യുഡിഎഫിനു പോലും ബാധ്യതയാകുന്ന രാഹുൽജി.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

            രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ മൽസരിക്കാനുള്ള വരവ് യുഡിഎഫിനുള്ളിൽ കൂട്ടക്കുഴപ്പത്തിനു തിരി കൊളുത്തിയിരിക്കയാണ്.ഇടതുപക്ഷത്തിന് അതത്ര പ്രശ്നമല്ല.കാരണം വീതം വയ്പ്പിൽ സിപിഐയ്ക്ക് കൊടുത്ത സീറ്റ്.സിപിഐക്കാരാണ് ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.അത്രയ്ക്ക് എളുപ്പമായിരന്നു അവർക്ക് സ്ഥാനാർത്ഥികളെ കണ്ടെത്താനെന്നർത്ഥം.പൊതുസമൂഹത്തിനു മുന്നിൽ അന്തസ്സോടെ തലയുയർത്തിപ്പിടിക്കാൻ യോഗ്യരായിരുന്നു സിപിഐയുടെ 4 സ്ഥാനാർത്ഥികളും.തൊട്ടുത്ത ദിവസം തന്നെ സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു.സിപിഐയുടേതുപോലെ എല്ലാം ഒന്നിനൊന്ന് മെച്ചം.
           എന്നാൽ യുഡിഎഫിലെ സ്ഥിതി വ്യത്യസ്ഥമായിരുന്നു.ഒറ്റ സീറ്റു മാത്രമുള്ള കേരള കോൺഗ്രസ്സ് മാണി വിഭാഗം പിളർപ്പിൻറെ വക്കിലെത്തി എന്ന് പറഞ്ഞാൽ മതിയല്ലോ.അത്രയ്ക്കു രൂക്ഷമാണ്മാണി കേരള കോൺഗ്രസ്സിലെ പ്രശ്നങ്ങൾ.മുസ്ലീം ലീഗിലാണെങ്കിലോ,കിട്ടിയ രണ്ട് സീറ്റിലേയ്ക്ക് സ്ഥാനാർത്ഥികളെ കണ്ടെത്തി എളുപ്പം പ്രഖ്യാപിച്ചെങ്കിലും പ്രശ്നങ്ങൾ ലീഗിൽ ആരംഭിക്കുകയായിരുന്നു.ചെറുപ്പക്കാരെ പരിഗണിച്ചില്ലെന്ന് ഒരു വിഭാഗവും പുതുമുഖങ്ങളെ പരിഗണിച്ചില്ലെന്ന് വേറൊരു വിഭാഗവും കലാപക്കൊടിയുയർത്തി.ലീഗിൻറെ പ്രശ്നങ്ങളിൽ നിന്ന് നാം മനസ്സിലാക്കേണ്ടതായ ഒരു കാര്യം പാണക്കാട് തറവാട്ടിലെ മന്ത്രിച്ചൂതൽ ലീഗിലെ പോലും പ്രശ്നപരിഹാരത്തിനുതകുന്നില്ല എന്നതാണ്.ലീഗിലെ ഈ ഗ്രൂപ്പുവഴക്കുകളുടെ ഭാഗമായി ഉയർന്നു വന്ന മറ്റൊന്നാണ് ലീഗ് മുസ്ലീം തീവ്രവാദ സംഘടനയായ എസ്ഡിപിഐയുമായി ചേർന്നു നടത്തിയ കൂടിക്കാഴ്ച.ലീഗ് ആദ്യം നിഷേധിച്ചെങ്കിലും എസ്ഡിപിഐ ഉറച്ചു നിന്നതോടെ ലീഗ് അപഹാസ്യരായി.
              എന്നാൽ ഈ സമയമത്രയും കോൺഗ്രസ്സിൻറെ സീറ്റുവിഭജന ചർച്ചകൾ ഡൽഹിയിലും കേരളത്തിലുമായി പുരോഗമിക്കുകയായിരുന്നു.ബാക്കിയുള്ള പതിനേഴ് സീറ്റിലേയ്ക്കുമുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ.ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കണം,ഐൻടിയുസിക്കും യൂത്ത് കോൺഗ്രസ്സിനും വനിതാ കോൺഗ്രസ്സിനും സീറ്റ് നൽകണം,ജാതിമത സമവാക്യങ്ങൾ പാലിക്കപ്പെടണം.കുറച്ചേറെക്കാലം കോൺഗ്രസ്സ് ബുദ്ധിമുട്ടി.അവസാനം ലിസ്റ്റ് പുറത്തു വന്നപ്പോൾ പതിനേഴിൽ പതിനഞ്ചേയുള്ളു.ആ പതിനഞ്ചിൽതന്നെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകാലത്ത് കളങ്കിതരായതിനാൽ സീറ്റ് കൊടുക്കരുതെന്ന് അന്നത്തെ പ്രദേശ് കോൺഗ്രസ്സ് പ്രസിഡണ്ട് മാറ്റി നിറുത്തിയ അഞ്ചിൽ മൂന്നുപേരുമുണ്ട്.ഇത് കുടുക്ക് ഒന്നുകൂടി മുറുക്കി യുഡിഎഫിന്.
