ചാണക്യന്റെ അര്‍ത്ഥശാസ്ത്രം

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                          ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ രാജാവിനെതിരെയുള്ള ഗൂഡാലോചന ഒഴിവാക്കുന്ന കൂട്ടത്തില്‍ ഒരാളെ ആരും അറിയാതെ എങ്ങിനെ ഒഴിവാക്കാം എന്ന് പറയുന്നുണ്ട്.ഏറ്റവും കൊടിയ വിഷത്തിന്റെ ഏറ്റവും ചെറിയ ഡോസ് ആദ്യദിവസം.അതിങ്ങനെ നല്‍കി നല്‍കി ഒരു ദിവസം കൊലപാതകത്തിന്റെ ഒരു തുമ്പും അവശേഷിപ്പിക്കാതെ പ്രതിയോഗി കൊല്ലപ്പെടും.പക്ഷെ ഒന്നുണ്ട്; ഒറ്റയടിക്ക് ചെയ്യാന്‍ പറ്റില്ല എന്നു മാത്രം.
                        ഇപ്പോഴിതിവിടെ ഓര്‍ക്കാന്‍ കാരണം കേന്ദ്രഗവണ്മെന്റിന്റെ ഓരോ കൌശലങ്ങളും നമ്മള്‍ ജനങ്ങളുടെ അതിനോടുള്ള പ്രതികരണവും കണ്ടിട്ടാണ്.ഒരുദാഹരണം പറയാം.റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളെ കേന്ദ്രഗവണ്മെന്റിനു സഹായിക്കണം.റിലയന്‍സ് ഡീസലിന് 45 രൂപയും സര്‍ക്കാര്‍ ഡീസലിന് 30 രൂപയില്‍ താഴെയും ( പെട്രോളിനും അതിനടുത്ത്) വിലയുണ്ടാ‍യിരുന്ന ഒരു കാലം ഉണ്ടായിരുന്നു.എന്നുവച്ചാല്‍ റിലയന്‍സ് പമ്പുകള്‍ രാവിലെ തുറന്ന് പണിക്കാര്‍ ഈച്ചയാട്ടിയിരുന്ന ഒരു കാലം.നമ്മള്‍ പാവം പൊതുജനം അല്‍ഭുതപ്പെട്ടു, ഇതെന്താ ഈ റിലയന്‍സ് മുതലാളിക്ക് ഭ്രാന്താണോ ഇങ്ങനെ കടയും തുറന്നിരിക്കാന്‍ എന്ന്.പക്ഷെ അണിയറയില്‍ നാമറിയാതെ പലതും നടന്നുകൊണ്ടിരിക്കുകയായിരുന്നു.ഗോദാവരീ തടത്തിലെ ഖനനവും അതുമായി ബന്ധപ്പെട്ടകാര്യങ്ങളും അവിടെ നില്‍ക്കട്ടെ.അതിനിടയില്‍ പൊതുമേഖലയില്‍ എണ്ണവില കൂട്ടി റിലയന്‍സിന്റെ വിലയോടൊപ്പമോ കൂടുതലോ ആക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു സ്പോണ്‍സേഡ് പരിപാടി ഗവണ്മെന്റും ഗവണ്മെന്റ് അനുകൂലമാധ്യമങ്ങളുംകൂടി തുടങ്ങി വച്ചു.
                      പാവം നമ്മുടെ എണ്ണശുദ്ധീകരണക്കാര്‍, എന്തുമാത്രം നഷ്ടം സഹിച്ചാണെന്നോ അവര്‍ എണ്ണ ശുദ്ധീകരിച്ച് നമുക്ക് നല്‍കുന്നത്.എണ്ണ ഉല്പാദകരാജ്യങ്ങള്‍ അവര്‍ക്ക് തോന്നുന്ന വിലയാണീടാക്കുന്നത്. അത് നിങ്ങളെ അറിയിക്കാതെ എത്ര നഷ്ടം സഹിച്ചാണോ അവര്‍ വാങ്ങി ശുദ്ധീകരിച്ച് നിങ്ങള്‍ക്ക് നല്‍കുന്നത്.സര്‍ക്കാരും സര്‍ക്കാര്‍ മാധ്യമങ്ങളും ഇത് വലിയവായിലേ വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു.എന്നിട്ട് ഗവണ്മെന്റ് ഇന്ധനവില കൂട്ടാനുള്ള അവകാശം ഈ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.പക്ഷെ ഭാഗ്യത്തിനാ ഗവണ്മെന്റില്‍ ഇടതുപക്ഷവും കൂടി ഭാഗഭാക്കായിരുന്നു.അതുകൊണ്ട് അവര്‍ ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുകയും ശുദ്ധീകരണ കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരികയും ചെയ്തു.അതുകൊണ്ടാ നീക്കം പിന്‍‌വലിക്കാന്‍  ഗവണ്മെന്റ്  തയ്യാറായി.
