ശ്രി അച്യുതാനന്ദനെ എന്തിനൊറ്റപ്പെടുത്തണം.

**msntekurippukal | 24 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
2006 മാര്‍ച്ച് 16, 2011 മാര്‍ച്ച് 16 ഇവ തമ്മിലുള്ള ബന്ധം എനിക്ക് തോന്നുന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാമെന്നതാണ്. ഈ ദിവസമാണ് രണ്ടു പ്രാവശ്യവും ശ്രി.വി.എസ്.അച്യുതാനന്ദന് നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചത്.എന്നാല്‍ നാടെങ്ങും ഇതിനെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രകടനങ്ങളും നടന്നു.രണ്ടു പ്രാവശ്യവും പിന്നീട് ശ്രി.അച്യുതാനന്ദന് സീറ്റ് കൊടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിത്തീരുകയാണുണ്ടായത്.അങ്ങനെയാണ് ഈ രണ്ടു പ്രാവശ്യവും പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടിക്കായത്.
                              മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സീറ്റുകളും സ്ഥാനാര്‍ത്ഥികളും അറിയിക്കുന്നതിനായി പാര്‍ട്ടി സെക്രട്ടറി ശ്രി.പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രതിഷേധപ്രകടനത്തെക്കുറിച്ചു പറഞ്ഞ മറുപടി ഇതായിരുന്നു,:- “പ്രകടനം നടത്തിയവരൊന്നും പാര്‍ട്ടിക്കാരല്ല “. ഇതൊരു വലിയ ശതമാനത്തോളം ശരിയാകാനാണു സാദ്ധ്യത.കാരണം പാര്‍ട്ടി മെംബര്‍മാര്‍ക്ക് പാര്‍ട്ടി തലത്തില്‍തന്നെ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരണവും അവരുടെ സംശയദൂരീകരണവും നടന്നിട്ടുന്റാകും.എന്നാല്‍ പാര്‍ട്ടി അനുഭാവികള്‍ ( ഇവര്‍ രണ്ടു തരത്തിലാണ്, യഥാര്‍ത്ഥ അനുഭാവികളും അനുഭാവികളെന്നു പറഞ്ഞു നടക്കുന്നവരും)ക്കും കൃത്യമായ അറിവിക്കാര്യത്തിലുണ്ടായിരിക്കണം.എന്നാല്‍ രണ്ടാമതു പറഞ്ഞ കൂട്ടത്തിലെ അനുഭാവികള്‍ , പാര്‍ട്ടി ഭരണത്തിലായതിനാല്‍ കൂടുതലായിരിക്കും.അവരായിരിക്കണം പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചതും പ്രകടനങ്ങള്‍ നടത്തിയതും.
                        അവരെ സംബന്ധിച്ചിടത്തോളം ശ്രി.വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അനിഷ്യേധ്യനായ നേതാവാണ്.അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ സര്‍വഥാ യോഗ്യനാണ്, മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങള്‍ക്കുവേണ്ടി പലതും ചെയ്തയാളാണദ്ദേഹം.അദ്ദേഹത്തിന് ഒരു രണ്ടാമൂഴം നല്‍കിയില്ല എന്നു പറഞ്ഞാല്‍ ഇതെന്തൊരു പാര്‍ട്ടി.എന്തൊരു സംസ്ഥാന സെക്രട്ടറി.ചുമ്മാതല്ല പാര്‍ട്ടി സെക്രട്ടറിക്കെതിരേയും പാര്‍ട്ടിക്കെതിരേയും മുദ്രാവാക്യം മുഴങ്ങിയത്.
                   വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്റെ ജീവിതം തന്നെ ത്യാഗോജ്വലവും വീരോജ്വലവും ആയിരുന്നു.1923 ഒക്ടോബര്‍ മാസം 20 -)0 തീയതി ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കാമ്മയുടേയും മകനായി ജനിച്ച അച്യുതാനന്ദന്‍ 7-)0 ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ മരിച്ചതിനാല്‍ പഠനം അവസാനിപ്പിച്ച് ജ്യേഷ്ഠന്റെ സഹായിയായി കുറേക്കാലം തുണിക്കടയില്‍ ജോലി നോക്കി.നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുംബിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.അതിലാകൃഷ്ടനായി കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായി അച്യുതാനന്ദന്‍.(1938).പിന്നീട് സഖാവ് പി.കൃഷ്ണപിള്ളയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും അങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിച്ചേരുകയും ചെയ്തു അദ്ദേഹം (1940).
പുന്നപ്ര സമരകാലത്ത് തൊഴിലാളിക്യാമ്പിന്റെ മുഖ്യചുമതലക്കാരനായിരുന്നു അദ്ദേഹം.അക്കാലത്തദ്ദേഹം കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും അഞ്ചു വര്‍ഷത്തോളം ഒളിവില്‍ കഴിയുകയും ചെയ്തു .1957 ല്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനകമ്മിറ്റി മെംബര്‍മാരില്‍ ജീവിച്ചിരുപ്പുള്ള ഒരെ ഒരാളാണ് അച്യുതാനന്ദന്‍.
                         1965ല്‍ സ്വന്തം നാടുള്‍ക്കൊള്ളുന്ന അമ്പലപ്പുഴ നിയോജകമന്‍ഡലത്തില്‍ നിന്നും മത്സരിച്ചു തോറ്റു തുടങ്ങിയ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ 1967,1970,1991,2001,2006 വര്‍ഷങ്ങളില്‍ ജയിക്കുകയും 1977,1996 വര്‍ഷങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.1996 ല്‍ മാരാരിക്കുളത്തുണ്ടായ പരാജയം അട്ടിമറിയാണെന്നു പരാതി വരികയും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ വൈക്കുകയും ചെയ്തു.എന്നാല്‍ 2001 മുതല്‍ 2006 വരെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനമാണ് അച്യുതാനന്ദനെ അച്യുതാനന്ദനാക്കി മാറ്റിയത്.(അവലംബം വിക്കിപീഡിയ മലയാളം.)
                           പാര്‍ട്ടി വേദികളിലും മറ്റും കര്‍ക്കശക്കാരനായ നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്.2001 - 2006 കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ നിരവധി വിഷയങ്ങളിലെ - പ്രത്യേകിച്ചും മതികെട്ടാന്‍ വിവാദം,പ്ലാച്ചിമട വിവാദം,കിളിരൂര്‍ പെണ്‍ വാണിഭ കേസ്, ഐസ്ക്രീം വിവാദം എന്നിവയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിന് ജനമധ്യത്തില്‍ രാഷ്ട്രീയാതീതമായ ഒരു ഇമേജ് ഉണ്ടാക്കിക്കൊടുത്തു.പതുക്കെ പതുക്കെ പാര്‍ട്ടിക്കതീതനായി മാറാന്‍ ശ്രമിച്ചു അദ്ദേഹം.പാര്‍ട്ടി അദ്ദേഹത്തെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റേതെങ്കിലും ഒരു ജനപ്രിയ വിഷയവുമായി അദ്ദേഹം മുന്നോട്ട് നീങ്ങും.പതുക്കെ പതുക്കെ പാര്‍ട്ടിയെ പറ്റി പറയേണ്ടി വരുമ്പോള്‍ അദ്ദേഹം വിദഗ്ധമായി മൌനം പാലിക്കാന്‍ തുടങ്ങി.പാര്‍ട്ടിയേക്കുറിച്ചു പറയേണ്ടി വരുമ്പോഴൊക്കെ എന്തെങ്കിലും പ്രകോപനപരമായ ആംഗ്യങ്ങളോ ചിരിയോ അദ്ദേഹം പുറപ്പെടുവിക്കുകയും അതിന്റെ വ്യാഖ്യാനം അദ്ദേഹത്തിന്റെ നിഴല്‍ പറ്റി നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്തു.പാര്‍ലമെന്റ് റിസല്‍റ്റു വന്നപ്പോഴത്തെ അദ്ദേഹത്തിന്റെ ചിരി കുപ്രസിദ്ധമാണല്ലോ.അതുപോലെ തന്നെ പാര്‍ട്ടിയെ ജനമദ്ധ്യത്തില്‍ അപഹസിച്ചും എന്നാല്‍ തിരിച്ചും വ്യാഖ്യാനിക്കാവുന്ന അദ്ദേഹത്തിന്റെ കമന്റുകള്‍ കുപ്രസിദ്ധങ്ങളാണ്.പാര്‍ട്ടിയുടെ ഈ തീരുമാനത്തില്‍ തനിക്കു പങ്കില്ല,അതവന്മാരുടെ തീരുമാനം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കമന്റുകളും നിലപാടുകളും പാര്‍ട്ടിയെ ജനമധ്യത്തില്‍ ഇടിച്ചു താഴ്ത്താന്‍ ഉപകരിച്ചു.ഉദാഹരണത്തിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കാലം മാത്രം മതി.പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ - അതിനെ ലംഘിച്ചു കൊണ്ടുള്ള ശ്രീ.അച്യുതാനന്ദന്റെ നടപടികള്‍ ഇവയെല്ലാം വളരെയധികം കണ്ടു കേരളീയ്യര്‍. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും എന്നു പറയുന്നത്,അതുപോലെ തന്നെ ന്യൂനപക്ഷം ഭൂരിപക്ഷത്തിനു വഴങ്ങണമെന്നും ആണ് പാര്‍ട്ടി ഭരണഘടന എന്നാണ് ഈ പാവപ്പെട്ട ജനം ധരിച്ചിരിക്കുന്നത്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയും പി ഡി പി യും സംയുക്തമായി ഒരു സ്വതന്ത്രനെ പിന്താങ്ങാന്‍ തീരുമാനിച്ചു.എന്നാല്‍ ഇതേ സമയത്തു തന്നെ പി ഡി പി നേതാവ് മദനിയെക്കുറിച്ച് മതതീവ്രവാദി എന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്‍ പ്രചരണം നടക്കുകയും അതീ അച്യുതാനന്ദന്‍ ഏറ്റു പിടിക്കുകയും ചെയ്തു.അതിന്റെ ഭാഗമായി മദനി പങ്കെടുക്കുന്ന വേദികള്‍ പങ്കിടില്ല എന്ന് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.ഇതാണോ ഒരു പാര്‍ട്ടി അംഗം ചെയ്യേണ്ട നടപടി?ഇതു കൊണ്ടെന്തുണ്ടായി? പാര്‍ട്ടി ചീത്ത,അച്യുതാനന്ദന്‍ നല്ലവന്‍ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായി ശ്രി അച്യുതാനന്ദന്.
