നാം സുരക്ഷിതരായി ഉറങ്ങുന്നത് പട്ടാളക്കാർ കാവൽ നിൽക്കുന്നതുകൊണ്ടുമാത്രമല്ല.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:



( യുവസംഗീതകാരിൽ പ്രമുഖനായ ശ്രീ.ടി.എം.കൃഷ്ണ സ്വന്തവും പുരോഗമനപരവുമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയനാണ്.ജെ എൻ യു വിൽ സമീപകാലത്തുനടന്ന സംഭവവികാസങ്ങളിലെ അദ്ദേഹത്തിന്റെ പ്രതികരണം ഡൂൾ ന്യൂസ് എന്ന ഓൺലൈൻ പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു.ആയത് ഈ ബ്ലോഗിലൂടെ പുന:പ്രസിദ്ധീകരിക്കുന്നു. )

സ്വയം നിലനില്‍ക്കുന്നതിനുള്ള യുക്തിപോലും ഭരണകൂടം മറന്നുപോവുകയാണെങ്കില്‍ അത് തീര്‍ച്ചയായും വെല്ലുവിളിക്കപ്പെടണം, വെല്ലുവിളിക്കപ്പെടുകതന്നെ ചെയ്യും.
ഞാന്‍ ഒരു പ്രസ്താവത്തോടെ തന്നെ തുടങ്ങട്ടെ.
ഞാന്‍ ഒരു ദേശീയതാവാദിയല്ല. ഭരണകൂടനിര്‍മിതമായ ദേശീയസ്വത്വത്തെക്കുറിച്ചാണെങ്കില്‍ ഞാന്‍ അതിലഭിമാനിക്കുന്ന ദേശസ്‌നേഹി പോലുമല്ല. നമ്മുടെ രാഷ്ട്രീയഘടനയെ ചോദ്യംചെയ്യാന്‍ തയ്യാറല്ലാത്ത ഒരു വിനീതവിധേയനായി തുടരാന്‍ ഞാന്‍ വിസമ്മതിക്കുന്നു. കൊല്ലാനുപയോഗിക്കുന്ന യന്ത്രങ്ങള്‍ വന്‍തോതില്‍ പ്രദര്‍ശിപ്പിക്കുന്ന റിപബ്ലിക് ദിന പരേഡുകള്‍ ആസ്വദിക്കാന്‍ എനിക്ക് തീര്‍ച്ചയായും താല്‍പര്യമില്ല.
തീവ്രവാദികള്‍ക്കായാല്‍പോലും വധശിക്ഷ നല്‍കണമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാലും, ഞാന്‍ ഈ നാട്ടുകാരനാണെന്ന് മാത്രമല്ല അതിന്റെ സ്‌നേഹം പങ്കിടാനും എനിക്ക് എല്ലാ അവകാശവുമുണ്ട്. ആ അവകാശം എനിക്ക് നിഷേധിക്കാന്‍ ആര്‍ക്കും – ആര്‍ക്കും എന്നാല്‍ ആര്‍ക്കും എന്നുതന്നെയാണുദ്ദേശിച്ചത് – ഉന്നത നീതിപീഠങ്ങള്‍ക്കുപോലും യാതൊരവകാശവുമില്ല.
ഞാന്‍ ഈ നാടിന്റേതാണ് എന്ന ആ ബോധം എന്നിലുള്ളതാണ്, അത് മരണം വരെ അങ്ങിനെ തുടരുകയും ചെയ്യും. എന്നുവച്ച് ഇന്ത്യയെക്കുറിച്ചുള്ള മറ്റാരുടെയോ ധാരണയെ ഞാന്‍ ഇഷ്ടപ്പെട്ടുകൊള്ളണം, അതിനെ സല്യൂട്ട് ചെയ്യണം, അതിനെ ആദരിക്കണം സ്തുതി പാടണം എന്നൊക്കെപ്പറഞ്ഞാല്‍ അതെനിക്കിഷ്ടമല്ല.അങ്ങിനെയെങ്കില്‍ ഞാനാരാണ്? എന്റെ ആസ്ഥാനം എവിടെയാണ്?
JNU3 
 
