ഗോരഖ്പൂർ ഇന്ത്യയാകുമ്പോൾ , ഇന്ത്യ ഗോരഖ്പൂരും.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
      
      യു പി യിലെ ഗോരഖ്പൂർ സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്മിറ്റാക്കിയിരുന്ന എഴുപതിലധികം കുട്ടികളാണ് സമീപദിവസങ്ങളിൽ മരിച്ചത്.അത് ആശുപത്രിയിലെ ഓക്സിജൻ സപ്ലൈ നിലച്ചതുകൊണ്ടാണെന്നും ഓക്സിജൻ സപ്ലൈ ചെയ്യുന്നവർക്ക് 68 ലക്ഷം രൂപ കുടിശ്ശിക കൊടുക്കാനുണ്ടായിരുന്നത് നിരവധിപ്രാവശ്യം ആശുപത്രി അധികാരികൾ സർക്കാരിനെ അറിയിച്ചിട്ടും അവരത് അടക്കാ യ്ക്കാൻ കൂട്ടാക്കിയില്ലത്രെ. ഇത്  ഓക്സിജൻ സപ്ലൈ ചെയ്യുന്നവർ ഓക്സിജൻ വിതരണം നിറു ത്താനുള്ള കാരണമാവുകയും ചെയ്തു.ഇതാണ് യഥാർത്ഥമരണകാരണം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ തെളിയിക്കുന്നത്.സത്യം അതാണെങ്കിൽ യു പിയിൽ നടന്നത് മരണമല്ല,കൂട്ടക്കൊലപാതകമാണെന്ന് പറയേണ്ടിവരും.എന്നാൽ അതങ്ങനെയല്ല ജപ്പാൻ ജ്വരം എന്ന രോഗം ബാധിച്ചാണ് ഈ കുട്ടികൾ മരിച്ചതെന്ന് സർക്കാർ അനുകൂലികളും വാദിക്കുന്നു.അത് പതിയെ രാഷ്റ്റ്രീയ വിവാദവും കുതന്ത്രവും വാദവുമൊക്കെയായി മാറുന്നു. ."തീവ്രപരിചരണം ആവശ്യമുള്ള രോഗമാണിത്(ജപ്പാൻ ജ്വരം അല്ലെങ്കിൽ എൻസഫലൈറ്റിസ്). ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ലഭ്യമല്ല. തലച്ചോറിനകത്തെ നീർക്കെട്ടും പ്രഷറും കുറക്കുക, അപസ്മാരം നിയന്ത്രിക്കുക, ശ്വസനം, ഹൃദയ സ്പന്ദനം, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിൽ നിലനിർത്തുക, ഞരമ്പു വഴിയോ, ട്യൂബു വഴിയോ ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഓക്സിജൻ, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്നത് ഇത്തരം ഘട്ടത്തിലാണ്."https://www.facebook.com/infoclinicindia/posts/1371450762972764(അതായത് ജപ്പാൻ ജ്വരമാണെങ്കിൽ കൂടിയും രോഗചികിൽസയുടെ പ്രധാനഭാഗമാണ് ഓക്സിജൻ നൽകൽ.അപ്പോൾ ഓക്സിജൻ ഇല്ലാതെയാണ് കുട്ടികൾ മരിച്ചതെന്നുപറയുന്നതിൽ തെറ്റില്ലെന്നർത്ഥം.