                  കഴിഞ്ഞ കുറേ കാലങ്ങളായി നടന്നു വന്ന പരിപാടിയല്ലെ ഇത്.ആദ്യം വേള്‍ഡ് ബാങ്ക് ലോണായിരുന്നു പ്രശ്നം.അതില്‍ ഇങ്ങേരും പിണിയാളുകളും കുറച്ചു മാധ്യമങ്ങളും കൂടിയുണ്ടാക്കിയ പൊല്ലാപ്പ് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടല്ലോ.അതു കഴീഞ്ഞപ്പോളാണ് ലാവലിന്‍ വന്നത്.പിണറായി തെറ്റു ചെയ്തിട്ടില്ലെന്ന് അഖിലേന്‍ഡ്യാ സെക്രട്ടറിയടക്കം തൊണ്ടകീറി അലറുമ്പോള്‍ അച്യുതാനന്ദനു മാത്രം, കോടതി പറയും.സ്വന്തം നേതാവ് ,സഹപ്രവര്‍ത്തകന്‍ തെറ്റു ചെയ്തില്ല, ചെയ്യില്ല എന്ന് പറയാന്‍ അദ്ദേഹത്തിന്റെ നാവാടിയില്ല.എന്താ കാരണം?അയാളുടെ കാര്യം കോടതി പറയുമെന്ന് പറഞ്ഞാല്‍ അയാള്‍ കുറ്റക്കാരനാണെന്നു തന്നെ അര്‍ത്ഥം.അയാളും അയാളെ സംരക്ഷിക്കുന്ന പാര്‍ട്ടിയും കുറ്റക്കാര്‍, ഞാന്‍, ഞാന്‍ മാത്രം നല്ലവന്‍.
                    മദനി പ്രശ്നം വന്നപ്പോള്‍  ഞാന്‍ പാര്‍ട്ടിയുടെ അപചയത്തിനെതിരെ ഫൈറ്റ് ചെയ്യുകയായിരുന്നു.ഇതാണോ പാര്‍ട്ടി,ഞാനീ പാര്‍ട്ടിയിലായിപ്പോയി എന്നു മാത്രം എന്ന ലൈന്‍ ആയിരുന്നു.മദനിയെക്കുറിച്ച് ഞാന്‍ മിണ്ടില്ല,മദനിയുടെ കാര്യം പറയില്ല എന്ന ലൈന്‍ എടുത്തു.എന്നിട്ട് മദനിയെ കര്‍ണാടകക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ പഴയ ആംഗ്യവും ചിരിയും.ഇതിനിടക്ക് മറ്റൊരു സംഭവവുമുണ്ടായി.മദനിക്കെതിരെ സാക്ഷി പറഞ്ഞ കുറേ പേര്‍ പറഞ്ഞു; “ഞങ്ങളെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്.”ഇതന്വേഷിക്കാന്‍ ചെന്ന ഏഷ്യാനെറ്റ് ലേഖികയെക്കൂടി തീവ്രവാദി ലിസ്റ്റില്‍ പെടുത്തി അറസ്റ്റ് ചെയ്തു കര്‍ണാടക സര്‍ക്കാര്‍.അതോടെ മദനിക്കേസില്‍ ഔദ്യോഗീഐകവിഭാഗം പറഞ്ഞുകൊണ്ടിരുന്നത് ശരിയാകാന്‍ സാധ്യത വന്നു.“ഹയ്യോ, ഇങ്ങനെയൊരു സംഭവം ഞാന്‍ കേട്ടിട്ടേയില്ല“ എന്ന നിലപാടിലായി ശ്രി.അച്യുതാനന്ദന്‍.
                     ഇനി നോക്കൂ മൂന്നറിലേക്ക്. പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നു നോക്കാതെ പണിയേല്‍പ്പിച്ചു മുഖ്യമന്ത്രി.അവര്‍ പൊളി തുടങ്ങി.കുറച്ചു പണക്കാരുടെ , പിന്നെ പാര്‍ട്ടിയോഫീസ്, ശേഷം പാവപ്പെട്ടവരുടേത്. ഇതാണ് പൂച്ചകളുടെ പരിപാടി.പണക്കാരുടെ പൊളിച്ചപ്പോള്‍ കോടതിയും പാവങ്ങളുടെ പൊളിച്ചപ്പോള്‍ പാര്‍ട്ടിയും ഇടപെട്ടു.തന്നിഷ്ട തീരുമാനവും നടപടിയും കോടതി തടഞ്ഞു.അപ്പോഴും രക്ഷക്കെത്തിയത് പാര്‍ട്ടി സെക്രട്ടറി എന്ന ശത്രു തന്നെ.നേതാവിനു നേരെ വാളു വീശുന്നതു കണ്ടാല്‍ ഇടനെഞ്ചു കാട്ടി തടുക്കണമെന്ന സിദ്ധാന്തമാണിവിടെ വര്‍ക്ക് ചെയ്തത്. അവീടയോ “ കോടതി തീരുമാനിക്കും.”അതാണ് അച്യുതാനന്ദന്‍.
                     ഇനി ലോട്ടറി പ്രശ്നമെടുത്തു നോക്കാം.ഒരുപാടു പേര്‍ ഐസക്കിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും  ആരോപണശരവുമായെത്തി. എന്റെ കാര്യം ഞാന്‍ തെറ്റുകാരനല്ല, ഐസക്കിന്റെ കാര്യം ഐസക്ക് പറയും ഇതാണ് ഏറ്റവും നല്ല അച്യുതാനന്ദന്‍ ലൈന്‍.ഈ പ്രശ്നത്തില്‍ ഐസക്കിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും അഖിലേന്‍ഡ്യാ നേതൃത്വത്തെക്കുറിച്ചും ഒരുപാടാരോപണങ്ങള്‍ വന്നു.എന്നാല്‍ അച്യുതാനന്ദന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു വാക്ക് പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കന്മാരേക്കുറിച്ചും നല്ലതായോ ചീത്തയായോ പുറത്തു വന്നോ. ഇതാണ് സഹോദരന്മാരേ പാര്‍ട്ടിക്കൂറ്.ഞാനും എന്റെ മകനും മനോരമ പത്രവും( ഞാനും എന്റെ ഭാര്യയും അപ്പുക്കുട്ടന്‍ തട്ടാനും മാത്രം മതി ലോകത്ത് എന്ന് ഒറിജിനാല്‍).മാത്രം മതി, തന്നെ വളര്‍ത്തി വലുതാക്കി ഇവിടെ വരെ എത്തിച്ച പാര്‍ട്ടിയും നേതാക്കളും വെറും പുല്‍ എന്നതാണ് ഇന്നത്തെ സ്റ്റൈല്‍.
                    അവസാനം തനിക്കും മകനെതിരെ ആരോപണം വന്നപ്പോള്‍ അപ്പോഴും ചാടി വീഴാനും വീറോടെ എതിര്‍ക്കാനും ആ പാര്‍ട്ടി സെക്രട്ടറി മാത്രമേയുണ്ടായുള്ളൂ എന്നോര്‍ക്കണം.
               ഇപ്പോള്‍ പൊതുവേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറയുന്ന ഏറ്റവും വലിയ ആരോപണം അതൊരു വിപ്ലവപാര്‍ട്ടിയല്ല പകരം അതൊരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് എന്നതാണ്.ഇതിനുപോല്‍ബലകമായി പറയുന്ന കാരണങ്ങള്‍ അടിസ്ഥാനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ കുറഞ്ഞു വരുന്നു,തൊഴിലാളികളുടെ എണ്ണം കുറയുന്നു,ഉള്ള തൊഴിലാളികള്‍ തന്നെ ബ്ലൂ കോളറിനു പകരം വൈറ്റ് കോളറുകാര്‍ ആയി, ഈ പാര്‍ട്ടി വിപ്ലവത്തിനു തൊഴിലാളികളെ തയ്യാറെടുപ്പിക്കുന്നതിനു പകരം അവരുടെ വിപ്ലവാഭിനിവേശം കുറേ സാമൂഹ്യ പരിഷ്ക്കരണ പരിപാടികള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ്.ഈ യൊരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പറ്റിയ നേതാവാണ് അച്യുതാനന്ദന്‍.കാരണം അദ്ദേഹം പാര്‍ട്ടിക്കതീതനായി വളര്‍ന്നു കഴിഞ്ഞ ഒരു വ്യക്തിയാണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിപ്ലവപാര്‍ട്ടിയെന്നറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുഴുവന്‍ ആ മനുഷ്യന്റെ മുന്നില്‍ മുട്ടിലിഴയുന്നത് കണ്ടില്ലേ? ഇഴഞ്ഞില്ലെങ്കില്‍ ഞാന്‍ എന്റെ ആളുകളെ തെരുവിലിറക്കും,ജൈ വിളിപ്പിക്കും,ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളും എനിക്കു നടത്തിതന്നേ മതിയാകൂ.എനിക്കാവശ്യമുള്ളപ്പോള്‍ ഞാന്‍ പറയും,അന്നേരം പാര്‍ട്ടി ഞാന്‍ പറയുന്നതു പോലെ നിന്നു തന്നാല്‍ മതി.അതു ചെയ്തു തന്നില്ലെങ്കില്‍ പിണറായിയല്ല, പ്രകാശ് കാരാട്ടാണെങ്കിലും ഞാന്‍ വിറപ്പിച്ചു നിറുത്തും.എന്നാല്‍ 89 വയസ്സു കഴിഞ്ഞ എനിക്ക് പാര്‍ലമെന്ററി വ്യാമോഹങ്ങളില്ല, പക്ഷെ എനിക്കിനിയും പലതും ചെയ്യാനുണ്ട്, പലരേയും കയ്യാമം വൈക്കാനുണ്ട്( ഇത് പാര്‍ലമെന്ററി വ്യാമോഹമായി വ്യാഖ്യാനിക്കരുത്,വ്യഖ്യാനിച്ചാല്‍ അണികള്‍ പ്രകടനത്തിനു തയ്യാറായി നില്പുണ്ട്).
                     പ്രിയ സുഹൃത്തുക്കളെ, പാര്‍ട്ടി വളര്‍ത്തി വലുതാക്കി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിറുത്തി വിജയിപ്പിച്ച് പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയ ഒരാള്‍ ഒറ്റക്ക് മസിലു പെരുക്കി ക്കാണിക്കുകയാണ് പാര്‍ട്ടിക്കു നേരെ. ഏതാണാ മസിലെന്നു മനസ്സിലായോ? നിങ്ങളാണ്, പാര്‍ട്ടി അനുഭാവികളും അല്പസ്വല്പം പാര്‍ട്ടി സഖാക്കളും.ഇനിയെങ്കിലും സത്യം മനസ്സിലാക്കി വളയമില്ലാതെ ചാടുന്ന ആ മനുഷ്യനെ നല്ല ബുദ്ധി കാണിച്ചു കൊടുക്കാന്‍ തയ്യാറാവണമെന്നാണെനിക്കഭ്യര്‍ത്ഥിക്കാനുള്ളത്.

