ഭരണഘടന നമ്മുടെ മൂത്ത ജേഷ്ഠൻ.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

      ഇന്ന് ഒരു ലൈബ്രറിയിൽ ഉച്ചയ്ക്ക് 2മണിയ്ക്ക് ഭരണഘടന ധാർമ്മികതയെക്കുറിച്ചൊരു ക്ളാസ്സുണ്ടായിരുന്നു.ഉച്ച സമയമായതുകൊണ്ട് കേൾവിക്കാർ ലേശം കുറവായിരുന്നു.എങ്കിലും ഞാൻ  പതിവുപോലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തുടങ്ങി, ജനജീവിതത്തിലെ യുക്തിയില്ലായ്മ കൂടിവരുന്നതിനേക്കുറിച്ച് സൂചിപ്പിച്ച്, അത് ഭരണഘടനയ്ക്ക് സംഭവിക്കുന്ന മൂല്യച്യുതിയിലൂടെ, ഭരണഘടനയെ എങ്ങനെ ഇല്ലായ്മ ചെയ്യുന്നു എന്ന് വിവരിച്ച് നിറുത്തി.കൊള്ളാം,വന്നവരാരും ഉറങ്ങുന്നില്ല.എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.പിറകിൽ നിന്നൊരാൾ എണീറ്റു പോകാൻ തുടങ്ങുന്നു.പണി പാളി.(ഒരാളെണീറ്റാൽ പിന്നെ വല്ലാതെ കൊഴിയും.)അതുകൊണ്ട് ഞാൻ വിളിച്ചു ചോദിച്ചു,വഴക്കിട്ടു പോവുകയാണോ എന്ന്.ഉടൻ മറുപടി വന്നു,അല്ല ചായ വന്നിട്ടുണ്ട്,വിതരണം ചെയ്യണം.ആശ്വാസമായി.
       അടുത്തതായി ഭരണനിർമ്മാണ സഭയെക്കുറിച്ചാണ് തുടങ്ങേണ്ടത്.അപ്പൊഴാണ് മറ്റൊരു വാചകം മനസ്സിലേയ്ക്ക് തള്ളി വന്നത്.നിങ്ങളോടൊപ്പം നിന്ന് ,നിങ്ങൾ തെറ്റുകൾ ചെയ്യുന്നത് തടഞ്ഞ് നിങ്ങളെ ഉപദേശിക്കുന്ന ഒരു വലിയേട്ടനാണ് ഭരണഘടന.നിങ്ങൾക്ക് വേണമെങ്കിൽ ആ ഉപദേശം സ്വീകരിക്കാം വേണ്ടെങ്കിൽ വിട്ടു കളയാം. ഇതാണാ വാചകം. ഞാനീ വാചകം രണ്ട് പ്രാവശ്യം പറഞ്ഞു. അതോടെ കാര്യങ്ങൾ എളുപ്പമായി. എന്തുകൊണ്ട് ഭരണഘടന നമ്മുടെ വല്യേട്ടനാകുന്നു എന്ന് വിശദീകരിച്ചാൽ മതി.
          നിങ്ങൾ വീട്ടിൽ ഹിന്ദുമതഗ്രന്ഥങ്ങൾ / ബൈബിൾ /  ഖുറാൻ /  മറ്റു മതഗ്രന്ഥങ്ങൾ എന്നിവയ്ക്കു ബദലായി ഇന്ത്യൻ ഭരണഘടന സൂക്ഷിക്കുകയും ഇടക്കിടെ അതെടുത്തൊന്ന് വായിക്കുകയും ചെയ്താൽ മതി നിങ്ങൾക്ക് മനസ്സിലാകും എന്തുകൊണ്ടാണ് ഭരണഘടന നമ്മുടെ വല്യേട്ടനാകുന്നതെന്ന്. ഉദാഹരണത്തിന് നമ്മുടെ ഭരണഘടന നമ്മോടു പറയുന്നു, ആദ്യം സ്വന്തം മനസാക്ഷിക്കനുസരിച്ച് ചിന്തിക്കാനും പിന്നെ അതിൽ അടിയുറച്ച് വിശ്വസിക്കാനും പിന്നെ നിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാനും. ഇത് പാലിച്ചാൽ നാട്ടിലുണ്ടാക്കുന്ന സമാധാനം എത്രയായിരിക്കും.ഒന്നും വേണ്ട ,ആയുധമില്ലാതെ സംഘം ചേരാനും ആശയപ്രചരണം നടത്താനും സംഘടനയുണ്ടാക്കാനും സ്വാതന്ത്ര്യം പൗരൻമാർക്കുണ്ടെന്നറിയുമായിരുന്നെങ്കിൽ എത്ര ജീവനുകൾ നമുക്ക് നഷ്ടപ്പെടുത്താതിരിക്കാമായിരുന്നു.
