അണ്ണ ഹസാരെ :ജനങ്ങളുടെ ശരിയായ നേതാവ് ഭാഗം 1.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                                           ആമുഖം
                    1940 ജനുവരി മാസം 5-)0തീയതി മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിനടുത്തുള്ള ഭീംനഗറില്‍ ജനിച്ചു.കുറച്ചുകാലങ്ങള്‍ക്കു ശേഷം അച്ചനോടൊപ്പം സ്വന്തം ഗ്രാമമായ റാലേഗാന്‍ സിദ്ധിയിലേക്ക് മടക്കം.സ്വന്തം മക്കളേ നേരെചൊവ്വെ വളര്‍ത്താന്‍ പണമില്ലാതെ വിഷമിച്ച അഛന്റെ അനുവാദത്തോടെ ബോംബേയിലെ അമ്മായിയുടെ അടുത്തായിരുനു വിദ്യാഭ്യാസം.7-)0ക്ലാസില്‍ പഠിത്തമവസാനിപ്പിച്ച് ഒരു കടയില്‍ സഹായിയായിച്ചേര്‍ന്നു.രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വന്തം കടയും അവിടെ സഹായിയായി സ്വന്തം സഹോദരന്മാരും.കടയില്‍ വച്ചടി വച്ചടി കയറ്റം.പിന്നെ നമ്മള്‍  “കിസാന്‍ ബാപത് ബാബുരാവു ഹസാരെ” എന്ന അണ്ണാ ഹസാരയെ കാണുന്നത് പട്ടാളത്തിലെ ഡ്രൈവറായിട്ടാണ്.അവിടെ വച്ചദ്ദേഹം സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി, ആചാര്യ വിനോബാഭാവെ എന്നിവരെ പുസ്തകങ്ങള്‍ വഴി പരിചയപ്പെടുകയും അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ സ്വാധീനിക്കുകയും ചെയ്തു.
                  1975 ല്‍ അദ്ദേഹം പട്ടാളത്തില്‍ നിന്നും പിരിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുകയും അവിടെയുള്ള യുവജനങ്ങളെ സംഘടിപ്പിച്ച് “തരുണ്‍ മണ്ഡല്‍” എന്ന പ്രസ്ഥാനം തുടങ്ങി.പിന്നീട്, വരള്‍ചയാല്‍ ദുരിതപ്പെടുന്ന സ്വന്തം ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും വെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി “പാനി പുരാവത മണ്ഡലുകള്‍” ആരംഭിച്ചു.ഇതോടോപ്പം അദ്ദേഹം ആരംഭിച്ച മറ്റൊരു പരിപാടി സ്വന്തം ഗ്രാമത്തെ നശിപ്പിച്ചുകൊണ്ടിരുന്ന മദ്യപാനാസക്തിയെ തോല്‍പ്പിക്കുന്നതിനാണ്.അതിനായി ഗ്രാമത്തിലെ അമ്പലത്തില്‍ മുഴുവനാളുകളുടേയും യോഗം വിളിക്കുകയും അവിടെ വച്ച് മദ്യവിരുദ്ധപ്രതിജ്ഞ എടുക്കുകയും ചെയ്തു.മിക്കവാറും പേര്‍ അവിടെ വച്ചുതന്നെ മദ്യപാനശീലം ഉപേക്ഷിക്കുകയും എന്നിട്ടും കുടി തുടര്‍ന്നവരെ ചെറുപ്പക്കാരെ ഉപയോഗിച്ച് മര്‍ദ്ദിച്ചൊതുക്കുകയാണുണ്ടായത്.അണ്ണാ ഹസാരെ ഇതിനെക്കുറിച്ചു പറഞ്ഞത്, അമ്മമാര്‍, രോഗം മാറാനായി മക്കള്‍ക്ക് കൈപ്പന്‍ കഷായം കൊടുക്കാറില്ലേ?അതുപോലെ ഈ കുടിയന്മാരുടെ കുടുമ്പങ്ങള്‍ നശിച്ചുപോകാതിരിക്കാനായാണ് ആ ശിക്ഷ എന്നാണ്.
