മനുഷ്യനെത്ര മനോജ്ഞ പദം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പണ്ട് ഷേക് സ്പിയറാണീ വാചകങ്ങള്‍ പറഞ്ഞത്, മനുഷ്യന്‍ ഹാ എത്ര മനൊജ്ഞമായ പദം എന്ന്.തന്റെ നാടകത്തില്‍ പറ്റിയ ഒരു സന്ദര്‍ഭം വന്നപ്പോള്‍ കഥാപാത്രത്തെക്കൊണ്ട് അദ്ദേഹം ഈ വാക്കുകള്‍ പറയിപ്പിച്ചെങ്കിലും, അത് വളര്‍ന്ന് വലിയൊരു അര്‍ത്ഥമുള്ള വാചകമായി മാറിയപ്പോഴും ഇത്രയും വലിയൊരു അര്‍ത്ഥവ്യാപ്തി അദ്ദേഹം പോലും വിചാരിച്ചു കാണില്ല എന്നതാണ് സത്യം.
                   സത്യത്തില്‍ ആരാണ് മനുഷ്യന്‍?.പഴയ ഒരു തത്വചിന്തകന്റെ വാക്കുകള്‍ കടമെടുത്താല്‍, രാവിലെ 4 കാലിലും ഉച്ചക്ക് 2 കാലിലും വൈകീട്ട് 3 കാലിലും നടക്കുന്ന ജീവിയാണത്രെ മനുഷ്യന്‍.അര്‍ത്ഥം കൃത്യമായും എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ!അപ്പോള്‍ ഇതാണു മനുഷ്യന്‍.
                     എങ്കിലും ആരാണ് മനുഷ്യന്‍?പിറന്നു വീണുകഴിഞ്ഞാല്‍ കുറേക്കാലം ഒന്നു തിരിഞ്ഞുകിടക്കുവാന്‍ പോലും,വിശന്നാല്‍ ഭക്ഷണം വേണമെന്നു പറയാന്‍ പോലും കഴിവില്ലാത്ത ജീവി; മാനം മര്യാദക്ക് ഒന്നു നടക്കണമെങ്കില്‍ത്തന്നെ വര്‍ഷം മൂന്നു നാലു കഴിയണം.താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ച് എന്തെങ്കിലും ഒന്നറിയണമെങ്കില്‍ തന്നെ വര്‍ഷം 15 കഴിയണം, പണിയെടുത്ത് കുടുംബം പോറ്റണമെങ്കിലോ പിന്നേയും കഴിയണം വര്‍ഷങ്ങള്‍.പിന്നെ പെണ്ണു കെട്ടലായി, കുട്ടികള്‍ ഉണ്ടാകലായി, കുടുംബമായി,കുടുംബത്തിനുവേണ്ടി അദ്ധ്വാനമായി,അങ്ങനെ അങ്ങനെ അതിനിടക്ക് ഒരു രോഗം വരും.അതോടെ ജീവിതത്തില്‍ നിന്നും കുറച്ചു നാളത്തേക്ക് ഔട്ട്.പിന്നെ പതുക്കെ പതുക്കെ തിരിച്ചു വരവായി, പിന്നെ പതുക്കെ അദ്ധ്വാനത്തിനുള്ള ശേഅഹി കുറയാന്‍ തുടങ്ങും പിന്നെ തീരെ പറ്റാതാകും,അങ്ങനെയിരിക്കെ ഒരു ദിവസം സ്വീകരണമുറിയിലെ ബള്‍ബ് ഫ്യൂസാവുന്നതു പോലെ ഠിം!, ആള്‍ ജീവിതത്തില്‍ നിന്നു തന്നെ പോയിക്കളയും.ഇതിനിടക്ക് സമയം കിട്ടിയാല്‍ അല്പം കല,എഴുത്ത്, വായന,തുടങ്ങിയവയും.മിക്കവാറും എല്ലാവരുടേയും ജീവിതം ഇതുതന്നേയല്ലേ - അല്പസ്വല്പ വ്യത്യാസങ്ങളുണ്ടാകുമെങ്കിലും?