ചോദ്യം ചെയ്യാനുള്ള അവകാശം
സ്വന്തം നാടിനെയും അതിന്റെ ഉദ്ദേശത്തെയും കുറിച്ച് വ്യത്യസ്തമായ ഒരു ആശയം മുന്നോട്ടുവച്ചു എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ മേലെ കൊടിയ വിഷം കഴിഞ്ഞ കുറച്ചാഴ്ചകളായി ചീറ്റിക്കൊണ്ടിരിക്കുന്നത് നമ്മള്‍ കണ്ടുകഴിഞ്ഞു. നിയമപരമായ വാദഗതികള്‍ക്കൊക്കെയപ്പുറത്ത്, കടുത്ത വിദ്വേഷം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകഴിഞ്ഞു; ഇത് തീര്‍ച്ചയായും വെല്ലുവിളിക്കപ്പെടണം.
വെളുത്ത നിറത്തിലുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടും കയ്യിലുള്ള എല്ലാവരില്‍ നിന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ സ്വഭാവമെന്താണ്? അത് സ്‌നേഹം തന്നെയാണോ, അതോ വെറും സ്വാര്‍ത്ഥപരമായ സംരക്ഷണവാദമോ, ആക്രാമകമായ ഒരുതരം അവകാശവാദമോ അതിനുമപ്പുറം നമ്മുടെ രാഷ്ട്രീയനിര്‍മിതിയുടെ അടിത്തറയെതന്നെ ചോദ്യം ചെയ്യുന്നവരെ തടയുവാനായി ആലോചനയില്ലാതെ നിര്‍മിച്ച കന്മതിലോ? ഇത്തരത്തിലുള്ള ഭാഷ്യങ്ങള്‍ തന്നെയല്ലേ ‘എന്താണ്’എന്ന ചോദ്യത്തെപ്പോലും തള്ളിക്കളഞ്ഞ് ഒരു പ്രത്യേകമൂല്യനിര്‍ണയത്തെ അനുവദിക്കുന്നത്?
ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന മനുഷ്യര്‍ മോശക്കാരും, രാജ്യത്തിന് അപമാനം വിളിച്ചുവരുത്തുന്നവരും, രാഷ്ട്രനിര്‍മാണത്തില്‍ ഒരു പങ്കും വഹിക്കാത്തവരുമാണെന്നാണ് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ആശയനിര്‍മിതിയുടെ രൂപരേഖ വന്നതെവിടെ നിന്നാണ്? വ്യത്യസ്ത സ്വഭാവത്തിലും സ്വരത്തിലുമുള്ള ശബ്ദങ്ങള്‍ അസുഖകരവും, അലട്ടുന്നതും പ്രയാസപ്പെടുത്തുന്നതുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോഴാണ് ഇതുണ്ടായത്. അതുകൊണ്ടുതന്നെ ഞാനുറച്ച് വിശ്വസിക്കുന്നത് നമ്മുടെ വാചകങ്ങളുടെ അര്‍ത്ഥങ്ങളെ അവര്‍ ചോദ്യം ചെയ്യാതെ ഇനി മുന്നോട്ടുപോക്ക് സാധ്യമല്ല എന്നുതന്നെയാണ്. ദേഷ്യമോ മടിയോ സംഘര്‍ഷമോ കൂടാതെ/ഇല്ലാതെ സ്വീകരിക്കേണ്ട ഒരു തുറവിയാണിത്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സംബന്ധിച്ച വോള്‍ട്ടയറുടെ ആവര്‍ത്തിച്ചുപഴകിയ ഉദ്ധരണിയിലേക്ക് നമുക്കിതിനെ ഒതുക്കേണ്ടതില്ല. ഇത് രാഷ്ട്രവുമായുള്ള നമ്മുടെ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതല്‍ അഗാധവും സൂക്ഷ്മവും ആയ ഒരന്വേഷണമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനും അപ്പുറം കടന്ന് ആവിഷ്‌കാരങ്ങള്‍ക്കു പിറകിലുള്ള ചിന്തകളിലേക്ക് നാം ചികഞ്ഞെത്തേണ്ടതുണ്ട്. പരമപ്രധാനമെന്നും പവിത്രമെന്നും നാം വിശ്വസിക്കുന്നവയെന്തായാലും ഒരു വിനീതഭാവം അതില്‍ നിന്നുത്ഭൂതമാവും. സ്വരഭേദങ്ങളനേകമുണ്ടാവാം, വ്യത്യസ്ത ഉള്‍ക്കാഴ്ചകളുണ്ടാവാം. എല്ലാറ്റിനെയും സ്വീകരിക്കാന്‍ നാം ശ്രമിക്കുന്നില്ലെങ്കില്‍ നമ്മള്‍ നിര്‍ജീവമായിപ്പോവും
Article-2