24 comments :

  1. അച്ച്വേട്ടനെ ഈ പ്രായത്തില്‍ മര്യാദ പഠിപ്പിക്കാനൊന്നുമാകില്ല :)
    പിരുവു നല്‍ക്കുന്ന മാഫിയകള്‍ക്കെല്ലാം ദാസ്യവൃത്തി ചെയ്യുന്നതാണ്
    തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം എന്നു ധരിച്ചുവച്ചിരിക്കുന്ന പാര്‍ട്ടിയിലെ കൂട്ടിക്കൊടുപ്പുകാരായ മാടമ്പിതംബ്രാക്കളെ പുറത്താക്കി, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പുനസ്ഥാപിക്കുക എന്നതാണു നന്മയുടെ വഴി !!

    ReplyDelete
  2. സഖാവേ,

    അപ്പോള്‍ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരെ ഇത്രയേറെ തെറ്റുകള്‍ ചെയ്തിട്ടുണ്ട്.

    ഈ പോളിറ്റ് ബ്യൂറോയിലിരിക്കുന്ന മോഴകള്‍ക്ക് ഇതൊന്നും അറിയില്ലേ?
    കൂടെക്കൂടെ തെറ്റു ചെയ്യുന്ന ഒരാളെ അമരത്തിരുത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു പാര്‍ട്ടിയായിരിക്കും ഇനി ലോകത്തിലെ എട്ടാമത്തെ അത്ഭുതം.

    ReplyDelete
  3. പോന്നു മോഹനന്‍ ചേട്ടാ...
    പാര്‍ടി ജനങ്ങള്‍ക്ക്‌ വേണ്ടി ഉള്ളതാണ്.
    ജനങ്ങള്‍ക്ക്‌ ശ്ശേരി എന്ന് തോന്നുന്നതാണ് പാര്‍ടിക്കും തോന്നേണ്ടത്.
    പിണറായി യും അച്യുതാനന്ദനും മത്സരിക്കില്ല എന്ന് പാര്‍ടി പറഞു. പിണറായി മത്സരിക്കാതത്തിനു എതിരെ ഈ കേരളത്തില്‍ ആരും കോടി പിടിച്ചില്ല. എന്തുകൊണ്ട് അച്യുതാനന്ദന് വേണ്ടി മാത്രം കോടി പിടിച്ചു?
    കൊറേ കള്ളമ്മാരെ നേതാക്കള്‍ ആക്കിയ ശേഷം അവര് പറയുന്നതാണ് പാര്‍ടി പറയുന്നത് എന്ന് പറഞ്ഞാല്‍ - പൊതു ജനം കഴുത ആണെന്നാണോ വിചാരിചെക്കുന്നെ?
    വെറുതെ കണ്ണടച്ച് ഇരുട്ടാക്കല്ലേ ചേട്ടാ.. ചേട്ടന്റെ വില കളയല്ലേ...

    ReplyDelete
  4. അവസാനം മറുപടി പറയാം എന്നാണ് വിചാരിച്ചത്.പക്ഷെ ആവേശം കണ്ടപ്പോള്‍ കയ്യോടെ തന്നെ മറുപടി എഴുതിയേക്കാമെന്ന് വിചാരിക്കുന്നു.ശ്രി.കാളിദാസന്‍ ചോദിക്കുന്നു പൊളിറ്റ്ബ്യൂറോ മൊണ്ണകള്‍ക്ക് ഇതൊന്നുമറിയില്ലേ എന്ന്.അറിയാം എല്ലാം അറിയാം.പക്ഷെ അച്യുതാനന്ദന്റെ സീനിയോറിറ്റി,പ്രവര്‍ത്തന പരിചയം ഇതൊക്കെയാണ് നടപടി എടുക്കുന്നതില്‍ നിന്നും മൊണ്ണകളെ വിലക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.പിന്നെ ഒന്നുണ്ട്, ഒരുകാര്യം കണ്ടാല്‍ അപ്പോള്‍ എടുത്തു പിടിച്ചപോലെ നടപടി എടുക്കുന്ന പരിപാടി സി പി എമ്മിനില്ലെന്നറിഞ്ഞുകൂടെ?തെറ്റു തിരുത്താന്‍ പരമാവധി സമയവും സൌകര്യവും കൊടുക്കും.അച്യുതാനന്ദന്റെ സീനിയോറിറ്റി പരിഗണിച്ച് കുറച്ചു കൂടൂതല്‍ സമയം കൊടുത്തിട്ടുണ്ടാകാം.
    പിന്നെ ശ്യാമിന്.പാര്‍ട്ടി ജനങ്ങള്‍ക്കുള്ളതാണ് ശരി തന്നെ.മറ്റു പാര്‍ട്ടികള്‍ ആര്‍ക്കുള്ളതാണ്?/പക്ഷെ ആ പാര്‍ട്ടികളും കമ്യൂണിസ്റ്റുപാര്‍ട്ടികളും തമ്മില്‍ വലിയൊരു വ്യത്യാസം ഉണ്ട്.ഈ പാര്‍ട്ടിയെ നയിക്കുന്നത് മാര്‍ക്സിസം എന്ന തത്വശാസ്ത്രം ആണെന്നതാണാ വ്യ്ത്യാസം.പലപ്പോഴും പാര്‍ട്ടിക്ക് ജനധാരണക്കെതിരെ പ്രവര്‍ത്തിക്കേണ്ടതായി വരും.അത് ജനങ്ങളെ പറഞ്ഞു പഠിപ്പിക്കേണ്ടതായും വരും. പിണറായിയല്ല അക്യുതാനന്ദന്‍ മല്സരിക്കുന്നില്ല എന്നു പറഞ്ഞപ്പോള്‍ കൊടി പിടിച്ചതിന്റെ കാരണം വിശദീകരിക്കാനാണ് ശ്യാമേ ഞാന്‍ ശ്രമിച്ചത്.
    “പിരുവു നല്‍ക്കുന്ന മാഫിയകള്‍ക്കെല്ലാം ദാസ്യവൃത്തി ചെയ്യുന്നതാണ്
    തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം എന്നു ധരിച്ചുവച്ചിരിക്കുന്ന പാര്‍ട്ടിയിലെ കൂട്ടിക്കൊടുപ്പുകാരായ മാടമ്പിതംബ്രാക്കളെ പുറത്താക്കി, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പുനസ്ഥാപിക്കുക എന്നതാണു നന്മയുടെ വഴി !! “ എന്റെ ബ്ലോഗില്‍ ചിറ്റ്രകാരന്‍ എഴുതിയ കമന്റാണിത്.പ്രിയ സുഹൃത്തേ പാര്‍ട്ടി താങ്കള്‍ പറയുന്നതായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ അച്യുതാനന്ദനെ വെറുപ്പിക്കില്ലായിരുന്നു.കാരണം അവരുടെ കൊള്ളരുതായ്മകള്‍ ഏറ്റവും കൂടുതല്‍ അറിയുന്ന ആളാവുമായിരുന്നു അച്യുതാനന്ദന്‍.എന്നാല്‍ നേതാക്കള്‍ അങ്ങനെയല്ലാത്തവരായതു കൊണ്ടാണ് കടുത്ത നടപടികള്‍ എന്നറിയാന്‍ കേവലം കോമണ്‍ സെന്‍സ് മാത്രം മതി.എന്നിട്ടും മാഫിയ ദാസ്യവേല എന്നൊക്കെ പറയാന്‍ ഇതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയല്ല.

