വെടിക്കെട്ടപകടത്തെ മുന്‍ നിര്‍ത്തി ചില ചിന്തകള്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഒറ്റപ്പാലം ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്പോടനത്തില്‍ 10 പേര്‍ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു.ഭാരതപുഴയുടെ തീരത്തുള്ള പടക്കനിര്‍മാണശാലയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.45നാണ് സ്പോടനമുണ്ടായത്.


                      ഇന്ന് രാവിലത്തെ എല്ലാ പത്രങ്ങളിലേയും മുഖ്യതലക്കെട്ട് ഇതായിരുന്നു.തന്നേയുമല്ല കേരളത്തില്‍ ഉത്സവ സീസണായാല്‍ ഇടക്കിടക്ക് മരണ സംഖ്യയില്‍ അല്ലറ ചില്ലറ മാറ്റങ്ങളോടെ ഈ വാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്യും.എല്ലാവരും കഴിവിന്റെ പരമാവധി ഞെട്ടുകയും നടുങ്ങുകയും മരിച്ച സഹോദരങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യും.ഗവണ്മെന്റാകട്ടെ ഒരു പടികൂടി കടന്ന് മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിക്കുകയും വലിയ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.ഇത്തവണ സിറ്റിംങ് ജഡ്ജിയെ അന്വേഷണക്കമ്മീഷനായി വിട്ടുതരണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുകയും കോടതി അത് നിരസിക്കുകയും ചെയ്തു.പത്രങ്ങളാകട്ടെ രണ്ടുദിവസം ഇതിന്റെ പിന്നാലെ കൂടുകയും പിന്നെ പിന്നെ മറ്റു വിഷയങ്ങള്‍ കിട്ടുന്നതനുസരിച്ച് അങ്ങോട് മാറുകയും ചെയ്യും.അവസാനം പോയത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്ന സ്ഥിതി വരികയും ചെയ്യും, അടുത്ത ദുരന്തം വരെ.അപ്പോള്‍ ഈ പറഞ്ഞതെല്ലാം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കും.
                       നമുക്ക് കുറച്ചുകൂടി ഉള്ളിലേക്ക് കയറി ഒന്നന്വേഷിച്ചു നോക്കാം. നമ്മുടെ നാട്ടില്‍ എല്ലാത്തിനും വ്യക്തമായ നിയമങ്ങള്‍ ഉണ്ട്.നിയമങ്ങള്‍ ഉണ്ട് എന്നു തന്നേയുമല്ല അതൊക്കെ നടപ്പാക്കുന്നതിന് ആവശ്യമായ കൃത്യമായ നടപടിക്രമങ്ങളും അതു പാലിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ശിക്ഷാക്രമങ്ങളും കൃത്യമായി എഴുതി വിച്ചിട്ടുണ്ട്.ആ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നു നോക്കുന്നതിനായുള്ള ഉദ്യോഗസ്ഥവൃന്ദവും നമുക്കിവിടെഉണ്ട്.ഈ നിയമങ്ങളൊക്കെ കൃത്യമായി പാലിക്കുകയും അത് ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ എന്താ കുഴപ്പം.ഒരു കുഴപ്പവുമില്ല.പക്ഷെ അത് എത്രത്തോളം നടപ്പിലാവുന്നു എന്ന് ഒരു പടക്ക മുതലാളിയെ മുന്‍ നിര്‍ത്തി ഒന്നു ചിന്തിച്ചു നോക്കാം.