                         തീർച്ചയായും ഇതിൽ രാഷ്ട്രീയമുണ്ട്,ആ രാഷ്ട്രീ
യം എതിർക്കപ്പെടേണ്ടതുതന്നെയാണുതാനും.എന്നാൽ ഇതിലെ കക്ഷിരാഷ്ട്രീയം മാറ്റിനിറുത്തി ഈ പ്രശ്നത്തെ മറ്റൊരു കണ്ണിൽക്കൂടി കാണാനുള്ള ശ്രമമാണ് ഞാനിവിടെ നടത്തുന്നത്              ഇനി ഈ രോഗമല്ലെങ്കിൽ മറ്റുപല മാരകരോഗങ്ങളും പണ്ടുമുതലെ മനുഷ്യനെ അലട്ടിയിരുന്നു.എന്തുകൊണ്ടാണ് മനുഷ്യർ മരിച്ചുപോകുന്നതെന്നോ രോഗങ്ങളുണ്ടാകുന്നതെന്നോ തിരിച്ചറിയാൻ കഴിയാതിരുന്ന കാലം.അന്ന് ഇത്തരമോ ഇതുപോലുള്ളതോ ആയ മരണങ്ങളൊക്കെ പ്രേതങ്ങളുടേയും മാടൻ,അറുകൊല,ഒടിയൻ,ചാത്തൻ തുടങ്ങിയവയുടെ ആക്രമണങ്ങൾകൊണ്ടോ ആണെന്നാണ് വിശ്വസിച്ചിരുന്നത്.മന്ത്രവാദവും മറ്റുനാടൻ മരുന്നുകളുമൊക്കെയായിരുന്നു അന്നതിനു ചികിൽസയും.അന്നത് തെറ്റാണെന്ന് പറയാൻ കഴിയുമായിരുന്നില്ല.കാരണം അന്നത്തെ അറിവുവച്ച് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയായിരുന്നു അത്.
                എന്നാൽ 1800കളിൽ ലൂയി പാസ്റ്റർ മൈക്രോബുകളെ കണ്ടെത്തിയതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു.പിന്നീടുനടന്ന പഠനങ്ങളും ഗവേഷണങ്ങളും മാടന്റേയും ചാത്തന്റേയും ചെകുത്താന്റേയും പിന്നിലൊളിഞ്ഞിരുന്ന യഥാർത്ഥ പ്രതികളെ കണ്ടെത്തുവാൻ സഹായകമായി.   ഈ മാടൻ ചാത്തൻ ഉപദ്രവങ്ങളുടെയെല്ലാം പിന്നിൽ ഈ മൈക്രോബുകളാണെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടു.മൈക്രോബുകളെതന്നെ ഫങ്കസ്സ്, ബാക്റ്റീരിയ,വൈറസ് എന്നിങ്ങനെയൊക്കെ വേർതിരിക്കപ്പെട്ടു.ഇവയുണ്ടാക്കുന്ന അസുഖങ്ങൾക്ക് പ്രത്യേകവും അല്ലാതെയും മരുന്നുകൾ കണ്ടെത്തി.തീർന്നില്ല.രോഗനിർണ്ണയത്തിനുള്ള നൂതനമായ മാർഗങ്ങൾ, അതിസൂക്ഷ്മതലത്തിൽ പ്രഭാവം കാണിക്കുന്ന മരുന്നുകൾ ഒക്കെക്കൊണ്ട് നമ്മുടെ ചികിൽസാരംഗം അടിമുടി മാറി.ഇങ്ലീഷ് മരുന്നുകളെന്നും അലോപ്പതിയെന്നു പിന്നീടും നമ്മൾ വിളിച്ചിരുന്ന രോഗചികിൽസാസംബ്രദായത്തെ ഇന്ന് വിളിക്കുന്നത് മോഡേൺ മെഡിസിനെന്നാണ്.ആധുനീകശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പോലും ചികിൽസാരംഗത്ത് ഉപയോഗപ്പെടുത്തുന്നു എന്നതുകൊണ്ടാണ് ഇങ്ങനെ വിളിക്കാൻ കാരണം.
               അപ്പോൾ ഇനിയാണ് പ്രശ്നം തുടങ്ങുന്നത്.ശാസ്ത്രത്തിന്റെ അതിനൂതനവും സങ്കീർണ്ണവുമായ നേട്ടങ്ങൾ മനുഷ്യന്റെ ആരോഗ്യം നിലനിറുത്തുന്നതിന്നായി ഉപയോഗിക്കുന്ന ഈ മോഡേൺ മെഡിസിന്റെ സൗകര്യം ഇന്ത്യയിലിന്ന് എത്ര പേർക്ക് കിട്ടുന്നുണ്ട്?ഈ സിസ്റ്റത്തിന്റെ ഭാഗമാണ് എൻ സഫലൈറ്റിസ് ബാധിച്ച് മസ്ത്ഷ്കത്തിനു വീക്കം സംഭവിച്ച രോഗിക്ക് പ്രാണവായു ലഭ്യമാക്കുക എന്നത്.