    ReplyDelete
  5. >>>>പക്ഷെ അച്യുതാനന്ദന്റെ സീനിയോറിറ്റി,പ്രവര്‍ത്തന പരിചയം ഇതൊക്കെയാണ് നടപടി എടുക്കുന്നതില്‍ നിന്നും മൊണ്ണകളെ വിലക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.<<<<

    എന്റെ ചോദ്യം താങ്കള്‍ക്ക് മനസിലായില്ല എന്നുതോന്നുന്നു.

    നടപടി എടുക്കുന്ന കാര്യമല്ല ഞാന്‍ പരാമര്‍ശിച്ചത്. ഇത്രയേറേ തെറ്റു ചെയ്ത ഒരാളെ നേതാവാക്കി എഴുന്നള്ളിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരം കിട്ടിയാല്‍ വീണ്ടും മുഖ്യമന്ത്രിയാക്കുന്ന തല തിരിഞ്ഞ ഏര്‍പ്പാടിനേക്കുറിച്ചാണ്.

    നടപടിക്കു പകരം അംഗീകാരം നല്‍കി ആദരിക്കുകയാണിവിടെ ചെയ്യുന്നത്. വി എസിന്റെ പേരില്‍ ഒരു നടപടിയും വേണ്ട. വി എസിന്റെ സീനിയോറിറ്റിയും പ്രവര്‍ത്തന പരിചയവും കണക്കിലെടുത്ത്, അദ്ദേഹം പാര്‍ട്ടി അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി തുടരട്ടേ.

    പക്ഷെ എന്തിനാണദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതും  ഇടതു മുന്നണിയുടെ നേതാവായി അവരോധിച്ചതും?

    ReplyDelete
  6. kaalidaasan - സുഹൃത്തേ താങ്കള്‍ക്ക് കാര്യം ഇനിം
    പിടികിട്ടില്ലേ ? വി എസ്സിനെ പാര്‍ട്ടിക്ക് കണ്ടുകൂടാ, ശത്രുവാണ്,എന്നതൊക്കെ ശരിതന്നെ.പക്ഷെ അദ്ദേഹതിനു
    സീറ്റ്‌ കൊടുത്തില്ലെങ്കില്‍ ഉള്ള വോട്ടു കൂടി പോയിക്കിട്ടും
    എന്ന് വൈകിയാണെങ്കിലും പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.
    അതുകൊണ്ടാണ് സീറ്റ്‌ കൊടുത്തത്. അതായതു പാര്‍ട്ടിക്ക് വലുത് സ്വന്തം ജയം മാത്രമാണ്, അതിനുവേണ്ടി ശത്രുവിനെപ്പോലും, വേണ്ടിവന്നാല്‍ തീവ്രവാദിയേപ്പോലും കൂട്ടുപിടിക്കും. ഇവിടെ
    ശത്രു വി എസ്സ് ആയതു ജനങ്ങളുടെ ഭാഗ്യം.അദ്ദേഹം സ്വന്തം
    പേരിനു വേണ്ടിയെങ്കിലും ജനങ്ങളെ ദ്രോഹിക്കില്ല എന്ന് ആശ്വസിക്കാം.

    മോഹനന്‍ ചേട്ടനോട് - പാര്‍ട്ടി വളര്‍ത്തി വലുതാക്കി ഇവിടെവരെ എത്തിച്ചു എന്നൊക്കെ പലവട്ടം ചേട്ടന്‍ പറയുന്നുവല്ലോ... 2006 ലും ജനരോക്ഷം ഭയന്നാണ് വി എസ്സിനു സീറ്റ്‌ കൊടുത്തത്.
    അത് ചേട്ടനും സമ്മതിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ
    പാര്‍ട്ടിയാണോ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്?
    ജനങ്ങളല്ലേ?
    അതെ ... അതിനുള്ള നന്ദി അവസാന നിമിഷമെങ്കിലും
    അദ്ദേഹം ജനങ്ങളോട് കാണിച്ചു. ഈ തിരഞ്ഞെടുപ്പിലും
    എവിടെയെങ്കിലും ഈ പാര്‍ട്ടി പച്ചതൊട്ടാല്‍ അതും
    വി എസ്സിന്റെ മിടുക്കാണെന്നെ പറയാനാവൂ...
    അല്ലാതെ അഞ്ചു വര്‍ഷം കൊണ്ട് പാര്‍ട്ടി കേരളത്തെ
    സ്വര്‍ഗമാക്കി എന്നും അതിന്റെ ഫലമാണ്‌ ജയമെന്നും
    ഒക്കെ പറയാന്‍ മൂഡസ്വര്‍ഗത്തിലിരിക്കുന്ന നിങ്ങള്‍ പാര്ട്ടിക്കാര്‍ക്കെ കഴിയൂ.

    ഒരു സംശയം .... നിങ്ങളുടെ അഖിലേന്‍ന്ത്യ സെക്രട്ടറി തൊണ്ടകീറി അലറിയാല്‍ ഒരു നുണ സത്യമാവുമോ?
    തെറ്റ് തെറ്റാണെന്ന് പറഞ്ഞതാണോ വി എസ്സ് ചെയ്ത തെറ്റ്? ഒരു തെറ്റെങ്കിലും വി എസ്സ് ജനങ്ങള്‍ക്കെതിരെ ചെയ്തു എന്ന് ചേട്ടന്‍ പറയുന്നില്ല,പാര്‍ട്ടിയെ എതിര്‍ത്തു എന്നതുപോലും ആവശ്യമുള്ള കാര്യങ്ങള്‍ ക്കുവേണ്ടിയാണെന്ന് ഈ പോസ്റ്റില്‍ നിന്ന് തന്നെ
    വായനക്കാര്‍ക്ക് മനസിലാവും
    (നിങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് മനസിലാവില്ല! അല്ലെങ്കില്‍ മനസിലാക്കാന്‍ നിങ്ങള്‍ മിനക്കെടില്ല എന്നതാവും കൂടുതല്‍ ശരി. )

    ചേട്ടന്‍ പറയുന്ന ഈ "പാര്‍ട്ടി അനുഭാവികള്‍"ക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണ് ?

    1. പാര്‍ട്ടിയോ നേതാക്കളോ എന്ത് അക്രമം
    കാണിച്ചാലും എതിര്‍ക്കാതിരിക്കുക.

    2. പാര്‍ട്ടിക്കും സെക്രട്ടറിക്കും അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുക.

    3. പാര്‍ട്ടി പറഞ്ഞാല്‍ ഏതു തീവ്രവാദിയേയും അനുകൂലിക്കുക.

    4. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ എന്താരോപണം ഉയര്‍ന്നാലും, വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍പോലും ശക്തമായി എതിര്‍ക്കുക

    5. കോടതി പോലും പാര്‍ട്ടിക്ക് പുല്ലാണെന്ന് പറഞ്ഞു നടക്കുക.

    6. മാധ്യമങ്ങളെ ഇപ്പോഴും തള്ളിപ്പറയുക.

    ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. ഈ പോസ്റ്റിലൂടെ
    യഥാര്‍ത്ഥ പാര്‍ട്ടി അനുഭാവികളുടെ യോഗ്യതകള്‍
    മോഹനന്‍ ചേട്ടന്‍ തന്നെ പറഞ്ഞതാണ്.