                ഇവിടെനിന്നും കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം മഹാരാഷ്ട്ര ഗവണ്മെന്റിനു മുന്നിലൊരു നിവേദനം സമര്‍പ്പിച്ചു.ഒരു ഗ്രാമത്തിലെ 25% സ്ത്രീകളാവശ്യപ്പെട്ടാല്‍ അവിടെ മദ്യനിരോധനം നടപ്പിലാക്കണമെന്ന്.2009 ല്‍ മഹരാഷ്ട്ര ഗവണ്മെന്റ് അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായി.അതു പ്രകാരം 25% വോട്ടര്‍മാരായ സ്ത്രീകളാവശ്യപ്പെട്ടാല്‍ മഹാരാഷ്ട്രയിലെ എക്സൈസ് വകുപ്പ് രഹസ്യബാലറ്റ് പ്രകാരം ഒരു വോട്ടെടുപ്പ് നടത്തും.അതുവഴി 50% സ്ത്രീകളുടെ പിന്തുണയുണ്ടെങ്കില്‍ ആ ഗ്രാമത്തില്‍ മദ്യനിരോധനം നടപ്പാക്കാം എന്നാണ്.
                 സ്വന്തം ഗ്രാമമായ റാലേഗാന്‍ സിദ്ധിയില്‍ പുകവലിയും പുകവലിയുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മറ്റും നിരോധിക്കുന്നതിനായി ഒരു ഹോളി ആഘോഷിച്ചു.ദുഷ്ടശക്തികളില്‍ നിന്നും മനുഷ്യരെ രക്ഷിക്കുന്നതിന്റെ ഉത്സവമാണല്ലോ ഹോളി.ഈ ഹോളിയാഘോഷത്തില്‍ വലിയൊരു തീ യുണ്ടാക്കി അതില്‍ പുകയിലയും അതിന്റെതായ ഉല്‍പ്പന്നങ്ങളും ദഹിപ്പിച്ചുകൊണ്ട് സ്വന്തം ഗ്രാമത്തെ പുകവലിവിമുക്ത ഗ്രാമമായി അദ്ദേഹം പ്രഖ്യാപിച്ചു.പിന്നീടദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത് സ്വന്തം ഗ്രാമത്തിലെ ജലശേഖരണവും അതുവഴി കൃഷി വികസനവുമായിരുന്നു.സ്വന്തം ഗ്രാമത്തില്‍ കൃഷിക്കാരേയും പണിക്കാരേയ്യും ഒക്കെ ഉള്‍പ്പേടുത്തി ശ്രമദാനത്തോടെ അനവധി ചെക്ക് ഡാമുകള്‍,കനാലുകള്‍,മലഞ്ചെരുവില്‍ മരങ്ങളും പുല്ലുകളും ഒക്കെ നട്ടുപിടിപ്പിച്ച് മണൊലിപ്പ് തടയാനുമൊക്കെ ശ്രമങ്ങള്‍ നടത്തുകയും അത് ആ ഗ്രാമത്തിലെ ജനങ്ങളുടെ തലവര മാറ്റുകയും ചെയ്തു.(ഇന്‍ഡ്യ ഗവണ്മെന്റ് ഹസാരേയുടെ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനായി ആ ഗ്രാമത്തിലൊരു ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കാന്‍ പോകുന്നുവത്രെ.)പിന്നീടദ്ദേഹം ശ്രദ്ധിച്ചത് ഒരു രണ്ടാം വിള എന്ന നിലയില്‍,ഗ്രാമത്തില്‍ തട്ടിയും തടഞ്ഞും നിലനിന്നിരുന്ന പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്.ഇതിനായി അത്യുല്‍പ്പാദനശേഷിയുള്ള കന്നുകളെ വാങ്ങിയും സങ്കരയിനം കന്നുകളെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടുമാണ്.ഇതും ഫലം കണ്ടതോടുകൂടി ഈ ഗ്രാമം മറ്റു ഗ്രാമങ്ങളില്‍നിന്നും വളരെയധികം വളര്‍ന്നുപോയി.