                   അപ്പോള്‍ നമ്മൂടെ പടക്കനിര്‍മാണശാലാ മുതലാളി കഴിഞ്ഞ രണ്ടുകൊല്ലവും ഒറ്റപ്പാലത്തുള്ള ---------എന്ന മുതലാളിയുടെ പടക്ക നിര്‍മാണശാലയിലെ മെയിന്‍ പണിക്കാരനായിരുന്നു.പടക്കത്തിന്റെ കൂട്ടു മുതല്‍ അതുണ്ടാക്കുന്നതിലെ പല രഹസ്യങ്ങളുമറിയാമായിരുന്ന ഒരു മെയിന്‍ പണിക്കാരന്‍.കഴിഞ്ഞ സീസണില്‍ അവന്‍ അവന്റെ മുതലാളിയോട് കുറച്ചു ക്കൂലികൂടുതല്‍ ചോദിച്ചു,മുതലാളിയത് നിഷ്കരണം നിഷേധിക്കുകയും ചെയ്തു.ആ വാശിക്കവന്‍ അവിടന്ന്ചാടി സ്വന്തം നാട്ടിലെത്തി കൂട്ടുകാരുമായി ആലോചിച്ചു തട്ടിക്കൂട്ടിയതാണീ പുതിയ ശാല.അതിനെ ഒരു ഫാക്ടറി എന്നൊന്നും വിളിക്കാന്‍ പറ്റില്ല,പിന്നയോ ലോക്കല്‍ സാധനങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു ഷെഡ് മാത്രമാണത്.അതീ രൂപത്തിലാക്കാന്‍ തന്നെ കാശെത്ര അവന്‍ ചിലവാക്കി എന്നറിയാമോ? സ്വന്തം പറമ്പും പുരയിടവും പണയം വച്ചതു കൂടാതെ, സീസണ്‍ കഴിയുമ്പോള്‍ എടുത്തു തരാമെന്നു പറഞ്ഞ് ഭാര്യയുടെ കാതിലും കഴുത്തിലും കിടന്നതു പലതും അയാള്‍ക്ക് വില്‍ക്കേണ്ടതായും വന്നു.പണിക്കാര്‍ പിന്നെ ഇഷ്ടം പോലെയായിരുന്നു,പണിയില്ലാതെ നടക്കുന്ന കൂട്ടുകാരും സ്വന്തക്കാരും ബന്ധുക്കളും അവരുടെ ഭാര്യമാരുമെല്ലാം.അപ്പോള്‍ ഷെഡ് കെട്ടി ബാക്കിയുള്ള കാശിന് അസംസ്കൃതവസ്തുക്കളും വാങ്ങി അവരങ്ങനെ ആരംഭിക്കുകയാണ്.നാടെങ്ങുമുള്ള അമ്പലങ്ങള്‍, അവിടങ്ങളിലെല്ലാമുള്ള ഉത്സവങ്ങള്‍,ആ സീസണ്‍ നോക്കി ആരംഭിക്കുന്നു.
              അപകടമരണങ്ങള്‍ നടക്കുന്ന ഏതൊരു പടക്കനിര്‍മാണശാല നോക്കിയാലും മിക്കവാറും നമ്മള്‍ കാണുന്ന - അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ - ഒരു ചിത്രം ഇതായിരിക്കും.നമുക്കറിയാം, എല്ലാറ്റിനേയും നിയന്ത്രിക്കുന്ന കൃത്യവും സമഗ്രവും ആയ നിയമങ്ങള്‍ നമുക്കുണ്ട്.എന്നിട്ടും ഇവിടെ എന്താണ് സംഭവിക്കുന്നത്.മാന്യമായി ജീവിക്കാന്‍ വേണ്ടിയിട്ടുള്ള തത്രപ്പാടിലാണ് എല്ലാ മനുഷ്യരും, ഇത് നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള ഒരു സ്വപ്നം കൂടിയാണിതെന്നോര്‍ക്കുക.