    പ്രിയ വായനക്കാരെ ഈ യോഗ്യതകള്‍ ഒന്നും തന്നെ
    ഇല്ലാത്തതുകൊണ്ട് ഒരു ചെറിയ ഇടതുപക്ഷ അനുഭാവി
    ആയിരുന്ന ഞാന്‍ ഇനി മുതല്‍ ഒരു പാര്‍ട്ടി അനുഭാവിയേ
    അല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

    ReplyDelete
  7. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ് ബ്ലോഗിങ്ങിനു സഹായം

    ReplyDelete
  8. പ്രിയ കാളിദാസന്,
    ഞാനൊരു പാര്‍ട്ടി മെംബറോ അനുഭാവിയോ അല്ല.അതുകൊണ്ട് താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്.അത് ഏതെങ്കിലും പാര്‍ട്ടി മെംബര്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ നിര്‍വഹിക്കും എന്നു പ്രതീക്ഷിക്കുന്നു.
    എങ്കിലും എനിക്കു തോന്നുന്നത് പാര്‍ട്ടി പലതുകൊണ്ടും കേരളത്തിലൊരു ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നു എന്നാണ്.കാരണം (1)ഇന്നത്തെ അഖിലേന്‍ഡ്യാ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇടതുപക്ഷം കുറച്ചുകൂടി ശക്തമാകേണ്ടതുണ്ട് എന്നു തന്നേയാണ്.ഈ ശക്തി അഖിലേന്‍ഡ്യാ രാഷ്ട്രീയത്തില്‍ കുറച്ചുകൂടി പവര്‍ - ഇടപെടല്‍ ശക്തി - ഇടതുപക്ഷത്തിനു കിട്ടും.ഇടതു പക്ഷം ശക്തമായാല്‍ മറ്റു സംസ്ഥാനങ്ങളിലെ വാ പോ ( ആയാറാം ഗയാറാം) രാഷ്ട്രീയക്കാരെ ഒതുക്കാനും അവരെ കൈപ്പിടിയിലൊതുക്കാനും കഴിയും.(2) മറ്റു സംസ്ഥാനങ്ങളിലെ പോരാട്ടങ്ങള്‍ക്കൊരു മൈലേജ് കിട്ടാനും ഇതുപകരിക്കും.അതു വഴി പാര്‍ട്ടിയെ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയും.(3)കഴിഞ്ഞ കുറേ കാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമ പ്രചാരങ്ങളും ന്യൂനപക്ഷമതങ്ങളില്‍ നിന്നുള്ള ശകാരങ്ങളും പാര്‍ട്ടി ചെറുത്തു നിന്നു എന്നു കാട്ടുവാന്‍ കഴിയും.ബീഹാറിലും മറ്റും ഇത് മാറ്റങ്ങളുണ്ടാക്കും.ഇതൊക്കെ എന്റെ നിഗമനങ്ങളാണ്.ശരിയാകും തെറ്റാകും.ശരി പറഞ്ഞു തരാന്‍ ആരെങ്കിലും മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  9. ഇനി ലിപിക്ക്,
    ലിപി എന്തൊക്കയോ ധരിച്ചു വച്ചിരിക്കുന്നു ഈ സംഭവങ്ങളെക്കുറിച്ച്.എന്നിട്ട് എന്തോ കണ്ടപ്പോള്‍ മനസ്സില്‍ വച്ചിരുന്നതു മുഴുവന്‍ പുറത്തേക്ക് ചാടീയെന്നാണെനിക്കു തോന്നുന്നത്,വായിച്ചു കഴിഞ്ഞപ്പോള്‍.നോക്കുക:-“വി എസ്സിനെ പാര്‍ട്ടിക്ക് കണ്ടുകൂടാ, ശത്രുവാണ്,എന്നതൊക്കെ ശരിതന്നെ.പക്ഷെ അദ്ദേഹതിനു
    സീറ്റ്‌ കൊടുത്തില്ലെങ്കില്‍ ഉള്ള വോട്ടു കൂടി പോയിക്കിട്ടും
    എന്ന് വൈകിയാണെങ്കിലും പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു.“ഇതാരാ ലിപിയോട് പറഞ്ഞത്? പാര്‍ട്ടിക്കരാരെങ്കിലുമാണോ? അതോ ഞാനോ? അതോ ലിപി സ്വപ്നം കണ്ടതാണോ ഇതൊക്കെ?ഇവിടെ ആരും ആരുടേയും ശത്രുക്കളല്ല.പൊതുക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പല അഭിപ്രായങ്ങള്‍ പൊന്തി വരും.എല്ലാവരും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ചെയ്ത് ആശയവ്യക്തതയും അഭിപ്രായരൂപീകരണവും ഒക്കെ വരുത്തും. ഇതാണ് പാര്‍ട്ടി രീതി.അഭിപ്രായം രൂപീകരിച്ചു കഴിഞ്ഞാല്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തിനു വഴങ്ങി നില്‍ക്കണം.ഇതു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംഘടനാതത്വം.ഇനി നോക്കൂ, ഒരോ പ്രശ്നത്തിലും വി എസ് കാണിച്ച രീതി ഈ സംഘടനാ തത്വത്തിനു യോജിച്ചതാണോ എന്ന് ലിപി വികാരത്തിനു കീഴ്പെടാതെ ഒന്നു ചിന്തിച്ചു നോക്കൂ.ഓരോ പ്രശ്നത്തിലും ന്യൂനപക്ഷവും ഭൂരിപക്ഷവും ഉണ്ടാകും.ഒരിക്കല്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ പ്രശ്നം അടച്ചു വൈക്കാതെ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യും,തെറ്റു പറ്റിയാല്‍ തിരുത്തും.ഇതാണല്ലോ കമ്യൂണിസ്റ്റ് സംഘടനാരീതി.അല്ലാതെ തനിക്കു ശരിയെന്നു തോന്നുന്നതിനനുസരിച്ച് ഓരോരുത്തരും ചെയ്യാന്‍ തുടങ്ങിയാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലെന്താ വ്യത്യാസം?.
    വി എസ് അടക്കം മത്സരിച്ച എത്രയോ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോറ്റിട്ടുണ്ട്.പിന്നെ സംഭവിച്ചത്, പ്രതിപക്ഷനേതാവായിരുന്ന കാലം മുതല്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത വളര്‍ത്തുന്നതിന്റെ ഭാഗമായി ഒരു വിഭാഗം മാധ്യമങ്ങള്‍ വി എസിനെ വല്ലാതെ ഉയര്‍ത്തിക്കാട്ടി.ഏതു പ്രശ്നത്തിലുമിടപെടുന്ന നേതാവാണ് വി എസ്.അദ്ദേഹം മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒട്ടു മിക്ക നേതാക്കളും ഇതേ സ്വഭാവക്കാരായിരുന്നു.പിന്നെ, വ്യക്തിപരമായി ഇതിനു ഒരു മാറ്റം വ്യക്തികള്‍ക്കനുസരിച്ച് ഉണ്ടാകാമെന്ന് മാത്രം.അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന വി എസിനെ ഒരു ഹ്യൂമനിസ്റ്റ് ആക്കിയവര്‍ മാറ്റി.(ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചെന്നായയുടെ കൂടെ വേട്ടയാടുകയും മുയലിനോടൊപ്പം ഓടുകയും ചെയ്യുന്ന ഒരു ഹ്യൂമനിസ്റ്റ് ആവില്ല.അവന് പക്ഷമുണ്ട്,അവനെ പക്ഷം പിടിക്കാന്‍ സഹായിക്കുന്ന മാര്‍ക്സിസം എന്ന തത്വശാസ്ത്രവുമുണ്ട്.)

