാപിക്കുന്നത് ബലാത്സംഗകുറ്റമാക്കിയ രാജ്യമാണ് നമ്മുടേത്. ഈയൊരൊറ്റകാരണം കൊണ്ടുതന്നെ പ്രതികള്‍ ശിക്ഷാര്‍ഹര്‍ ആണന്ന് ഏതുകൊച്ചുകുട്ടിക്കു പോലും അറിയാം.ഇതൊന്നും അറിയാത്ത ആളല്ല ജസ്റ്റിസ് ബസന്ത്. എന്നിട്ടും പ്രതികളെ നിരപരാധികളായി കണ്ട് വിട്ടയക്കുകയും പിന്നീട് ഒരു സന്നിഗ്ധഘട്ടത്തില്‍ ആ വിധിയെ ന്യായീകരിക്കുവാന്‍ ആ ജഡ്ജ് തയ്യാറാവുകയും ചെയ്യുന്നു.എന്തുകൊണ്ടിത് എന്നതിന് എനിക്കു തോന്നിയ ഒരു വിശദീകരണമാണീ പോസ്റ്റ്.ശരിയാകാം,തെറ്റാകാം എങ്കിലും എന്റെ അഭിപ്രായം മാത്രം.
                                         നമുക്കറിയാം നാം ജീവിക്കുന്ന സമൂഹം രണ്ടു വര്‍ഗങ്ങളായി പിരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്. മനുഷ്യജാതി ഉല്‍ഭവിച്ച ആദ്യകാലങ്ങളില്‍ നിലനിന്നിരുന്ന പ്രാകൃതകമ്യൂണിസം എന്ന വ്യവസ്ഥിതി ഒഴിച്ചാല്‍ പിന്നീടു വന്ന എല്ലാ വ്യവസ്ഥകളിലും സമൂഹം വര്‍ഗങ്ങളായി തിരിഞ്ഞിരുന്നു.അടിമയും ഉടമയും അല്ലെങ്കില്‍ നാടുവാഴിയും കുടിയാനും അല്ലെങ്കില്‍ മുതലാളിയും തൊഴിലാളിയും എന്നൊക്കെയായി.തുടക്കത്തില്‍ പരസ്പരം പൊരുത്തപ്പെട്ടും സഹകരിച്ചും ഒക്കെ നില്‍ക്കാന്‍ ശ്രമിക്കുന്ന ഈ വര്‍ഗങ്ങള്‍ വളരെ പെട്ടെന്ന് സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തും.അതു സംഭവിച്ചേ മതിയാകൂ.കാരണം ഈ വര്‍ഗങ്ങളില്‍ ഒന്ന് ഏപ്പോഴും പുരോഗമനപരവും അഭിവൃത്തിയിലേക്കും ഒക്കെ നയിക്കുന്നതും മറ്റേത് നേരെ തിരിച്ചുമൊക്കെയായിരിക്കുകയും ചെയ്യും.മുന്നോട്ട് കുതിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വര്ഗത്തെ എത്രമാത്രം പിന്നോട്ടടിപ്പിക്കാന്‍ കഴിയുമോ അതൊക്കെ മറ്റേ വര്‍ഗം ചെയ്യും.കാരണം സ്വന്തം നിലനില്‍പ്പുതന്നെ.അതുകൊണ്ടു തന്നെ സ്വന്തം വര്‍ഗത്തിനായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമെങ്കിലും അതങ്ങനയല്ല എന്ന് പുരോഗമനവര്‍ഗത്തെ ധരിപ്പിക്കാനും വിശ്വസിപ്പിക്കാനും ഒക്കെ ചൂഷകരുടെ വര്‍ഗം ശ്രമിക്കും. ശ്രമിക്കും.കാരണം എന്നാലെ അവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റൂ എന്നതു തന്നെ!അതുകൊണ്ടു തന്നെ അദ്ധ്വാനിക്കുന്നവനെ, പണിയെടുക്കുന്നവനെ ദിനേന ചൂഷണം ചെയ്യുമ്പോളും അതങ്ങനെയല്ല എന്ന് ധരിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും എന്നത് നിത്യജീവിതത്തില്‍ നമുക്കറിയാവുന്നതാണ്. 
