ബി നിലവറയും ജ്യോത്സ്യന്മാരും മഹാരാജാവും

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ അവസാനം തമ്പുരാന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു, ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്.ആദ്യം അങ്ങേര്‍ ആഭരണങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ എടുത്ത് വൈക്കാനാണ് തുടങ്ങിയത്.അന്നേരം അത് പബ്ലിക്കായി വേണമെന്ന് പറഞ്ഞ് മറ്റൊരാള്‍ കേസ് കൊടുത്തു.സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തു.അങ്ങനെ ബി നിലവറയൊഴിച്ച് ബാക്കിയെല്ലാം പൊടിതട്ടിക്കുടഞ്ഞെടുത്ത് എണ്ണിക്കണക്കാക്കാക്കി വച്ചു.പ്രശ്നവിധിപ്രകാരമല്ലെങ്കിലും സുപ്രീം കോടതിയില്‍ കേസിനു പോയവന്‍ വടിയായി.എന്നാല്‍ ഭാഗ്യത്തിനന്ന് പ്രശ്നക്കാര്‍ എത്തിയിരുന്നില്ല.അതിനാല്‍ ആ മരണം ദൈവശാപത്താലെന്ന് വിധി വന്നില്ല.(ദൈവം കാത്തു.) അതൊഴിച്ച് ബാക്കിയെല്ലാം പ്രശ്നകാരന്മാര്‍ പറഞ്ഞു.അമ്പലത്തില്‍ കാര്യങ്ങളൊക്കെ അലമ്പായിട്ടാണ് നടക്കുന്നത്(സംശയമില്ലാതെ ആര്‍ക്കും പറയാവുന്ന കാര്യം),ആര്‍ക്കും ശുദ്ധിയും വൃത്തിയുമില്ല( അതു പറയാനും വലിയ ജ്യോതിഷമൊന്നും വേണ്ട).പിന്നീട് കാര്യങ്ങള്‍ നിലവറ പ്രശ്നത്തിലേക്ക് കടന്നു.സുപ്രീം കോടതിയല്ല അതിനപ്പുറത്തെ കോടതിയായാലും അമ്പലത്തെ തൊട്ടു കളിക്കരുതെന്ന് പറഞ്ഞു.പിന്നെയാണോര്‍ത്തത്, സുപ്രീം കോടതിക്കെതിരെ എന്തു ചെയ്യാന്‍ പറ്റും?.അതുകൊണ്ട് പതുക്കെ റൂട്ടൊന്നു മാറ്റി.ബി നിലവറ തുറക്കരുത്.തുറന്നാല്‍ തുറന്നവന്‍ തട്ടിപോകും.നിധിയുടെ മൂല്യം കണക്കാക്കരുത്.അവരും തട്ടിപ്പോകും.അപ്പോഴാണോര്‍ത്തത് കേരള മന്ത്രിസഭ നൂല്‍പ്പാലത്തിലൂടെയാണല്ലോ പോകുന്നത്.അതാണെങ്കില്‍ ദൈവവിശ്വാസികളുടേയും.എന്നാല്‍ ആ വഴിക്കും ഒന്ന് ശ്രമിച്ചു നോക്കാം എന്നുവച്ച് ഒരു തട്ട് അങ്ങോട്ടും.നാടിനും നാട്ടാര്‍ക്കും ആപത്ത്.( തങ്ങള്‍ ജീവിക്കുന്നത് നരകത്തിലായതിനാല്‍ ഇനിയും നരകത്തിലയക്കുമെന്ന് തമാശ പറയരുതെന്ന് പഴയ കഥ ഓര്‍ത്ത് നാട്ടുകാര്‍.) നാടിന്റെ ഭരണം തന്നെ മാറിപ്പോകും എന്ന് പ്രശ്നക്കാര്‍.അത് പെട്ടെന്നു തന്നെ എത്തേണ്ടിടത്ത് എത്തുകയും ചെയ്തു.ജനങ്ങളെ മാനിക്കുമെന്നും പ്രശ്നവിധി പഠിക്കട്ടെയെന്നും നമ്മുടെ മുഖ്യമന്ത്രി.പക്ഷെ പെട്ടെന്നദ്ദേഹം വായടച്ചുകളഞ്ഞു.അതോടെ ആ വഴിയും ചീറ്റി എന്നു തന്നെയല്ല ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണ്ണയകമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോകുകയും സുപ്രീം കോടതി അതിനനുവദിക്കുകയും ചെയ്തതോടെ പ്രശ്നവിധിക്കാര്‍ തലയില്‍ മുണ്ടിട്ട് മടങ്ങുകയും ചെയ്തു.അങ്ങനെയാണ് മഹാരാജാവ് തന്റെ കാര്യസാദ്ധ്യത്തിനായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഇടയായത്.
