ജലസമാധിയര്‍ഹിക്കുന്ന നമ്മള്‍!

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                           കാലികമായ പ്രശ്നങ്ങള്‍, ഇടക്കിടയ്ക്കു ചേരുന്ന പൊളിറ്റ് ബ്യൂറോകൂടി  വിലയിരുത്തുകയും അഭിപ്രായം  പറയുകയും ചെയ്യുക എന്നൊരു ദുശ്ശീലം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുണ്ട്.കഴിഞ്ഞ ആഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോ ചര്‍ച ചെയ്ത ഒരു പ്രധാന അജണ്ട മുല്ലപ്പെരിയാര്‍ വിഷയമായിരുന്നു.വിഷയത്തിന്റെ നാനാവശങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തു. എന്നിട്ട് ഈ വിഷയത്തില്‍, മറ്റു വിഷയങ്ങളെപ്പോലെ ഒരു അഭിപ്രായത്തിലെത്തിച്ചേരുകയും ആ അഭിപ്രായം മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തു.ഇത്രയും സധാരണ നടക്കുന്ന സംഭവം.ഈ സംഭവം അവിടെ നില്‍ക്കട്ടെ.നമുക്ക് മറ്റു ചില സംഭവങ്ങളിലേക്ക് നോക്കാം.
                     മുല്ലപ്പെരിയാര്‍ ഡാം ജീര്‍ണ്ണാവസ്ഥയിലാണെന്നും വളരെയധികം ചോര്‍ച്ച അതിനുണ്ടെന്നും എല്ലാവര്‍ക്കുമറിയാമായിരുന്നെങ്കിലും, മഴക്കാലത്ത് ഡാമില്‍ വെള്ളം ഉയരുമ്പോള്‍ മാത്രം ആ ഭാഗത്തു നടക്കുന്ന  പ്രതിഷേധങ്ങളില്‍   ജനത്തിന്റെ എതിര്‍പ്പ് ഒതുങ്ങി നിന്നിരുന്നു.എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നില്‍ക്കുന്ന പ്രദേശത്ത് ചെറിയ തോതിലുള്ള ഭൂകമ്പങ്ങള്‍ തുടരെ ഉണ്ടായപ്പോഴാണ് പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറിയത്.ഇതില്‍ നിന്നാണ്  ഇന്ന് കേരളത്തില്‍ നാം കാണുന്ന എല്ലാവിഭാഗം ജനങ്ങളേയും ഒന്നിച്ചണിചേര്‍ന്നുകൊണ്ടുള്ള സമരം ഉയര്‍ന്നു വന്നത്.ഇതില്‍ മാര്‍ക്സിസ്റ്റ് കാരനും ബിജെ പിക്കാരനും ഒന്നായി നില്‍ക്കുന്നു, എന്‍ ഡി എഫുകാരനും ആര്‍ എസ് എസ് കാരനും തോളോട് തോള്‍ ചേര്‍ന്ന് മുന്നേറുന്നു,അവര്‍ക്ക് പിന്തുണയുമായി എല്ലാ വിഭാഗം കൃസ്ത്യന്‍ പുരോഹിതന്മാരും എത്തിയിരിക്കുന്നു.സമീപകാല കേരളത്തില്‍ കാണാന്‍ കഴിയാത്ത ഒരു കാഴ്ച്ചയാണത്.നമ്മള്‍ സാധാരണ മലയാളിയേക്കുറിച്ച്  പറയാറുണ്ട്, അമ്മേ തല്ലിയാലും രണ്ടുപക്ഷമെന്ന്. എന്നാല്‍ ഈ പ്രശ്നത്തില്‍ മാത്രം ആരും ഒരു വിവാദവുമുണ്ടാക്കാനും തുനിഞ്ഞില്ല.     