                                                                ദിനം പ്രതി ഇന്ധനവില വര്‍ദ്ധിപ്പിക്കുമ്പോഴും കുത്തകകള്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരികൊടുക്കുമ്പോഴും പട്ടിണിപ്പാവങ്ങള്‍ക്കു മേല്‍ നികുതി ഭാരം കൂടുതല്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കുമ്പോഴും അത് ചെയ്യുന്നത് പാവങ്ങളെ സഹായിക്കാനാണ് എന്ന് അവര്‍ വൃഥാ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതു പോലെ തന്നെ മറ്റൊരു കാര്യമാണ് ഏതു സംഭവത്തേയും തങ്ങള്‍ക്കും തങ്ങളുടെ വര്‍ഗത്തിന്റേയും കാഴ്ച്ചപ്പാടില്‍ വ്യാഖ്യാനിക്കാനും അത് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിക്കാനുമുള്ള ത്വര.ഏതൊരു സംഭവത്തേയും ആ സംഭവമായി ത്തന്നെ കാണാതെ ആ സംഭവം തങ്ങളുടെ വര്‍ഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന്, അല്ലെങ്കില്‍ ആ സംഭവം തങ്ങളുടെ, തങ്ങളുടെ വര്‍ഗത്തിന്റെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും എന്ന് കണ്ട് അതിനനുസരിച്ച് മാറ്റിയെടുക്കാന്‍ രണ്ടു വര്‍ഗവും ശ്രമിക്കും.അങ്ങനെയാണ് പെന്‍ഴ്ഷന്‍ നിലനിര്‍ത്താനുള്ള സമരം മനോരമയ്ക്ക് അക്രമസമരവും ദേശാഭിമാനിയ്ക്ക് നിലനില്‍പ്പിനായുള്ള സമരവുമായി മാറുന്നത്.പെന്‍ഷന്‍ നിലനിറുത്തുക എന്നത് മാറിയ സാഹചര്യത്തില്‍ മുതലാളിവര്‍ഗത്തിന്റെ ലാഭത്തില്‍ കുറവുണ്ടാക്കുമെന്നതിനാല്‍ അത് വെട്ടിക്കുറയ്ക്കാനവര്‍ മുതിരും.അത് മുതലാളിത്വത്തെ സംബന്ധിച്ചിടത്തോളം വളരെ ശരിയായ കാര്യമാണ്.എന്നാല്‍ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അത് തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടുന്ന പ്രവര്‍ത്തിയായതിനാല്‍ അവരത് സര്‍വസന്നാഹത്തോടെയും എതിര്‍ക്കും.കാരണം അവരെ സംബന്ധിച്ചിടത്തോളം അതാണ് ശരി.
                 നോക്കൂ, ഒരേ കാര്യം തന്നെ രണ്ടു രീതിയില്‍ രണ്ടു വര്‍ഗങ്ങളും ഉപയോഗിക്കുന്നത്.നമ്മുടെ നാട്ടിലുണ്ടാകുന്ന ഏതൊരു പ്രശ്നത്തിലും ഇതുപോലെ രണ്ടൂ പക്ഷങ്ങളുണ്ട്, ഒന്നുകില്‍ ബോധപൂര്‍വം അല്ലെങ്കില്‍ അബോധപൂര്‍വം.സമൂഹത്തിന്റെ എല്ലാ ചലനങ്ങളിലും ഇതുപൊലെ ആ സമൂഹത്തിന്റെ വര്‍ഗചായ്‌വ് പ്രകടമാണ്.പട്ടിണിപ്പാവങ്ങളും അവരുടെ നേതാക്കളും ഒക്കെ തെണ്ടികളായി മറ്റേ വര്‍ഗത്തിനു തോന്നാം, കാരണം അവരുടെ സ്വസ്ഥത നശിപ്പിക്കുന്ന (അവരെ സംബന്ധിച്ച് സ്വസ്ഥത എന്നാല്‍ സമാധാനപരമായി ലാഭം ഉണ്ടാക്കാനുള്ള പ്രവൃത്തിയാണെന്നു മാത്രം.) ഒന്നാണെന്നുകാണാം.