                   ഏതായാലും ശബരിമലയില്‍ പരപ്പനങ്ങാടി കണ്ടെത്തിയതും പറഞ്ഞതും കേട്ടതും ഫോണ്‍ ഡ്രൈവറുടെ കയ്യില്‍ കൊടുത്തിട്ട് ഊണു കഴിക്കാന്‍ പോയതുപോലത്തെ അബദ്ധങ്ങള്‍ ഇത്തവണ പറ്റാഞ്ഞതുകൊണ്ടും തിരുവനന്തപുരത്തെ പ്രശ്നവിധി കത്തിക്കയറിയില്ല. തന്നേയുമല്ല പഴയ പരപ്പനങ്ങാടി പ്രശ്നത്തില്‍ കോടതി തെളിവുകള്‍ പത്രത്തില്‍ വന്നതു വായിച്ചു മനസ്സിലാക്കിയ ജനം ഒരു പരിധി വരെ പ്രശ്നത്തിലിടപെടാതെ മാറി നില്‍ക്കുകയും ചെയ്തതും ഈ പ്രശ്നം വളരെ പെട്ടെന്ന് കത്തിത്തീര്‍ന്നു.ഇതിനേക്കുറിച്ചഭിപ്രായം പറഞ്ഞ രണ്ടോ മൂന്നോ രാഷ്ട്രീയ നേതാക്കളേയുള്ളൂ.1.ഉമ്മന്‍ ചാണ്ടി.അദ്ദേഹം പറഞ്ഞത് പ്രശ്നവിധിയെ മാനിക്കും എന്ന ഒരു ചാണ്ടല്‍ പ്രസ്താവന മാത്രമാണ്.2.വി.എസ്.അദ്ദേഹം പ്രശ്നവിധിക്കെതിരെ ആഞ്ഞടിച്ചു.ഇത് രാജകുടുംബവും പ്രശ്നക്കാരുമായുള്ള ഒത്തുകളിയാണെന്ന് സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. 3. പിന്നീട് മാര്‍ക്സിസ്റ്റു പാര്‍ട്ടി സെക്രട്ടറി പിണറായിയും കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചറും പ്രശ്നവിധിക്കെതിരെ പ്രതികരിച്ചു.
               അങ്ങനെ ആ കൊടുംകാറ്റും ചായക്കോപ്പയിലൊതുങ്ങിപ്പോയി.ഞാനിവിടെ തുനിയുന്നത് ജ്യോതിഷം എന്ന ശാസ്ത്രത്തെ(?) എനിക്കറിയാവുന്ന രീതിയില്‍ ഒന്നു വിശകലനം ചെയ്യാനാണ്.ഇതിനോട് യോജിക്കുന്നവരും അല്ലാത്തവരുമുണ്ടാകാം.എല്ലാവരും വിചാരിച്ചാല്‍ ഇതൊരു തുറന്ന ചര്‍ച്ചാ വേദിയാക്കി മുന്നേറാം.
