വികസനം :- ചില ചിതറിയ ചിന്തകള്‍

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                 വികസനം വികസനം എന്ന വാക്ക് നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒന്നാണ്. നിങ്ങള്‍ വികസനവിരോധികളും നിങ്ങളുടെ ഭരണത്തില്‍ വികസനം മുരടിച്ചെന്നും ഒരുകൂട്ടര്‍ ഒച്ചവൈക്കുമ്പോള്‍ അതിനു പറയുന്ന മറുപടി ആദ്യകൂട്ടരുടെ കൂടെയുള്ള ദൃശ്യ വാര്‍ത്താ മാധ്യമബഹളത്തില്‍ മുങ്ങിപോകുന്നു.എന്നാലും കുറ്റാരോപിതര്‍ തങ്ങളുടെ മേലെ ചൊരിയുന്ന കുറ്റത്തിനു മറുപടിയും തങ്ങളുടെ വികസന കാഴ്ച്ചപ്പാടും വിശദീകരിക്കാറുണ്ട്.ഇനി ഇതു രണ്ടുമല്ലാതെ മറ്റൊരു കൂട്ടര്‍ - അതിവിപ്ലവക്കാരും മതതീവ്രവാദക്കാരും - മുകളില്‍ പറഞ്ഞ രണ്ടുകൂട്ടരുമല്ല, തങ്ങളാണ് യഥാര്‍ഥ വികസനക്കാരെന്നു പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്.
                 അപ്പോള്‍ എന്താണ് വികസനം എന്ന് നമുക്കൊന്ന് ചിന്തിച്ചു നോക്കാം.എന്റെ അഭിപ്രായത്തില്‍ സാഘാരണക്കാരും ഭൂരിപക്ഷവുമായ ജനങ്ങളുടെ ജീവിതം ഒരു പടിയെങ്കിലും ഉയര്‍ത്താന്‍ പ്രാപ്തമായ ഏതൊരു നറ്റപടിയും വികസനമാണ്.അല്ലെങ്കില്‍ ജനങ്ങളുടെ കഷ്ടപ്പാട് ലഘൂകരിക്കാനുതകുന്ന ഏതൊരു നടപടിയും വികസനമെന്ന് ഞാന്‍ പറയും.നമുക്കൊന്ന് ചിന്തിച്ചു നോക്കാം.
                മനുഷ്യനുല്‍ഭവിച്ച സമയത്ത് (ക്ഷമിക്കണം, ഇതെന്റെയൊരു ശീലമായിപ്പോയി.എന്തു കാര്യത്തിനും ആദ്യകാലം മുതലുള്ള കഥ ഞാന്‍ നോക്കും.ഇതെങ്ങനെ ഉയര്‍ന്നു വന്നു,പന്റെങ്ങനെയായിരുന്നു,ഇടക്കെങ്ങനെയായി,അപ്പോള്‍ ഇപ്പോ ഇങ്ങനെ വരേണ്ടതല്ലെ, എന്നൊക്കെ.ഒരു വയസ്സനല്ലെ, ഈ സ്വഭാവം മാറ്റാന്‍ പറ്റില്ലെന്നു തോന്നുന്നു, ഒന്ന് ക്ഷമിച്ചേക്ക്.)അപ്പോള്‍ ഇങ്ങനെയാണ് തുടങ്ങിയത്.