ആ തത്രപ്പാടിനിടയില്‍ പലതും മനപൂര്‍വമല്ലെങ്കിലും മറക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരായിതീരുന്നു.അവനതറിയാം ഇന്നമാതിരിയൊക്കെ നമ്മള്‍ ജീവന്‍ രക്ഷിക്കാനായി ചെയ്തു വച്ചേ മതിയാകൂ എന്ന്.അത് നിയമം അനുശാസിക്കുന്നതാണെന്നും അതു ചെയ്തില്ലെങ്കില്‍ തക്കതായ ശിക്ഷ കിട്ടുമെന്നും അവനറിയാം.എങ്കിലും അവന്‍ ഇങ്ങനെ ആശ്വസിക്കുന്നതു കാണാം, ആ അവരും ( ഉദ്യോഗസ്ഥരും) മനുഷ്യര്‍ തന്നെയല്ലെ,കാര്യം പറഞ്ഞാല്‍ അവര്‍ക്കും മനസ്സിലാകും എന്ന്.(ഇതിലെ കാര്യത്തിന് പല അര്‍ത്ഥങ്ങളുമുണ്ട്,കരച്ചില്‍,വീണില്ലെങ്കില്‍ കാശ്, പിന്നെ പലതും പലതും)ദൌര്‍ഭാഗ്യമെന്നു പറയട്ടെ നമ്മൂടെ ഒരു വിഭാഗം ഉദ്യോഗസ്ഥരും കാര്യത്തില്‍ വീണു പോവുകയും ചെയ്യും,എങ്കില്‍ പോലും ഞാനവരെ അതില്‍ കുറ്റം പറയില്ല, നിരവധി പഴുതുകള്‍ നിറഞ്ഞതും പാലിക്കാന്‍ പ്രയാസം നിറഞ്ഞതും ഒക്കെ ഒക്കെ ആണ് നമ്മുടെ നിയമങ്ങള്‍.അതു കൊണ്ടുതന്നെ കാര്യം പറയാന്‍ കൂടുതല്‍ ആളുകളും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥരും ഇവിടെ കൂടുതലാണ്.
               നമ്മുടെ നാട്ടിലെ ജനങ്ങളുടെ മാനസീകാവസ്ഥയൊന്നു നോക്കൂ, ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് തെളിഞാല്‍ വണ്ടികാള്‍ നിറുത്തിയിടണം എന്നാണ് നിയമം.നമ്മള്‍ ഒരു മാതിരി റോഡുപയോഗിക്കുന്ന എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടുണ്ടാകും,റെഡ് ലൈറ്റ് കിട്ടിയാലും തെക്കും വടക്കും നോക്കി പാഞ്ഞു പോകുന്ന ലോറികള്‍ പോലും.ആ ഒരു മിനിറ്റ് കൊണ്ട് അവര്‍ക്ക് എന്തു ലാഭിക്കാന്‍ പറ്റും? ഒന്നുമില്ല, എന്നാലും ഒരു സുഖം.ഇത് അപകടത്തിലേക്ക് നയിച്ചതിന്  ഒരു രണ്ടു പ്രാവശ്യമെങ്കിലും ഈ ലേഖകന്‍ സാക്ഷിയാണ്.ഇതു പോലെ ചെറിയ ചെറിയ നിയമലംഘനങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ത്തന്നെ ഇഷ്ടം പോലെ നമുക്ക് കാണാന്‍ കഴിയും.