അപര’ത്തെ സൃഷ്ടിക്കല്‍
തീവ്രപ്രതികരണങ്ങളോടെയല്ലാതെ നമുക്ക് അന്യ ശബ്ദങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്? നമുക്കെന്തിനെയാണ് ഇത്ര ഭയം? എന്നെ അമ്പരപ്പിക്കുന്നത് അതാണ്. ഹൈദരാബാദ് സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍പ്പോലും ആയുധങ്ങളെടുക്കുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തിട്ടില്ലഅവര്‍ ഒരിക്കല്‍പ്പോലും ഏതെങ്കിലും വ്യക്തിയെ കൊല്ലണമെന്നോ പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും, അവരെ തുടച്ചുനീക്കണമെന്ന് പലരും ആഗ്രഹിക്കുന്നു.
നമ്മുടെ ഭൂമിയെ പരമാവധി ചൂഷണം ചെയ്‌തോളാനും അവിടെയുള്ളവരെ മുഴുവന്‍ ആട്ടിയോടിക്കാനും കോര്‍പറേറ്റുകളെയും മറ്റ് പല വ്യവസായസംരംഭങ്ങളെയും ഭരണകൂടം തന്നെ അനുവദിക്കുന്നുഅതോടൊപ്പം മതാന്ധര്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതക്കുന്നുമുണ്ട്.
ദേശാഭിമാനത്തിനായി ഇത്തരത്തിലൊരു ഭ്രാന്ത് വന്നതെവിടെനിന്നാണ്? ചുറ്റും ഒരതിര്‍ത്തി നിശ്ചയിച്ച് മറ്റുള്ളവരില്‍ നിന്ന് നമ്മെ വേര്‍പെടുത്തിക്കൊണ്ട് ദേശാഭിമാനത്തിന്റേതായ ഒരു സ്വത്വം സ്ഥാപിക്കുവാന്‍ നാമെല്ലാവരും നിര്‍ബന്ധിക്കപ്പെടുന്നു; ഈ അഭിമാനം എന്നതുതന്നെ ഒരുതരം അസന്തുലിതമായ ഒരു വികാരമാണ്.
ഹൈദരാബാദിലെയും ജെ.എന്‍.യുവിലെയും വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരല്ല – അതിന്റെ അര്‍ത്ഥമെന്തോ ആയിക്കോട്ടെ – എങ്കിലും നമുക്ക് വെറും വാദത്തിനുവേണ്ടി അങ്ങിനെതന്നെയാണെന്നു കരുതാം, അതില്‍ ഞാന്‍ ഒരു കുഴപ്പവും കാണുന്നില്ല. അവരൊന്നും മനുഷ്യവിരുദ്ധരല്ല, ജീവിതവിരുദ്ധരല്ല, പ്രകൃതിവിരുദ്ധരല്ല, സ്‌നേഹവിരുദ്ധരല്ല, അനുകമ്പാവിരുദ്ധരല്ല, ക്ഷേമവിരുദ്ധരുമല്ല.
നമ്മുടെ കൂടെക്കഴിയുന്നവരില്‍ നിന്ന് എന്താണ് നാം പ്രതീക്ഷിക്കുന്നതെന്ന് ഗൗരവപൂര്‍വം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. മനുഷ്യത്വമില്ലാത്ത ഒരു ദേശീയവാദി, കാരുണ്യമുള്ള ഒരു ദേശവിരുദ്ധനേക്കാള്‍ മോശമല്ലേ?
ഇന്ത്യാരാജ്യത്തോടുള്ള തന്റെ ദേശഭക്തി പെരുമ്പറകൊട്ടിയറിയിക്കുന്ന ഏതെങ്കിലുമൊരാളെയൊന്ന് നോക്കൂമതദുരഭിമാനിയും, ജാതിപക്ഷപാതിയും, സ്ത്രീവിദ്വേഷിയുമായ ഒരാളെയായിരിക്കും, പാവങ്ങളോടോ പ്രാന്തവല്‍ക്കരിക്കപ്പെവരോടോ യാതൊരു പരിഗണനയുമില്ലാത്ത ഒരാളെയായിരിക്കും അയാളില്‍ കാണാന്‍ കഴിയുക. സാമൂഹ്യമുന്നേറ്റ പ്രക്രിയയിലുള്ള അത്തരക്കാരുടെ സജീവ ഇടപെടല്‍ മിക്കവാറും ഔദാര്യത്തിന്റെ നാട്യമായോ സ്വന്തം വിഭാഗീയതകളെ മുമ്പോട്ടുകൊണ്ടുപോകാന്‍ വേണ്ടിയുള്ള അതിന്റെ ദുരുപയോഗമായോ ആയിരിക്കും.
article-3