ഗ്രാമത്തിലെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ മാറ്റിയെടുക്കാനായി സ്വന്തം ഗ്രാമത്തിലൊരു ട്രസ്റ്റ് അദ്ദേഹം രൂപീകരിക്കുകയും അതുപയോഗിച്ച് നിലവിലെ ഏകാദ്ധ്യാപകവിദ്യാലയത്തിന്റെ ശോച്യാവസ്ഥ മാറ്റിയെടുക്കുകയും ചെയ്തു.ദരിദ്രരാ‍യ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുവാനായി സ്കൂളിനോടനുബന്ധിച്ചൊരു ഹോസ്റ്റല്‍ കെട്ടിടവും നിര്‍മ്മിച്ചു.അതുപോലെ തന്നെ ഗ്രാമത്തിലെ നിരക്ഷരരായ മുതിര്‍ന്നവരെ പഠിപ്പിക്കാനായി വേണ്ട സൌകര്യങ്ങളൊരുക്കുവാനും ശ്രദ്ധിച്ചു.
                   പിന്നീടദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് ഗ്രാമത്തിലെ തൊട്ടുകൂടായമയും മറ്റും ഇല്ലാതാക്കുന്നതിനാണ്.ഇതിനായി അദ്ദേഹം ഗ്രാമത്തിലെ എല്ലാ ആഘോഷങ്ങളിലും എല്ലാവരേയും പങ്കെടുപ്പിക്കുകയും അതുറപ്പാക്കുകയും ചെയ്തു.അതുപോലെ തന്നെ ദളിതരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്കായി നിരവധി പുനരധിവാസകേന്ദ്രങ്ങള്‍ തുറന്നു.അതുപോലെ തന്നെ ഇത്തരക്കാരെ കടക്കെണിയിലാക്കുന്നത് കല്യാണാഘോഷവുമായി വരുന്ന ചിലവുകളാണെന്ന് മനസ്സിലാക്കി അദ്ദേഹം സമൂഹവിവാഹം പ്രോത്സാഹിപ്പിച്ചു.അതുപോലെ തന്നെ കടക്കെണിയിലായവരുടെ കടങ്ങള്‍ എല്ലാവരുകൂടി അടച്ചു തീര്‍ക്കാനും പരിപാടിയിട്ടു.ഗ്രാമസഭകളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിലേക്കായി പിന്നീടദ്ദേഹത്തിന്റെ ശ്രദ്ധ.ഇതിലേക്കായി നിയമനിര്‍മാണത്തിനായി മഹാരാഷ്ട്ര ഗവണ്മെന്റില്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വിചാരിച്ചരീതിയിലതു ഫലവത്തായില്ല.എന്നാല്‍ സ്വന്തം ഗ്രാമത്തിലതു മാതൃകയാക്കി വികസന പരിപാടികള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
                    1991 അണ്ണാ ഹസാരെ സ്വന്തം ഗ്രാമത്തില്‍ വച്ച് അഴിമതിക്കെതിരെ പോരാടാനായി “ഭൃഷ്ടാചാര്‍ വിരോധി ജന ആന്ദോളന്‍” എന്നൊരു പ്രസ്ഥാനം രൂപീകരിച്ചു.ആ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവിടത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും തടിക്കച്ചവടക്കാരും തമ്മിലുള്ള കള്ളക്കളി പുറത്തുകൊണ്ടുവന്നു.1997 ല്‍ അദ്ദേഹം മഹാരാഷ്ട്ര ഗവണ്മെന്റ് നടത്തിയ ( ശിവസേന - ബി ജെപി സഖ്യം )പവര്‍ലൂം കച്ചവടത്തിലെ കള്ളക്കളി പുറത്തു കൊണ്ടുവന്നു,എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുമാസത്തേക്ക് ശിക്ഷിക്കപ്പെട്ടദ്ദേഹത്തെ യെര്‍വാദ ജേയിലിലടക്കുകയാണുണ്ടായത്.