ദൈവരക്ഷകരുടേയും ഗോരക്ഷകരുടേയും ദേശങ്ങൾ

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 (യുക്തിയുഗം മാസികയുടെ ആഗസ്റ്റ് 2017 ഇഷ്യുവിലെ എഡിറ്റോരിയൽ)


                2017 ഏപ്രിൽ 13ന് പാക്കിസ്ഥാനിലെ ഒരു യൂണിവേഴ്സിറ്റിയിൽ "ദൈവനിന്ദ"ആരോപിച്ച് മഷാൽഖാൻ എന്ന 23 വയസ്സുമാത്രം പ്രായമുള്ള ഒരു വിദ്യാർത്ഥിയെ തല്ലിക്കൊന്നു.പാക്കിസ്ഥാൻ എന്നാൽ മതതീവ്രവാദികൾ മാത്രം താമസിക്കുന്ന ഒരു പ്രാകൃതദേശം ആണെന്ന 'പൊതുധാരണ'യുടേ പശ്ചാത്തലത്തിൽ എളുപ്പം മറന്നുപോകാവുന്ന ഒരുവാർത്ത.എന്നാൽ നമ്മൾ ഈ വാർത്ത അങ്ങനെ മറക്കരുത്.വിശദാംശങ്ങളിലേയ്ക്ക് പോകുമ്പോൾ പുരാതനലോകബോധവും ജനാധിപത്യപൂർവമനോനിലയും പുലർത്തുന്ന ഇന്ത്യൻ ഉപഭൂഖണ്ഡസമൂഹത്തിന്റെ സമകാലീകദുരവസ്ഥയുടെ നേർചിത്രമാണ് ഈ കൊലപാതകം നമുക്ക് കാട്ടിത്തരുന്നതെന്ന് കാണാം.അബ്ദുൾ വാലി ഖാൻ യൂണിവേഴ്സിറ്റിയിലാണ് സംഭവം.അബ്ദുൾ വാലി ഖാൻ (1917 - 2006) എന്ന നേതാവിന്റെ സ്മരണയ്ക്ക് വേണ്ടി സ്ഥാപിതമായ സർവകലാശാലയാണിത്.ആരായിരുന്നു ഈ നേതാവ്?'അതിർത്തി ഗാന്ധി'എന്നറിയപ്പെട്ടിരുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ മകൻ.തന്റെ കൗമാരത്തിൽ അഹിംസ എന്ന  ആശയത്തെക്കുറിച്ച് ഗാന്ധിയുമായി തർക്കിച്ചയാൾ.വിഭജനത്തിനു മുമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രൊവിൻഷ്യൽ ജോയിന്റ് സെക്രട്ടറി.ക്വിറ്റ് ഇന്ത്യാ സമരസേനാനി.'സ്വതന്ത്ര പാക്കിസ്ഥാനിൽ'ഏറെക്കാലവും ജയിലിൽ ആയിരുന്ന (1988ൽ മരിച്ചത് പോലും വീട്ടുതടങ്കലിൽ) തന്റെ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ അനുയായികളെ നയിക്കുകയുമ്പാക്കിസ്ഥാനിലെ പ്രതിപക്ഷനേതാവാവുകയും,ദീർഘകാലം പാക്കിസ്ഥാന്റെ ദേശീയ രാഷ്ട്രീയത്തിൽ പ്രധാനസ്ഥാനം നിലനിറുത്തുകയും ചെയ്ത ,മതേതര,ഇടതുപക്ഷ രാഷ്ട്രീയനേതാവായിരുന്നു അബ്ദുൾ വാലിഖാൻ.ഒരു 'ദേശദ്രോഹി' ആയാണ് പാക്കിസ്ഥാനിൽ ഭരണകൂടം ഏറിയ കാലവും ഇദ്ദേഹത്തെ കണക്കാക്കിയിരുന്നത് എന്നത് വേറെ കാര്യം. 'കാബൂളിലെ കശാപ്പുകാരൻ' എന്ന് വിളിപ്പേരുള്ള മുജാഹിദ്ദീൻ യുദ്ധപ്രഭു ഹെക് മത്യാറിന്റെ ഒരനുയായിയോട് തെരഞ്ഞെടുപ്പു പരാജയം ഏറ്റുവാങ്ങിയശേഷം 'മുല്ലമാരും ഐ എസ് ഐ യും ചേർന്ന് നമ്മുടെ രാഷ്ട്രീയവും ഭാവിയും തീരുമാനിക്കുന്ന കാലത്ത് താൻ രാഷ്ട്രീയത്തിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് പ്രസ്ഥാവിച്ചുകൊണ്ട് 1990 ൽ അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.പാക്കിസ്ഥാനിൽ കുറേനേരത്തേയും ഇന്ത്യയിൽ ഇത്തിരി കഴിഞ്ഞും നിലവിൽ വന്ന ഭൂരിപക്ഷ മതാധിപത്യത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഈ പ്രസ്താവന.
                  നീതിന്യായസംവിധാനം അടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങൾ എല്ലാം ദുർബലവും അപ്രസക്തവുമാകുകയും മതാധിഷ്ഠിതപ്രസ്ഥാനങ്ങൾ അധികാരമപ്പാടെ കയ്യടക്കുകയും ചെയ്യുന്ന നിലയാണ് രണ്ട് സഹോദരരാജ്യങ്ങളിലും ഇന്ന് ഏറെക്കുറെ നിലവിലുള്ളത്.ഹെക് മത്യാറിന്റെ ജിഹാദി പ്രസ്ഥാനം തിരഞ്ഞെടുപ്പിനു നിറുത്തുന്നത് ആരെയാണോ അയാൾ(അതാരായിരുന്നാലും,അന്നേവരെ ജനാധിപത്യരാഷ്ട്രീയത്തിൽ പ്രവർത്തിക്കാത്ത ആൾ ആണെങ്കിൽ പോലും )ആണ് അതിർത്തി ഗാന്ധി ജനിച്ചു ജീവിച്ച മണ്ണിൽ ജയിക്കുക എന്ന നിലയിലേയ്ക്ക് പാക്കിസ്ഥാൻ മാറി.ഇവിടെ ഗാന്ധി ജയിച്ച സംസ്ഥാനത്തും സ്ഥിതി ഒട്ടും വ്യത്യസ്ഥമല്ല എന്ന് നമ്മൾ ഓർക്കണം.ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ പ്രതിജ്ന്ജാബദ്ധമായ സന്നദ്ധസംഘടന തീരുമാനിക്കുന്നയാൾ ആണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടെ ഭരിക്കുന്നത്.ഇന്നിപ്പോൾ ഏറെക്കുറെ ഇന്ത്യാരാജ്യം ഒട്ടാകെ സ്ഥിതി അതായിക്കഴിഞ്ഞു എന്നതാണ് ഗോരക്ഷകരേയും താലിബാൻ മോഡൽ സദാചാരപോലീസുകാരേയും തെരുവിൽ വിന്യസിക്കുന്ന യോഗിയുടെ സമീപകാല അധികാരലബ്ധി വ്യക്തമാക്കുന്ന വസ്തുത.