നമ്മെ സുരക്ഷിതരാക്കി നിര്‍ത്തുന്നതെന്ത്?
നമുക്ക് നമ്മുടെ നാടിനെ സ്‌നേഹിക്കാം, എന്നിട്ട് സ്വദേശി/വിദേശി എന്ന വേര്‍തിരിവിനെ രണ്ടാമത് പറഞ്ഞ കൂട്ടരുടെ ഡി.എന്‍.എയിലേക്ക് വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള ദേശരാഷ്ട്രത്തെ കാല്‍പനികവല്‍ക്കരിക്കാതിരിക്കാം. പുറത്തെന്നതിലും കൂടുതല്‍ അതിര്‍ത്തിക്കകത്താണ് ഈ വേര്‍തിരിവ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രശ്‌നം തിരിച്ചറിഞ്ഞതും അതിനെ അതിന്റെ ഘടനാപരമായ സങ്കീര്‍ണതയെ അഭിസംബോധന ചെയ്യാന്‍ പരമാവധി ശ്രമിച്ചിരുന്നതും രാഷ്ട്രസ്ഥാപകരാണ്. പക്ഷെ വിവാദം ഇപ്പോഴും തുടരുന്നു; അത് തുടരുകയും വേണം.
ഭരണഘടന നമുക്ക് ഏറെ പ്രധാനപ്പെട്ട പലതും നല്‍കിയിട്ടുണ്ട്. പക്ഷെ കാലത്തിനൊപ്പം ജീവിതത്തിനൊപ്പം സഞ്ചരിക്കാനായി ഭേദഗതികള്‍ സാധ്യമായ ഒരു രേഖയെ സംബന്ധിച്ച് അവസാനവാക്ക് അല്ലെങ്കില്‍ പരിപൂര്‍ണത എന്നൊന്നില്ല!
ജനങ്ങളുടെ ആശയങ്ങളെ വളച്ചൊടിച്ച് പാര്‍ട്ടി നിലപാടുകളായി അവതരിപ്പിച്ച് സാഹചര്യത്തെ കൂടുതല്‍ വഷളാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്. ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും അവരുടെ തൊട്ടുമുന്നിലുള്ളതുപോലും കാണാന്‍ കഴിയുന്നില്ല. ആശയക്കുഴപ്പമുണ്ടാക്കാന്‍ എല്ലാ അവസരങ്ങളെയും ഉപയോഗപ്പെടുത്താനും ജനമനസ്സുകളെ കൗശലം കൊണ്ട് സ്വാധീനിക്കാനും സാമാന്യജനങ്ങള്‍ ആഗ്രഹിക്കുന്ന സംവാദങ്ങളുടെ ഗുണനിലവാരത്തെ ദുര്‍ബലമാക്കാനും മാത്രമേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. പാര്‍ട്ടിചട്ടക്കൂടുകള്‍ക്കപ്പുറത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയസമസ്യകളെ ശ്രദ്ധിക്കാന്‍ വളരെക്കുറച്ച് പേര്‍ മാത്രം തയ്യാറാവുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത് എന്നതും സത്യമാണ്.