                              മനുഷ്യനുണ്ടായ കാലം മുതല്‍ അല്ലെങ്കില്‍ അവനൊരല്‍പ്പം വിശ്രമസമയം കിട്ടിത്തുടങ്ങിയ കാലം മുതല്‍ തന്നെ ആകാശത്തുകാണുന്ന അല്‍ഭുതങ്ങളില്‍ വിസ്മയം കൂറിയതായി കാണുന്നു.പകല്‍ കത്തിജ്വലിച്ച സൂര്യന്‍ അന്തിയാവുമ്പോള്‍ കത്തിക്കരിഞ്ഞ് അസ്തമനക്കടലില്‍ താഴുന്നതും, രാത്രി മനോഹരിയായ ചന്ദ്രികയും  താരകളും നൃത്തമാടുന്ന ആ നീലാകാശവും പിന്നെ പിന്നെ കിഴക്കേ ചെരുവില്‍, തലേന്ന് പിണ്‍‌ടം വച്ച് പടിയിറക്കിയ സൂര്യന്‍ പതുക്കെ ഉദിച്ചുയരുന്നതും മനുഷ്യനെ അല്‍ഭുതപ്പെടുത്തഇയിരുന്നു.അന്നത്തെ ഭാവനക്കനുസരിച്ച് അവര്‍ പല നിഗമനങ്ങളിലും എത്തുകയും സാഹിത്യസൃഷ്ടികള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നെ പിന്നെ അവര്‍ മറ്റൊരു സത്യം കണ്ടെത്തി, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം താനധിവസിക്കുന്ന ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നെന്ന്.എന്നു വച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നവര്‍ കണ്ടെത്തി, അവരുടെ നിരീക്ഷണങ്ങളില്‍നിന്ന്.( ഇന്നും മനസ്സുവച്ചാല്‍, ഒന്നു നിരീക്ഷിച്ചാല്‍ താരങ്ങള്‍ ഭൂമിക്കുചുറ്റും കറങ്ങുന്നതു നമുക്ക് കാണാന്‍ കഴിയും.) എന്നാല്‍ ഈ ചുറ്റിത്തിരിയല്‍ ഭൂമിയുടെ കറക്കവും ഭ്രമണവും മൂലമായിരുന്നെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ അത്രയും വലിയ ഒരു ഞ്നാനത്തിന്റെ ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ പ്രപഞ്ചവിജ്നാനവുമായി ജനം സുഖമായി ജീവിച്ചു.എന്തായിരുന്നു ആ പ്രപഞ്ചവിജ്നാനം? ഭൂമിയാണ് നമുക്ക് കാണാനാകുന്ന പ്രപഞ്ചത്തിന്റെ കേന്ദ്രം.ബാക്കിയുള്ളതെല്ലാം ഭൂമിയെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു.അതുകൊണ്ട് മനുഷ്യജന്മമാണ് ശ്രേഷ്ഠം, ആ ജന്മം നല്‍കിയ ഈശ്വരനെ വാഴ്ത്തുക.ഏതാണ്ടിങ്ങനെയാണ് അന്നത്തെ ആകാശസാസ്ത്രം പുരോഗമിച്ചത്.അന്നത്തെ ജീവിതത്തിനതു മതിയായിരുന്നു.അപ്പോഴും നക്ഷത്രങ്ങളെക്കൊണ്ട് ദീക്കറിയുക, സമയമറിയുക എന്നീ ഏകദേശ ഉപയോഗങ്ങളുമുണ്ടായിരുന്നു.ഭാരതം,ഗ്രീക്ക്,ചൈന,ഈജിപ്ത്,മൊസൊപ്പൊട്ടോമിയ( ഇന്നത്തെ ഇറാക്കിനെ ഭൂരിഭാഗവും കൂടിയത്) എന്നീ പ്രദേശങ്ങളായിരുന്നു ജ്യോതിശാസ്ത്രത്തില്‍ മികച്ചുനിന്നത്.എന്നാല്‍ ജ്യോതിഷം അന്ന് പ്രചാരത്തില്‍ വന്നതേയില്ല.തന്നേയുമല്ല നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം അന്നുണ്ടായിരുന്നുമില്ല.

                    പിന്നീട് ഈജിപ്തുകാര്‍ മറ്റൊരു വലിയ കണ്ടുപിടിത്തം നടത്തി.സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടുമുന്‍പ് കിഴക്കെ ചക്രവാളത്തില്‍ “സിറിയസ്” എന്നൊരു നക്ഷത്രം പ്രത്യക്ഷപ്പെട്ടാല്‍ വലിയ താമസമില്ലാതെ നൈല്‍ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും അതിലൊഴുകിയെത്തുന്ന എക്കല്‍ മണ്ണ് കൃഷിക്ക് നല്ലതാണെന്നും അവര്‍ കണ്ടെത്തി.”സിറിയസ്” പ്രത്യക്ഷ്യപ്പെടുന്ന രണ്ട് ഇടവേളകള്‍ക്കിടയിലുള്ള സമയം 365 ദിവസമാണെന്നും എന്നാല്‍ എപ്പോഴും ഈ കണക്ക് ശരിയാവാറില്ലെന്നും അതിനായി എല്ലാ നാലാം വര്‍ഷവും കൊല്ലത്തിനു 366 ദിവസം വേണമെന്നും അവര്‍ തീരുമാനിച്ചു.ബി.സി 1500 ന് മുന്‍പായിരിക്കണം ഇത്.പക്ഷെ ഇത് മറ്റൊരു വലിയ കണ്ടുപിടിത്തത്തിനു വഴി വച്ചു.