പിന്നീട് പുറത്തുവന്ന അദ്ദേഹം അന്നത്തെ കോണ്‍ഗ്രസ്സ് - എന്‍ സി പി സഖ്യ ഗവണ്മെന്റിലെ 4 മന്ത്രിമാര്‍ക്കെതിരെ 2003 ല്‍ അഴിമതിയാരോപണമുന്നയിച്ച് ആ വര്‍ഷം ഓഗസ്റ്റ് 3 മുതല്‍ അനിശ്ചിതകാല നിരാഹാരമാരംഭിച്ചു.പിന്നീട് റി.ചീഫ്.ജസ്റ്റിസ് .പി ബി സാവന്തിനെ ഈ കേസന്വേഷിക്കാനുള്ള ഏകാംഗക്കമ്മീഷനായി നിശ്ചയിച്ചതിനാല്‍ ഓഗസ്റ്റ് 17 നു സമരം അദ്ദേഹം പിന്‍ വലിച്ചു.2005ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം രണ്ടുപേരെ കുറ്റക്കാരെന്നുകണ്ട് മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയും രണ്ടുപേരെ കേസില്‍നിന്നൊഴിവാക്കുകയും ചെയ്തു.
1986 ല്‍ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്.
1989 ല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൃഷി ഭൂഷണ അവാര്‍ഡ്,
1990 ല്‍ കേന്ദ്രഗവണ്മെന്റിന്റെ പദ്മശ്രീ അവാര്‍ഡ്,
1992 ല്‍ കേന്ദ്രഗവണ്മെന്റിന്റെ പദ്മവിഭൂഷന്‍ അവാര്‍ഡ്,
2008 ല്‍ വേള്‍ഡ് ബാങ്കിന്റെ , ഏറ്റവും നല്ല സാമൂഹ്യപ്രവര്‍ത്തകനുള്ള ജിത് ഗില്ല് അവാര്‍ഡ്
എന്നിവയദ്ദേഹം നേടിയിട്ടുണ്ട്.(കടപ്പാട് വിക്കിപീഡിയയോട്.)


എന്താണ് ലോക്പാല്‍ ബില്‍? ഇതു ചിന്തിക്കുമ്പോള്‍ നമ്മള്‍ രണ്ടു തരം ലോക്പാല്‍ ബില്ലിനേക്കുറിച്ച് ആലോചിക്കേണ്ടിവരും.1.ജന ലോക്പാല്‍ ബില്‍,2.സര്‍ക്കാര്‍ ലോക്പാല്‍ ബില്‍.നമ്മുടെ രാഷ്ട്രീയ മേഘലയില്‍ നടക്കുന്ന അഴിമതി തടയാനും അഥവാ നടന്നുപോയ അഴിമതി കണ്ടെത്താനും ഒരു നിയമം പാസ്സാക്കാന്‍ കേന്ദ്രഗവണ്മെന്റ് ഉദ്ദേശിക്കുന്നു.എന്നാല്‍ ഈ ബില്ലില്‍ ധാരാളം വെള്ളം ചേര്‍ത്ത് രക്ഷപ്പെടാനുള്ള പഴുതുകളുമിട്ടാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ ശ്രമിച്ചത്.സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പ്രകാരം അഴിമതിയില്‍ നഷ്ടപ്പെടുന്ന പണം തിരിച്ചു പിടിക്കാനുള്ള അധികാരം ഇല്ല, കുറ്റക്കാര്‍ക്കെതിരായ ഏറ്റവും കുറഞ്ഞ ശിക്ഷ 6 മാസവും കൂടിയ ശിക്ഷ 7 വര്‍ഷവും ആണ്.ഇതു പ്രകാരം ലോക്പാലിനു സ്വമേധയാ കേസെടുക്കാനാവില്ല,അതൊരുപദേശക സമിതിയാണ്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ലോക്പാലിന്റെ ഉപദേശപ്രകാരം കേസെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.നിസ്സാര പരാതിക്കാര്‍ക്കെതിരെ കര്‍ക്കശനടപടിയുണ്ടാകും.