    ReplyDelete
  10. ലിപിക്ക് വീണ്ടും,
    ആദ്യ കമന്റില്‍ പറ്റാത്തതുകൊണ്ടാണ് വീണ്ടും.അസൌകര്യത്തിനു ക്ഷമിക്കുക.ജനങ്ങളാണ് വി എസിനെ ജയിപ്പിച്ചതെന്ന് ലിപി പറയുന്നു.അതേ ജനം തന്നേയല്ലേ വി എസിനേയും പാര്‍ട്ടിയേയും പലവട്ടം തോല്‍പ്പിച്ചതും.അപ്പോള്‍ ജനത്തിനു മുന്നില്‍ വി എസിനെ പ്രൊജക്ട് ചെയ്ത പാര്‍ട്ടിയോ?അതിനൊരു വിലയുമില്ലേ? ഇടതു പക്ഷ അനുഭാവിയായിരുന്ന ലിപി പാര്‍ട്ടിയെ വിലയിരുത്തുന്നതു കണ്ടോ?” നിങ്ങളുടെ അഖിലേന്‍ഡ്യാസെക്രട്ടറി തൊണ്ട പൊട്ടി അലറിയാല്‍ ..എന്ന്.ഒരു കാര്യം ലിപി ഓര്‍ക്കണം.ഒരിക്കലും അദ്ദേഹം സ്വന്തം കുടുമ്പകാര്യമല്ല തൊണ്ട കീറി അലറിയത്, താനോ തന്റെ ഓഫീസിനോ ലക്ഷം കോടി രൂപയുടെ അഴിമതിയില്‍ പങ്കില്ല എന്നുമല്ല അദ്ദേഹം തൊണ്ട പൊട്ടി വിളിച്ചു കീറുന്നത്.
    ഇനി ലിപി പരിഹാസപൂര്‍വം എഴുതിക്കൂട്ടുന്ന പാര്‍ട്ടി മെംബര്‍ക്കു വേണ്ട ഗുണഗണങ്ങള്‍ നോക്കുക.
    1.പാര്‍ട്ടിയോ നേതാക്കളോ എന്തക്രമം കാണിച്ചാലും എതിര്‍ക്കാതിരിക്കുക.മുതലാളിക്കെതിരേ സമരം ചെയ്യുന്നതും അവിടെ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് മാര്‍ക്സിസ്റ്റ് അക്രമമായി വ്യാഖ്യാനിക്കുന്നതും പത്രങ്ങളില്‍ നാം എത്രവട്ടം കണ്ടിരിക്കുന്നു.അവസാനമായി ലിപി പറഞ്ഞിരിക്കുന്നത്,മാധ്യമങ്ങളെ ഇപ്പോഴും തള്ളി പറയുന്നു എന്നാണ്.പഴയ പത്രങ്ങള്‍ കിട്ടുമെങ്കില്‍, മനോരമ മാതൃഭൂമി മാത്രം മതി, കഴിഞ്ഞ ഒരഞ്ചുവര്‍ഷത്തേത് ഒന്നുകൂടി ഓടിച്ചു വായിക്കുന്നത് നന്നായിരിക്കും,ലിപിയുടെ ആദ്യത്തേയും അവസാനത്തേയും ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാന്‍.
    (ചൊ 2).പാര്‍ട്ടിക്കും സെക്രട്ടറിക്കും അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുക.
    (ഉ.2) ഞങ്ങള്‍ പിന്നെ മറ്റാര്‍ക്കാണ് അനുകൂല മുദ്രാവാക്യം വിളിക്കുക, ബി ജെ പിക്കോ,കോണ്‍ഗ്രസിനോ.ഇത്ര ബിദ്ധിമാന്ദ്യം സംഭവിച്ചുപോയ്യോ?
    (ചോ3)പാര്‍ട്ടി പറഞ്ഞാല്‍ ഏതു തീവ്രവാദിയേയും അനുകൂലിക്കുക.
    (ഉ.3) തീവ്രവാദി മനസ്സിലായി.അനുകൂലിക്കണമെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞില്ലെ,കാര്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുത്താല്‍ ഞങ്ങളതിലൊറച്ചു നില്‍ക്കും.പാര്‍ട്ടി ഒന്നിച്ച് എടുക്കുന്ന തീരുമാനങ്ങളായിരിക്കുമത്.ഇപ്പോഴത്തെ പത്രങ്ങള്‍ കൂടി വായിക്കാന്‍ ഞാന്‍ റെക്കമെന്റ് ചെയ്യുന്നു.അതില്‍ ഇടക്കിടക്കൊക്കെ ഒരു ജേര്‍ണലിസ്റ്റ് ഷാഹിനയുടെ പേര്‍ കാണാം.അവര്‍ ഇപ്പോള്‍ കര്‍ണാടക ജയിലിലാണ്,എന്തു കൊണ്ടാണെന്നു മനസ്സിലാക്കിയാല്‍ തീവ്രവാദിയാരെന്ന് മനസ്സിലാകും.
    (ചോ 4)പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ----------- ശക്തമായി എതിര്‍ക്കുക.
    (ഉ.4) ഞാന്‍ വെല്ലുവിളിക്കുന്നു, ശക്തം വേണ്ട, എന്തെങ്കിലും തേളിവുള്ള ഏതെങ്കിലും ഒരാരോപണം പറയാന്‍.( പഴയ മാധ്യമങ്ങള്‍ വായിക്കുന്നത് തുറ്റരുക.)
    (ചോ.5) കോടതി പോലും ---------- പറയുക
    (ഉ.5) കോടതി എന്നുകേട്ടാല്‍ മുട്ടുവിറക്കുന്നവരല്ല ഞങ്ങള്‍.കോടതിക്കു തെറ്റു പറ്റാം എന്നും,കോടതി പോലും അപഭ്രംശങ്ങളില്‍ നിന്നും അന്യമല്ല എന്നും തെളിഞ്ഞിരിക്കുമ്പോള്‍, ചോദ്യം ചെയ്യേണ്ടതിനെ ചോദ്യം ചെയ്യുകതന്നെ വേണം.
    നേരത്തെ പറഞ്ഞപോലെ പഴയ മനോരമ മാതൃഭൂമി പത്രങ്ങളെല്ലാം തപ്പിപ്പിടിച്ച് വായിക്കുന്നത് നന്നായിരിക്കും.അപ്പോള്‍ അറിയാം അവര്‍ ഓരോ ദിവസവും ഓരോ കഥകള്‍ പുറത്തിറക്കുന്നതും അതു പൊളിഞ്ഞു പോകുമ്പോള്‍ അശേഷം നാണമില്ലാതെ പുതിയ കഥകളിറക്കുന്നതും ഇന്നിരുന്ന് നോക്കുംപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും.

    ReplyDelete
  11. >>>>ഞാനൊരു പാര്‍ട്ടി മെംബറോ അനുഭാവിയോ അല്ല.അതുകൊണ്ട് താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്.<<<<<

    പാര്‍ട്ടി മെംബറോ അനുഭാവിയോ അല്ലായിരുന്നിട്ടും താങ്കള്‍ക്ക് വളരെ വ്യക്തമായി മനസിലായല്ലോ വി എസ്," പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന തെറ്റു ചെയ്തു", എന്ന്. അത് മനസിലാക്കാന്‍ താങ്കള്‍ക്ക് പാര്‍ട്ടി മെംബറോ അനുഭാവിയോ ആകേണ്ടി വന്നിട്ടില്ല.അപ്പോള്‍ ചില "സത്യങ്ങള്‍" അറിയാന്‍ പാര്‍ട്ടി മെംബര്‍ ആകേണ്ടതില്ല എന്നല്ലേ അതിന്റെ അര്‍ത്ഥം?

    ഇനി താങ്കളുടെ ശ്രദ്ധയിലേക്ക് ഞാന്‍ മറ്റൊരു കാര്യം കൊണ്ടു വരാം. സദാചാര ലംഘനത്തിന്, പാര്‍ട്ടി ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്ന നടപടി, ആരോപണം ഉണ്ടായാല്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തുക എന്നതാണ്. ശരി എന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കലും. പി ശശിയുടെ കാര്യത്തില്‍ ഈ നടപടിക്രമം ഉണ്ടായോ?

    വി എസിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞതു കൊണ്ട് ചോദിച്ചതാണ്.

    ReplyDelete
  12. മോഹനന്‍ ചേട്ടാ ....
    ചേട്ടന് കുറച്ച് വിവരം ഉണ്ടെന്ന്നാണ് ഞാന്‍ കരുതിയത്‌ . കഷ്ടം.

    ReplyDelete
  13. >>>>എങ്കിലും എനിക്കു തോന്നുന്നത് പാര്‍ട്ടി പലതുകൊണ്ടും കേരളത്തിലൊരു ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നു എന്നാണ്.<<<<<<

    അപ്പോള്‍ ഭരണ തുടര്‍ച്ച വേണമെങ്കില്‍, തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന അച്യുതാനന്ദനെ തന്നെ വേണം. അച്ചടക്കത്തിന്റെ വരയില്‍ നിന്നും അണുവിട മാറാതെ നടക്കുന്ന സഖാക്കളുടെ നേട്ടങ്ങള്‍ ഒന്നും പോരാ.

    പിണറായി വിജയന്‍ കൂടെ കൂടെ പറയുന്ന ഒരു വാചകമുണ്ട്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയേപ്പറ്റി ഒരു ചുക്കുമറിയില്ല. വളരെ ശരിയാണത്.

    പാര്‍ട്ടി മെംബറോ അനുഭാവിയോ അല്ലാത്ത മോഹനന്‌ ഈ പാര്‍ട്ടിയേക്കുറിച്ച് ശരിയായ അറിവു കിട്ടിയതിന്‌ അഭിനനദനങ്ങള്‍. കൂടെ ഒരു നല്ല നമസ്കാരവും.

    ReplyDelete
  14. മോഹനന്‍,

    താങ്കള്‍ ലിപിയോട് പറഞ്ഞ ചില വാചകങ്ങളാണു താഴെ.

    >>>>ഞങ്ങള്‍ പിന്നെ മറ്റാര്‍ക്കാണ് അനുകൂല മുദ്രാവാക്യം വിളിക്കുക, ബി ജെ പിക്കോ,കോണ്‍ഗ്രസിനോ.ഇത്ര ബിദ്ധിമാന്ദ്യം സംഭവിച്ചുപോയ്യോ?

    കോടതി എന്നുകേട്ടാല്‍ മുട്ടുവിറക്കുന്നവരല്ല ഞങ്ങള്‍.
    <<<<<




    പാര്‍ട്ടി മെംബറോ അനുഭാവിയോ അല്ലാത്ത ഒരാളുടെ സ്വരമല്ലല്ലോ ഇവ. മുകളില്‍ പരാമര്‍ശിച്ച ഞങ്ങള്‍ ആരാണ്? അറബിക്കടലിലെ തിരമാലകളാണോ?