                     നൂറ്റാണ്ടുകള്‍ കൊണ്ട് അവര്‍ കുറച്ചുകൂടി ചെറിയൊരു സമയക്ലിപ്തത യുണ്ടാക്കി.സിറിയസിന്റെ രണ്ടു പ്രത്യക്ഷപ്പെടലിനിടയിലുള്ള നക്ഷത്രാകാശത്തെ അവര്‍ 12 ഭാഗങ്ങളായി വിഭജിച്ചു.എന്നിട്ട് ഓരോ ഭാഗത്തിലുമുള്ള നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് അവര്‍ക്ക് പരിചയമുള്ള ഏതെങ്കിലും ഒരു മൃഗത്തിന്റേയോ പക്ഷിയുടേയോ മറ്റേതെങ്കിലുമൊരു വസ്തുവിന്റേയോ രൂപം സങ്കല്‍പ്പിച്ചുണ്ടാക്കി എന്നിട്ടാ ആകാശഭാഗത്തിന് ആ രൂപത്തിന്റെ പേരുവിളിച്ചു.തികച്ചും യുക്തിപരമായ ഒരേര്‍പ്പാട്.പിന്നീടും ഈ നക്ഷത്രക്കൂട്ടം ആകാശത്തുകാണുമ്പോള്‍ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള ഒരേര്‍പ്പാട്.സിംഹം(ചിങ്ങം),വൃഷഭം(ഇടവം=കാള), വൃശ്ചികം(തേള്‍), തുടങ്ങിയവ.എന്നിട്ട് ഓരോ സമയത്തും സൂര്യന്‍ നില്‍ക്കുന്ന ആകാശഭാഗത്തെ നോക്കിയിട്ട് ആ പേര് ആ കാലഘട്ട(മാസം)ത്തിനവര്‍ വിളിച്ചു.ഉദാഹരണം സിംഹത്തിന്റെ രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തിലാണ് സൂര്യനെങ്കില്‍ ആ മാസത്തെ ചിങ്ങം എന്നു വിളിച്ചു,അതല്ല കര്‍ക്കിടകത്തിന്റെ(ഞണ്ട്) രൂപത്തിലുള്ള ആകാശഭാഗത്താണ് സൂര്യനെങ്കില്‍ അതിനെ കര്‍ക്കിടകം എന്നി വിളിച്ചു.വെറും സമയമളക്കാനായുള്ള, കാലമളക്കാനായുള്ള ഒരു അഡ്ജസ്റ്റ്മെന്റ് മാത്രം.കാലക്രമത്തില്‍ ഇങ്ങനെ 12 മാസങ്ങളുണ്ടായി.പിന്നീട് ഇതുപോലെ തന്നെ ചന്ദ്രന്റെ ചലനവുമായി ബന്ധപ്പെടുത്തി പഴയ ആകാശത്തിനെതന്നെ വീണ്ടും 27 ഭാഗങ്ങളായി തിരിച്ചു.എന്നിട്ട് ആ ഓരോ ഭാഗത്തിനും ആ അവിടെയുള്ള നക്ഷത്രങ്ങളെ പലരൂപങ്ങളാക്കി സംകല്‍പ്പിച്ച് 27 പേരുകള്‍ കൊടുത്തു.അശ്വതി,ഭരണി,കാര്‍ത്തിക,രോഹിണി തുടങ്ങി.ഇവ 27 നാളുകള്‍ എന്നും ഭാവിയില്‍ അറിയപ്പെട്ടു.സമയത്തിന്റെ മറ്റൊരു ചെറിയ അളവ് എന്നല്ലാതെ ഈ നാളുകള്‍ക്കോ ഒന്നിനും ഒരു പ്രാധാന്യവുമുണ്ടായിരുന്നില്ല.
