പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്ന ഡിമാന്റുമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരിലെ ഭൂരിപക്ഷവും ഇന്നലെ (8/01) മുതല്‍ സമരരംഗത്താണ്.സമരം പൊടുന്നനവേ ഉണ്ടായി വന്നതല്ല.മാസങ്ങളായി നടത്തിവന്ന പ്രചരണ പരിപാടികള്‍ക്കുശേഷം നിയമപ്രകാരം നോട്ടീസും കൊടുത്തിട്ടാണ് അവര്‍ സമരം ചെയ്യാനിറങ്ങിയത്.എന്നാല്‍ സമരം തുടങ്ങുന്നതിനു രണ്ടോ മൂന്നോ ദിവസം മുന്‍പ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഒരു ചെറിയവിഭാഗം ആളുകള്‍ തുടര്‍ച്ചയായി നുണപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്.അവര്‍ ആവര്‍ത്തിച്ചു പറയുന്ന ഒരേ ഒരു കാര്യം കേരളത്തിന്റെ നികുതിവരുമാനത്തിന്റെ 95% പണവും കേരള ജനസംഖ്യയുടെ 2% വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുക്കുന്നതുകൊണ്ട് കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതാകുന്നു എന്നതാണ്.
ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുകയും നാട്ടുകാര്‍ വിശ്വസിച്ചു പോവുകയും ചെയ്യും ഇതു കേട്ടാല്‍.നമ്മുടെ നികുതിവരുമാനത്തിന്റെ 95% ഈ കാലന്മാര്‍ക്ക് ശമ്പളമായി കൊടുക്കുക എന്നു പറഞ്ഞാല്‍ ജനം ഇളകിവശാകുമെന്ന് ഈ വിദ്വാന്മാര്‍ക്കറിയാം.കൃത്യമായി ജനത്തെ വീഴ്ത്താന്‍ പറ്റിയ ഈ കള്ളക്കണക്ക് ആരുകൊടുത്താലും അയാളുറ്റെ മിടുക്ക് സമ്മതിച്ചേ മതിയാകൂ, കാരണം അത്ര ഹൃദയസ്പൃക്കായി ആണിത് പൊതുജനത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.എന്നാല്‍ എന്താണ് സത്യം? ഈ കണക്കും പറഞ്ഞ് കണ്ണീരൊഴുക്കിയ ഒരു ബ്ലോഗറോട് ഞാന്‍ ചോദിച്ചിരൂന്നു, കഴിഞ്ഞ ബജറ്റിലെ വരവ് 48000 കോടി രൂപയായിരുന്നു.അതിന്റെ 95% എന്നു പറഞ്ഞാല്‍ ഏതാണ്ട് 45,600 കോടി രൂപ വരും.അത്രയും തുക ശമ്പളവും പെന്‍ഷനുമായി കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി ഇന്നുവരെ കിട്ടിയിട്ടില്ല.അപ്പോള്‍ എന്താണു സത്യം?
ആകെ 103 സര്‍ക്കാര്‍ വകുപ്പുകളിലായി 5,43,000 ജീവനക്കാരാണ് അധ്യാപകരടക്കം ഉള്ളത്, പെന്‍ഷന്‍ കാരുടെ എണ്ണം 5,23,000 ആണ്.അടുത്ത വര്‍ഷം പെന്‍ഷന്‍ കാരുടെ എണ്ണം ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാകും.പെന്‍ഷന്‍ പറ്റി പോകുന്നവര്‍ക്കു പകരം ആളെ നിയമിക്കാത്തതാണിതിനു കാരണം.ആകെയുള്ള 103 സര്‍ക്കാര്‍ വകുപ്പുകളിലെ 5,43,000 ജീവനക്കാരുടെ റോളെന്താണു സമൂഹത്തില്‍?