മനുഷ്യനുണ്ടായ കാലത്ത് അവന്റെ ജീവിതം മൃഗതുല്യമോ അതിലും മോശമോ ഒക്കെയായിരുന്നു.സ്വന്തം വയറ്റിലേക്ക് ഭക്ഷണം കണ്ടെത്തുക,മറ്റു ജീവികളുടെ ഭക്ഷണമാകാതെ നോക്കുക.ഇതു രണ്ടുമായിരുന്നു അവന്റെ മുഖ്യതൊഴില്‍. ഈ രണ്ടു കാര്യവും ഒറ്റക്ക് സാധിക്കാന്‍ പറ്റില്ല എന്നവന്‍ വളരെ വേഗം കണ്ടെത്തി.അതു കൊണ്ട് ഈ രണ്ടു കര്‍തവ്യവും കൂട്ടായിയാണവന്‍ നിര്‍വഹിച്ചത്.എന്നാലും ഇതു രണ്ടും അവന് വലിയ അദ്ധ്വാനമായിരുന്നു.ഒരു പക്ഷെ, ഒരു മരക്കൊമ്പൊടിഞ്ഞു വീണപ്പോള്‍ അവന്‍ ആശിച്ചിരുന്ന ഫലം വീണതു കണ്ടപ്പോള്‍ ഫലം വീഴിക്കാന്‍ ഇതും ഒരു മാര്‍ഗം എന്നവന്‍ വിചാരിച്ചിരിക്കാം.അല്ലെങ്കില്‍ തന്നെ ഭക്ഷിക്കആണോടിച്ച മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു മരത്തില്‍ ഓടിക്കയറിയത്തായിരിക്കും അവനാദ്യം നേടിയ ബുദ്ധി,അവന്റെ അദ്ധ്വാനം ലഘൂകരിക്കാന്‍ വേണ്ട മാര്‍ഗം, അവന്റെ ജീവിതത്തെ ഒരു പടി മുന്നോട്ടു നീക്കിയ കാര്യം, അല്ലെങ്കില്‍ അവന്‍ ആദ്യം നേടിയ വികസനം.പക്ഷെ അതൊരു വികസനമായിരുന്നെന്ന് അവന്‍ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം, എങ്കിലും ഇത് കൊള്ളാവുന്നതാണെന്നവന്‍ കണ്ടെത്തി.പക്ഷെ ഇതിലും വലിയ പ്രാധാന്യം ഈ നേട്ടത്തിനുണ്ടായത്, അത്, ആ കണ്ടുപിടിത്തം ആ കൂട്ടത്തിന്റെ- ഗോത്രത്തിന്റെ മുഴുവന്‍ സ്വന്തമായിരുന്നു എന്നതാണ്.ഇതും പിന്നീട് ഇതു പോലെ അവര്‍ നേടിയ എല്ലാ നേട്ടങ്ങളും ആ കൂട്ടത്തിന്റെ അല്ലെങ്കില്‍ ആ ഗോത്രത്തിന്റെ മുഴുവന്‍ സ്വന്തമായിരുന്നു എന്നുള്ളതാണ്.അറിവ് ഇവിടെ സ്വകാര്യസ്വത്ത് ആയിരുന്നില്ലെന്നര്‍ത്ഥം.         
                      ഇതായിരുന്നു അല്ലെങ്കില്‍ ഇതു മാത്രമായിരുന്നു പ്രാകൃതകമ്യൂണിസം എന്ന സംബ്രദായത്തിലെ നേട്ടം.