               അതു പോലെ തന്നെ ഉത്സവസീസണില്‍ നമുക്ക് കാണാന്‍ കഴിയുന്ന മറ്റൊരപകടമാണ് ആനയിടച്ചില്‍.അപകടമെന്നല്ല, മനപൂറ്വമുള്ള കുഴപ്പം എന്നാണ് ഞാനതിനെ വിളിക്കുക.കാരണം ആനയെന്ന ജീവനുള്ള ഒരു വസ്തുവിനെ വേണ്ടത്ര വിശ്രമവും ഭക്ഷണവും വെള്ളവും കൊടുക്കാതെ, പൊരി വേയിലത്ത് കിലോമീറ്ററുകളോളം ചൂടു പിടിച്ച ടാര്‍ റോഡിലൂടെ നടത്തിയിട്ടായിരിക്കും അമ്പലത്തിലെത്തിക്കുക.എന്നിട്ടോ എഴുന്നെള്ളിപ്പ് എന്ന പേരില്‍ മണിക്കൂറുകളോളം ഒരേ നില്‍പ്പ് നിറുത്തുക.ആനപാപ്പാന്‍ എന്ന കൂടെയുള്ള ജീവിക്ക് ആനയുടെ കഷ്ടപ്പാടുകളെല്ലാം അറിയാം.എന്നാലയാള്‍ വായ തുറക്കില്ല,അല്ലെങ്കില്‍ തുറക്കാന്‍ സമ്മതിക്കില്ല.ഫലമോ,ആനയുടെ കോപത്തിന് മിക്കവാറും ആദ്യത്തെ ഇര ഈ ആന പാപ്പാനായിരിക്കും താനും. ഓരോ ഉത്സവസീസണ്‍ കഴിയുന്തോറും ഇതരം കുഴപ്പങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതല്ലേ കാണുന്നത്.എന്നാല്‍ ഇതിനൊക്കെ കൃത്യമായ നിയമങ്ങള്‍ ഇല്ലേ? പിന്നെന്താണു പറ്റുന്നത്? ഇവിടേയും ഞാന്‍ നേരത്തേ പറഞ്ഞ കാര്യം തന്നെയാണ് ഭരിക്കുന്നത്. പോരത്തതിന് നമ്മുടെ വര്‍ദ്ധിച്ചു വരുന്ന സങ്കുചിതമായ മതചിന്തയുടെ ഫലമായി അമ്പലങ്ങളില്‍ നിന്നും കലാപരിപാടികള്‍ ഒഴിവാവുകയും പകരം അഞ്ചാനകളുടെ/ഒന്‍പതാനകളുടെ എഴുന്നെള്ളിപ്പ് എന്ന രീതിയിലായിരിക്കുന്നു കാര്യങ്ങള്‍.                      
                    ഒറ്റ നോട്ടത്തില്‍ നിര്‍ദ്ദോഷമെന്ന് നമുക്ക് തോന്നുമെങ്കിലും പക്ഷെ അത് വലിയ വലിയ നിയമ ലംഘനങ്ങളുടെ ഒരു ഡ്രസ് റിഹേഴ്സല്‍ എന്നേ എനിക്ക് പറയാന്‍ പറ്റൂ. ( ഞാന്‍ അത്ര സത്യസന്ധനൊന്നുമല്ല, എത്രയോ വട്ടം ട്രാഫിക്കില്‍ റെഡ് കിട്ടിയിട്ടും ഞാന്‍ വണ്ടിയെടുത്ത് പോയിരിക്കുന്നു.എനിക്ക് ലംഘിക്കാന്‍ ഏറ്റവും എളുപ്പം ഇതായതുകൊണ്ടാണ് ഞാന്‍ ഇതു തന്നെ ചെയ്യുന്നതെന്നോര്‍ക്കണം)
                     വെടിക്കെട്ടപകടങ്ങള്‍ അപലപിക്കേണ്ടതുമനുശോചിക്കേണ്ടതുമാണ്.ഇതു മാത്രമല്ല ഇവിടെ നടക്കുന്ന ഓരോ അപകടങ്ങളും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.അതോടൊപ്പം തന്നെ ഇതിന്റെയെല്ലാം പുറകില്‍ മലയാളിയുടെ ആ don't care മനോഭാവമല്ലേ എന്നു കൂടി ചിന്തിക്കണം.രെഡ് ലൈറ്റ് വന്നാല്‍ നില്‍ക്കണം,പക്ഷെ ഞാന്‍ ആദ്യം വന്നവനല്ലേ, അപ്പുറത്തു വണ്ടിയും വരുന്നുണ്ടായിരുന്നില്ല,അതുകൊണ്ടു കടന്നു എന്ന ന്യായം ശരിയല്ല. റെഡ് കണ്ടാല്‍ അപ്പുറത്ത് വണ്ടിയുണ്ടോ ഇല്ലയോ എന്നല്ല, എനിക്ക് നിറുത്തുവാനുള്ള സിഗ്നലാണത് എന്നു മനസ്സിലാക്കുകയും ഞാന്‍ നിറിത്തുകയും വേണം.വെടിക്കെട്ട് നിര്‍മാണശാലയുണ്ടാകുമ്പോള്‍ അവിടെ ശരിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഞാന്‍ ഏര്‍പ്പെടുത്തിയാലേ പറ്റൂ.കറന്റു കമ്പി പൊട്ടിക്കിടക്കുകയാണ്,ആരെങ്കിലും വന്നാല്‍ ഷോക് അടിക്കും,എന്നാല്‍ ഈ സമയത്ത് ആരു വരാന്‍ എന്ന ചിന്ത മോശം.ഇതു പോലെ ഓരോ രംഗത്തും ഇതുപോലുള്ള നിരവധി അനവധി കൊച്ചു കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെയേറെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ നമുക്ക് കഴിയും.