                                         എന്നാല്‍ ഈ ഭാവനയും ഈ കണക്കുകളുമെല്ലാം പതിയെ പതിയെ ജ്യോതിഷം എന്ന ശാസ്ത്രാഭാസത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്.ആദ്യമാദ്യം രാജാക്കന്മാര്‍ അവരുടെ ആകാശശാസ്ത്രജ്നരെ പരിപാലിച്ചിരുന്നു.പകല്‍ രാജാവിനുവേണ്ടി പണിയെടുക്കുകയും രാത്രി വാനനിരീക്ഷണം നടത്തുകയുമായിരുന്നു അവരുടെ ജോലി.പകല്‍ രാജാവിനുവേണ്ടി പണിയെടുക്കുക എന്നു വച്ചാല്‍ പലകാര്യങ്ങള്‍ തുടങ്ങാനും നല്ല സമയം പറഞ്ഞുകൊടുക്കുക,സംഭവങ്ങളുടെയും നിര്‍മ്മാണപ്രവര്‍ത്തണാരംഭത്തിലെ ഗ്രഹനില ഉണ്ടാക്കുക എന്നിവ മാത്രമായിരുന്നു.ഗ്രഹനില എന്നാല്‍ ഓരോ സമയത്തേയും ആകശത്തിലെ ഗ്രഹങ്ങളുടെ നില സ്ഥാനം (position) രേഖപ്പെടുത്തുക എന്നര്‍ത്ഥം.പിന്നീടെപ്പോഴെങ്കിലുമുള്ള ഗ്രഹനിലയുമായി ഒത്തുനോക്കി ഇവ തമ്മിലുള്ള കാലവ്യത്യാസം വര്‍ഷം,മാസം,ആഴ്ച,ദിവസം,മണിക്കൂര്‍ കൃത്യമായി പറയാന്‍ കൃത്യമായി അന്നത്തെ പലജ്യോതിശാസ്ത്രജ്നര്‍ക്കും കഴിഞ്ഞിരുന്നു.പതിയെ പതിയെ ഈ ശാസ്ത്രം ജ്യോതിഷത്തിലേക്ക് തലകുത്തിവീഴുകയാണുണ്ടായത്.
                             മാസങ്ങള്‍ക്കും നാളുകള്‍ക്കും നല്‍കിയിരുന്ന രൂപകല്പന ആ സമയത്തു ജനിച്ചവരിലേക്കും പകരാന്‍ തുടങ്ങുകയും അതുവഴി മനുഷ്യരുടെ ഭാവി പ്രവചിക്കാനും തുടങ്ങുകയും അതിന് പ്രചുരപ്രചാരം ലഭിക്കുകയും ചെയ്തതോടെ ഒരുകാലത്തെ ജ്യോതിശാസ്ത്രം അങ്ങനെ തന്നെ ജ്യോതിഷത്തിലേക്ക് മാറുകയാണുണ്ടായത്.ഗ്രീക്ക് ചക്രവര്‍ത്തിയായിരുന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കൂടെ സ്ഥിരമായി നിരവധി ജ്യോതിഷന്മാര്‍ ഉണ്ടാകുമായിരുന്നു.ഭാരതം ആക്രമിച്ചു കീഴടക്കാന്‍ വന്ന അലക്സാണ്ടറോടൊപ്പം നിരവധി ജ്യോതിഷികള്‍ ഉണ്ടായിരുന്നു,അവര്‍ വഴിയാണ് ജ്യോതിഷം ഭാരതത്തില്‍ വേരോടിയത് എന്നാണ് ചരിത്രം പറയുന്നത്.( വേല്‍ ആയുധമാക്കിയ ഇസ്കന്ദര്‍ എന്നയാളാണ് വേലായുധനും സ്കന്ദനും ജ്യോതിഷത്തിന്റെ കുലഗുരുവുമായ സുബ്രമണ്യനെന്ന് എവിടയോ വായിച്ചതോര്‍ക്കുന്നു.)