                  വേട്ടയാടാനുള്ള സ്ഥലത്തിനു വേണ്ടിയും സ്ഥലങ്ങളില്‍ അതിക്രമിച്ചു കടന്നതിനും മറ്റും ആയി പല ഗോത്രങ്ങള്‍ തമ്മില്‍ നിരവധി സംഘട്ടനങ്ങള്‍ നടക്കാന്‍ തുടങ്ങി.ഈ സംഘട്ടനങ്ങളില്‍ തോല്‍ക്കുന്നവരെ അപ്പപ്പോള്‍ കൊല്ലുകയായിരുന്നു പതിവ്.കാലക്രമേണ തോല്‍ക്കുന്നവരെ സ്വന്തം ഗ്രാമങ്ങളില്‍ പിടിച്ചുകൊണ്ടുപോയി പണിയേടുപ്പിക്കാന്‍ ഉപയോഗിക്കാന്‍ തുടങ്ങി.പ്രാകൃതകമ്യൂണിസം അടിമത്വത്തിനു വഴിമാറി.ഈ കാലഘട്ടത്തില്‍ ഉടമകള്‍ കൂടുതല്‍ കൂടുതല്‍ വിശ്രമസമയം അനുഭവിക്കാനും ആ സമയം കൂടി അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു.പലതരം ശാസ്ത്രങ്ങള്‍,കലകള്‍ മുതലായവ വളരാന്‍ തുടങ്ങിയതീക്കാലത്താണ്.ഈജിപ്തിലെ പിരമിഡുകള്‍ മുതലായവയെല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്.ഇവിടെ മുഴുവന്‍ ഉപയോഗിച്ചത് അടിമകളുടെ കായികാദ്ധ്വാനവും അതില്‍ നിന്നും മുതലെടുത്തത് ഉടമകളുമാണ് എന്ന് കാണാന്‍ കഴിയും.ഇവിടെ നമുക്ക് കാണാം വികസനം എന്നു പറഞ്ഞാല്‍ ഉടമകളുടെ മാത്രം വികസനം എന്ന്.കാലക്രമത്തില്‍ ഉടമകള്‍ തമ്മിലും - കൂടുതല്‍ അടിമകള്‍ക്കും കൃഷിസ്ഥലത്തിനും മറ്റുമായും - സംഘടിച്ച അടിമകളും ഉടമകളും തമ്മിലും സംഘര്‍ഷണം ഉണ്ടാവാന്‍ തുടങ്ങി.അങ്ങനെ അടിമവ്യവസ്ഥ നാടുവാഴിത്തത്തിനു വഴിമാറി.
                             നാടുവാഴിത്തവ്യവസ്ഥയില്‍ നാടുവാഴികള്‍,കീഴെ ഇടപ്രഭുക്കള്‍,അതിനു താഴെ കൃഷിപ്പണിക്കാര്‍ എന്നിങ്ങനെ പല തട്ടുകളുമായി ജനം പിരിഞ്ഞു.കൃത്യമായ തൊഴില്‍ വിഭജനം ഈ വ്യവസ്ഥയുടെ പ്രത്യേകതയായിരുന്നു.അതുപോലെ തന്നെ ഒരു പുരോഹിത വിഭാഗം ഉരുത്തിരിഞ്ഞു വന്നു എന്നതും ഈ സമ്പ്രദായത്തിന്റെ പ്രത്യേകതയായിരുന്നു.ഇവരായിരുന്നു നാട്ടിനും നാറ്റുവാഴിക്കും പിന്നെ സമയമുണ്ടെങ്കില്‍ മാത്രം സാധാരണക്കാര്‍ക്കും വേണ്ടി പൂജാകാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്.ഇതു മാത്രമല്ല, അത്യാവശ്യം വലിയ രാജാക്കന്മാര്‍,അവര്‍ ഒരല്പം പുരോഗമനചിന്താഗതി കാണിക്കുന്നതിനായി സ്വന്തം കൊട്ടാരത്തില്‍ നിരവധി പണ്ഡിതന്മാരെ പരിപോഷിപ്പിച്ചിരുന്നു.രാജാവിനു വേണ്ടിയിട്ടാണെങ്കില്‍ക്കൂടിയും തങ്ങളുടെ കഴിവുകള്‍ അവര്‍ രാജാവിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മത്സരിച്ചിരുന്നു,അതിന്റെ ഫലമായി കലകള്‍ക്കും വിവിധ ശാസ്ത്രങ്ങള്‍ക്കും അത്യാവശ്യം പരിപോഷണം ലഭിച്ചിരുന്നു.അടുത്തു വരാന്‍ പോകുന്ന മുതലാളിത്തവ്യവസ്ഥിതിയിലേക്കായി പല ശാസ്ത്ര ശാഖകളും രൂപപ്പെടാനാരംഭീച്ചിരുന്നു.പക്ഷെ ഇവിടേയും നമുക്ക് കാണാം,എല്ലാ വികസനവും - നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും - നാടുവാഴികള്‍ക്കായി മാത്രമായിരുന്നു എങ്കിലും പലതും പലകാരണങ്ങളാലും മറ്റുള്ളവര്‍ക്കും ചുരുങ്ങിയ തോതില്‍ ലഭ്യമായിരുന്നു.പതുക്കെ പതുക്കെ രാജാക്കന്മാരുടെ കിഴിലുള്ള പ്രഭുക്കളും ഇടപ്രഭുക്കളും എല്ലാം പരസ്പരവും രാജാക്കന്മാരായും കലഹിക്കുകയും അങ്ങിനെ ആ വ്യവസ്ഥിതി തകരുകയും ചെയ്തു.അങ്ങനെ മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീഷണമായ മുതലാളിത്തവ്യവസ്ഥിതി ഉദയം ചെയ്യുകയും ചെയ്തു.