മിനിമം ഗോരഖ്പൂരിൽ മരിച്ച 74 കുട്ടികൾക്ക് ആ സൗകര്യം ലഭിച്ചില്ല എന്നത് സ്പഷ്ടം.എന്തുകൊണ്ടാണ് അത് ലഭിക്കാതിരുന്നത് എന്നതിനുത്തരം സർക്കാർ അലംഭാവം മാത്രമാണെന്നായിരിക്കും ഉത്തരം.ഇനി സമ്പന്നർക്കു മാത്രം ചികിൽസ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളിൽ ഇങ്ങനെയൊരു പ്രശ്നം സാധാരണ ഉണ്ടാവാറില്ല.സാധാരണക്കാരും പട്ടിണിപ്പാവങ്ങളും ഒക്കെ രോഗചികിൽസയ്ക്കായി ആശ്രയിക്കുന്ന പൊതുമേഖലയിലുള്ള ആതുരാലയങ്ങളേയാണ് ഇത്തരം പ്രശ്നങ്ങൾ പൊതുവേ ബാധിക്കാറ്. 
         എന്നുവച്ചാൽ സ്വാതന്ത്ര്യത്തിന്റെ 70-)0വാർഷികം ആഘോഷിക്കുമ്പോഴും പാവപ്പെട്ടവർക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള വഴി തുറന്നുകൊടുക്കാൻ നമുക്കായില്ല എന്ന ലജ്ജാകരമായ അവസ്ഥ നിലനിൽക്കുന്നു എന്നർത്ഥം.തീർന്നില്ല,സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും നല്ല ഭക്ഷണം കഴിക്കാനുള്ള സാമ്പത്തീകം ഇന്നാട്ടിലെ ജനങ്ങൾക്കില്ല .നല്ല വിദ്യാഭ്യാസം,നല്ല വസ്ത്രം,തൊഴിൽ ചെയ്ത് മാന്യമായ കൂലി വാങ്ങി കുടുംബം പുലർത്താനുള്ള അവസരമോ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കുമില്ല. മാറിമാറി വരുന്ന ഗവണ്മെന്റുകൾക്കോ ഭരണകർത്താക്കൾക്കോ ഇതിലൊട്ട് താല്പര്യവുമില്ല എന്നതാണ് സത്യം.നാട്ടിലെ പട്ടിണിപ്പാവങ്ങൾക്കുള്ള യഥാർത്ഥ അവകാശം സമ്പന്നർക്ക് വാരിക്കോരി കൊടുക്കാൻ ആരാവണം ഭരിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം മാത്രം.ഇത് തിരിച്ചിടാതെ, സ്വന്തം സ്ഥിതി മെച്ചപ്പെടുത്താൻ യത്നിക്കുന്ന ഭരണം വരാതെ ഈ സ്ഥിതി മാറുവാനും പോകുന്നില്ല.
 ബ്രഹ്ത്തിന്റെ പഴയൊരു കവിത ഉദ്ധരിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാമെന്ന് തോന്നുന്നു,:
                                      ഒഴിഞ്ഞ ചട്ടിയിൽ നിന്നും എങ്ങനെ കഞ്ഞി കുടിക്കും നീ?
                                      നാടിൻ ഭരണം പിടിച്ചെടുത്തത് കീഴ്മേൽ മാറ്റി മറിക്കൂ,
                                                              അതിന്റെ നായകനാവൂ!എങ്കിൽ? 
                                      എല്ലാവർക്കും പണികിട്ടും,പാവപ്പെട്ടോരില്ലാതാവും.

1 comment :

  1. ഒഴിഞ്ഞ ചട്ടിയിൽ നിന്നും എങ്ങനെ കഞ്ഞി കുടിക്കും നീ?
    നാടിൻ ഭരണം പിടിച്ചെടുത്തത് കീഴ്മേൽ മാറ്റി മറിക്കൂ,
    അതിന്റെ നായകനാവൂ!എങ്കിൽ?
    എല്ലാവർക്കും പണികിട്ടും,പാവപ്പെട്ടോരില്ലാതാവും.

    ReplyDelete