                           “ മത്സൌ ഘടീ നൃമിഥുനം സഗദം സവീണം
                            ചാപീ നരോശ്വജഘനോ മകരോ മൃഗാസ്യ
                            തൌലീസ സസ്യ ദഹനാ പ്ലവഗാ ച കന്യാ
                            ശേഷോ സ്വനാമ സദൃശൌ സ്വചരാശ്ച സര്‍വാ“
                                ജ്യോതിഷത്തിന്റെ ഏറ്റവും ആധികാരികമായ ഗ്രന്ഥമായ ഹോരാശാസ്ത്രത്തില്‍ ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗമാണിത്.നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രക്കൂട്ടങ്ങളെ ആദ്യമാദ്യം പരിചയപ്പെടുത്തുകയും ബാക്കിയുള്ള നക്ഷത്രങ്ങള്‍ പേരുപോളെ തന്നെയുള്ള രൂപങ്ങളുള്ളവരും അതിനനുരൂപമായ രീതിയില്‍ ജീവിക്കുന്നവരുമാണെന്ന് ആചാര്യന്‍ തീര്‍ത്തു പറയുമ്പോള്‍ നമ്മള്‍ അതിനോട് വിയോജിച്ചേ മതിയാകൂ.അതുപോലെ തന്നെ ആകാശമാകുന്ന ആ ഭാഗത്ത് ചുറ്റിക്കറങ്ങുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ നില്‍ക്കുന്ന സ്ഥാനങ്ങള്‍ അടയാളപ്പെടുത്തി അതനുസരിച്ച് ആ മനുഷ്യന്റെ ഗുണദോഷങ്ങള്‍ വിചിന്തനം ചെയ്യുന്നതു കാണുമ്പോള്‍ ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നത് അവയുടെ ഗുരുത്വാകര്‍ഷണം കൊണ്ടാണോ അതോ നമ്മുടെ വിധിയെഴുതാനാണോ എന്നതാണ് കാതലായ ചോദ്യം.എവിടെയൊക്കയോ എങ്ങനെയൊക്കയോ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹനക്ഷത്രാദികള്‍ പെട്ടെന്ന് ഓടി നടന്ന് ഒരു പ്രത്യേക സ്ഥിതിയിലെത്തുമ്പോള്‍ ഒരു പാപി ജനിക്കുകയാണോ, അതോ പാപിയെ ജനിപ്പിക്കാനായി ഗ്രഹനക്ഷത്രാദികള്‍ മനപൂര്‍വം ഒരു സ്ഥാനം സ്വീകരിക്കുകയാണോ?ഗ്രഹങ്ങളുടെ, നക്ഷത്രക്കൂട്ടങ്ങളുടെ രൂപം മനുഷ്യന്റെ ഭാവി നിര്‍ണയിക്കുമെന്ന് എങ്ങിനെ അറിയാന്‍ പറ്റും?ഉദാഹരണത്തിന് ചൊവ്വാദോഷം. ചൊവ്വായുടെ ചുവന്ന നിറവും യുദ്ധത്തിന്റെ ചോരയുടെ നിറവുമായി താരതമ്യം ചെയ്ത് ചൊവ്വാദോഷം വലിയ ദോഷമാണെന്ന് പറഞ്ഞു പരത്തിയിട്ടുണ്ട്.എന്നാല്‍ എത്രപേര്‍ക്ക് ഈ ദോഷം ദോഷാകരമായി ഭവിച്ചിട്ടുണ്ടെന്ന് ഒരു പഠനം നടത്തി നോക്കിയിട്ടുണ്ടോ? അങ്ങനെ നടത്തേണ്ടേ?