jnu-2

ആക്രോശങ്ങള്‍ക്കും പ്രത്യാക്രോശങ്ങള്‍ക്കും ഒപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റൊരു തലം എന്നു പറയുന്നത് വിദ്യാര്‍ത്ഥികളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കെതിരെ പട്ടാളക്കാരുടെ ജീവത്യാഗവാര്‍ത്തകള്‍ ഉന്നയിക്കപ്പെടുന്നു എന്നതാണ്. മഹേന്ദ്രസിങ് ധോണി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ദൗര്‍ഭാഗ്യവശാല്‍ ഭിന്നാഭിപ്രായങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ പട്ടാളക്കാരുടെ മരണം ഉപയോഗപ്പെടുത്തി. അവരുടെ ത്യാഗങ്ങള്‍ മറക്കുകയോ ഇകഴ്ത്തുകയോ പാടില്ല, എന്നാലും നമ്മള്‍ രാത്രി സുരക്ഷിതരായി കിടന്നുറങ്ങുന്നത് നമ്മുടെ അതിര്‍ത്തികളില്‍ ആരോ കാവല്‍നില്‍ക്കുന്നതുകൊണ്ടുമാത്രമാണെന്ന വാദം എനിക്ക് ചെടിപ്പുളവാക്കുന്നു.
ചെറിയ തോതില്‍ ശരിയുണ്ടെങ്കിലും അത് പൂര്‍ണമായി ശരിയല്ല. ഇന്ത്യയിലെ കര്‍ഷകര്‍ എന്നറിയപ്പെടുന്നവര്‍ എവിടെയോ നമുക്ക് വേണ്ട ധാന്യങ്ങള്‍ വിളയിക്കുന്നതുകൊണ്ടാണ്, എഞ്ചിനീയര്‍മാരെന്നും തോട്ടികളെന്നും വിളിക്കപ്പെടുന്ന ചിലര്‍ നമ്മുടെ വെള്ളവും, വെള്ളം പോകുന്ന പൈപ്പുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നതുകൊണ്ടാണ്, അപകടകരമായ രാസവിഷങ്ങളെ നമുക്കുവേണ്ടി ആരോ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്, നമ്മള്‍ ദേശസ്‌നേഹികള്‍ തെരുവുകളില്‍ കുന്നുകൂട്ടിയിടുന്ന മാലിന്യക്കൂമ്പാരത്തെ ഏതോ ഒരാള്‍ വൃത്തിയാക്കുന്നതുകൊണ്ടാണ്, കീഴാളരുടെ അവകാശങ്ങള്‍ക്കുവേണ്ടി ആരോ പോരാടുന്നതുകൊണ്ടാണ്, നമ്മുടെ അധ്യാപകര്‍ ഹൃദയവിശാലതയോടെ അറിവ് പങ്കുവയ്ക്കുന്നതുകൊണ്ടാണ്, പോലീസുകാര്‍ കൈമെയ്മറന്ന് നമ്മുടെ നിരത്തുകള്‍ കാക്കുന്നതുകൊണ്ടാണ് നമ്മള്‍ സുഖമായി ഉറങ്ങുന്നത്.
അതോടൊപ്പം, രാവിലെ നമുക്ക് ഉണര്‍വും രാത്രി വിശ്രാന്തിയും നല്‍കി സന്തോഷിപ്പിക്കാന്‍ കലോപാസകര്‍ എന്നു വിളിക്കപ്പെടുന്നവര്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട് എന്നതും നാം മറക്കരുത്.
സമൂഹത്തിലെ ഓരോ അംഗവും നമ്മുടെ സുരക്ഷിതവും സന്തോഷകരവുമായ ഉറക്കത്തിനുവേണ്ടി യത്‌നിക്കുന്നുണ്ട്, അതിലാരും മറ്റൊരാള്‍ക്ക് മുകളിലോ താഴെയോ അല്ല. ഏതൊരു രാജ്യത്തിന്റെയും യുദ്ധയന്ത്രത്തിന് നമുക്ക് മഹത്വവല്‍ക്കരിക്കാന്‍ സാധിക്കാത്ത ഒരു മറുവശമുണ്ട്. നമ്മെ സുരക്ഷിതരാക്കി നിര്‍ത്തുമ്പോള്‍ത്തന്നെ അത് അന്യരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്, ഇല്ലേ? ബോംബ് വര്‍ഷിക്കുന്ന ജെറ്റ് വിമാനങ്ങളെയും തീതുപ്പുന്ന ടാങ്കുകളെയും ശ്രേഷ്ഠമെന്ന് വാഴ്ത്താന്‍ ഞാന്‍ വിസമ്മതിക്കുന്നു.