                                     അന്വേഷണ കാലയളവ് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ. എന്നാല്‍ വിചാരണയ്ക്ക് സമയപരിധിയില്ല. എം.പി.മാര്‍ക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അതിനുള്ള അധികാരം.
                                   ലോക്പാലിന് മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേര്‍ഡ് ജഡ്ജിമാരാണ്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ ചേര്‍ന്നാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അവകാശമില്ല. അഴിമതി വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാനും വ്യവസ്ഥയില്ല.
             എന്നാല്‍ ജനപക്ഷത്തുനിന്നും ആവശ്യപ്പെടുന്നതിതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ സര്‍ക്കാറില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമായ ഏജന്‍സിയായി ലോക്പാല്‍ സ്ഥാപിക്കണം. അഴിമതിക്കേസില്‍ അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം നല്‍കണം. കേന്ദ്ര തലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും സ്ഥാപിക്കണം. കേസ് രജിസ്റ്റര്‍ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ അന്വേഷണവുമാവാം.

                               അഴിമതിക്കേസില്‍ ഒരു വര്‍ഷത്തിനകം അന്വേഷണവും അടുത്ത വര്‍ഷത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. രണ്ടുവര്‍ഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാന്‍ ഇതുവഴി കഴിയും. അഴിമതിക്കേസില്‍ കുറഞ്ഞത് അഞ്ചുവര്‍ഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ നല്‍കണം. അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവില്‍ കുറ്റക്കാരനില്‍ നിന്ന് ഈടാക്കണം. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ, റോഡ്-പാലം തുടങ്ങിയ പൊതുപ്രവൃത്തികളില്‍ ക്രമക്കേട് കണ്ടാലോ സാധാരണ പൗരനുപോലും ലോക്പാലിനെ സമീപിക്കാം. കളങ്കിതനായ ഉദ്യോഗസ്ഥനുമേല്‍ ലോക്പാലിന് പിഴ ചുമത്താം. സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.

                                      കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലില്‍ ലയിപ്പിക്കണം. ജഡ്ജിമാരും സിവില്‍ സമൂഹത്തിലെ പ്രതിനിധികളും ചേര്‍ന്നാണ് ലോക്പാല്‍ അധികൃതരെ തിരഞ്ഞെടുക്കുന്നത്. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം. ലോക്പാലില്‍ നിയമരംഗത്തെ നാല് വിദഗ്ധരുള്‍പ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. നിയമവിദഗ്ധര്‍, സി.വി.സി., സി.എ.ജി., അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കള്‍ എന്നിവരടങ്ങിയ സമിതിയാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
ബില്ലിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
(കടപ്പാട് : - വിബിച്ചായന്റെ മനസ്സില്‍ തോന്നിയത് എന്ന ബ്ലോഗ്ഗ്)