                        3000 വര്‍ഷങ്ങള്‍ക്കുമുന്‍പ് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം ഒരെ വകുപ്പിലാണ് മനുഷ്യന്‍ പെടുത്തിയിരുന്നത്.ഇന്നത്തെക്കാലത്തെ ജ്യോതിഷികള്‍ പോലും സൂര്യനേയും ചന്ദ്രനേയും ബുധശുക്രന്മാര്‍ തുടങ്ങിയവയേയും അദൃശ്യബിന്ദുക്കളായ രാഹുകേതുക്കളെപ്പോലും ഗ്രഹങ്ങളാക്കിയാണ് പരിഗണിക്കുന്നത്.ആധുനീകകാലഘട്ടത്തില്‍ കണ്ടെത്തിയ പ്ലൂട്ടോ,നെപ്റ്റൂണ്‍ തുടങ്ങിയവയെക്കുറിച്ചൊന്നും ജ്യോതിഷത്തില്‍ പറ്യുന്നില്ലെങ്കിലും 360 പ്രകാശവര്‍ഷം അകലെയുള്ള തിരുവാതിര നക്ഷത്രം മനുഷ്യഭാവിയെ അത്ര അകലത്തുനിന്നുപോലും നിയന്ത്രിക്കുന്നുണ്ട് താനും.( സൂര്യചന്ദ്രന്മാര്‍ ഭൂമിയെ വലം വൈക്കുന്നതായി തൊന്നുന്ന ഭ്രമണ പഥങ്ങള്‍ക്ക് പരസ്പരം 5ഡിഗ്രി ചെരിവുണ്ട്.അതുകൊണ്ട് തന്നെ ഇവ രണ്ടുസ്ഥാനങ്ങളില്‍ പരസ്പരം മുട്ടുന്നു.ഈ സ്ഥാനങ്ങളാണ് രാഹുവും കേതുവും.)അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ് ഗ്രഹങ്ങളുടെ വക്രഗതി.ഭൂമിയുടെ മുന്നില്‍ (കിഴക്ക് ചക്രവാളത്തില്‍) കാണുന്ന ഗ്രഹങ്ങള്‍ പെട്ടെന്ന് ഒരു സുപ്രഭാതതില്‍ അപ്രത്യക്ഷമാകുകയും പിന്നീടിത് ഭൂമിക്ക് പിറകില്‍ (പടിഞ്ഞാറെ ചക്രവാളത്തില്‍) വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അല്‍ഭുതപ്രതിഭാസമാണ് വക്രഗതി.അന്ന് മനുഷ്യരേയും ജ്യോതിഷികളേയും കുഴക്കിയ പ്രതിഭാസമാണിത്.ഈ സമയത്ത് വക്രഗതിയിലാവുന്ന ഗ്രഹത്തിനു ക്ഷീണം സംഭവിക്കുകയും ഈ സമയത്തുണ്ടാകുന്ന കുട്ടികളില്‍ ഇത് ദോഷമായി ബാധിക്കുകയും ചെയ്യുമത്രെ. എന്നാല്‍ നമുക്കിന്നറിയാം ഭൂമിയും മറ്റുഗ്രഹങ്ങളും തമ്മിലുള്ള ഭ്രമണത്തിന്റെ സ്പീഡിലുണ്ടാകുന്ന വ്യത്യാസമാണീ വ്ക്രഗതിക്കു കാരണമെന്ന്.എങ്കിലും ഈ സമയത്തുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കിന്നും ക്ഷീണകാ‍ലവും ദുരിതങ്ങളുമായിരിക്കും കാത്തിരിക്കുന്നത്.
                       നമ്മള്‍ സ്കൂളിലും മറ്റും പഠിക്കുന്ന ശാസ്ത്രം ഒന്ന്, അത് പഠിച്ച് മാര്‍ക്ക് വാങ്ങി ഒരു ജോലിയും കിട്ടിക്കഴിഞാള്‍ മാറ്റി വൈക്കുകയായി.പിന്നെ നമ്മെ ഭരിക്കുന്നത് ജ്യോതിഷികളും കപടസന്യാസിമാരും മറ്റും വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന അല്‍ഭുതരഹസ്യങ്ങളായിരിക്കും.ഒരുദാഹരണം പറയാം.ഗ്രഹണം,പ്രത്യേകിച്ച് സൂര്യഗ്രഹണം എങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കുന്ന കാലത്ത് ചിത്രം വരച്ച് വ്യക്തമാക്കിയാണ് നമ്മള്‍ മാര്‍ക്ക് വാങ്ങിച്ചിരിക്കുക.എന്നാല്‍ പിന്നീട് ഒരു ദിവ്യന്‍ ഗ്രഹണസമയത്തുണ്ടാകുന്ന ദുരന്തങ്ങലെക്കുറിച്ചും ആ സമയത്ത് അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗ്ഗാണുക്കളെക്കുറിച്ചും വിശദീകരിക്കുമ്പോള്‍ കതകടച്ചിരുന്ന് അകത്ത് രോഗദുരന്ത ശാന്തിക്ക് പൂജ ചെയ്യാന്‍ നമ്മളൊരു മടിയു കാട്ടാറില്ല.