                                ഈ വ്യവസ്ഥിതിയുടെ എറ്റവും വലിയ പ്രത്യേകത മുതലാളി തൊഴിലാളി എന്നീ രണ്ടു ശക്തികള്‍ മാത്രമേയുള്ളൂ എന്നാണ്.അടിമവ്യവസ്ഥയിലും ഇതു ശരിയാണെങ്കിലും കാലം നല്‍കിയ അറിവുകള്‍ രണ്ടു കൂട്ടര്‍ക്കുമുണ്ട് എന്നതാണ്. മുതലാളി എന്ന വര്‍ഗം ലാഭം കിട്ടാനായി എന്തും ചെയ്യും എന്നതാണീ വ്യവസ്ഥിതിയുടെ മറ്റൊരു പ്രത്യേകത.സ്വന്തം കീശ വീര്‍പ്പിക്കാന്‍ തൊഴിലാളിയുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാനോ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനോ ഇവര്‍ക്ക് യാതൊരു മടിയുമുണ്ടാകില്ല എന്നതാണ് സത്യം.ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് ഇവിടെ മുതലാളിയുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നത് മുഴുവന്‍ വികസനം.ആദ്യമാദ്യം തൊഴിലാളിയെ വഞ്ചിച്ച് അവരുടെ വേതനം കുറക്കാവുന്നിടത്തോളം കുറച്ച്,അങ്ങനെയായിരുന്നു മുതലാളിമാരുടെ ലാഭം.ഇതിനാവശ്യമായ തത്വശാസ്ത്രവും ന്യായീകരണങ്ങളും പടച്ചുണ്ടാക്കാനും ഇവര്‍ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ഇതിനേക്കൂറിച്ച് ബോധവാനായ തൊഴിലാളി (രക്തരൂക്ഷിതങ്ങളായ) സമരമുറകളാവിഷകരിച്ചപ്പോള്‍ മുതലാളിക്ക് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു.പിന്നീടവന്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗമായിരുന്നു പ്രകൃതി വിഭവങ്ങളുടെ അനിയിന്ത്രിതമായ കൊള്ളയടിക്കല്‍.എന്നാല്‍ വളരെ വേഗം തന്നെ തൊഴിലാളിവര്‍ഗം ഇതു കണ്ടെത്തുകയും മറുതന്ത്രങ്ങളാവിഷകരിക്കുകയും ചെയ്തു.ഇതാണ് ജനങ്ങളുടെ വികസനം എന്നു പറഞ്ഞ മുതലാളിക്കു മുന്നില്‍ ജനപക്ഷപാതപരമായ വികസനപദ്ധതികള്‍ ഉയര്‍ത്തിയാണവര്‍ മറുപടി പറഞ്ഞത്.