          ഇനി ഒന്നുകൂടി ചുഴിഞ്ഞു നോക്കൂ ഭരണഘടനയിലേയ്ക്ക്.ആർട്ടിക്കിൾ 51 എ(എച്ച്) നിങ്ങളോട് പറയുന്നതെന്താണ്? ഒരു പൗരൻ എന്ന നിലയിൽ നിങ്ങളുടെ പരമമായ കർത്തവ്യം ജനങ്ങളുടെ ഇടയിൽ അന്വേഷണത്തിനുള്ള താൽപര്യം,ശാസ്ത്രബോധം എന്നിവ പ്രചരിപ്പിക്കാനാണ്.എന്നുവച്ചാൽ നിങ്ങൾ കൂലങ്കുഷമായി ചിന്തിച്ചുറപ്പിച്ച് ആചരിക്കുന്ന മതമല്ല നിങ്ങൾ പ്രചരിപ്പിക്കേണ്ടത്,മതത്തെ നിങ്ങൾ പ്രചരിപ്പിക്കുകയേ ചെയ്യരുത് എന്നാണ് ഇന്ത്യൻ ഭരണഘടന നിങ്ങളോട് പറയാതെ പറയുന്നത്.ശാസ്ത്രബോധം എന്നത് യുക്തികളും (പ്രശ്നങ്ങളെ) ചെയ്തു നോക്കലുകളും പട്ടികപ്പെടുത്തലുകളും തെറ്റിനെ യാതൊരുവിധ ഖേദവും കൂടാതെ തിരസ്കരിക്കലും ശരിയെ മുൻവിധികളില്ലാതെ സ്വീകരിക്കലും ആണ്.എന്നുവച്ചാൽ ശാസ്ത്രബോധം എന്ന സൂര്യപ്രകാശമേൽക്കുമ്പോൾ ദൈവം മതം ജാതിബോധം എന്നിവ പ്രഭാത മഞ്ഞുപോലെ ഇല്ലാതായിപ്പോകുമെന്നർത്ഥം.
        എത്ര ധീരമായ,തെളിമയുള്ള കാഴ്ച്ചപ്പാടാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിച്ചിരിക്കുന്നതെന്നു നോക്കൂ.ലോകത്ത് മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ധീരമായ ഒരു കാര്യമാണിത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഇത്  ഇന്ത്യൻ ഭരണഘടനയിൽ എന്തുകൊണ്ട് സംഭവിച്ചു എന്നതാണ് ചോദ്യം.
