വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേയ്ക്ക്

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                           2014 പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയേ സംബന്ധിച്ച് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന ഒന്നായിരിക്കുമെന്ന് ഇടതുപക്ഷം പ്രവചിച്ചിരുന്നു.എന്നാൽ ഏതാണ്ടെല്ലാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം സമാനമായ പ്രവചനങ്ങൾ നടത്താറുണ്ടായിരുന്നതിനാൽ ആരുമതിനത്ര പ്രാധാന്യം നൽകിയില്ല എന്നതാണ് സത്യം.പക്ഷെ ഈ തിരഞ്ഞെടുപ്പിൽ അത് സത്യമായി ഭവിച്ചു.                                                                                                                                                                                              കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ഭരണകക്ഷിയായിരുന്ന  കോൺഗ്രസ്സ് ശിഥിലമായിക്കൊണ്ടിരിക്കുകയായിരുന്നു.യു പി എ യുടെ ഒന്നാം ഗവണ്മെന്റിനു പോലും ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.ഒരു വശത്ത് ഇടതുപക്ഷത്തിന്റേയും മറുവശത്ത് മറ്റ് ഈർക്കിലി പാർട്ടികളുടേയും ഊന്നുകൾ ആയിരുന്നു ആ ഗവണ്മെന്റിനെ താങ്ങി നിറുത്തിയിരുന്നത്.എന്നിട്ടും ഇടതുപക്ഷം കൊണ്ടുവന്ന പല സുപ്രധാന നിർദ്ദേശങ്ങളും കോൺഗ്രസ്സ് ചെവിക്കൊള്ളാതിരിക്കുകയോ അവരുടേതാക്കി വികൃതമായ രീതിയിൽ നടപ്പാക്കുകയോ ചെയ്തു.എന്നാൽ ആണവബില്ലിനോടുള്ള ഇടതുപക്ഷത്തിന്റെ വിയീജിപ്പിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അവർ യു പി എ യ്ക്കുള്ള പിൻ‌തുണ പിൻ‌വലിക്കുകയും എന്നാൽ കിട്ടാവുന്ന എല്ലാ ഈർക്കിലികളേയും വശത്താക്കി കോൺഗ്രസ്സ് അധികാരത്തിൽ തുടരുകയും ചെയ്തു. ഇതെല്ലാം സമീപകാല ചരിത്രം എന്നിട്ടും ഇത്ര വിശദമായി എഴുതിയത് കോൺഗ്രസ്സിന്റെ അഴുകൽ മനസ്സിലാക്കാനായിട്ടാണ്.                                                                                                                                    അധികാരം നിലനിറുത്താൻ ഈർക്കിലി പാർട്ടികളെ
ആശ്രയിച്ചതോടെ ജനങ്ങൾക്കിടയിലെ വിശ്വാസ്യത ഇല്ലാതാവുകയാണുണ്ടായത്.സാധാരണക്കാരന്റെ വിശ്വാസ്യത നഷ്ടപ്പെട്ട കോൺഗ്രസ്സിനു പിന്നെ താങ്ങായി നിന്നത് ഇന്നാട്ടിലെ കോർപറേറ്റ് മുതലാളിത്വമാണ്.അധികാരം നിലനിർത്താനാവശ്യമായ പണം അവർ പമ്പ് ചെയ്തു കൊടുത്തു കോൺഗ്രസ്സിന്.ആ പണം ഉപയോഗിച്ച് ചെറുകിടപാർട്ടികളെ വലവീശിപ്പിടിച്ചാണവർ ഒന്നാം യു പി എ മുഴുമിപ്പിക്കുകയും രണ്ടാം യു പി എ ഭരണത്തിലേറുകയും ചെയ്തത്.( ഒന്നാം യു പി എ യുടെ വിശ്വാസവോട്ടെടുപ്പ് സമയത്ത് നോട്ടുകെട്ടടങ്ങിയ പെട്ടിയുമായി ചില ബി ജെ പി എം പിമാർ പാർലമെന്റിലെത്തിയത് ഓർക്കുക.)                                                                                                                                                                                                                                                                                                                