എന്തെല്ലാം കുറ്റങ്ങളും കുറവുകളും പറയാനുണ്ടായാലും സര്‍ക്കാറിനെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിക്കുന്നത് ഈ സര്‍ക്കാര്‍ ജീവനക്കാരാണ്.സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ പരിപാടികളും നടപടികളുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പാലമാണീ സര്‍ക്കാരുദ്യോഗസ്ഥര്‍ സത്യത്തില്‍. ഇത്ര ജനസംഖ്യക്ക് ഇത്ര പോലീസുകാര്‍ വേണമെന്ന് ഒരു ധാരണ പരിഷ്കൃതസമൂഹത്തിലുണ്ട്.അതുപോലെ തന്നെ ഇത്ര പേര്‍ക്ക് ഇത്ര ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് വേണമെന്ന് കണക്കൂണ്ട്, എന്തിന് ഇത്ര കുട്ടികളെ പഠിപ്പിക്കാന്‍ ഇത്ര അധ്യാപകര്‍ വേണമെന്നൂവരെ കണക്കുള്ളപ്പോള്‍ ഇത്ര ജനത്തിന് ഇത്ര സര്‍ക്കാര്‍ ജീവനക്കാര്‍ വേണമെന്ന് എങ്ങുമ്ം ആരും പറഞ്ഞു കേട്ടിട്ടില്ല.അതുകൊണ്ടു തന്നെ ഇന്ന് ഒരാഫീസിലും ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ് സത്യം.അതുകൊണ്ടു തന്നെ ഉള്ള ജീവനക്കാരാകട്ടെ അസംതൃപ്തരും.ഉദാരവല്‍ക്കരണത്തിനു ചൂട്ടു പിടിക്കുന്ന സര്‍ക്കാര്‍ നിയമനനിരോധനം നടപ്പിലാക്കുകയും കൃത്യമായി ഒരജണ്ടയായി വച്ച് നടപ്പിലാക്കുന്നു.
ഈയൊരു നയം സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നു.ജീവല്‍പ്രധാനമായ ഒരാവശ്യവുമായി ഒരോഫീസില്‍ ചെല്ലുന്ന ഒരു സാധാരണ പൊതുജനത്തിന് അവനാഗ്രഹിക്കുന്ന സേവനം ഓഫീസില്‍ നിന്ന് കിട്ടാതെ വരികയും അതിനു കാരണം ഈ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് അവന്‍ ധരിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ജനത്തിന് അവന്റെ ആവശ്യം നടക്കാതെ അസംതൃപ്തിയുണ്ടാവുക എന്നാല്‍ സര്‍ക്കാരിലവന് അസംതൃപ്തിയുണ്ടാവുക എന്നാണര്‍ത്ഥം.ഇത് ശരിക്കുമറിയാവുന്ന സര്‍ക്കാര്‍ ഇത് സമര്‍ത്ഥമായി ജീവനക്കാരന്റെ തലയിലേക്കാക്കി രക്ഷപെടുകയാണിവിടെ ചെയ്യുന്നത്.തന്റെ ആവശ്യം സാധിക്കാതെ വരുമ്പോള്‍ അതിന്റെ യഥാര്‍ത്ഥകാരണം തിരക്കിയറിയാന്‍ മിനക്കെടാത്ത ജനം ( ആവശ്യക്കാരന് ഔചിത്യമില്ലല്ലോ) എന്തിനും ഏറ്റിനും സര്‍ക്കാരുദ്യോഗസ്ഥരെ കുറ്റം ചാര്‍ത്തുകയും അവര്‍ തമ്മില്‍ ശത്രുക്കളായി മാറുകയും ചെയ്യുന്നു.ഇതിന്റെ പാരമ്യത്തിലാണിന്ന് കേരളം.എന്നാല്‍ മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ ആത്മാര്‍ഥമായി യത്നിക്കുന്ന ഉദ്യോഗസ്ഥരേയും അതുപോലെ തന്നെ ജനത്തേയും കാണാം എന്നത് മറക്കുന്നില്ല.
ഈയൊരു വെളിച്ചത്തില്‍ വേണം 95% കണക്കിന്റെ നിജസ്ഥിതി വിലയിരുത്താന്‍, കാരണം മുകളില്‍ വിവരിച്ചയൊരവസ്ഥയില്‍ സര്‍ക്കാരുദ്യോഗസ്ഥരെ കുറ്റം പറയാന്‍ നൂറു പേര്‍ കാണും. ഇനി കണക്കിലേക്ക് വരാം. 2012 ഡിസംബര്‍ മാസത്തില്‍ നിയമസഭയില്‍ വച്ച എക്സ്പെണ്ടിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 2004 -05 വര്‍ഷത്തില്‍ പെന്‍ഷന്‍,ശമ്പളം,പലിശ എന്നിവയ്ക്കായി മൊത്തം ചിലവിന്റെ 64.05%( 11560കോടി രൂപ) ചിലവഴിച്ചപ്പോള്‍ 2010 - 11 ല്‍ അത് 57.99% (22495 കോടി രൂപ) ആയി കുറഞ്ഞു എന്നാണ്. അപ്പോള്‍ ഇനി ചോദിക്കട്ടെ എവിടെയാണ് സഹോദരന്മാരെ നിങ്ങള്‍ പറയുന്ന ആ 95% ? തന്നെയുമല്ല 2004 05 ല്‍ നിന്ന് 2010 - 11ലെത്തിയപ്പോള്‍ അത് കൂടുകയല്ല കുറയുകയാണുണ്ടായത് എന്ന് കാണാം.