              അപ്പോള്‍ എങ്ങനെ മനുഷ്യന്‍ മനോജ്ഞമായ പദമായി മാറുന്നു? ഒന്നു കൂടി ചിന്തിച്ചു നോക്കാം!.
               അന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്  ഒരു പൊതു കാരണവരില്‍ നിന്നും മനുഷ്യനും കുരങ്ങനും ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.ഈ മനുഷ്യരെ ശരിക്കും മനുഷ്യനെന്നു വിളിക്കാന്‍ കഴിയുമായിരുന്നില്ല, കാരണം അത്രക്കുണ്ട് നാം ഹോമോസാപ്പിയന്‍ എന്നു വിളിക്കുന്ന ആധുനീകമനുഷ്യനും( ഇന്നത്തെ ആധുനീകമനുഷ്യനല്ല, പിന്നയോ രണ്ടുകാലില്‍ നടക്കുന്നതില്‍ വച്ച് കുറച്ചു കൂടി മനുഷ്യനോട് അടുത്തുനില്‍ക്കുന്നവ) അന്നു ജനിച്ച മനുഷ്യനും തമ്മിലുള്ള വ്യത്യാസം.പക്ഷെ അവ്ര്ക്കാകെ ചെയ്യാനുള്ള കാര്യങ്ങള്‍ വളരെ ചെറുതായിരുന്നു.എല്ലാത്തിനോടും ഉള്ള ഭയം എന്ന വികാരമാണ് അവരെ ഭരിച്ചിരുന്നത്, കൂടാതെ വിശപ്പും.ഇതു രണ്ടും മാറ്റാന്‍ അവര്‍ പലതും ചെയ്തു നോക്കി,ആ ചെയ്തു നോക്കലുകളും അതില്‍ നിന്നും കണ്ടേത്തിയ കാര്യങ്ങളുമാണ് നമുക്കും അവരുടെ ഒപ്പം ഒന്ന് ഓടി നോക്കിയാലോ.
                       സ്വയം മറ്റുള്ള ജീവികളുടെ ഭക്ഷണമാവാതിരിക്കാനുള്ള ഓട്ടവും അതോടൊപ്പം തന്നെ സ്വന്തം ഭക്ഷണം കണ്ടേത്താനുള്ള ഓട്ടവുമായിരുന്നു അവന്റെ ജീവിതം.എങ്കിലും അവന്‍ ഈ ഓട്ടത്തോടോപ്പം മറ്റു ജീവികളുടെ ജീവിതരീതികള്‍ സ്വയമറിയാതെ നിരീക്ഷിക്കുകയും ചെയ്തിരിന്നു.ഓരോ ജീവികളും ഇരയെ പിടിക്കാനായി നടത്തുന്ന ചേഷ്ടകള്‍ മനുഷ്യര്‍ സ്വയം അറിയാതെ തന്നെ ശ്രദ്ധിക്കുകയും അതോടൊപ്പം ഇര തേടാന്‍ പോകുമ്പോള്‍ അതിനു മുന്നോടിയായി ആവര്‍ത്തിക്കുന്നതുമായ ഒരു ശീലം പതിയെ ഉണ്ടായി വന്നു.ഇത് മറ്റു ജീവികളേക്കുറിച്ചുള്ള ഭയം മാറാനും അതോടൊപ്പം തന്നെ സ്വയം ശക്തി സംഭരിക്കാനും ഇതുപയോഗിക്കാമെന്ന് അവന്‍ കരുതി.അതുപോലെ തന്നെ മാനുകള്‍ പോലുള്ള സംഘം ചേര്‍ന്നു ജീവിക്കുന്ന ജീവിതരീതിയുടെ അനുകരണം ഒരേ പോലെ സുരക്ഷിതത്വവും സാമൂഹ്യജീവിതത്തിലേക്കുള്ള ബീജാവാപം ചെയ്യലും നടത്തി.അന്ന് ആണ്‍ പെണ്‍ വേര്‍തിരിവോ അല്ലെങ്കില്‍ പ്രവൃത്തി വിഭജനമോ ഉണ്ടായിരുന്നില്ല എന്നു വേണം വിചാരിക്കാന്‍.