                    മുതലാളിമാര്‍ അവരുടെ ലാഭം കൂട്ടുന്നതിനു വേണ്ടി മാന്തോലണിയിച്ചുയര്‍ത്തിക്കാണിക്കുന്നതൊന്നുമല്ല വികസനം എന്ന് തൊഴിലാളിവര്‍ഗം ജനപക്ഷത്തു നിന്നുകൊണ്ട് പുതിയ വികസനപരിപ്രേക്ഷ്യം ഉയര്‍ത്തിക്കാണിച്ചു കൊടുത്തു.ഈ വെട്ടിയും തിരുത്തിയുമുള്ള സമരമാര്‍ഗങ്ങള്‍ പുരോഗമിക്കുന്തോറും കൂടുതല്‍ കൂടൂതല്‍ ജനങ്ങള്‍ തൊഴിലാളി പക്ഷത്തണിനിരക്കുഅക്യും അന്തിമസമരത്തിന് ശംഖൊലി മുഴങ്ങുകയും ചെയ്യും.
                      അതവിടെ നില്‍ക്കട്ടെ, നമുക്ക് നമ്മൂടെ നാട്ടിലേക്ക് വരാം.ഇവിടെ ഇടതു പക്ഷം - തൊഴിലാളിപക്ഷം - വികസനവിരുദ്ധരും വികസനവിരോധികലുമൊക്കെയാണെന്ന് വലതു പക്ഷം പറയുന്നു,അതിനവര്‍ തെളിവുകളും ഹാജരാക്കുന്നു, ആ ചെന്നേയിലേക്ക് നോക്കൂ,ബാംഗളൂരിലേക്ക് നോക്കൂ,ഹൈദരാബാദിലേക്ക് നോക്കൂ, ഇവിടെയൊക്കെ എന്താ വികസനം.എത്രയാ പാലങ്ങള്‍ വലിയ വലിയ ഫ്ലാറ്റുകള്‍,കേട്ടിടങ്ങള്‍.കേരളത്തിലേക്ക് നോക്കൂ ഇവിടെ റോഡുണ്ടോ,ഫ്ലാറ്റുണ്ടോ എന്തെങ്കിലുമുണ്ടോ?.കഴിഞ്ഞ ൫ കൊല്ലം ഇവിടെ ഭരിച്ചിരുന്നവരാണീ വായ്ത്താരിയുടെ വക്താക്കളെന്നുമോര്‍ക്കുക,
                     ഇവരുടെ വികസന വായ്ത്താരിയുടെ യഥാര്‍ഥ അര്‍ഥം ഒരൊറ്റ ഉദാഹരണത്തിലൂടെ വ്യക്തമായി മനസ്സിലാക്കിത്തരാം.കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് വികസനത്തിന്റെ ലാസ്റ്റ് ബസില്‍ കയറി വന്ന വികസനമായിരുന്നു സ്മാര്‍ട്ട് സിറ്റി.വളരെ വേഗം കാര്യങ്ങള്‍ നീങ്ങി.കരാറ് ഒപ്പിടാന്‍ നേരത്താണ് വെബ്സൈറ്റില്‍ കരാറിന്റെ വിശദാംശങ്ങള്‍ കണ്ടത്.അതുപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഇന്‍ഫോ പാര്‍ക്ക് ഫ്രീയായി സ്മാര്‍ട്ട് സിറ്റിക്ക് വിട്ടു കൊടുക്കണം എന്നു തന്നേയുമല്ല കൊച്ചി മുതല്‍ ഏതാണ്ട് കോഴിക്കോട് വരെ ഒരു തരത്തിലുമുള്ള കമ്പൂട്ടറ് അധിഷ്ഠിത സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പാടില്ല.പ്രതിപക്ഷം അന്നത്തെ പ്രതിപക്ഷനേതാവിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ സമരം ആരംഭിച്ചു.അതോടൊപ്പം തല്‍ക്കാലം ആ കേസ് മാറ്റി വൈക്കാനും ഒപ്പിടാനുള്ള ചുമതല പുതിയ ഗവണ്മെന്റിനെ ഏല്‍പ്പിക്കാനും കോടതി പറഞ്ഞു.അടുത്ത സര്‍ക്കാര്‍ എല്‍ ഡി എഫ് ന്റേതായിരുന്നു,അന്നത്തെ പ്രതിപക്ഷനേതാവ് ശ്രീ.വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.