                     അതുപോലെ തന്നെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയും അവള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗവും.താഴ്ന്ന നിലവാരത്തില്‍ നിന്നുവന്ന (എന്നുവച്ചാല്‍ തങ്ങളുടെ ഗണത്തില്‍ പെടാത്ത എന്നര്‍ത്ഥം) യാതൊരുവിധ സംസ്കാരവും( തങ്ങളുടെ വര്‍ഗത്തിന്റെ ) ഇല്ലാത്ത ഒരു പെണ്‍കുട്ടി അവള്‍ വഴിപിഴച്ചവള്‍ അല്ലെങ്കില്‍, ബാലവേശ്യയല്ലെങ്കില്‍ പിന്നെ ആരാ? അവള്‍ വഴിപിഴയ്ക്കപ്പെടേണ്ടവള്‍ ആണ് , ബാലവേശ്യയാവേണ്ടവള്‍ ആണ് മുതലാളിതവര്‍ഗത്തെ സംബന്ധിച്ചിടത്തോളം.ചിലപ്പോള്‍ തങ്ങളില്‍ ചിലര്‍ അവിടെ പോയെന്നും അവളെ പിഴപ്പിച്ചെന്നുമിരിക്കും. ഇതൊക്കെയാണ് മുതലാളിവര്‍ഗത്തിനും അവരെ പിന്‍‌തുണയ്ക്കുന്നവര്‍കും ഈ പ്രശ്നത്തിലുള്ള കാഴ്ച്ചപ്പാട്.ചിലരത് പരസ്യമായി തുറന്ന് പ്രകടിപ്പിക്കും ബസന്തിനെപ്പോലെ, ചിലരത് ഇങ്ങനെ ഭംഗിയായി മധുരം പുഅരട്ടിപറയും ദേ ഇങ്ങനെ:- “റെജീന ഇടയ്ക്കിടയ്ക്ക് മൊഴിമാറ്റിപ്പറയുന്നവളാണ്,അതുകൊണ്ട് അവളെ വിശ്വസിക്കാന്‍ കൊള്ളാത്തവളാണ്, സൂര്യനെല്ലി പെണ്‍കുട്ടി കഴിഞ്ഞ 17 വര്‍ഷമായി ഒരേ കാര്യം തന്നെ സ്ഥിരമായി പറയുന്നവളാണ്(അതായത് മൊഴിമാറ്റി പറയാത്തവളാണ്) അതുകൊണ്ടവളെ വിശ്വസിക്കാന്‍ കഴിയില്ല “എന്ന്.രണ്ടു പ്രാവശ്യവും രക്ഷപെടുത്തിക്കൊണ്ടുപോകുന്നത് തങ്ങളുടെ വര്‍ഗത്തിന്റെ പ്രതിനിധികളെയാണെന്ന് മധുരം നല്‍കുന്ന സുഖത്തില്‍ നാം മറന്നു പോകുന്നു.
                            അപ്പോള്‍ പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ, ജസ്റ്റിസ് ബസന്ത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെ പ്രതിനിധിയായി വക്താവായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.എന്നാല്‍ മറുഭാഗത്തെ പ്രതിനിധീകരിക്കുന്ന നമ്മളോ?
പിന്‍‌കുറിപ്പ്:- മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട് ലാഭം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മുതലാളിയെത്തന്നെ വിലപേശി വില്ക്കാന്‍ മടിക്കാത്തതാണ് മൂലധനമെന്ന്.ലാഭം കൂട്ടാനുള്ള ഓട്ടത്തിനിടയില്‍, മുന്നിലെത്താനും റേറ്റിങ്ങ് ഉയര്‍ത്താനുമുള്ള ഓട്ടത്തിനിടയില്‍ പുറത്തുപറയരുത് എന്ന ഉറപ്പില്‍ പറയുന്ന കാര്യങ്ങള്‍ പോലും സമ്പ്രേഷണം ചെയ്യുന്ന ചാനലുകാരെക്കുറിച്ച് എന്താണ് പറയേണ്ടത്? പണ്ട് മോഹന്‍ലാല്‍ (സിനിമാനടന്‍) ഒരു ചാനലുകാരനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. അഹിതമായതെന്തോ ചോദിച്ച ചാനലുകാരനോട് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചത്, റേറ്റിങ്ങ് കൂട്ടാനായി നിങ്ങള്‍ നിങ്ങളുടെ ബെഡ് റൂമിലേയ്ക്കും മാതാപിതാക്കളുടെ ബെഡ് റൂമിലേയ്ക്കും ക്യാമറ തിരിച്ചുവൈക്കുമോ എന്നായിരുന്നു. വലിയ താമസമില്ലാതെ ആ ദൃശ്യങ്ങള്‍ കൂടി വിളംബിത്തരാന്‍ ഇത്തരം ചാനലുകള്‍ തയ്യാറാവും,കാരണം ആകാശയുദ്ധം കടുക്കാന്‍‌ന്നെയാണ് പോകുന്നത്.