          മറ്റു മൃഗങ്ങള്‍ ഇരകളെ കൊന്നു തിന്നുന്നതാവണം ഇറച്ചി കഷണങ്ങളാക്കാനും മറ്റും അവനെ ശീലിപ്പിച്ചിട്ടുണ്ടാവുക.അതുപോലെ സസ്യാഹാരികളായ ജീവികളെ അനുകരിച്ച് കായ് കനികളും മധുരക്കനികളും കണ്ടെത്താന്‍ അവന്‍ പഠിച്ചു.ഇതിനെല്ലാം നൂറ്റാണ്ടുകള്‍ തന്നേയും നിരവധി രക്തസാക്ഷികളെ സൃഷ്ടിക്കലും വേണ്ടിയിരുന്നു.അതുപോലെ കാട്ടുതീയില്‍ ദഹിച്ച ജീവിയുടെ ചൂടാറാ മാംസം തൊട്ട് കൈ പൊള്ളി അതറിയാതെ വായില്‍ വച്ചപ്പോഴാകണം ദഹിച്ച ഭക്ഷണത്തിന്റെ രുചിയവര്‍ മനസ്സിലാക്കിയിട്ടൂണ്ടാവുക.പിന്നെ കാട്ടു തീയില്‍ മൃഗങ്ങളെ കൊന്ന് ഇട്ട് വേവിച്ച് തിന്നാനും അതിനുള്ള ശ്രമത്തിനിടയില്‍ മുളകള്‍ ഉരഞ്ഞ് തീയുണ്ടാകുന്നതോ മറ്റൊ കണ്ട് സ്വന്തമായി തീയുണ്ടാക്കാനവര്‍ പഠിച്ചു.മനുഷ്യനെത്ര മനോജ്ഞപദം എന്നതിന്റെ ആദ്യത്തെ അര്‍ത്ഥം ഇവിടെയാണ് ആരംഭിക്കുന്നത്.കാട്ടു( തീ) ഉണ്ടാക്കാനും അതു വഴി പാചകം ചെയ്ത ഇറച്ചിത്തുണ്ടുകളും മറ്റും ആഹാരാമാക്കാന്‍ തുടങ്ങിയത് മനുഷ്യജീവിതം പാടെ മാറ്റി മറിച്ചു എന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ പറയുന്നത്.പാകപ്പേടുത്തിയ ഇറച്ചി ദഹനത്തിനുള്ള സമയം ലഘൂകരിക്കുകയും അത് ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം നല്‍കി.(ശരിക്കും ആ ബുദ്ധിപരമായ ചിന്ത നമുക്ക് കേട്ടാല്‍ ചിരിവരും.മനുഷ്യന്റെ കയ്യിന് നീളം വൈപ്പിക്കാന്‍ ഒരു മരക്കൊമ്പിനു കഴിയും എന്നവര്‍ കണ്ടുപിടിച്ചു, മരത്തില്‍ വളര്‍ന്നു കയറിയ വള്ളികള്‍ കണ്ടിട്ട്).