       ഈ സമയം കോൺഗ്രസ്സിൻറെ ഹൈക്കമാൻറിലും പ്രശ്നങ്ങളായിരുന്നു.ഹൈക്കമാൻറിലെ മിന്നും താരം - രാഹുൽഗാന്ധി -യുടെ മണ്ഡലമായ അമേഠിയിൽമറ്റൊരു രൂപത്തിൽ പ്രശ്നങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു.2009ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ 3,70,198 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചതെങ്കിൽ 2014 ൽ ഭൂരിപക്ഷം 1,07,903 ആയി ഇടിഞ്ഞു.മോദി മന്ത്രിസഭയിലെ പ്രഗൽഭയായ സ്മൃതി ഇറാനിയേയാണ് അദ്ദേഹം തോൽപ്പിച്ചത്.തോറ്റ സ്മൃതിയാവട്ടെ മന്ത്രിയെന്ന പദവിയുപയോഗിച്ച് ഒരുപാട് മാറ്റങ്ങൾ വരുത്തി.രാഹുലാകട്ടെ ജയിച്ചു പോന്നാൽ അടുത്ത ഇലക്ഷനിലേ അങ്ങോട്ടു തിരിഞ്ഞുപോലും നോക്കൂ.
     പക്ഷെ ഇത്തവണ അദ്ദേഹം അമേഠിയിൽ പരാജയം മണത്തു,ഒരു സുരക്ഷിത മണ്ഡലത്തിനായി ശ്രമമാരംഭിക്കുകയും ചെയ്തു.കുശാഗ്രബുദ്ധിക്കാരായ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ഇതൊരവസരമായി കണ്ട് രാഹുലിനെ മൽസരിക്കാനായി വയനാട്ടിലേയ്ക്ക് ക്ഷണിച്ചു.അവരുടെ താൽപര്യം സിമ്പിളായിരുന്നു,(1)രാഹുലിൻറെ വരവ് കോൺഗ്രസ്സിൻറെ മുഴുവൻ കറകളും കഴുകിക്കളയും,(2) കോൺഗ്രസ്സിലും ഘടകക്ഷികളിലും ഉണ്ടായിരുന്ന അനൈക്യം രാഹുൽഗാന്ധിയെന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിയിൽതട്ടി ഇല്ലാതാകും,(3)പകരം അവിടെ ഐക്യത്തിൻറെ കാഹളം മുഴങ്ങും,(4)കേരളത്തിലെ യുഡിഎഫിൻറെ മുഖ്യശത്രുവായ എൽഡിഎഫിൻറെ പരാജയത്തിന് രാഹുൽ സ്ഥാനാർത്തിത്വം വഴിവയ്ക്കും(കേന്ദ്രം ആരു ഭരിച്ചാലും കേരളത്തിൽ യുഡിഎഫിനു ഭരണം കിട്ടിയാൽ മതി.)
          പക്ഷെ യുഡിഎഫ് കുശാഗ്രബുദ്ധിക്കാരുടെ സ്വപ്നം പോലല്ല കാര്യങ്ങൾ കലാശിക്കുന്നത്. രാഹുലിൻറെ സ്ഥാനാർത്തിത്വം പ്രഖ്യാപിച്ചയുടനെ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ചോദിച്ചു,രാഹുലിൻറെ സ്ഥാനാർത്തിത്വം എന്ത് സന്ദേശമാണ് നൽകുന്നത്  പിണറായി പറഞ്ഞു നിറുത്തിയതിനു പിന്നാലെ ബീജേപിക്കാർ ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ തുടങ്ങി രാഹുൽ ബീജേപിയേ പേടിച്ച് ഓടിയിരിക്കുന്നു എന്ന്.   സത്യത്തിൽ അത് ശരിയല്ലേ ബിജേപി എതിരാളി ശക്തയായതിനാൽ അവരെ പേടിച്ച് ഓടിയിരിക്കുന്നു,അതും ബീജേപി ഒരു നിർണ്ണായക ശക്തിയല്ലാത്ത കേരളത്തിലേയ്ക്ക്.ഭാവിയിൽ ഒരു പക്ഷെ കോൺഗ്രസ്സിന് ഭരിക്കാൻ ആശ്രയിക്കാവുന്ന നിർണ്ണായക ശക്തിയാവും ഇടതുപക്ഷം.മുമ്പ് പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുമുണ്ട് താനും.തൻറെ, വീണ്ടുവിചാരമില്ലാത്ത സ്വന്തം മൂക്കിനപ്പുറത്തേയ്ക്ക് നോക്കാനറിയാത്ത കേരള നേതാക്കളുടെ വാക്കുകേട്ട് സർവവും തുലയ്ക്കാനിറങ്ങിയ സർവസൈന്യാധിപനായി മാറി രാഹുൽ.ഭാവിയിലദ്ദേഹം ഇതിനു കൊടുക്കേണ്ടുന്ന വില വളരെ കൂടുതലായിരിക്കും.