    താങ്കള്‍ ആരെയാണു വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

    ReplyDelete
  15. മോഹനനു വായിക്കാനായി ദേശാഭിമാനിയിലെ ചില റിപ്പോര്‍ട്ടുകളാണു താഴെ.

    http://jagrathablog.blogspot.com/2011/03/blog-post_5925.html


    ജനനായകന് കണ്ണൂരില്‍ അത്യുജ്വല വരവേല്‍പ്പ്


    കണ്ണൂര്‍: എ കെ ജി ദിനാചരണ പരിപാടികളിലും എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലും പങ്കെടുക്കാന്‍ തിങ്കളാഴ്ച രാത്രിയോടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് റെയില്‍വേ സ്റ്റേഷനില്‍ അത്യുജ്വല വരവേല്‍പ്പ്. അണപൊട്ടിയ ആവേശവുമായി ആയിരങ്ങളാണ് തങ്ങളുടെ പ്രിയങ്കരനായ പടനായകനെ എതിരേല്‍ക്കാന്‍ ഒഴുകിയെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും അരമണിക്കൂറോളം പണിപ്പെടേണ്ടിവന്നു ആഹ്ളാദാരവങ്ങളുമായി തിക്കിത്തിരക്കിയ ജനങ്ങളെ വകഞ്ഞുമാറ്റി മുഖ്യമന്ത്രിയെ സ്റ്റേഷന് പുറത്തേക്ക് എത്തിക്കാന്‍.

    വി എസ് എത്തി; ആവേശത്തിരയായ്

    പാലക്കാട്: തിങ്കളാഴ്ച രാവിലെ ഏഴു മണി. ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍. '16344 അമൃത എക്സ്പ്രസ് അല്‍പസമയത്തിനുള്ളില്‍ എത്തിച്ചേരും'. അറിയിപ്പ് മുഴങ്ങിയതും റെയില്‍വെസ്റ്റേഷനില്‍ തിങ്ങിനിറഞ്ഞ ജനസാഗരം ആര്‍ത്തിരമ്പി. ഇന്‍ക്വിലാബ് വിളികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുയര്‍ന്നു. ട്രെയിന്‍ എത്തിയതോടെ ആവേശം അണപൊട്ടി. കൈവീശി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ട്രെയിനില്‍ നിന്നിറങ്ങി, പാലക്കാട് ജില്ലയുടെ ആവേശക്കടലിലേക്ക്. മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായശേഷം ആദ്യമായി പാലക്കാട്ടെത്തുന്ന വി എസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ പുലര്‍ച്ചെമുതല്‍ ചെങ്കൊടിയേന്തി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഒഴുകുകയായിരുന്നു. മണ്ണിന്റെ മക്കളുടെ പ്രതീക്ഷകള്‍ പൂവണിയിച്ച ഇടതുപക്ഷസര്‍ക്കാരിനോടും അതിന്റെ നായകനോടുമുള്ള കറതീര്‍ന്ന സ്നേഹപ്രകടത്തിനാണ് ഒലവക്കോട് സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും നേതാക്കളും പണിപ്പെട്ടു.


    ദേശാഭിമാനിക്കാര്‍ക്കു വരെ ഇപ്പോള്‍ വി എസ് ജനനായകനാണ്. പക്ഷെ പാര്‍ട്ടി മെംബറോ അനുഭാവിയോ അല്ലാത്ത മോഹനനദ്ദേഹം കൂടെക്കൂടെ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന പാര്‍ട്ടി വിരോധിയും. വിരോധാഭാസമല്ലേ മോഹനാ ഇത്?

    എനിക്ക് തോന്നുന്നത്, പാര്‍ട്ടി മുഖപത്രത്തിന്റെ അഭിപ്രായമാണ്, പാര്‍ട്ടിയുടെ അഭിപ്രായമായി ജനങ്ങള്‍ സ്വീകരിക്കുക, എന്നാണ്.

    ReplyDelete
  16. രെഞ്ചുവിന്,
    കാണുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല രെഞ്ചു,അതുകൊണ്ടുതന്നെ കാണുന്നതു മാത്രം വിശ്വസിക്കുകയും അതുവച്ച് മറ്റുള്ളവരെ വിവരം ഇല്ലാത്തവര്‍ എന്നാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത നന്നല്ല.കുറച്ചു കഴിഞ്ഞ് സത്യം പുറത്തുവരുമ്പോള്‍ പിന്നെ വിളിക്കാന്‍ വാക്കുകള്‍ ഉണ്ടാവില്ല.

    ReplyDelete
  17. 1. കാളിദാസന്, ഞാന്‍ പാര്‍ട്ടിമെംബറോ അനുഭാവിയോ അല്ല എന്നതു ശരി തന്നെയാണ്, പക്ഷെ പാര്‍ട്ടിയെ വിശ്വസിക്കുന്ന ലക്ഷക്കണക്കിനാളുകളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.അതുകൊണ്ടുതന്നെ പാര്‍ട്ടിക്കാര്യങ്ങള്‍ അവരുടെ പ്രസിദ്ധീകരണത്തിലും വിരുദ്ധ പ്രസിദ്ധീകരണത്തിലും വായിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.പിന്നെ അച്യുതാനന്ദന്റെ പ്രവര്‍ത്തനമികവോ അനുഭവമോ പാരംബര്യമോ അല്ല ശശിക്ക്.ആ വ്യത്യാസത്തെ വ്യത്യാസം തന്നെയായി കാണണം.ഭരണഘടനയില്‍ ആരോപണം ഉണ്ടായാല്‍ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം എന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെയെളുപ്പമല്ലെ.പിണറായിക്കെതിരേയോ, അച്യുതാനന്ദനെതിരേയോ ഒരാരോപണം വന്നാല്‍ പോരെ, കാര്യം എളുപ്പമായില്ലേ?പിന്നെ അച്യുതാനന്ദനും പിണറായിയുമൊക്കെ ഓരോ സന്ദര്‍ഭത്തില്‍ പറയുന്ന കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി അസ്ഥാനത്തുപയോഗിച്ച് മാതൃഭൂമി സ്റ്റാന്‍ഡാര്‍ഡിലേക്ക് താഴരുത് താങ്കള്‍.

    ReplyDelete
  18. കാളിദാസന്‍ 2.“അപ്പോള്‍ ഭരണ തുടര്‍ച്ച വേണമെങ്കില്‍, തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന അച്യുതാനന്ദനെ തന്നെ വേണം.“ എന്റെ അഭിപ്രായമായിരുന്നു ഞാന്‍ പറഞ്ഞത്.ഒരിക്കലും പാര്‍ട്ടിയുടെ അഭിപ്രായം ആയിരുന്നില്ല.എന്തുകൊണ്ടത് എന്നു കൂടി ഞാന്‍ വിശദികരിച്ചിരുന്നു.ഒരുദാഹരണംകൂടി പറയാം.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലഘട്ടം.ലാവലിന്‍,മദനി പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ മുഴുവന്‍ പാര്‍ട്ടിയുടെ മേല്‍ കുതിര കയറുന്ന കാലഘട്ടം.(ഈ കാലഘട്ടത്തിലൂടെ കടന്നു പോയിട്ടും നിങ്ങളിപ്പോഴും കാര്യങ്ങളറിയാന്‍ തുടങ്ങിയില്ലേ സുഹ്രുത്തേ)നാടായ നാടുമുഴുവന്‍ പിണറായിക്കെതിരായ പോസ്റ്റര്‍ പ്രചരണവും അതിന്റെ ലൈവ് ടെലികാസ്റ്റ് ഏഷ്യാനെറ്റ്, ഇന്‍ഡ്യാവിഷന്‍ ചാനലുകളിലും.മനോരമ പോസ്റ്റര്‍ ടെലികാസ്റ്റില്‍ പിറകിലായിരുന്നു.ഒരു ദിവസം വെളുപ്പിനേ കണ്ണൂര്‍ പാര്‍ട്ടി ഓഫീസില്‍ കിടന്നുറങ്ങിയ കുറച്ചു സഖാക്കള്‍ രാവിലെ പ്രഭാത കൃത്യങ്ങള്‍ക്കായി പുറത്തുവന്നപ്പോള്‍ കണ്ട കാഴ്ച്ച, ഇന്‍ഡ്യവിഷന്‍ റിപ്പോര്‍ട്ടര്‍ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതും ആ പോസ്റ്റര്‍ ഷൂട്ട് ചെയ്യാന്‍ റഡിയായി നില്‍ക്കുന്ന കാമറമാനേയുമാണ്.2006 ല്‍ അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ നിരവധി കോണ്‍ഗ്രസ്സ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ ചിത്രം കൈരളി,ദേശാഭിമാനി മാധ്യമങ്ങളിലും വന്നിരുന്നു.അപ്പൊ ഈ രീതിയിലാണ് മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ പെരുമാറുന്നത്.കടിക്കാന്‍ നില്‍ക്കുന്ന പട്ടിയുടെ വായില്‍ വിരലിട്ട് കടി വാങ്ങിക്കണ്ടാ എന്ന് പാര്‍ട്ടിയും തീരുമാനിച്ചു.പിന്നെ പാര്‍ട്ടിയും അച്യുതാനന്ദനും തമ്മില്‍ കുടിപ്പകയൊന്നും ഇല്ല.ഇതൊക്കെക്കൊണ്ട് തന്നെയാണ് അദ്ദേഹത്തെ തിരിച്ചു വിളിച്ചത്.