                                        കാ‍ലം കടന്നുപോയി.ഭാരതപ്പുഴയിലൂടെയും പെരിയാറിലൂടെയും സിന്ധു ഗംഗാ കാവേരി തുടങ്ങിയ നദികളിലൂടെയും വെള്ളം കണ്ടമാനം ഒഴുകി പോയി.രാഷ്ട്രീയത്തില്‍ വളരെയേറേ മാറ്റം വന്നു.ഒന്നാം യു.പി.എ ഗവണ്മെന്റ് മാറി ഇടതുപക്ഷത്തിന്റെ പിന്‍‌തുണയില്ലാതെ രണ്ടാം യു.പി.എ ഗവണ്മെന്റ് അധികാരത്തിലെത്തി.ഗവണ്മെന്റിന്റെ തലവനായി ഒന്നാം യു.പി.എ ഗവണ്മെന്റ് തലവനും പ്രധാനമന്ത്രിയുമായ മന്‍‌മോഹന്‍ സിങ്ങിനെത്തന്നെ തിരഞ്ഞെടുത്തു.ഭരണം ഏറ്റെടുത്തുകൊണ്ടുള്ള ആദ്യപത്രസമ്മേളനത്തില്‍ അദ്ദേഹം ആദ്യം പറഞ്ഞതിതായിരുന്നു; ഞങ്ങള്‍ക്ക് പലതും ചെയ്യണമെന്നുണ്ടായിരുന്നു, എന്നാല്‍ ഇടതുപക്ഷം അതൊന്നും ചെയ്യാന്‍ അനുവദിക്കാതെ ഞങ്ങളെ കെട്ടിയിടുകയായിരുന്നു.ഇനിവേണം ഞങ്ങള്‍ക്ക് അന്തസ്സായി ഭരിക്കാന്‍ എന്ന്. ഏതായാലും ഭരണം ആരംഭിച്ചു.പണ്ട് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം ചെയ്യാന്‍ കഴിയാതെ മാറ്റിവച്ചിരുന്ന ഇന്ധനവില നിര്‍ണ്ണയാവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു.അപ്പോള്‍തന്നെ ഇടതുപക്ഷം ഇതിനെ എതിര്‍ത്തെങ്കിലും അവരുടെ ശക്തി കുറവായിരുന്നതിനാല്‍ ആരും അത് ചെവിക്കൊണ്ടില്ല.ബി ജെ പി ആണെങ്കില്‍ കോണ്‍ഗ്രസിന്റെ മറുവശവും ആണല്ലോ.
                      പിന്നീട് നാം കാണുന്ന കാഴ്ച മാസത്തില്‍ രണ്ടുതവണ വച്ച് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നതാണ്, എന്നിട്ട് കാരണം പറയുന്നതോ; അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടി എന്നും.ആദ്യമാദ്യം ജനങ്ങള്‍, പ്രത്യേകിച്ച് ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളില്‍, കേരളം പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍.ആദ്യമാദ്യം ഹര്‍ത്താലടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്ത ഇടതുപക്ഷം കാണുന്നത് ആര്‍ക്കുവേണ്ടിയാണോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് (ടു വീലേഴ്സും കാറുകാരും) അവര്‍ കൂട്ടം കൂട്ടമായി രാവിലേതന്നെ വാഹനങ്ങളില്‍  റോഡിലേക്കിറങ്ങുന്നതാണ്.ഇടതുപക്ഷത്തിനൊരു കുഴപ്പമുണ്ട്.അവര്‍ എന്തെങ്കിലും ചെയ്താല്‍ പിറ്റേന്ന് അതാതു കമ്മിറ്റികള്‍ കൂടി ചെയ്തതിന്റെ ഗുണാവതിയാരം ചര്‍ച ചെയ്യും, എത്രത്തോളം ചെയ്തത് വിജയിപ്പിക്കാനായി,എത്രപേര്‍ പങ്കെടുത്തു, എത്രപേരിലേക്ക് ആ സന്ദേശമെത്തി, ഇനി എന്തു ചെയ്യണം എന്നൊക്കെ.