4 comments :

  1. ഗ്രഹനിലFebruary 3, 2011 at 12:25 AM

    ചുവന്ന ലൈറ്റ് ചാടുന്നവനെയൊക്കെ പിടിച്ച് ഒരു 2000 രൂപ പിഴയിട്ടു നോക്കൂ... അതും തിരക്കുള്ള ജംഗ്ഷനുകളിൽ ക്യാമറകൾ സ്ഥാപിച്ച്, പിഴയൊടുക്കാനുള്ള നോട്ടീസ് വീട്ടിലേക്കയക്കണം (100 ക പോലീസ്-കാരനു് കൊടുത്ത് രക്ഷപെടാൻ സമ്മതിക്കരുത്‌). ഹെൽമറ്റ് വെക്കാതെ യാത്ര ചെയ്യുക എന്നതിനെ അപേക്ഷിച്ച്, ഗുരുതരമായ ഒരു കുറ്റമാണ് ചുവപ്പ് ലൈറ്റ് ചാടുക എന്നത്. കർശനമായി നിയമം നടപ്പിലാക്കിയാൽ കുറച്ചു വർഷങ്ങൾ കൊണ്ട് നമ്മളും ആ ശീലം പഠിച്ചെടുത്തോളും.

    ReplyDelete
  2. 2000 രുപ ഫൈന്‍ എന്നുള്ളതല്ല പ്രശ്നം പിന്നയോ കുറ്റം ചെയ്താല്‍ പിടി വീഴുമെന്നോ പിടി വ്വീണാല്‍ ഭീകരമായ പിഴ ചുമത്തിയാലേ വിടൂ എന്ന തൊന്നലുണ്ടാവുകയും വേണം.അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഇതാണ് സംഭവിക്കുന്നത്.ഏതു പാതിരാത്രിയില്‍ ട്രാഫിക് കുറ്റം ച്യ്ര്ഹാലും പിടികൂടാന്‍ കണ്ണും ചിമ്മിയിരിക്കുന്ന പല സംബ്രദായങ്ങളും അവിടെയുണ്ട്.അതൊരു വശം.പിന്നെ വെടിക്കെട്ടപകടങ്ങളിലേക്ക് നയിക്കുന്ന സാമൂഹ്യ സാംബത്തീക ചുറ്റുപാടുകള്‍ക്കെതിരേയും നാം ജാഗരൂകരാവേണ്ടതുണ്ട്.എന്നാല്‍ അതുവഴി കുറ്റവാളികള്‍ രക്ഷപെടുകയും ചെയ്യരുത്.

    ReplyDelete
  3. ഇവടെ അടുത്തുള്ള ഒരു അമ്പലത്തില്‍ 1 ലക്ഷം രൂപക്ക് ആയിരുന്നു വെടിക്കെട്ട്‌. ഈയിടെ tv -യില്‍ ഒരു അമ്പലത്തിന്റെ പരസ്യം കാണിക്കുന്നത് കണ്ടു , ഒരു സിനിമ താരം - പൊങ്കാലക്ക് ഞാന്‍ വരുന്നുണ്ട്, നിങ്ങളോ?
    പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കാന്‍ കാശ് ഇല്ല. ഒരു ഭിക്ഷക്കാരന്‍ വന്നാല്‍ പോലും കാശ് കൊടുക്കാന്‍ മടി. ആരാധനാലയങ്ങളില്‍ നിന്നുള്ള പിരിവിനു ആണെങ്കില്‍ എത്ര കൊടുക്കാനും മടിയില്ല.
    ദൈവത്തിന്റെ അല്ല ദൈവങ്ങളുടെ സ്വന്തം നാടല്ലെ.. വെടിക്കെട്ട്‌ നടത്തിയും ആനയെ എഴുന്നെള്ളിച്ചുമല്ലേ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പറ്റു....
    കഷ്ടം. ദൈവത്തിനും പരസ്യത്തിലൂടെ ജീവിക്കേണ്ട ഗതികേട്....

    ReplyDelete
  4. ശരിയാണ്, കേരളം വര്‍ഷങ്ങളായി നേടിയ പുരോഗതിയില്‍ നിന്നും പിന്നോട്ടടിക്കുകയാണെന്നു പറയുന്നതിന്റെ ഒരു കാരണം നമ്മുടെ വര്‍ദ്ധിച്ചു വരുന്ന ഭക്തിയാണ്.ഒര് 60,70,80 കാലഘട്ടങ്ങളില്‍ കേരളീയ്യര്‍ പുലര്‍ത്തിയിരുന്ന യുക്തിചിന്തയോ പുരോഗമനചിന്താഗതിയോ ഒന്നും ഇന്ന് അവരുടെ ഇടയില്‍ കാണാനില്ല.നോക്കൂ വര്‍ദ്ധിച്ചു വരുന്ന ഭാഗ്യലോക്കറ്റുകളുടേയും മറ്റും പരസ്യം പറയുന്ന കഥ വേറേ തന്നെയാണ്.പണ്ടൊക്കെ ഇതിനും ജനം പോകുമായിരുന്നു,പക്ഷെ തലയില്‍ മുണ്ടിട്ട്,ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പുവരുത്തിയതിനു ശേഷം.എന്നാല്‍ ഇന്ന് യുക്തിവാദി സമ്മേളനം പോലും ഈശ്വരപ്രാര്‍ത്ഥനക്കു ശേഷമല്ലെ തുടങ്ങാറുള്ളൂ, തന്നേയുമല്ല നാമതില്‍ അഭിമാനിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും സങ്കടകരം.ഇനി ഉത്സവങ്ങളുടെ കാര്യം.പണ്ടൊക്കെ ആനയും അമ്പാരിയും ആയി എഴുന്നെള്ളിപ്പും അതുകഴിഞ്ഞ് സുപ്രസിദ്ധ -------- ന്റെ കഥാപ്രസംഗവും,അല്ലെങ്കില്‍ ---------- ട്രൂപ്പിന്റെ നാടകം,അതുമല്ലെങ്കില്‍ --------------ട്രൂപ്പിന്റെ ഗാനമേള.പക്ഷെ പതുക്കെ പതുക്കെ അതൊക്കെ അപ്രത്യക്ഷമാകാന്‍ തുടങ്ങി.പകരം 101 ആന 51 ആന അല്ലെങ്കില്‍ മിനിമം 7 ആനയുടെ എഴുന്നെള്ളീപ്പ്.പിന്നെ ചിലപ്പോള്‍ ഭക്തിഗാനസുധ വളരെ അപൂര്‍വം.അല്ലെങ്കില്‍ നാദസ്വരം,ചെണ്ടമേളം ഇവയിലേതെങ്കിലും.കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ വിചിത്രമായിരുന്നു; ചിലവു കുറവ്,അന്യജാതിക്കാര്‍ അമ്പലപ്പറമ്പില്‍ കയറുകയില്ലല്ലോ.എങ്ങനെയുണ്ട് ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷരകേരളം.

    ReplyDelete