എന്നാലിവിടെ മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. രണ്ടാം യു പി എ ഗവണ്മെന്റിന്റെ കാലത്ത് കോൺഗ്രസ്സിൽ അത്യാവശ്യം ജനങ്ങളുമായി ബന്ധമുള്ള കുറച്ചെങ്കിലും എം പി മാർ ഉണ്ടായിരുന്നു. അതിനു കാരണം ഒരു കാലത്ത് കോൺഗ്രസ്സ് ഇന്ത്യയിൽ ജനങ്ങളുടെ പാർട്ടിയായിരുന്നു എന്നതും ആ ജനപിന്തുണ വളരെ കുറഞ്ഞ തോതിലെങ്കിലും അവശേഷിക്കുന്നു എന്നതുമാണ്.ആ എം പിമാരുടെ സാന്നിദ്ധ്യം ഇന്ത്യൻ ഭരണത്തെ മുഴുവനുമായും കോർപറേറ്റുകളുടെ കാലിൽ വച്ച് സാഷ്ടാംഗം നമസ്കരിക്കുന്നതിൽ നിന്നും കോൺഗ്രസ്സിനെ തടഞ്ഞു.ഇതൊരതൃപ്തിയായി കോർപറേറ്റു സെക്ടറിൽ നിന്നുയരുകയും ചെയ്തിരുന്നു.                                                          ഇതെല്ലാം ക്ണ്ടുകൊണ്ടാണ് നരേന്ദ്രമോഡി എന്ന രാഷ്ട്രീയ ചാണക്യന്റെ ഉദയം.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സസൂക്ഷ്മം നിരീക്ഷിച്ച മോഡി തന്റെ പാഠങ്ങൾ കൃത്യമായി ഉൾക്കൊണ്ടുകൊണ്ട് കൃത്യമായി ഗൃഹപാഠം ചെയ്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ഒരു മൊഡ്യൂൾ തയ്യാറാക്കി മുന്നേറാൻ തുടങ്ങി.പതിയെ പതിയെ കോർപറേറ്റുകളുടെ വിശ്വാസം നേടിയ അദ്ദേഹം തന്റെ സ്വന്തം പാർട്ടിയിലെ വിഗ്രഹങ്ങൾ തച്ചുടച്ചുകൊണ്ട് നാളെ ഭരണത്തിലേറിയാൽ എന്തുണ്ടാകുമെന്ന് കോർപറേറ്റുകൾക്ക് കൃത്യമായി കാണിച്ചുകൊടുത്തു.എന്നാൽ അതുതന്നെ സ്വന്തം നാട്ടിലെ ജനങ്ങൾക്കു മുന്നിൽ താനൊരു വിഗ്രഹഭഞ്ജകനാണെന്നും ജനങ്ങൾക്ക് നന്മ ചെയ്യുന്നതിൽ നിന്ന് തന്നെ ഒന്നിനും പിൻ‌തിരിപ്പിക്കാനാവില്ലെന്നും അവതരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.ഇതൊരു വലിയ കെണിയായിരുന്നു.ഇതിന്റെ തീവ്രത കോൺഗ്രസ്സോ ഇടതുപക്ഷമോ കണക്കുകൂട്ടിയതിൽ നിന്നും വളരെ വലുതായിരുന്നു.                                                                                                                                                       കോൺഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകളും ഇടതുപക്ഷവോട്ടുകളും കുന്നുകുന്നായി മോഡിപക്ഷത്തേയ്ക്കൊഴുകി.മോഡി കക്ഷിക്ക് 280 നുമേൽ സീറ്റുകൾ കിട്ടി.അതായത് ഒറ്റയ്ക്കു ഭരിയ്ക്കാനുള്ള ഭൂരിപക്ഷം.അപ്പോഴും തമാശയെന്താണെന്നുവച്ചാൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 31% മാത്രമേ മോഡിയ്ക്ക് ലഭിച്ചുള്ളൂ. മഹാഭൂരിപക്ഷം വരുന്ന 69% വോട്ടുകളും മറുപക്ഷത്താണു വീണത്.ക്ഴിഞ്ഞ കാലത്ത് കോൺഗ്രസ്സിനു സംഭവിക്കാറുള്ളത് നേരെ തിരിച്ചടിച്ചു.പക്ഷെ ഈ 69% വോട്ടുകളും ചിതറിപോയതിന്റെ ബലത്തിൽ മോഡി അധികാരത്തിലേറി അതും വൻ‌ഭൂരിപക്ഷത്തിൽ.മോഡി എന്നു ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ പാർട്ടിയായ ബി ജെ പിയ്ക്കു പോലും മോഡി പറയുന്നതിനനുസരിച്ച് നീങ്ങാനായില്ല എന്നതാണു സത്യം.അണിയറയിൽ നിന്ന് ചരടുവലിച്ച ആർ എസ് എസ്സിനു മാത്രമേ അല്‍പ്പമെങ്കിലും മോഡിയോടൊപ്പം ഓടാനായുള്ളൂ.                                                                                                                                                                              