                     അതുപോലെ തന്നെ ഭക്ഷണത്തിനുശേഷം പരിസരത്തുപേക്ഷിച്ച ധാന്യമണികള്‍ വളര്‍ന്നു വലുതാവുന്നതും അത് കൂടുതല്‍ കൂടുതല്‍ ധാന്യങ്ങള്‍ നല്‍കിയതും കൃഷിയിലേക്കുള്ള ബാലപാഠങ്ങളായി.അതുപോലെ തന്നെ കുന്നിഞ്ചെരിവിലൂടെ ഉരുണ്ടു വന്ന മരത്തടി ചക്രങ്ങളുടേയും പുഴയിലൂടെ ഒഴുകി വന്ന മരത്തടി തോണിയുടേയും ജലയാനത്തിന്റേയും സൃഷ്ടിക്ക് തുടക്കമിട്ടു.ഇതൊക്കെ അടുത്ത തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനും അവര്‍ ശ്ര്ദ്ധിച്ചു, കാരണം അതവന്റെ ജീവിതമായിരുന്നു.അങ്ങനെ ശാസ്ത്രവും സാഹിത്യവും ഒക്കെ വളര്‍ന്നു വന്നു
                    ഞാനെഴുതിയതുപോലെ ഇതൊന്നും എളുപ്പമുള്ള കാര്യങ്ങളായിരുന്നില്ല.ഇതൊക്കെ സംഭവിക്കുവാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വന്നിരിക്കാം, ഒരു പാട് സ്വന്തക്കാരേയും ബന്ധുക്കളേയും നഷ്ടപ്പേടുത്തിയിരിക്കാം, ഒരു പാട് കണ്ണീര്‍ ചൊരിയേണ്ടി വന്നിരിക്കാം.എങ്കിലും ഒന്നിലും ഹതാശനാകാതെ അവന്‍ ശാസ്ത്രത്തിന്റെ   ദീപശിഖയുമേന്തി നടത്തിയ പ്രയാണം ഇതാ ഇന്നിവിടെ വരെ എത്തിയിരിക്കുകയാണ്.തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തിക്ക് വകയില്ലേ? ഒരുദാഹരണം മാത്രം പറയാം, ഏതാണ്ട് ഒരു നൂറു നൂറ്റമ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പ് യൂറോപ്പില്‍ ഒരു പാതിരിയും ഒരു ഫിസിക്സ് പ്രൊഫസറും  കണ്ടുമുട്ടി,രാത്രി സത്രത്തില്‍.വാചകമടിക്കുന്നതിനിടയില്‍ ആ പാതിരി പറഞ്ഞു, ലോകം അവസാനിക്കാന്‍ പോവുകയാണ് എന്ന്.കാരണമന്വേഷിച്ച പ്രൊഫസറോട് അദ്ദേഹം പറഞ്ഞ കാരണം ഇതാണ്, ഭൂമിയില്‍ ഇനി കണ്ടുപിടിക്കാനായി ഒന്നും ബാക്കിയില്ല.ഏതാണ്ട് എല്ലാം തന്നെ മനുഷ്യന്‍ കണ്ടു പീടിച്ചു കഴിഞ്ഞു.ഇതു കേട്ട പ്രൊഫസര്‍ പറഞ്ഞു, അങ്ങനെ പറയരുത്, ഇനിയും എത്രയോ കണ്ടു പിടിക്കാന്‍ ഇനിയും ബാക്കി കിടക്കുന്നു.ചിലപ്പോള്‍ മനുഷ്യര്‍ പറവകളെപ്പോലെ ആകാശത്തു കൂടി പറന്നേക്കാം.ചെകുത്താന്‍ കുരിശ് കണ്ടതുപോലെ പാതിരി പറഞ്ഞു ആകാശത്തു കൂടി മനുഷ്യന്‍ പറക്കുകയോ,ഹേയ് അതൊക്കെ മാലാഖമാര്‍ക്ക് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്.പിന്നെ പ്രൊഫസറൊന്നും മിണ്ടിയില്ല.പക്ഷെ അതിന് 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പാതിരിയുടെ രണ്ടാണ്മക്കള്‍ കൂടി ചരിത്രത്തിലാദ്യമായി മനുഷ്യന് ആകാശത്തുകൂടി പറക്കാനുള്ള ഒരു വാഹനം കണ്ടു പിടിക്കുകയും അതുപയോഗിച്ച് ആദ്യമായി പറക്കുകയും ചെയ്തു.അതെ,റൈറ്റ് സഹോദന്മാര്‍തന്നെ.പാതിരിയെ ചെറുതാക്കാന്‍ പറഞ്ഞ കഥയായി ഇതിനെ കാണരുത്, പിന്നയോ മനുഷ്യന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തികച്ചും വ്യത്യസ്ത്ഥമാണെന്നാണീ കഥ പറയുന്നത്.
             തല്‍ക്കാലം നിറുത്തുന്നു,മനുഷ്യന്റെ ആവേശോജ്വലമായ കഥ തുടരാം ബോറടി മാറിയിട്ട്.

1 comment :

  1. പോടേ ചുമ്മാ പുളു അടിക്കാതറെയ്‌

    ReplyDelete