അപ്പോള്‍ അതാണീ 95%ത്തിന്റെ നിജസ്ഥിതി.അല്‍പ്പമൊന്ന് മിനക്കെട്ടാല്‍ ആര്‍ക്കും കിട്ടാവുന്നതേയുള്ളൂ ഈ കണക്ക്.പക്ഷെ നമ്മള്‍ മലയാളികളാണല്ലോ, സ്വയം പഠിക്കാന്‍ നമ്മള്‍ തയ്യാറാവുകയുമില്ല മറ്റൊരാളെ മക്കാറാക്കാന്‍ നമ്മളലാവുന്നത് നമ്മള്‍ ചെയ്യുകയും ചെയ്യും.
ഇനി വേറൊന്ന്. 2010 2011 വര്‍ഷത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി വിതരണം ചെയ്ത ആ ഭീമമായ തുക ( ഔ! 22495 കോടി രൂപ ) എവിടെ പോയി?ആ പണം ആരും സ്വന്തം കിടക്കമുറിയിലെ കിടക്കയുടെ അടിയില്‍ വിരിച്ച് അതിനു മുകളില്‍ ഷീറ്റും വിരിച്ച് കിടന്നുറങ്ങുന്നില്ല.ഈ പണം വാങ്ങി വീട്ടിലെത്തുമ്പോള്‍ അവിടെ കുറെ പേര്‍ കാത്തുനില്‍ക്കുന്നുണ്ടാവും:- പാല്വിതരണക്കാരന്‍,പലചരക്കുകടക്കാരന്‍,പച്ചക്കറിക്കടക്കാരന്‍,സ്കൂള്‍ ബസ്സുകാരന്‍,പത്രക്കാരന്‍,വീട്ടുമുതലാളി തുടങ്ങിയവര്‍.കിട്ടിയ പണം തരം പോലെ ഇവര്‍ക്ക് വീതം വച്ച് കൊടുക്കാനുള്ളതേയുള്ളൂ. പിറ്റേദിവസം മുതല്‍ കുഞ്ഞുണ്ണി മാഷ് പാടിയതുപോലെയാകും സര്‍ക്കാരുദ്യോഗസ്ഥരുടെ സ്ഥിതി. “ രണ്ടാം തീയതി തൊട്ടേ ഞാനെണ്ണും ഒന്നാം തീയതി ആയീടുവാന്‍, ഞാനുമിമ്മട്ടിലാണെന്റെ ഭാരതവും.”
ഈ പിരിവുകാരൊന്നും ഉദ്യോഗസ്ഥന്‍ പൈസ തരാതെ പറ്റിക്കുമെന്നോര്‍ത്ത് കാത്തു നില്‍ക്കുന്നതല്ല, പിന്നയോ അവര്‍ക്കീ കാശുകിട്ടിയിട്ടു വേണം അവര്‍ കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കാന്‍.നോക്കൂ 22495 രൂപ സമൂഹത്തിലൂടെ ഒഴുകുന്നത്.സര്‍ക്കാരിന്റെ കയ്യിലിരുന്ന ഈ പണം സര്‍ക്കാരുദ്യോഗസ്ഥര്‍ വഴി ചെറുകിട വന്‍കിട കച്ചവടക്കാര്‍ വഴി സമൂഹത്തിലൊട്ടാകെ പരന്ന് നികുതിയായും മറ്റു ഫീസുകളായും സര്‍ക്കാരിലേക്കു തന്നെ തിരിച്ചു ചെല്ലുന്നത്.ഇതും വികസനത്തിന്റെ ഭാഗം തന്നെയല്ലെ? അതോ ഇതു വികസനമല്ല എന്നുണ്ടോ?
എന്നാല്‍ മറ്റൊരു വികസനം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. സ്വിസ്സ് ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപമുള്ള ഇന്ത്യന്‍ രൂപ എത്ര ലക്ഷം കോടി രൂപയാണ്?നമ്മുടെ നാട്ടില്‍ നിന്നും ബിസിനസ്സിന്റേയും മറ്റു കള്ളപ്പണികളുടേയും ഭാഗമായി സ്വരൂപിക്കപ്പെടുന്ന ഈ കള്ളപ്പണം എത്രമാത്രം ചലനാത്മകമാണ് എന്നു പറയാമോ?ഇതില്‍ നമ്മുടെ നാട്ടിലെ എത്ര സര്‍ക്കാരുദ്യോഗസ്ഥരുടെ പണമുണ്ടെന്നു പറയാമോ സഹോദരന്മാരെ?
അപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ മാത്രമാണ് ഇന്നാട്ടിലെ കൊള്ളക്കാര്‍ എന്നു നിങ്ങള്‍ മാറത്തടിച്ചു കരയുമ്പോള്‍ യഥാര്‍ത്ഥ കൊള്ളക്കാരെ നിങ്ങള്‍ മറച്ചു പിടിക്കുക തന്നെയാണ് ചങ്ങാതിമാരെ! സര്‍ക്കാരുദ്യോഗസ്ഥര്‍ മുഴുവന്‍ നല്ലവരാണ് എന്ന് ഞാന്‍ പറഞ്ഞതിനര്‍ത്ഥമില്ല.അവരിലുമുണ്ട് ചീഞ്ഞവരും അവിഞ്ഞവരും.അവരെ അങ്ങനെ തന്നെ തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും വേണം.
സമരത്തിനാധാരമായ പ്രശ്നങ്ങള്‍ വേറെയുണ്ട്, എന്നാലത് എല്ലാവര്‍ക്കുമറിയാം എന്ന ധാരണയില്‍ ഞാന്‍ വിട്ടു കളയുന്നു.
പണം ആരും സ്വന്തം കിടക്കമുറിയിലെ കിടക്കയുടെ അടിയില്‍ വിരിച്ച് അതിനു മുകളില്‍ ഷീറ്റും വിരിച്ച് കിടന്നുറങ്ങുന്നില്ല.ഈ പണം വാങ്ങി വീട്ടിലെത്തുമ്പോള്‍ അവിടെ കുറെ പേര്‍ കാത്തുനില്‍ക്കുന്നുണ്ടാവും:- പാല്വിതരണക്കാരന്‍,പലചരക്കുകടക്കാരന്‍,പച്ചക്കറിക്കടക്കാരന്‍,സ്കൂള്‍ ബസ്സുകാരന്‍,പത്രക്കാരന്‍,വീട്ടുമുതലാളി തുടങ്ങിയവര്‍.കിട്ടിയ പണം തരം പോലെ ഇവര്‍ക്ക് വീതം വച്ച് കൊടുക്കാനുള്ളതേയുള്ളൂ. പിറ്റേദിവസം മുതല്‍ കുഞ്ഞുണ്ണി മാഷ് പാടിയതുപോലെയാകും സര്‍ക്കാരുദ്യോഗസ്ഥരുടെ സ്ഥിതി. “ രണ്ടാം തീയതി തൊട്ടേ ഞാനെണ്ണും ഒന്നാം തീയതി ആയീടുവാന്‍, ഞാനുമിമ്മട്ടിലാണെന്റെ ഭാരതവും.”
ReplyDeleteഅതങ്ങിനെയാണ് എം.എസ്, ആവശ്യക്കാരനെ സംതൃപ്തനാക്കി വിടുവാന്‍ ഇന്നത്തെ സ്ഥിതി വെച്ച് പലപ്പോഴും ഒരു സര്‍കാരാഫീസിന് സാധ്യമല്ല. പഴകിയഴുകിയ ചട്ടങ്ങളും ഒഴിഞ്ഞുകിടക്കുന്നതും ആവശ്യാനുസരണം പരിഷ്കരിക്കാത്ത തസ്തികകളും ഈ പ്രശ്നങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ ജീവനക്കാരന്റെ അനാസ്ഥ കാരണമാണീ പ്രശ്നമെന്ന നിഗമനത്തിലാണ് എപ്പോഴും സാധാരണക്കാരെത്തുക.
ReplyDeleteഅഭിനനദനങ്ങള്‍ :)
എല്ലാവര്‍ക്കും അഭിവൃദ്ധി വരണം.
ReplyDeleteഅത്രയേയുള്ളു എന്റെ ആഗ്രഹം
അപ്രിയ സത്യം പറഞ്ഞുകേട്ടു.ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളെ വിട്ടുകളയാം.പക്ഷേ ജോലി ലഭിച്ചുകഴിഞ്ഞാൽ പിന്നെ കടമമറക്കുന്നവർ കൂടുതലുണ്ട്.അതും അപ്രിയ സത്യം തന്നെ.
ReplyDelete