                     ജനപക്ഷത്തുനിന്നുള്ള ലോക്പാല്‍ ബില്‍ നിയമമാക്കണമെന്ന ആവശ്യവുമുന്നയിച്ചുകൊണ്ട് അണ്ണാ ഹസാരെ 2011 ഏപ്രില്‍ മാസം 5-)0 തീയതി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മരണം വരെ നിരാഹാരസമരം പ്രഖ്യാപിച്ചു.എതായാലും നിമിഷങ്ങള്‍ക്കകം സംഭവം ഇന്‍ഡ്യയിലാകെ കത്തിപ്പടര്‍ന്നു.പൊതുജനം ജന്തര്‍ മന്തറിലേക്കൊഴുകി.അവിടം ജനമഹാസമുദ്രമായി.എന്നാല്‍ നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരേയും ഹസാരേയും കൂട്ടരും അങ്ങോട്ടടുപ്പിച്ചില്ല എന്നു തന്നേയുമല്ല അഭിവാദ്യം അര്‍പ്പിക്കാനെത്തിയ ബി ജെ പി നേതാവിനെ ജനം കൂക്കി വിളിച്ച് തിരിച്ചയക്കുകയും ചെയ്തു.ആദ്യമാദ്യം അലസഭാവത്തിലിരുന്ന കേന്ദ്രഗവണ്മെന്റ് പിന്നീട് പല നിര്‍ദ്ദേശങ്ങളും അണ്ണാ ഹസാരെക്കുമുന്നില്‍ വച്ചെങ്കിലും താന്‍ ഉദ്ദേശിക്കുന്നതുപോലെ നിയമം പാസ്സാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാരം തുടരും എന്നു തന്നെ പ്രഖ്യാപിച്ചു.എന്തായാലും ഏപ്രില്‍ 8-)0 തീയതി ഗവണ്മെന്റ് ഹസാരെയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയും 9-)0 തീയതി രാവിലെ അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.സമരം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു:- ശരിയായ സമരം തുടങ്ങിയിട്ടേയുള്ളൂ.പുതിയൊരു ഭരണക്രമം വാര്‍ത്തെടുക്കുന്നതിനായി നമ്മള്‍ വളരെയേറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.രാജ്യത്തിന്റെ ന്യായമായ ഒരാവശ്യത്തിനുവേണ്ടി നമ്മളൊന്നായി നില്‍ക്കുമെന്ന് നമ്മള്‍ ലോകത്തെ കാണിച്ചുകൊടുത്തു.ഈ സമരത്തില്‍ കാണപ്പെട്ട യുവജനസാന്നിദ്ധ്യം നമുക്കാശ നല്‍കുന്നു.
                    (ഒന്നാം ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു.ബാക്കി അടുത്ത പോസ്റ്റില്‍)
 

2 comments :

  1. എത്ര ചെറിയ സമയം കൊണ്ടാണ് ഒരു വലിയ രാജ്യത്തിന്‍റെ സാധാരണ മനുഷ്യരുടെ അഭിപ്രായം നേതാക്കളെ കൊണ്ട് അന്ഗീകരിപ്പിക്കാന്‍ പറ്റിയത് എന്ന് നോക്ക്. അതാണ് ഗാന്ധിജി പ്രായോഗികമായി കാണിച്ചു തന്ന സത്യാഗ്രഹം. ഒരു തികഞ്ഞ ഗാന്ധിയാണ് മാത്രമേ പ്രായോഗികമായി അത് നടപ്പിലാക്കാന്‍ പറ്റു. അണ്ണാ ഹസാരെ, നിങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരി തെളിച്ചു തന്നിരിക്കുന്നു. നന്ദി...

    ഇനിയും ഏറെ പ്രതീക്ഷിക്കുന്നു ഹസാരെ നിങ്ങളില്‍ നിന്നും.. ഒരു കാലത്തും നന്നാവില്ലെന്നു കരുതിയ മഹാരാജ്യത്തെ, അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിക്കുന്ന രാഷ്ട്രീയ - മത നേതാക്കളെ, നേര്‍വഴിക്കു നടത്താന്‍ ഇപ്പോള്‍ താങ്കള്‍ മാത്രമേ ഉള്ളു ഞങ്ങള്‍ക്ക് പ്രതീക്ഷ.. നീണാള്‍ വാഴട്ടെ താങ്കള്‍...

    പോസ്റ്റിനു വളരെ നന്ദി. നമുക്ക് പ്രാര്‍ത്ഥിക്കാം ഹസരെക്ക് വേണ്ടി.

    ReplyDelete
  2. അഭിവാദ്യം അര്‍പ്പിക്കാനെത്തിയ ബി ജെ പി നേതാവിനെ ജനം കൂക്കി വിളിച്ച് തിരിച്ചയക്കുകയും ചെയ്തു. atheppo???ha ha haa Advani adehathotoppam charcha chythatho??

    ReplyDelete