         ഒന്നാലോചിച്ചാൽ ഇത് ഇന്ത്യൻ ഭരണഘടനയിൽ മാത്രമേ  സംഭവിക്കൂ എന്നതാണ് യുക്തിപരമായ കാര്യം.ആ യുക്തി അറിയണമെങ്കിൽ ഭരണഘടന രൂപം കൊണ്ട കാലത്തെ സാമൂഹ്യാവസ്ഥയെക്കുറിച്ചറിയണം.നിരവധി മതങ്ങൾ,ഓരോ മതത്തിലും നൂറുകണക്കിനു ജാതികൾ ഓരോ ജാതിയിലും നുറുകണക്കിന് ഉപജാതികൾ,ഇവയെല്ലാം കൂടി കെട്ടുപിണഞ്ഞ് കിടക്കുന്ന അതീവസങ്കീർണ്ണമായ അവസ്ഥ.ഇവയൊക്കെ തമ്മിൽ സങ്കീർണ്ണമായ മനസ്സിലാക്കാൻ സാധാരണക്കാരന് ബുദ്ധിമുട്ടായ തൊട്ടുകൂടായ്മയും. ഈ അവസ്ഥയിലേക്കാണ് നിരവധി പരിഷ്കാരങ്ങളും(റെയിൽ റോഡ് ഗതഗതം,പോസ്റ്റൽ മുതലായവ), അതോടൊപ്പം തങ്ങളുടെ ഭരണത്തിനാവശ്യമായ അളവിൽ മാത്രം പുരോഗമനവും (ഇംഗ്ളീഷ് വിദ്യാഭ്യാസം മുതലായവ) ആയി ബ്രിട്ടീഷുകാർ ഭരിക്കാനെത്തിയത്. ഈ സങ്കീർണതകളൊക്കെ നില നിറുത്തിക്കൊണ്ടാണ്(പരിമിതമായ മാറ്റങ്ങൾ ഉണ്ടായി എന്നത് മറക്കുന്നില്ല.) ഇവിടെ ദേശീയതാ പ്രസ്ഥാനം വളർന്നു വന്നത്.കാതലായ പ്രശ്നങ്ങളായ മതം ജാതി തുടങ്ങിയവയെ ദേശീയപ്രസ്ഥാനം കാര്യമായി ഗൗനിച്ചില്ല.
       ഇതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടന നിർമ്മാണസഭയിലും വിവിധ മത ജാതികളുടെ ഒരു കൂടിച്ചേരലായിരുന്നു ഉണ്ടായത്. അതിൻറെ ഒരു ഘടന ഇപ്രകാരമാണ് എന്ന് കാണാം.ബ്രാഹ്മണർ 45 ശതമാനം,കായസ്ഥർ 15 ശതമാനം,ദളിതർ 6 ശതമാനത്തിലും താഴെ. ഇതായിരുന്നു നമ്മുടെ ഭരണഘടനാ സമിതിയുടെ ഒരു ഘടന.അതുകൊണ്ടുതന്നെ അവരോരുത്തരും തങ്ങളുടെ ദിശയിലേയ്ക്ക് ഭരണഘടനയെ വലിച്ചടുപ്പിക്കുന്നതിന് അതിതീവ്രമായി ശ്രമിച്ചു.അതോടൊപ്പം തന്നെ ഡോ.അംബേദ്കർ  ജഹർലാൽ നെഹ്രു  തുടങ്ങിയ പുരോഗമനവാദികളുടെ നേതൃത്വത്തിൽ ഭരണഘടനയെ മറ്റു പരിഗണനകളിൽ നിന്ന് മാറ്റി നിറുത്തുവാനും ശ്രമിച്ചു.ഈ മൽപ്പിടിത്തത്തിൽ നിന്ന് ഇതേപോല മഹത്തായതല്ലാതെ മറ്റെന്ത് ലഭിക്കാൻ. നോക്കൂ, അത് ഒരു മതത്തേയും പിൻതാങ്ങുന്നില്ല.(ഔദ്യോഗീക മതം വേണമെന്ന ആവശ്യത്തിൻമേൽ അതിരൂക്ഷമായ ചർച്ചകളാണുണ്ടായത്, എന്നിട്ടും.)ആ ചർച്ചകളുടെ യൊക്കെ റിസൽറ്റാണ് ഔദ്യോഗിക മതമോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു മതത്തിലേയ്ക്ക് ചായ്വോ കാണിക്കാത്ത ഒരു ഭരണഘടന രൂപീകരിക്കാൻ നമുക്കായത്.