ബ്ലാക്ക്മാന്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                               കേരളമാകെ കൊച്ചുപിച്ചാസകലം കുറച്ചു നാളായി ബ്ലാക്‍മാന്‍ ഭീതിയിലാണ് കഴിഞ്ഞു പോരുന്നത്.ദളിത് ഫെഡറേഷന്‍ എന്ന അല്‍പ്പം തീവ്രവാദസ്വഭാവമുള്ള സംഘടന കുറച്ചുകാലം മുന്‍പ് നമ്മുടെ നാട്ടില്‍ ഉയര്‍ന്നു വന്നിരുന്നു.എന്നാല്‍ വന്ന അതേ വേഗതയില്‍ തന്നെ അത് വിസ്മൃതിയിലാവുകയും പിന്നെ ബ്ലാക്‍മാന്‍ ഭീതി പരത്തി നാടുവിലസാന്‍ തുടങ്ങുകയും ചെയ്തു എന്നതാണ് വാസ്തവം.( അതിന്റെ അര്‍ത്ഥം ദളിത് ഫെഡറേഷന്റെ സൃഷ്ടിയാണ് ബ്ലാക്‍മാന്‍ എന്നല്ല , കാക്ക വന്നു പനമ്പഴം വീഴുകയും ചെയ്തു എന്നു വായിച്ചാല്‍ മാത്രം മതി എന്ന് അപേക്ഷ.)
                         സത്യത്തില്‍ തെക്കുനിന്നാണ് ബ്ലാക്‍മാന്‍ കഥകള്‍ (?) കേള്‍ക്കാന്‍ തുടങ്ങിയത്.ഇരുളിന്റെ മറപറ്റി നടക്കുകയും നമ്മള്‍ പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ അമാനുഷമായ കഴിവോടെ മറയുകയും (ഓടി) ചെയ്യുന്ന ബ്ലാക്‍മാനെക്കുറിച്ച് പത്രത്തിന്റെ ഉള്‍പ്പേജുകളില്‍ ബോക്സ് വാര്‍ത്തകള്‍ ചെറിയ തോതില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പതിയെ വാര്‍ത്തകള്‍ തെക്കുനിന്ന് ആലപ്പുഴ വഴി എറണാകുളം ജില്ലയിലുമെത്തി.ഇപ്പോള്‍ ബ്ലാക്‍മാന്‍ എറണാകുളം ജില്ലയില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയൊരു പ്രത്യേകത കാണാന്‍ കഴിയുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്ന് എറണാകുളം ജില്ല വരെയെത്തിയപ്പോഴേക്കും ബ്ലാക്‍മാന്റെ രൂപഭാവങ്ങളിലും ആയുധങ്ങളിലും വന്ന മാറ്റമാണ്.തെക്ക് പത്തനംതിട്ടയില്‍ കറുത്ത കുപ്പായം ധരിച്ച അല്പം പൊക്കക്കൂടുതല്ഉള്ള ഇരുട്ടിന്റെ മറപറ്റി വീടുകളുടെ ഭിത്തിയോട് ചേര്‍ന്ന് കാണപ്പെടുകയും ആരെങ്കിലും കണ്ടാല്‍ ഓടി മറയുകയും ചെയ്യുന്ന ഒരു ഭീരുവായിരുന്നെങ്കില്‍ അദ്ദേഹം പതിയെ ജില്ലകളില്‍ക്കൂടെ സഞ്ചരിച്ച് എറണാകുളത്തെത്തിയപ്പോഴേക്കും ഒരു പാട് പരിണാമങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരുന്നു.