              ഗോത്രീയാവേശബാധയിൽ തങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന മുദ്രാവാക്യമുയർത്തി മഷാൽ ഖാന്റെ നഗ്നമായ ശവശരീരത്തിൽ പിന്നെയും പിന്നെയും ചവിട്ടുകയും അടിക്കുകയും തുപ്പുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സഹപാഠികളുറ്റെ വീഢിയോ ചിത്രം ലോകമെങ്ങും പ്രചരിപ്പിച്ചിട്ടുണ്ട്.

                   "Why they lynched Mashal Khan" എന്ന തന്റെ ലേഖനത്തിൽ പർവേസ് ഹുദ്ഭോയ് (Parves Hoodhoy) എന്ന പാക്കിസ്ഥാനി ഭൗതികശാസ്ത്രജ്ന്ജൻ ഈ ചെറുപ്പക്കാരൻ അനുഭവിച്ച ദിവ്യവിറയൽ(Holy Shiver) എന്ന അവസ്ഥയേക്കുറിച്ച് പരാമർശിക്കുന്നു.സ്വഗോത്രത്തിന്റെ രക്ഷക്കായി പോറേആടുന്ന വീരന്മാർ അനുഭവിക്കുന്ന ഈ അവസ്ഥയിൽ എത്ര ഹീനമായ കൃത്യവും ഏറ്റവും ധാർമികതൃപ്തിയോടെ ചെയ്യാൻ കഴിയും.!ഫേസ്ബുക്ക് പോസ്റ്റിൽ ദൈവദൂഷണം പറഞ്ഞു എന്ന ആരോപണമാണ് തങ്ങളുടെ സഹജീവിയെ അപകടകാരിയായ ഒരു ശത്രുവായിക്കാണാനും മർദ്ദിച്ചുകൊല്ലാനും ആ  ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത്.ഇങ്ങനെ ദൈവദൂഷണം പറഞ്ഞിട്ടില്ല എന്നും കൊല്ലപ്പെട്ട യുവാവ് ഏതാണ്ട് കൃത്യമായിത്തന്നെ നമസ്കാരം നിർവഹിക്കാറുമുണ്ടായിരുന്നു എന്നുമൊക്കെ തെളിഞ്ഞതിനുശേഷം മാത്രമാണ് പ്രധാനമന്ത്രിയും പ്രതിപക്ഷത്തുള്ള നേതാക്കളുമൊക്കെ ഒരു അനുശോചനസന്ദേശമയക്കാൻ പോലും മുതിർന്നത്.ഈ കിരാതമായ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനത്തിൽ(അതും ഇസ്ലാമാബാദിൽ മാത്രം)പങ്കെടുത്തത് 450 പേരാണ്.ഒരു താരതമ്യത്തിന് ദൈവദൂഷണനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട പഞ്ചാബ് ഗവർണർ സൽമൻ തസീറിനെ വെടിവച്ചുകൊന്ന അദ്ദേഹത്തിന്റെ അംഗരക്ഷകൻ മുംതാസ് ഖദറി എന്നയാളെ എന്നയാളെ 2016 ൽ വധശിക്ഷയ്ക്കു വിധേയനാക്കിയ കഥ ഓർക്കുക.ഒരു ലക്ഷത്തിലധികം ആൾക്കാരാണ് ആ ഘാതകന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തത്.അയാളുടെ ശവകുടീരം ഇന്നൊരു തീർത്ഥാടനകേന്ദ്രം തന്നെയായി മാറിക്കഴിഞ്ഞു.
                  (തുടരും ..............)

No comments :

Post a Comment