          പക്ഷെ ഒരുപാട് സവിശേഷതകളുള്ള ഒരു ഭരണഘടന നമുക്ക് ലഭിച്ചെങ്കിലും അതിനെ ജനകീയമാക്കാൻ നമുക്ക് കഴിഞ്ഞില്ല.എന്തിന് നമ്മുടെ ഭരണഘടന യാതൊരു കാരണവശാലും ജനങ്ങളിലേക്കെത്തിക്കാതിരിക്കാൻ സമ്പൂർണ്ണസാക്ഷരത നേടിയ കേരളത്തിൽ പോലും സവർണ്ണഫാസിസ്റ്റുകൾക്ക് സാധിച്ചു.ഭരണഘടനാ സമിതിയിൽ നേരിട്ടു ശ്രമിച്ചിട്ടു കഴിയാതിരുന്നത് പിൻവാതിലിലൂടെയവർ നേടിയെടുത്തു.മതേതരമായ,ശാസ്ത്രചിന്തകൾക്ക് പ്രാധാന്യമുള്ള ഭരണഘടനയെ ഉപയോഗിച്ചുകൊണ്ടുതന്നെ നാട്ടിലാകെ മതത്തിൻറേ പേരിൽ കലാപങ്ങളുണ്ടാക്കിയെടുക്കാനും അതുവഴി ഫ്യൂഡൽ കാലഘട്ടത്തിൽ തങ്ങൾ കൈക്കലാക്കിയ അധികാരത്തിനു കോട്ടം തട്ടാതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംരക്ഷിക്കാൻ അവർക്ക് കഴിയുന്നു.സമ്പൂർണ്ണ സാക്ഷരത നേടിയ,മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്കാരികമായി ഒരുപാട് മുന്നേറിയ ഈ കൊച്ച് കേരളത്തിൽ പോലും ഒരു കോടതി വിധിയുടെ മറവിൽ കലാപം സൃഷ്ടിക്കാനും കേരളത്തിൻറെ മതേതര അന്തരീക്ഷത്തെ തങ്ങൾക്കനുകൂലമായി തിരിക്കാനും  സവർണ്ണഫാസിസ്റ്റുകൾ ശ്രമിച്ചു എന്നത് പ്രശ്നം ഗൗരവമാക്കുന്നു.
              എന്താണിതിനു പോംവഴി  എൻറെ അഭിപ്രായത്തിൽ നമ്മുടെ വീട്ടിലെ മേശപ്പുറത്തുനിന്ന് മതഗ്രന്ഥങ്ങൾ എടുത്തുമാറ്റുകയും പകരം അവിടെ ഭരണഘടന പ്രതിഷിഠിക്കുകയും ചെയ്യുക.വീട്ടിലെല്ലാവരും ദിവസവും അത് വായിക്കുക,വീട്ടുകാരൊന്നിച്ച് ചർച്ച ചെയ്യുക.ഭരണഘടനയെ നമ്മുടെ മൂത്ത സഹോദരനായി അംഗീകരിക്കുകയും എന്തു ചെ്യുമ്പോഴും ഭരണഘടനയുടെ ഉപദേശം തേടുകയും ചെയ്യുക.അവസാനമായി ഭരണഘടന സ്കൂളുകളിൽ ചെറിയ ക്ളാസിൽ മുതലേ പാഠ്യവിഷയമാക്കുക.

1 comment :

  1. നമ്മുടെ വീട്ടിലെ മേശപ്പുറത്തുനിന്ന് മതഗ്രന്ഥങ്ങൾ എടുത്തുമാറ്റുകയും പകരം അവിടെ ഭരണഘടന പ്രതിഷിഠിക്കുകയും ചെയ്യുക.വീട്ടിലെല്ലാവരും ദിവസവും അത് വായിക്കുക,വീട്ടുകാരൊന്നിച്ച് ചർച്ച ചെയ്യുക.ഭരണഘടനയെ നമ്മുടെ മൂത്ത സഹോദരനായി അംഗീകരിക്കുകയും എന്തു ചെ്യുമ്പോഴും ഭരണഘടനയുടെ ഉപദേശം തേടുകയും ചെയ്യുക.അവസാനമായി ഭരണഘടന സ്കൂളുകളിൽ ചെറിയ ക്ളാസിൽ മുതലേ പാഠ്യവിഷയമാക്കുക.

    ReplyDelete