അങ്ങനെ മോഡി അധികാരത്തിലേറി.ഇടതുപക്ഷം അക്ഷരാർത്ഥത്തിൽ തന്നെ അപ്രസക്തമായതായി രാഷ്ട്രീയ നിരീക്ഷകർ എഴുതിത്തള്ളി.സി പി ഐയ്ക്ക് ദേശീയ പദവി നഷ്ടപ്പെട്ടു.സി പി എം രണ്ടു സ്വതന്ത്രന്മാരുടെ ബലത്തിൽ ദേശീയ പദവി നഷ്ടപ്പെടാതെ പിടിച്ചു നിന്നു.കേരളത്തിൽ അത് നില മെച്ചപ്പെടുത്തിയെങ്കിലും ബംഗാളിൽ വിചാരിച്ചത്ര മുന്നേറ്റമുണ്ടാക്കാൻ അതിനായില്ല.അതൊക്കെകൊണ്ട് സഭയിലെ ഇടതുപക്ഷ ബ്ലോക്ക് തന്നെ ദുർബലമായി. നൂറ്റാണ്ട് തികഞ്ഞ കഴിഞ്ഞ ഭരണകക്ഷിയായ കോൺഗ്രസ്സ് അംഗീകൃതപ്രതിപക്ഷം പോലുമാകാനുള്ള സീറ്റ് ലഭിക്കാതെ നാണം കെട്ടു.ഇതാണ് ഇന്നത്തെ സഭയുടെ ഒരു രാഷ്ട്രീയ നഖചിത്രം.                      “അഛേ ദിൻ ആ ഗയീ” എന്നും പറഞ്ഞ് പാർലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടിൽ മുത്തി ഭരണം ആരംഭിച്ച മോഡി ആദ്യമായി ചെയ്തത് റെയിൽ‌വേ നിരക്കുകൾ കുത്തനെ
ഉയർത്തുകയായിരുന്നു.പ്രതിരോധരംഗമടക്കം എല്ലായിടത്തും 100% വിഡേശനിക്ഷേപം അനുവദിക്കും എന്ന് പറഞ്ഞ് കുത്തകകളോടുള്ള തന്റെ വിധേയത്വം കാണിച്തുടർന്ന് വന്ന ബഡ്ജറ്റിൽ കഴിഞ്ഞ കോൺഗ്രസ്സ് ഗവണ്മെന്റുകൾ കോർപറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്നതിനേക്കാൾ കൂടുതൽ ഉദാരമായ സൗജന്യങ്ങൾ ചെയ്തുകൊടുത്തു.തന്നെയുമല്ല കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ജനകൊള്ളയായിരുന്ന ഇന്ധനവിലവർദ്ധന അതേപടി തുടരുമെന്നദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.തീർന്നില്ല, തന്റെ ഏറ്റവും വലിയ സംഭാവനാദാതാവായ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സൗകര്യാർത്ഥം ഇന്തയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ ബി എസ് എൻ എൽ ഇന്റെ സേവനങ്ങളെ തകർക്കുകയും ചെയ്തു. അങ്ങനെ എല്ലാ രംഗത്തും കോർപറേറ്റ് മേഖലയുടെ നന്മ മാത്രം കണക്കിലെടുക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.                                                                                                                                                                                                                                                         ശ്രീ നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിനുശേഷം ഉത്തരേന്ത്യയിലാകെ വർഗീയകലാപം പൊട്ടിപ്പുറപ്പെടാൻ തുടങ്ങി. തന്നെയുമല്ല പതിവില്ലാതെ ആർ എസ് എസിന്റെ നേതാക്കളുടെ പ്രസ്താവനകൾ വർഗീയകാലുഷ്യം സൃഷ്ടിക്കുന്ന വിധം പലരീതിയിലും പലവിധത്തിലും പലരീതിയിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി.ഇതിനൊക്കെ മകുടം ചാർത്തുമാറ് ഗുജറാത്തിൽ മോഡിയെ എല്ലാ രീതിയിലും സഹായിച്ച അമിത് ഷാ എന്ന ബിജെപി ക്കാരനെ