                 എന്നാല്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു തര്‍ക്കം എന്ന നിലയില്‍നിന്നും മറ്റൊരു മാനം കൂടിയുണ്ട് ഈ പ്രശ്നത്തിന്.തമിഴ് നാടിന്റെ ഏതാണ്ട് 4 ജില്ലകളിലെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനും ഉപയോഗിക്കുന്നത് ഇതേ മുല്ലപ്പെരിയാര്‍ ഡാമിലെ ജലമാണ്.( തമിഴ് നാട്ടുകാര്‍ക്ക് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം കൊടുക്കുന്നതിനായി മാത്രമാണീ ഡാം ഉണ്ടാക്കിയതെന്നും ഓര്‍ക്കണം.)അപ്പോള്‍ നമ്മളെപ്പോലെ തമിഴ് നാടിനും ഈ ഡാം ജീവന്മരണ പ്രശ്നമാണ്.നമ്മൂടെ 35 ലക്ഷം പേര്‍ ഡാം തകര്‍ന്നാല്‍ മരിച്ചുപോകുമെങ്കില്‍ തമിഴ് നാട്ടിലെ തേനി,മധുര,ദിണ്ഡുക്കല്‍,രാംനാട്,ശിവഗംഗ എന്നീ ജില്ലകള്‍ മരുഭൂമിയായി മാറുമെന്നുതന്നെയല്ല അവിടുത്തെ ജനങ്ങള്‍ വരള്‍ച്ച മൂലം ദുരിതമനുഭവിക്കുകയും ചെയ്യും.തമിഴ് നാട് പൊതുമരാമത്തുവകുപ്പിന്റെ കണക്കനുസരിച്ച് 2,80,000 ഏക്കറില്‍ 10,00,000 കര്‍ഷകര്‍ 400 കോടി രൂപയുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഈ ജില്ലകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു.മധുര പട്ടണത്തിലടക്കം 60 ലക്ഷം കുടുംബങ്ങള്‍ വീട്ടാവശ്യങ്ങള്‍ക്കായി ഈ വെള്ളമാണുപയോഗിക്കുന്നത്.അപ്പോള്‍ തമിഴ് നാട്ടുകാര്‍ക്ക് ഈ ഡാമിന്റെ പ്രാധാന്യം മനസ്സിലായല്ലോ.
                 ഇത്രയും സെന്‍സിറ്റീവായ ഒരു പ്രശ്നം, ഇത്രയും അപകടം പിടിച്ചൊരു പ്രശ്നം രണ്ടു സ്റ്റേറ്റുകള്‍ തമ്മില്‍ തല്ലി തീര്‍ക്കട്ടെ എന്നൊരു നിലപാടല്ല വിവരവും വിവേകവും ഉള്ള ഒരു കേന്ദ്ര ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്നത്.അവരീ പ്രശ്നത്തില്‍  മധ്യസ്ഥനായി നിന്ന്, രണ്ടു കൂട്ടരേയും ഒരു മേശയുടെ ഇരു വശത്തുമിരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തിക്കുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്.പക്ഷെ ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ കേന്ദ്ര ഗവണ്മെന്റും നമ്മുടെ പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരിക്കലും ഇടപെടേണ്ട എന്ന തീരുമാനത്തിലാണ് ഉള്ളത്.കേരളത്തില്‍ നിന്ന് മന്‍‌മോഹന്‍ സിങ്ങിനും സോണിയാജിക്കും ആവശ്യമുള്ളത് കിട്ടിക്കഴിഞ്ഞു, എന്തിനും ഏതിനും കൈപൊക്കാന്‍ കുറേ ഉണ്ണാമന്മാരായ ഭരണകക്ഷി എം പിമാര്‍, പിന്നെ കുറേ മണുങ്ങൂസന്മാരായ കേന്ദ്രമന്ത്രിമാര്‍.കേരളത്തിലെ ജനങ്ങള്‍ കൂട്ടത്തോടെ ജലസമാധിക്കു തയ്യാറെടുക്കുമ്പോള്‍, തങ്ങള്‍ കേരളത്തിന്റെ മാത്രം മന്ത്രിമാരല്ലെന്ന് പരസ്യപ്രസ്താവനയിറക്കാനുള്ള തൊലിക്കട്ടി ചരിത്രത്തില്‍ ഇവര്‍ക്കുമാത്രമേയുണ്ടാകൂ.അതുകൊണ്ട് പാവം മന്‍മോഹന്‍ സിങ്ങ്ജിക്കും സോണിയാജിക്കും വേണ്ടത്   തങ്ങളുടെ അഴിമതിഭരണം താങ്ങിനിറുത്താനുള്ള ഒരു പൊയ്ക്കാലായ തമിഴ് നാടിനെയാണ്. കേരളത്തിലെ 35 ലക്ഷം ജീവന്‍ പൊലിഞ്ഞു പോയാലും അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ എന്തെങ്കിലും പഞ്ചാര വാക്കുകളൊക്കെ പറഞ്ഞ് പൊട്ടന്മാരായ കേരളീയരുടെ വോട്ടു നേടാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം.പക്ഷെ ഇന്ന് ഭരണം നില നിറുത്തണമെങ്കില്‍ തമിഴ് നാടിന്റെ പിന്തുണ കൂടിയേ കഴിയൂ.അതുകൊണ്ട് കേന്ദ്രം തമിഴന്റെ ആവശ്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു.