                        എറണാകുളത്തെ  ബ്ലാക്‍മാന് ഭീതികലര്‍ന്ന ഒരു വീരപരിവേഷമാണുള്ളതെന്ന് ബ്ലാക്‍മാന്‍ കഥകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം.ഇവിടെ എത്തിയപ്പോഴേക്കും ബ്ലാക്‍മാന് ഏഴ് അടി പൊക്കമായി, സ്പ്രിങ്ങ് ചെരുപ്പിട്ട് ചാടിച്ചാടി നടക്കുന്നവനായി, ഇരുട്ടില്‍ അലിഞ്ഞു ചേരുന്നവനായി.അയാളുടെ കയ്യില്‍ എയിഡ്സ് കാരന്റെ രക്തം നിറച്ച സിറിഞ്ചാണ് ആയുധമായിട്ടുള്ളതത്രെ.പിന്നില്‍ക്കൂടി ശബ്ദമുണ്ടാക്കാതെ അടുത്തെത്തി സിറിഞ്ചുപയോഗിച്ച് രക്തം ഇരയുടെ മേല്‍ കുത്തിവൈക്കുന്നവനാണത്രെ അയാള്‍.അയാളെ പിടിക്കാനാകാതെ വലഞ്ഞ് പോലീസുകാര്‍, പിടിക്കാന്‍ ചെല്ലുമ്പോള്‍ ഇരുളില്‍ അയാള്‍ അലിഞ്ഞു ചേര്‍ന്നുകളയും.ഇങ്ങനെ ഇങ്ങനെ നൂറായിരം കഥകളുമായി ബ്ലാക്ക്‍മാന്‍ ഭീതി നിറച്ച് മുന്നോട്ട്.ഇപ്പോള്‍ കിട്ടിയ കഥ അയാള്‍ വന്ന് പുറത്തെ ടാപ്പ് തുറന്നിടും.വെള്ളം പോകുന്നത് അടയ്ക്കാനായി ആള്‍ പുറത്തുവരുന്നതും കാത്ത് ബ്ലാക്ക്മാന്‍ ക്ഷമയോടെ കാത്തുനില്‍ക്കും,ആള്‍ പുറത്തിറങ്ങിയാല്‍ പിന്നലെ ചെന്ന് എയിഡ്സ് രക്തം സിറിഞ്ചുപയോഗിച്ച് കുത്തിക്കയറ്റി അവന്‍ ഇരുട്ടിലേക്ക് ഓടി മറയും.
                            എന്നാല്‍ ഇങ്ങനെ കുത്തുകിട്ടിയ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുമ്പോഴാണ് ആരുമില്ല എന്ന് മനസ്സിലാവുന്നത്.ബ്ലാക്‍മാന്റെ ആക്രമണത്തിനു വിധേയരായവരോ ബ്ലാക്‍മാന്‍ പേടിപ്പിച്ചവരോ ആയി ആരേയും നമുക്ക് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വാസ്തവം.അയാള്‍ പറഞ്ഞു, ഇയാള്‍ പറഞ്ഞു എന്നല്ലാതെ എന്നെ പേടിപ്പിച്ചു,അല്ലെങ്കില്‍ എന്നെ കുത്തി അല്ലെങ്കില്‍ കുത്താന്‍ ശ്രമിച്ചു എന്നാരും പറയുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.അപ്പോള്‍ പൊലീസും നാട്ടുകാരും ബ്ലാക്‍മാനെതിരെ അന്വേഷണം നടത്തുക എന്ന് പറഞ്ഞാല്‍ ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ അന്വേഷിക്കുന്നു എന്നതിനു തുല്യമാണെന്ന് ഓര്‍ക്കണം.
                 എന്നാല്‍ പകല്‍ വെളിച്ചത്തില്‍ നല്ല തൂവെള്ള ബ്ലാക്‍മാന്മാര്‍ ഈ നാട്ടില്‍ ഇറങ്ങി നടക്കുന്നു എന്നത് പറയാനോ കരുതിയിരിക്കാനോ അവരുടെ എയിഡ്സ് രക്തം നിറച്ച സിറിഞ്ചിനേക്കാള്‍ മാരകമായ ആയുധവുമായി ഇറങ്ങി നടക്കുന്നത് കാണിച്ചു തരാനോ ഇവിടെ ആരുമില്ല എന്നതാണ് സത്യം.