പല സീനിയർ നേതാക്കളേയും തഴഞ്ഞ് പ്രസിഡണ്ടാക്കുകയും ചെയ്തിരിക്കുന്നു. തന്നെയുമല്ല രാജ്യത്തിന്റെ മിക്കവാറുമെല്ലാ പ്രധാനപോസ്റ്റുകളിലും തങ്ങൾക്കഭിമതരായവരെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇന്ന്.അവരുടേയെല്ലാം വർഗീയതയിൽ മുങ്ങിയ പ്രസ്താവനകൾ ദിനം തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നു.                                                                                                                  ഇതോടൊപ്പം കാണേണ്ടയൊന്നാണ് പ്രതിപക്ഷനേതാവായി ആരേയും അംഗീകരിക്കേണ്ടെന്ന മന്ത്രിസഭയുടെ തീരുമാനം.അംഗീകൃതമല്ലെങ്കിൽ കൂടിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവാക്കുന്ന മനസ്സ് ജനങ്ങളിൽ മതിപ്പുയർത്തുമായിരുന്നു.എന്നൽ പ്രതിപക്ഷനേതാവിനോട് മറുപടി പറയാൻ പ്രധാനമന്ത്രി ബാധ്യസ്ഥമാണെന്ന ഒരൊറ്റക്കാരണം കൊണ്ട് ആ സ്ഥാനം ആർക്കും നൽകാൻ അദ്ദേഹം തയ്യാറാവുന്നില്ല.അതിനോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് സുപ്രീംകോടതി ജഡ്ജിമാരുടെ പാനലിൽ വരുത്തിയ മാറ്റം.സുപ്രീം കൊളീജിയേറ്റ് ചേർന്ന് തയ്യാറാക്കിയ പാനലിൽ തങ്ങൾക്ക് അനഭിമതനായ ഒരാളുണ്ടെന്ന കാരണത്താൽ ആ പാനൽ അംഗീകരിക്കാതെ തിരിച്ചയച്ച നടപടി നൽകുന്ന ഒരു പാഠമുണ്ടല്ലോ അതത്ര നല്ലതൊന്നുമല്ല.                                                                                                                                                                       ഇതോടൊപ്പം കാണേണ്ട ഒന്നാണ് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സ് പുലർത്തുന്ന നിസ്സംഗത.രാജ്യം മുൾമുനയിലേയ്ക്ക്
പോകുമ്പോഴും അതിന്റെ ആപത്ത് തിരിച്ചറിയാനോ അതിനനുസരിച്ച് പരിപാടികൾ രൂപീകരിക്കാനോ അവർ തയ്യാറാവുന്നില്ല എന്നത് ഭീതിയുണർത്തുന്ന കാര്യമാണ്.റെയിൽ‌വേ ബജറ്റിനെതിരെ അവശേഷിക്കുന്ന പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിയ്ക്കുമ്പോൾ കോൺഗ്രസ്സിന്റെ ഉപനേതാവും തിരഞ്ഞെടുപ്പിൽ അവരുടെ ആശയും ആവേശവുമായ രാജീവ് ഗാന്ധി കൂർക്കം വലിച്ചുറങ്ങിയത് ആകസ്മികസംബവമെന്ന് വിശേഷിപ്പിക്കാമെങ്കിലും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലും കോൺഗ്രസ്സ് പാർട്ടിയൊന്നാകെ കൂർക്കം വലിച്ചുറങ്ങുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുക.                                                                                                                                         അപ്പോൾ സമീപകാല ഭാരതത്തിന്റെ ചരിത്രം കാണിക്കുന്നത് ഒന്നാം യു പി എ യുടെ അന്ത്യഘട്ടം മുതൽ എണ്ണ വറ്റി മങ്ങിമങ്ങിക്കത്തിക്കൊണ്ടിരുന്ന ജനാധിപത്യത്തിന്റെ വിളക്ക് കെടാറായിരിക്കുന്നു.അതിനെ കെടാതെ സംരക്ഷിക്കാൻ എല്ലാവരും രാഷ്ട്രീയ സാമുദായിക വ്യത്യാസങ്ങൾ മാറ്റിവച്ച് ശ്രമിച്ചാലേ കഴിയൂ എന്നു മാത്രം പറയാം.                                                                                         

2 comments :

  1. അപ്പോൾ സമീപകാല ഭാരതത്തിന്റെ ചരിത്രം കാണിക്കുന്നത് ഒന്നാം യു പി എ യുടെ അന്ത്യഘട്ടം മുതൽ എണ്ണ വറ്റി മങ്ങിമങ്ങിക്കത്തിക്കൊണ്ടിരുന്ന ജനാധിപത്യത്തിന്റെ വിളക്ക് കെടാറായിരിക്കുന്നു.അതിനെ കെടാതെ സംരക്ഷിക്കാൻ എല്ലാവരും രാഷ്ട്രീയ സാമുദായിക വ്യത്യാസങ്ങൾ മാറ്റിവച്ച് ശ്രമിച്ചാലേ കഴിയൂ എന്നു മാത്രം പറയാം.

    ReplyDelete
  2. അവര്‍ ഉറക്കം തുടരും. ഉറക്കത്തില്‍ നിന്നുണരാതെ മരിച്ചുപോവുകയും ചെയ്യും

    ReplyDelete