          രാഹുൽ വയനാട് എത്താതിരിക്കാൻ കേരളത്തിലെ തന്നെ മുതിർന്ന നേതാക്കൾ പാര പണിതു എന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ഗ്രൂപ്പ് വഴക്കിനു വഴിമരുന്നിട്ടു കഴിഞ്ഞു കെപിസിസി പ്രസിഡണ്ട്.രാഹുലിൻറെ വരവ് കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിലൊട്ടാകെ കോൺഗ്രസ്സിനു നവോൻമേഷം പകർന്നെന്നാണ് രമേശ് ചെന്നിത്തലയുടെ അരുളപ്പാട്.എന്നാൽകോൺഗ്രസ്സ് പ്രവർത്തകർ മുഴുവൻ രാഹുലിൻറ മണ്ഡലമായ വയനാട്ടിലേയ്ക്ക് പ്രവർത്തിക്കാനായി ചെല്ലരുതെന്ന് കോൺഗ്രസ്സ് വക്താവ് വ്യക്തമാക്കിക്കഴിഞ്ഞു.
                  അതൊരു വല്യ സാധ്യതയാണ്.വല്യനേതാവിൻറെ മണ്ഡലത്തിൽ പ്രചരണത്തിനു ചെല്ലാനും അങ്ങനെ അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെടാനും അങ്ങനെ പ്രൊമോഷൻ അടിച്ചെടുക്കാനും ഒരു വല്യ ശ്രമമുണ്ടാകും.അങ്ങനെ വന്നാൽ കേരളം മുഴുവൻ നെഗറ്റീവ് തരംഗമാണുണ്ടാക്കുക.       
      പിന്നൊരു പ്രശ്നം,രാഹുൽ വയനാട്ടിലേയ്ക്ക് വരുന്നെന്നറിഞ്ഞ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.പ്രകടനത്തിൽ കോൺഗ്രസ്സിൻറെ ത്രിവർണ്ണ പതാകയും ലീഗിൻറെ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത പച്ചപ്പതാകയുമാണ്  വീശിയത്.ഇതിൻറെ വീഡിയോ കണ്ടപാടെ ആർഎസ്സ്എസ്സുകാർ യുഡിഎഫ് പാക്കിസ്ഥാൻ പതാക ഉപയോഗിക്കുന്നെന്ന പ്രചരണംവ്യാപകമാക്കിയിരിക്കുന്നു.ഇത് തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ കോൺഗ്രസ്സിനു ദൂഷ്യം ചെയ്യും.അടുത്ത വിറ്റ് ലീഗ് ഇതിനെ പ്രതിരോധിച്ച രീതിയാണ്.തങ്ങളുടെ കൊടി മടക്കി വീട്ടിൽ വച്ച് കൊടിയില്ലാതെ വേണമത്രെ പ്രചരണം നടത്താൻ.ഇത ലീഗ് പ്രവർത്തകരെ ബാധിക്കും.കാരണം പാണക്കാട് നിന്നൊരു വിളിവന്നാൽ അടങ്ങുന്ന ലീഗുകാർ അവസാനിച്ചു.ആ ലീഗുകാരോടാണ് കൊടി മടക്കി വീട്ിൽ വച്ച് പ്രചരണത്തിനിറങ്ങാൻ പറയുന്നത്.നോമിനേഷൻ സമർപ്പിക്കുന്നതിനു മുമ്പേ ഇത്രയുമാണ് പ്രശ്നങ്ങളെങ്കിൽ ഭാവിയിൽ എന്തൊക്കെയായിരിക്കും നാട്ടുഭാഷയിൽ പറഞ്ഞാൽ രാഹുൽ യുഡിഎഫുകാരേക്കൊണ്ട് ക്ഷ ണ്ണ വരപ്പിക്കും ഇലക്ഷനുമുമ്പ്.

           



1 comment :

  1. നോമിനേഷൻ സമർപ്പിക്കുന്നതിനു മുമ്പേ ഇത്രയുമാണ് പ്രശ്നങ്ങളെങ്കിൽ ഭാവിയിൽ എന്തൊക്കെയായിരിക്കും നാട്ടുഭാഷയിൽ പറഞ്ഞാൽ രാഹുൽ യുഡിഎഫുകാരേക്കൊണ്ട് “ക്ഷ” “ണ്ണ” വരപ്പിക്കും ഇലക്ഷനുമുമ്പ്.

    ReplyDelete