പക്ഷെ ഈ സമരത്തിന്റെ റിവ്യൂവില്‍ അവര്‍ വായിച്ചെടുത്തത് സമരം വേണ്ടപോലെ ഏശിയില്ല എന്നതാണ്.ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ജനങ്ങളുടെ കയ്യിലേക്ക് കണ്ടമാനം പണം എത്തി എന്നതും ഒരു കാരണമാകാം.ആ പണമുപയോഗിച്ച് ഞങ്ങള്‍ എത്ര രൂപയായാലും പെട്രോളടിക്കും എന്നും നമുക്ക് വായിച്ചെടുക്കാം.എന്നുവച്ചാല്‍ പ്രിയസഹോദരാ സഖാവേ, പെട്രോള്‍ വില കൂട്ടിയതില്‍ ഞങ്ങള്‍ക്ക് പരിഭവമില്ല, പിന്നെ പ്രിയ സുഹൃത്തേ താങ്കള്‍ എന്തിനാണ് ഞങ്ങളുടെ പേരും പറഞ്ഞ് സമരിക്കുന്നത്, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്?ഒരു ദിവസം ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയല്ലെ? ആ ദിവസം കൂടി ഇന്നാ‍ട്ടിലെ പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയില്ലെ? ഇതായിരുന്നു സത്യത്തില്‍ കേരളീയരുടെ മനോഭാവം.ഞങ്ങള്‍ക്ക് ആംവേ വില്‍ക്കണം,ഷെയര്‍മാര്‍ക്കറ്റില്‍ പയറ്റണം, ആര്‍ എം പിയുമായി ഉയിരുചുറ്റി കാശുണ്ടാക്കണം, ഒരു എന്‍ ആര്‍ ഐ സ്ഥലം കാണാന്‍ രാവിലെതന്നെ എത്താമെന്നു പറഞ്ഞതാണ്.ഹര്‍താലായാല്‍ ഇതൊക്കെ എങ്ങനെ നടക്കും എന്നതാണ് ഒരു ശരാശരി മലയാളിയുടെ വ്യാകുലത.
                    ചാനലായ ചാനലുകളിലെല്ലാം ഒരേ ചര്‍ച്ച, ബുജി ഗ്രൂപ്പുകളിലെല്ലാം ഒരെ ചര്‍ച്ച.ഹര്‍ത്താലാചരിച്ചാല്‍ പെട്രോള്‍ വില കുറയുമോ?സമരം ചെയ്താല്‍ പെട്രോള്‍ വില കുറയുമോ? അന്ന് സ്വാതന്ത്ര്യസമരകാലത്തും ഇതേപോലത്തെ പ്രചാ‍രണങ്ങളുണ്ടായിരുന്നു, ഗാന്ധിജിയല്ല അന്തികൃസ്തുവാണ്, സ്വാതന്ത്ര്യസമരവുമായി ജനങ്ങള്‍ സഹകരിക്കരുത് വിട്ടുനില്‍ക്കണം എന്നെല്ലാം.എന്നാല്‍ അന്ന് മാധ്യമങ്ങള്‍ കുറവും അവര്‍ക്കിത്രയും ഭ്രാന്ത് പിടിക്കാത്തതിനാലും അതോടൊപ്പം ജനങ്ങള്‍ സ്വാതന്ത്ര്യം എന്ന ഒരൊറ്റ വികാരത്തിനടിപ്പെട്ടിരുന്നതിനാലും ഒരു പരിധിവരെ മാത്രമേ ഇതു വിലപ്പോയുള്ളൂ എന്നുമാത്രം.
എന്നിട്ടോ? അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിനു വിലകുറഞ്ഞു അപ്പോഴും മാസത്തിലൊരിക്കല്‍ പെട്രോളിനു വിലക്കൂടുന്ന സംബ്രദായം മാറിയില്ല എന്നു മാത്രം.ഇപ്പോള്‍ മാധ്യമങ്ങളും ചാനലുകളും ശാന്തമാണ്, ചര്‍ച്ചകളൊന്നുമില്ല.