                       ഇതില്‍ വലിയ അല്‍ഭുതമൊന്നുമില്ല, കൃത്യമായ സത്യം മാത്രം.പഴയ മുതലാളിയുടെ കഥ കേട്ടിട്ടില്ലെ, തന്റെ കമ്പനിയിലെ കണ്‍‌വെയര്‍ ബെല്‍റ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനാവശ്യമുയര്‍ന്നപ്പോളയാള്‍ ആദ്യം കണക്കു കൂട്ടി നോക്കി.അപകടത്തില്‍ പെട്ടവനെ രക്ഷിക്കാന്‍ കണ്‍‌വെയര്‍ നിറുത്തിയാലുണ്ടാകുന്ന നഷ്ടവും മരിച്ച തൊഴിലാളിക്കു കൊടുക്കേണ്ട ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തിയപ്പോള്‍ ആനുകൂല്യം കൊടുക്കലാണ് തനിക്കു ലാഭകരം എന്ന് മനസ്സിലാക്കിയ മുതലാളി പറഞ്ഞു, ബെല്‍റ്റ് നിറുത്തണ്ട ഓടിക്കോട്ടേ എന്ന്. വലിയ സാമ്പത്തീക ശാസ്ത്രജ്ഞനും സാമ്പത്തീകവിദഗ്ധനുമായ ശ്രീ.മന്‍‌മോഹന്‍ സിങ്ങ് കണക്കാക്കി നോക്കിയപ്പോള്‍ തമിഴ് നാടിനെ പിണക്കി കേരളക്കാരെ രക്ഷിക്കുന്നതിലും നല്ലത് - ലാഭകരം - കേരളീയര്‍ ചത്തിട്ടായാലും വേണ്ടില്ല മന്ത്രിസഭ നിലനിറുത്തുകയാണെന്നുള്ളത്.ഇതാണ് മുതലാളിത്വത്തിന്റെ ബുദ്ധി.എന്നാല്‍ ഇതിനെതിരെ ഒരു വാക്കുരിയാടാന്‍ നമ്മുടെ ദേശീയ പത്രങ്ങള്‍ എന്നറിയപ്പെടുന്ന മനോരമക്കും മാതൃഭൂമിക്കും കഴിഞ്ഞില്ല.ഈ സംഭവം അവര്‍ അറിഞ്ഞ മട്ടുപോലും നടിക്കുന്നില്ല.എന്നിട്ട് തികച്ചും കാലികമായ ഈ പ്രശ്നം ചര്‍ച്ച ചെയ്യുകയും തികച്ചും ശരിയായ നിലപാടെടുക്കുകയും ചെയ്ത സി പി എമ്മിനെ അപഹസിക്കുക കൂടി ചെയ്യുന്നൂ ഇവര്‍.