                             ഉദാഹരണത്തിന് ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലാണ്. എന്താണ് കാരണമെന്നറിയാമോ? ആലുവ മുനിസിപ്പാലിറ്റി അവരുടെ കൈവശമുള്ള ശിവരാത്രി മണപ്പുറത്തിന്റെ ഒരു ഭാഗം ഏതോ ഒരു മുസ്ലീം സംഘടനയ്ക്ക് അവരുടെ സമ്മേളനം നടത്താന്‍ വാടകയ്ക്ക് കൊടുത്തു.ദേവസ്വത്തിനോ അവിടെയുള്ള ക്ഷേത്രത്തിനോ യാതൊരു വിധത്തിലും ബാധിക്കാത്ത അത്ര ദൂരത്തിലാണത് ചെയ്തിരിക്കുന്നത്.എന്നാല്‍ ഇന്നാട്ടിലെ ചില ഹൈന്ദവസംഘടനകള്‍ക്കത് അത്ര ബോധിച്ചില്ല.അവരങ്ങു പ്രഖ്യാപിച്ചു നാളെ (അതായത് 02.02.13) ഹര്‍ത്താല്‍.ഈ വിഷയവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്താന്‍ ഇവര്‍ക്കെന്തവകാശമാണുള്ളത്.ഇവരെ ഒരിക്കലും ബാധിക്കാത്ത രീതിയില്‍ സ്വന്തം സ്ഥലത്താണ് നഗരസഭ അത് ചെയ്തതെന്നോര്‍ക്കുക.ഹൈന്ദവസംഘടനകള്‍ക്ക് ചുട്ട മറുപടി ഒന്നു രണ്ടു ഫേസ്ബുക്ക് കമന്റുകളായി കണ്ടത് ഇങ്ങനെയാണ്, 1.ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ അഹിന്ദുക്കള്‍ കയറുന്നതിനെതിരെ ഒരു അഖിലഭാരത ബന്ദ്, 2.പെരുന്ന പുഴയില്‍ ചന്തി കഴുകാനുള്ള അവകാശം നായന്മാര്‍ക്ക് മാത്രം.ഇതിനോടൊപ്പം മറ്റൊരു ചോദ്യം കൂടി വളരെ ഗൌരവമായി ചോദിച്ചിരിക്കുന്നു, ഇന്ധന വില വര്‍ദ്ധനവിനെതിരെ സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോഴൊക്കെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു എന്ന് മുറവിളി കൂട്ടാറുള്ള ചാനല്‍ ചര്‍ച്ചാ വായാടികളെവിടെ?സത്യത്തില്‍, നീറുന്ന ജീവിതപ്രശ്നങ്ങളില്‍ പ്രതിഷേധിക്കുമ്പോള്‍ അതിനെതിരെ നിര്‍ലജ്ജം വാദിക്കുന്ന ഈ വായാടികളല്ലെ യഥാര്‍ഥ ബ്ലാക്ക്‍മാന്‍ മാര്‍?ഇവരെ ചൊല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന മാധ്യമങ്ങളല്ലെ യഥാര്‍ഥ എയിഡ്സ് രക്തം?
                                          മനുഷ്യന്റെ നിത്യജീവിത സന്ധാരണത്തിനുള്ള സകലതിനേയും ബ്ലാക്‍മാനിനേപ്പോലെ അര്‍ദ്ധരാത്രിക്ക് ഒളിഞ്ഞിരുന്ന് വിലകയറ്റുന്ന നമ്മുടെ ഭരണകര്‍ത്താക്കളേയും നമ്മള്‍ ഏതു കാറ്റഗറിയില്‍ പെടുത്തും ബ്ലാക്‍മാന്റേതല്ലാതെ?നോക്കൂ, ഈ വിലക്കയറ്റങ്ങളെ വി എസിന്റെ അല്ലെങ്കില്‍ മറ്റാരുടേയെങ്കിലും കുനുഷ്ട്കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളല്ലേ ശരിയായ മാവേലി?തട്ടിയും മുട്ടിയും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ആ കെ എസ് ആര്‍ ടി സിയെ ഒരൊറ്റ ഓര്‍ഡറിലൂടെ നിലമ്പരിശാക്കിയ ആ മഹാനുഭാവനെ എന്താണു വിളിക്കുക, ബ്ലാക്‍മാന്‍ എന്നല്ലാതെ? മാനം മര്യാദയ്ക്കു നടന്നുകൊണ്ടിരുന്ന എലക്ട്രിസിറ്റി ബോര്‍ഡിന്റെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിച്ച ആ മഹാനുഭാവനല്ലേ ബ്ലാക്‍മാന്‍?
                      അങ്ങനെയങ്ങനെ നോക്കുകയാണെങ്കില്‍ ഒരു പാട് ബ്ലാക്‍മാന്‍ മാര്‍ നമുക്ക് ചുറ്റും പതുങ്ങി നില്‍ക്കുന്നത് നമുക്ക് കാണാം.എന്നിട്ടും അത് കാണാത്ത ഭാവത്തില്‍ (കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ എന്ന് കവിവചനം) പൊയ്‌ലോകത്ത് അഭിരമിക്കുന്ന നമ്മേക്കാള്‍ വലിയ ബ്ലാക്‍മാന്‍ ആരുണ്ടീ ലോകത്ത്?