    ReplyDelete
  19. കാളിദാസന്(3)താങ്കളുടെ കമന്റ് 3നു മറുപടിയില്ല.കമന്റ് 4.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അംഗീകൃത കാന്‍ഡിഡേറ്റ് ആണ്.പാര്‍ട്ടിയും അച്യുതാനന്ദനും തമ്മില്‍ അത്ര വലിയ ശത്രുതയുമില്ല.പിന്നെ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തിപാടുക എന്നത് അത്ര വലിയ അപരാധമാനെന്ന് എനിക്കു തോന്നുന്നുമില്ല.
    ഞാന്‍ മുകളില്‍ പറഞ്ഞതെല്ലാം എന്റെ ആശ്യങ്ങള്‍ മാത്രമാണ്,അതിനിനി പാര്‍ട്ടിയെ വലിച്ചിഴക്കരുത് എന്നൊരഭ്യര്‍ത്ഥനയുണ്ട്.

    ReplyDelete
  20. >>>>ഭരണഘടനയില്‍ ആരോപണം ഉണ്ടായാല്‍ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം എന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെയെളുപ്പമല്ലെ.പിണറായിക്കെതിരേയോ, അച്യുതാനന്ദനെതിരേയോ ഒരാരോപണം വന്നാല്‍ പോരെ, കാര്യം എളുപ്പമായില്ലേ?<<<<

    മോഹനന്‍,


    താങ്കള്‍ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. പക്ഷെ പാര്‍ട്ടി ഭരണ ഘടന എഴുതി ഉണ്ടാക്കിയവര്‍ക്ക് അങ്ങനെ തോന്നിയിട്ടില്ല. അവര്‍ എഴുതി വച്ചിരിക്കുന്നത് ഇതാണ്.

    http://www.cpim.org/content/party-constitution#Party%20Discipline

    Party Discipline

    10. Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months.

    ReplyDelete
  21. >>>>എന്റെ അഭിപ്രായമായിരുന്നു ഞാന്‍ പറഞ്ഞത്.ഒരിക്കലും പാര്‍ട്ടിയുടെ അഭിപ്രായം ആയിരുന്നില്ല.<<<<

    മോഹനന്‍,


    താങ്കള്‍ എഴുതിയതിതാണ്. എങ്കിലും എനിക്കു തോന്നുന്നത് പാര്‍ട്ടി പലതുകൊണ്ടും കേരളത്തിലൊരു ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നു എന്നാണ്.

    പാര്‍ട്ടി അഗ്രഹിക്കുന്നു എന്നു പറഞ്ഞത് പാര്‍ട്ടിയുടെ ആഗ്രഹം അതാണെന്നു തന്നെയല്ലേ?പാര്‍ട്ടി ആഗ്രഹിക്കുന്നത് ഭരണ തുടര്‍ച്ച വേണമെന്നാണ്. ഭരണ തുടര്‍ച്ച വേണമെങ്കില്‍ വി എസ് തന്നെ നയിക്കണം. അതു തന്നെയല്ലേ പാര്‍ട്ടിയുടെ ആഗ്രഹവും അഭിപ്രായവും?

    അത് പാര്‍ട്ടിയുടെ അഭിപ്രയമല്ല എങ്കില്‍ ഇപ്പോള്‍ ചെയ്യുന്നത് വഞ്ചനയല്ലേ?

    വി എസിനോട് താങ്കള്‍ക്കുള്ള എതിര്‍പ്പല്ലേ ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടു വരാനുള്ള കാരണം?

    വി എസ് മത്സരിക്കുന്നതിനെ പരസ്യമായി കളിയാക്കിയ ഇ പി ജയരാജന്‍ ഇപ്പോള്‍ അഭിപ്രായം മാറ്റി. സ്ഥിരമയി എതിര്‍ക്കാറുള്ള ശിവദാസമേനോന്‍ വരെ മലക്കം മറിഞ്ഞു. ഇതില്‍ നിന്നൊക്കെ പാര്‍ട്ടിയുടെ അഭിപ്രായമെന്താണെന്ന് സാധാരണ ആളുകള്‍ മനസിലാക്കിയും തുടങ്ങി.

    ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല.

    ReplyDelete
  22. >>>>അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അംഗീകൃത കാന്‍ഡിഡേറ്റ് ആണ്.പാര്‍ട്ടിയും അച്യുതാനന്ദനും തമ്മില്‍ അത്ര വലിയ ശത്രുതയുമില്ല.പിന്നെ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തിപാടുക എന്നത് അത്ര വലിയ അപരാധമാനെന്ന് എനിക്കു തോന്നുന്നുമില്ല..<<<<

    മോഹനന്‍,




    താങ്കളുടെ ഈ കമന്റില്‍ പാര്‍ട്ടിയും വി എസും രണ്ടാണെന്ന ഒരു ധ്വനി ഉണ്ട്.

    സി പി എം പാര്‍ട്ടിയും വി എസും തമ്മില്‍ ഒരു ശത്രുതയും നേരത്തെയോ ഇപ്പോഴോ ഇല്ല. അതിന്റെ തെളിവാണ്, അണികള്‍ക്ക് അദ്ദേഹത്തോടുള്ള പെരുമാറ്റം. അദ്ദേഹ മത്സരിക്കുന്നില്ല എന്ന വാര്‍ത്ത വന്നപ്പോള്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രതിക്ഷേധമുണ്ടായി.

    പിന്നെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് അദ്ദേഹത്തോട് നേരത്തെയും ഇപ്പോളും ശത്രുതയുണ്ട്. അതവര്‍ പല പ്രാവശ്യം പുറത്തു കാണിക്കുകയം ​ചെയ്തിട്ടുണ്ട്. ആ ശത്രുതയുടെ പുറത്തു കണ്ട മുഖമായിരുന്നു സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുണ്ടായ നാണക്കേട്.

    ReplyDelete
  23. കഴിഞ്ഞ രണ്ടു ദിവസം സ്ഥലത്തുണ്ടായിരുന്നില്ല,അതിനാല്‍ ബ്ലോഗ് നോക്കാന്‍ കഴിഞ്ഞില്ല.അതുകൊണ്ടാണ് ശ്രി കാളിദാസിന്റെ കമന്റ് കാണാന്‍ വൈകിയത്.
    1.മാര്‍ച്ച് 23നു താങ്കള്‍ പറയുന്നു ആരോപണം ഉണ്ടായാല്‍ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന്.എന്നാല്‍ താങ്കള്‍ ഉദ്ധരിച്ചഭാഗത്തതു കാണുന്നില്ല.അവിടെ പറയുന്നത് “found to be ..." എന്നാണ്.ഉദ്ധരിച്ച ഭാഗം മാറിപ്പോയതായിരിക്കും.എന്നാല്‍ അതില്‍ പറഞ്ഞതുപോലെ വി എസിനെതിരേയും പിണറായിക്കെതിരേയും പാര്‍ട്ടി നടപടി എടുത്തതു കണ്ടില്ലേ.അതുപോലെ ആരോപണവിധേയനായ ശശിയെ അന്വേഷണത്തിന്റെ ഭാഗമായി തരം താഴ്ത്തിയതും കണ്ടില്ലേ?
    2.ഞാന്‍ എഴുതിയതു മുഴുവന്‍ എന്റെ അഭിപ്രായം മാത്രമാണ്.അതു വായിച്ച് അതു പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് ധരിക്കരുത്.പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി പറയും.ഞാന്‍ പറഞ്ഞ എന്റെ അഭിപ്രായം ശരിയായാലും തെറ്റായാലും എന്റെ അഭിപ്രായം മാത്രമാണ്,എനിക്കു മാത്രമാണതില്‍ ഉത്തരവാദിത്തം.അതൊരിക്കലും താങ്കള്‍ പാര്‍ട്ടിയുടെ മേല്‍ വച്ചു കെട്ടരുത്.
    ഇനി വി എസിനോട് താങ്കള്‍ക്കുള്ള എതിര്‍പ്പല്ലേ യെന്നു ചോദിച്ചാല്‍ എനിക്കുള്ള മറുപടി ഞാനാര്, വി എസാര് എന്നതാണ്.( ക്വ സൂര്യപ്രഭവോ വംശാ:, ക്വചാല്‍പ്പവിഷയാ മതി: എന്നോര്‍ക്കുക.)
    3. ഇ.പി ജയരാജനും ശിവദാസമേനോനും ഒക്കെ പ്ലേറ്റ് മാറ്റിച്ചവിട്ടിയിട്ടുന്ടെങ്കില്‍ അത് അവരുടേയും പാര്‍ട്ടിയുടേയും കാര്യം.എന്റെ അഭിപ്രായം താങ്കളേപ്പോലെ ഞാനും പറയും എന്നു മാത്രം.പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് വി എസിനോട് ശത്രുതയുണ്ടെന്നു പറഞ്ഞാല്‍ അതിനോട് യോജിക്കാന്‍ എനിക്ക് പറ്റില്ല എന്നു മാത്രം പറയുന്നു.
    4. ഈ പോസ്റ്റിലുള്ള അര്‍ത്ഥശൂന്യമായ സംവാദം ഞാനിവിടെ അവസാനിപ്പിക്കുകയാണ്.അവസാനമായി എനിക്കൊന്നുമാത്രമേ പറയാനുള്ളു, മഹാനായ ഇ എം എസിന്റെ ഒരു വാചകം :-“നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശം പോലെ എനിക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാനുള്ള എന്റെ അവകാശവും അംഗീകരിച്ച് നമുക്ക് തല്‍ക്കാലം നിറുത്താം.”

    ReplyDelete