                  തമിഴ് നാടിന്റെയും കേരളത്തിന്റേയും ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് എത്രയും വേഗം ശരിയായ തീരുമാനം എടുക്കുവാന്‍ അതിനു ബാദ്ധ്യസ്ഥമായ കേന്ദ്രഗവണ്മെന്റിനോട് പി ബി യോഗം ആവശ്യപ്പെടുന്നു.രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഈ പ്രശ്നം വഴി തെറ്റി പരസ്പരം ശത്രുതയിലെത്താതെ നോക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.ഇതാണ് പി ബി എടുത്തനിലപാട്.അല്ലാതെ കേന്ദ്ര ഗവണ്മെന്റും അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയേയും പൊലെ തല മണ്ണില്‍ പൂഴ്ത്തി നില്‍ക്കാനല്ലാ സി പി എം ശ്രമിച്ചത്.തമിഴ് നാടിന്റേയുംകേരളത്തിന്റേയും ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാണവര്‍ ആഹ്വാനം ചെയ്യുന്നത്.എന്താണ് തമിഴ് നാടിന്റേയും കേരളത്തിന്റേയും ന്യായമായ ആവശ്യം?കേരളം പറയുന്നത് തങ്ങള്‍ക്ക് ഭീതിയില്‍ നിന്നൊഴിവാകണം.അതിന് പുതിയ ശക്തമായ ഡാം വേണം, ഡാം പണി തീരുന്നതുവരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി നിലനിറുത്തണം.ഇനി എന്താണ് തമിഴ് നാടിന്റെ ആവശ്യം? അവര്‍ക്ക് വെള്ളം വേണം.അതു മാത്രമാണ് അവരുടെ ആവശ്യം.അവര്‍ വിചാരിക്കുന്നു, പുതിയ ഡാം എന്ന അടവുപയോഗിച്ച് കേരളം തമിഴ് നാടിന് അതു നിഷേധിക്കാന്‍ പോകയാണെന്ന്. അവര്‍ക്കെന്നും വെള്ളം എന്നതുപോലെ പ്രധാനമാണ് നമ്മൂടെ ജനങ്ങളുടെ സുരക്ഷ.അതിന് പുതിയ ഡാം മാത്രമേ രക്ഷയുള്ളൂ എന്നതും സത്യം.അപ്പോള്‍ കേരളത്തിനു സുരക്ഷയെന്നാല്‍  പുതിയ ഡാം എന്ന് എല്ലാവര്‍ക്കും അറിയാം.ഇത്രക്ക് പച്ചയായ സത്യം മറച്ചുവച്ചാണ് സി പി എം കേരളത്തെ കൈവെടിഞ്ഞു എന്ന് മനോരമയും മാതൃഭൂമിയും എഴുതിയത്.
                 ഇത്ര ധൈര്യസമേതം ഇത്തരം നുണകള്‍ മുഖ്യവാര്‍ത്തയാക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ തന്നെയാണ്.ഇന്നും ആ പത്രങ്ങള്‍ കയ്യിലിരിക്കുന്ന പണം കൊടുത്തുവാങ്ങി പത്രമുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ കേരള മക്കളായ നമമള്‍.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള മക്കള്‍ കോണ്‍ഗ്രസ്സ് മന്ത്രി - എം പി - എം എല്‍ എ - കേരള മന്ത്രിമാര്‍ എന്നിവരാല്‍ എങ്ങനെ ചതിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളും നമ്മളെ ചതിച്ചുകൊണ്ടിരിക്കുകയാണ്.ഇനിയെങ്കിലും - ഇത്രയും പച്ചയായ അനുഭവങ്ങളുണ്ടായിട്ടും നമ്മള്‍  പഠിച്ചില്ലെങ്കില്‍ നമ്മളര്‍ഹിക്കുന്നത് ജലസമാധി തന്നെയാണ്.      

2 comments :

  1. http://anilphil.blogspot.com/2011/12/blog-post_04.html

    ReplyDelete
  2. ഇത്ര ധൈര്യസമേതം ഇത്തരം നുണകള്‍ മുഖ്യവാര്‍ത്തയാക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ തന്നെയാണ്.ഇന്നും ആ പത്രങ്ങള്‍ കയ്യിലിരിക്കുന്ന പണം കൊടുത്തുവാങ്ങി പത്രമുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ കേരള മക്കളായ നമമള്‍.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള മക്കള്‍ കോണ്‍ഗ്രസ്സ് മന്ത്രി - എം പി - എം എല്‍ എ - കേരള മന്ത്രിമാര്‍ എന്നിവരാല്‍ എങ്ങനെ ചതിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളും നമ്മളെ ചതിച്ചുകൊണ്ടിരിക്കുകയാണ്.ഇനിയെങ്കിലും - ഇത്രയും പച്ചയായ അനുഭവങ്ങളുണ്ടായിട്ടും നമ്മള്‍ പഠിച്ചില്ലെങ്കില്‍ നമ്മളര്‍ഹിക്കുന്നത് ജലസമാധി തന്നെയാണ്.

    ReplyDelete