                  അവര്‍ സ്ഥാപിച്ചെടുത്തു.ജനങ്ങളെ വിലക്കയറ്റം സ്വീകരിക്കാന്‍ അവര്‍ ട്യ്യൂണ്‍ ചെയ്തെടുത്തു കഴിഞ്ഞു.ഇനി എത്രവിലകൂട്ടിയാലും ജനം സഹിച്ചുകൊള്ളും എന്ന് അവര്‍ക്ക് മനസ്സിലായി.നോക്കൂ ഇത്തവണത്തെ ബസ് ചാര്‍ജ് വര്‍ദ്ധന.ബസ് മുതലാളിമാര്‍ ചോദിച്ചതിനേക്കാള്‍ എത്രയോ കൂടുതലാണ് അവര്‍ക്ക് നല്‍കിയത്.എന്നിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായതായി - മേമ്പൊടിക്കെങ്കിലും വഴിപാടായിട്ടെങ്കിലും എന്തെങ്കിലും പ്രശ്നം ങേഹേ ആര്‍ക്കും ഒരു പ്രശ്നവുമില്ല. എത്ര വേണമെങ്കിലും കൂട്ടിക്കോ തരാന്‍ ഞങ്ങള്‍ തയ്യാര്‍ എന്ന ലയിനിലാണ് ജനം.ഇനി നാളെ കറന്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാലും ഇതു തന്നെ.കൂടട്ടെ, കൂടട്ടങ്ങനെ കൂടട്ടെ എന്ന ലയിനില്‍ ജനം നിന്നാല്‍ ഭരണക്കാര്‍ക്കെന്തു പ്രശ്നം?
                 ഏതാണ്ട് ഇതേ സ്വഭാവം തന്നെയാണ് സ്വാശ്രയകോളേജ് പ്രശ്നത്തിലും ഗവണ്മെന്റ് സമീപനം.ആദ്യമാദ്യം കണ്ടില്ലെന്നു നടിച്ചു.പിള്ളേരെക്കൊണ്ടുള്ള ശല്യവൌം കോടതി ഇടപെടലുംകൂടിയായപ്പോള്‍ നിവൃത്തിയില്ലാതെ ഇടപെട്ടു.ആ ഇടപെടലിന്റെ മേന്മ സ്വാശ്രയക്കാരെ കൂടുതല്‍ കൂടുതല്‍ ഭീഷണിയുയര്‍ത്താന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
                അങ്ങനെ തൊടുന്നതിനെല്ലാം പണക്കാര്‍ക്ക് ആനുകൂലയും ഇളവുകളും നല്‍കിക്കൊണ്ട് ഗവണ്മെന്റുകള്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെതിരേ പട നയിക്കേണ്ട പ്രസ്ഥാനങ്ങളെ മുഴുവന്‍ കയ്യുംകാലും കെട്ടിയ അവസ്ഥയിലാക്കുന്ന ജനവും മാധ്യമങ്ങളും.നാമെങ്ങോട്ടാണ് പോകുന്നത്?ഓരോ ജനത്തിനും അവരര്‍ഹിക്കുന്ന ഭരണകര്‍ത്താക്കളെകിട്ടും എന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യം!

1 comment :

  1. എന്നുവച്ചാല്‍ പ്രിയസഹോദരാ സഖാവേ, പെട്രോള്‍ വില കൂട്ടിയതില്‍ ഞങ്ങള്‍ക്ക്
    പരിഭവമില്ല, പിന്നെ പ്രിയ സുഹൃത്തേ താങ്കള്‍ എന്തിനാണ് ഞങ്ങളുടെ പേരും
    പറഞ്ഞ് സമരിക്കുന്നത്, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്?ഒരു ദിവസം
    ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയല്ലെ? ആ ദിവസം കൂടി ഇന്നാ‍ട്ടിലെ പാവങ്ങളെ
    പറ്റിച്ച് കാശുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയില്ലെ? ഇതായിരുന്നു
    സത്യത്തില്‍ കേരളീയരുടെ മനോഭാവം.ഞങ്ങള്‍ക്ക് ആംവേ
    വില്‍ക്കണം,ഷെയര്‍മാര്‍ക്കറ്റില്‍ പയറ്റണം, ആര്‍ എം പിയുമായി ഉയിരുചുറ്റി
    കാശുണ്ടാക്കണം, ഒരു എന്‍ ആര്‍ ഐ സ്ഥലം കാണാന്‍ രാവിലെതന്നെ എത്താമെന്നു
    പറഞ്ഞതാണ്.ഹര്‍താലായാല്‍ ഇതൊക്കെ എങ്ങനെ നടക്കും എന്നതാണ് ഒരു ശരാശരി
    മലയാളിയുടെ വ്യാകുലത.

    ReplyDelete