                 എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നാലോചിച്ചുനോക്കിയിട്ടുണ്ടോ?1957 മുതല്‍ ഇടക്കിടക്ക് അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്മെന്റുകള്‍ നമ്മുടെ കേരളീയര്‍ക്ക് സ്വന്തമായി ഭൂമി നല്‍കി.അതില്‍ കൃഷിചെയ്ത കര്‍ഷകര്‍ മക്കളെ സ്കൂളിലയച്ചു പഠിപ്പിക്കുകയും ജോലി വിദേശത്തടക്കം അവര്‍ സമ്പാദിക്കുകയും ചെയ്തു.അങ്ങനെ ഇടത്തരക്കാരുടേതായ ഒരു വലിയ ജനതയെ ഇവിറ്റെ സൃഷ്ടിച്ചു.അവര്‍ ഇങ്ങനയേ പെരുമാറൂ എന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ട്.
                           പണ്ട് മലയാളത്തില്‍ പ്രസിദ്ധമായ ഒരു ജ്യോത്സ്യപുസ്തകമുണ്ടായിരുന്നു, പ്രശ്നരീതി എന്നപേരില്‍.അതില്‍ ശകുനത്തെക്കുറിച്ച് വ്വിശദീകരിക്കുന്ന ഭാഗം ഇങ്ങനെയാണ്:-
                         മദ്യം പചയിറച്ചി ക്ടാവൊടുക്കൂടിയ പശുവും.......................
 അത് പണ്ടൊരു സരസന്‍ ഇങ്ങനെ മാറ്റി:
                        മോട്ടോര്‍ സൈക്കിളിലേറീട്ടു പുമാനേറ്റം വിരാജിതന്‍
                         എതിരെ വന്നെന്നാകില്‍ എതിര്‍പ്പുകള്‍ സുനിശ്ചിതം.
                         സാരിയും ചേലയും ചുറ്റി ചാരെ മിസ്ട്രസുപോകിലോ
                          ------------------------------------------------------
                                     


                                                          സര്‍വം മംഗളം ശുഭം.



                     
                  

4 comments :

  1. Dennis Francis KadudusAugust 21, 2011 at 8:30 PM

    good..

    ReplyDelete
  2. ഒന്നും പറയാനില്ല; വിശ്വാസികൾക്കാണ് മുൻ തൂക്കം; കൈയൂക്കും! അതുകൊണ്ടുതന്നെ!

    ReplyDelete
  3. നമ്മള്‍ സ്കൂളിലും മറ്റും പഠിക്കുന്ന ശാസ്ത്രം ഒന്ന്, അത് പഠിച്ച്
    മാര്‍ക്ക് വാങ്ങി ഒരു ജോലിയും കിട്ടിക്കഴിഞാള്‍ മാറ്റി വൈക്കുകയായി.പിന്നെ
    നമ്മെ ഭരിക്കുന്നത് ജ്യോതിഷികളും കപടസന്യാസിമാരും മറ്റും വെളിപ്പെടുത്തുന്ന
    ഞെട്ടിക്കുന്ന അല്‍ഭുതരഹസ്യങ്ങളായിരിക്കും.ഒരുദാഹരണം
    പറയാം.ഗ്രഹണം,പ്രത്യേകിച്ച് സൂര്യഗ്രഹണം എങ്ങനെ സംഭവിക്കുന്നു എന്ന്
    പഠിക്കുന്ന കാലത്ത് ചിത്രം വരച്ച് വ്യക്തമാക്കിയാണ് നമ്മള്‍ മാര്‍ക്ക്
    വാങ്ങിച്ചിരിക്കുക.എന്നാല്‍ പിന്നീട് ഒരു ദിവ്യന്‍ ഗ്രഹണസമയത്തുണ്ടാകുന്ന
    ദുരന്തങ്ങലെക്കുറിച്ചും ആ സമയത്ത് അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന
    രോഗ്ഗാണുക്കളെക്കുറിച്ചും വിശദീകരിക്കുമ്പോള്‍ കതകടച്ചിരുന്ന് അകത്ത്
    രോഗദുരന്ത ശാന്തിക്ക് പൂജ ചെയ്യാന്‍ നമ്മളൊരു മടിയു കാട്ടാറില്ല.

    ReplyDelete