എല്ലാറ്റിനും മീതെയാണ് മനുഷ്യത്വം
എന്നെ ഞാനാക്കിയ കാറ്റിന്റെയും, സുഗന്ധത്തിന്റെയും, ഭൂമിയുടെയും ശബ്ദങ്ങളുടെയും ഭാഷകളുടെയും സംഗീതത്തിന്റെയും നൃത്ത്തിന്റെയും നാടകത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പാചകരീതികളുടെയും പറയപ്പെടാത്ത വാക്കുകളുടെയും പുഞ്ചിരികളുടെയും കളിവാക്കുകളുടെയും തമാശകളുടെയും ശീലങ്ങളുടെയും പോരാട്ടങ്ങളുടെയും അസമത്വങ്ങളുടെയും പങ്കുവയ്ക്കലുകളുടെയും എല്ലാം നാടായാതുകൊണ്ടാണ് ഞാന്‍ ഈ നാട്ടുകാരന്‍ തന്നെയാവുന്നത്. ഇവയെല്ലാം നിലനില്‍ക്കുന്നത് ഭരണകൂടത്തിനും അപ്പുറത്താണ്.
ഇതെന്റെ നാടാണ്, എന്റെ ജനതയാണ്, എന്റെ ജീവിതമാണ്. ഒരു ഇന്ത്യന്‍ പൗരനെ – അത് സാധാരണക്കാരനോ, .സി.ഐഓ എന്‍.ആര്‍.ഐയോ ആകട്ടെ – ഏകതാനമാക്കുന്നതിനുള്ള മുദ്രയാല്‍ ആവേശിക്കപ്പെടാത്ത ഒന്നാണ് എന്റെ ‘ഇവിടം’. എന്റെ നാട് ചലനാത്മകമാണ് നിശ്ചലമല്ല. അത് നിരന്തരം സ്വയം നവീകരിക്കുന്നതാണ്, സ്വയം നിര്‍വചിക്കുന്നതാണ്, എനിക്കിഷ്ടമുള്ള പാട്ട് പാടുവാന്‍ എന്നെ അനുവദിക്കുന്നതുമാണ്.
എന്റെ ജീവിതത്തിന് കളമൊരുക്കിയത് ഭരണകൂടമാണെന്ന ഒരു പ്രശ്‌നമേ അവിടെ ഉദിക്കുന്നില്ല, മറിച്ച് ഭരണകൂടം തന്നെ വരുന്നത് ഞാന്‍ മുമ്പ് പറഞ്ഞ അനുഭവങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അതിന് ഞാനാരാണ് എന്നതിനെ നിഷേധിക്കാന്‍ പറ്റില്ല. നമുക്ക് സമ്മാനമായി ലഭിച്ച ഒരു സവിശേഷ അവകാശമല്ല ഭരണകൂടം, മറിച്ച് പരസ്പരധാരണയുടെയും ചോദ്യംചെയ്യലിന്റെയും നിലനില്‍ക്കുന്നതിനെ രൂപപ്പെടുത്തുന്നുതിലൂടെയുമാണ് അത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
സ്വയം നിലനില്‍ക്കുന്നതിനുള്ള യുക്തിപോലും ഭരണകൂടം മറന്നുപോവുകയാണെങ്കില്‍ അത് തീര്‍ച്ചയായും വെല്ലുവിളിക്കപ്പെടണം, വെല്ലുവിളിക്കപ്പെടുകതന്നെ ചെയ്യും.നമ്മുടെ ദേശീയഗാനം രചിച്ച ടാഗോര്‍ ഇങ്ങനെയും പറയുന്നു:
ഞാന്‍ വജ്രത്തിന്റെ വിലകൊടുത്ത് കണ്ണാടിച്ചില്ല് വാങ്ങിക്കില്ല.മനുഷ്യത്വത്തിനുമേല്‍ രാജ്യസ്‌നേഹം വിജയിക്കാന്‍
ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനൊരിക്കലും അനുവദിക്കില്ല.’
ഭരണകൂടത്തിന് കീഴടങ്ങിക്കൊണ്ട് നമ്മുടെ ജീവിതം നാം നശിപ്പിക്കരുത്.
Article-4

2 comments :

  1. നമ്മുടെ ദേശീയഗാനം രചിച്ച ടാഗോര്‍ ഇങ്ങനെയും പറയുന്നു:
    ‘ഞാന്‍ വജ്രത്തിന്റെ വിലകൊടുത്ത് കണ്ണാടിച്ചില്ല് വാങ്ങിക്കില്ല.മനുഷ്യത്വത്തിനുമേല്‍ രാജ്യസ്‌നേഹം വിജയിക്കാന്‍
    ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനൊരിക്കലും അനുവദിക്കില്ല.’
    ഭരണകൂടത്തിന് കീഴടങ്ങിക്കൊണ്ട് നമ്മുടെ ജീവിതം നാം നശിപ്പിക്കരുത്.

    ReplyDelete
  2. എല്ലാറ്റിനും മീതെയാണു മനുഷ്യത്വം

    ReplyDelete