             ഇതോടെ ഇന്നത്തെ പ്രതിപക്ഷവും അന്നത്തെ ഭരണകക്ഷിയുമായിരുന്ന യു ഡി ഏഫ് വികസനം മുടക്കി എന്നാക്ഷേപിക്കാന്‍ തുടങ്ങി.സ്മാര്‍ട്ട് സിറ്റിയുമായി നടന്ന ചര്‍ച്ചകളൊക്കെ പാഴാവുകയും അതിനനുസരിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം കൂടുകയും ചെയ്തു.ഇന്നത്തെ സര്‍ക്കാര്‍ പറഞ്ഞത് ഇന്‍ഫൊ പാര്‍ക്ക് വിട്ടു തരുന്നതിനേക്കുറിച്ചാലോചിക്കുകയേ വേണ്ട, ഞങ്ങള്‍ക്ക് സൌകര്യമുള്ളിടത്തെല്ലാം കമ്പൂട്ടര്‍ സ്ഥാപനങ്ങള്‍ തുടങ്ങും,പാട്ടത്തിനല്ലാതെ ഒരിഞ്ചു ഭൂമി തരുന്ന പ്രശ്നമില്ല എന്നായിരുന്നു.ഇപ്പോഴെന്തുണ്ടായി എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.ഇതാണ് ജനപക്ഷത്തു നിന്നുള്ള വികസനം.

1 comment :

  1. ഒരു പക്ഷെ, ഒരു മരക്കൊമ്പൊടിഞ്ഞു വീണപ്പോള്‍ അവന്‍ ആശിച്ചിരുന്ന ഫലം വീണതു കണ്ടപ്പോള്‍ ഫലം വീഴിക്കാന്‍ ഇതും ഒരു മാര്‍ഗം എന്നവന്‍ വിചാരിച്ചിരിക്കാം.അല്ലെങ്കില്‍ തന്നെ ഭക്ഷിക്കആണോടിച്ച മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു മരത്തില്‍ ഓടിക്കയറിയത്തായിരിക്കും അവനാദ്യം നേടിയ ബുദ്ധി,അവന്റെ അദ്ധ്വാനം ലഘൂകരിക്കാന്‍ വേണ്ട മാര്‍ഗം, അവന്റെ ജീവിതത്തെ ഒരു പടി മുന്നോട്ടു നീക്കിയ കാര്യം, അല്ലെങ്കില്‍ അവന്‍ ആദ്യം നേടിയ വികസനം.പക്ഷെ അതൊരു വികസനമായിരുന്നെന്ന് അവന്‍ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം, എങ്കിലും ഇത് കൊള്ളാവുന്നതാണെന്നവന്‍ കണ്ടെത്തി.പക്ഷെ ഇതിലും വലിയ പ്രാധാന്യം ഈ നേട്ടത്തിനുണ്ടായത്, അത്, ആ കണ്ടുപിടിത്തം ആ കൂട്ടത്തിന്റെ- ഗോത്രത്തിന്റെ മുഴുവന്‍ സ്വന്തമായിരുന്നു എന്നതാണ്.ഇതും പിന്നീട് ഇതു പോലെ അവര്‍ നേടിയ എല്ലാ നേട്ടങ്ങളും ആ കൂട്ടത്തിന്റെ അല്ലെങ്കില്‍ ആ ഗോത്രത്തിന്റെ മുഴുവന്‍ സ്വന്തമായിരുന്നു എന്നുള്ളതാണ്.അറിവ് ഇവിടെ സ്വകാര്യസ്വത്ത് ആയിരുന്നില്ലെന്നര്‍ത്ഥം.

    ReplyDelete