ജാദവ്പൂരുകാര്‍ നമ്മോട് പറയാന്‍ ശ്രമിക്കുന്നത്, നമ്മള്‍ മനസ്സിലാക്കാത്തതും.

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(കഴിഞ്ഞ മഴയത്തുണ്ടായ ഇടിവെട്ടില്‍ കമ്പൂട്ടര്‍ തകരാറിലായതിനാല്‍ താല്‍ക്കാലികമായി പോസ്റ്റ് മുടങ്ങിപ്പോയി.ക്ഷമിക്കുക.
                                എം എസ് എം.)

മധ്യപ്രദേശിലെ രത്നഗിരി ജില്ലയുടെ നിലനില്‍പ്പിനാധാരം മീന്‍പിടുത്തവും മാമ്പഴ കശുവണ്ടി കൃഷിയുമാണ്.പ്രദേശത്തുള്ള അരഡസന്‍ കല്‍ക്കരി അധിഷ്ഠിത താപനിലയങ്ങള്‍  മാമ്പഴകൃഷിഇപ്പോഴേ തകര്‍ത്തു കളഞ്ഞു.ഇവ പുറന്തള്ളുന്ന മാലിന്യങ്ങള്‍ മാമ്പഴത്തോട്ടങ്ങളെ വിഷമയമാക്കി,കയറ്റുമതി പൂര്‍ണമായും നിലച്ചു.
                                              ദേശാഭിമാനി 2011 ഏപ്രില്‍ 11 വെള്ളി.

ഇന്‍ഡ്യയില്‍ മധ്യപ്രദേശ് സംസ്ഥാനത്തെ രത്നഗിരി ജില്ലയിലെ ഒരു കൊച്ചു മുക്കുവഗ്രാമമാണ് ജാതവപൂര്‍.മത്സ്യത്തൊഴിലാളികളും മുക്കുവരും തിങ്ങിപ്പാര്‍ക്കുന്ന, ഇന്‍ഡ്യയിലെ ഏതൊരു ഗ്രാമത്തേയും പോലെതന്നെയുള്ള ഒരു സാധാരണഗ്രാമം.പുരുഷന്മാര്‍ - പണിയെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ മുഴുവനും - ദിവസവും കടലില്‍ പോയി മത്സ്യം പിടിച്ചുകൊണ്ടുവരും.കൊണ്ടുവരുന്നതിലധികവും ഇടത്തട്ടുകാരും കൊള്ളപ്പലിശക്കാരും വിഴുങ്ങും.ബാക്കിയുള്ളത് സ്ത്രീകള്‍ - പണിയെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ മുഴുവന്‍ - വീടുവീടാന്തരം കയറി ഇറങ്ങിയും ചന്തയിലെത്തിച്ചും വിറ്റു കാശാക്കും.പിന്നെയുള്ള തൊഴില്‍ മാന്തോപ്പുകളിലും കശുമാവിന്‍ തോപ്പുകളിലുമാണ്.എന്നാല്‍ ആ ഭാഗത്തു വന്ന താപനിലയങ്ങള്‍ പുറത്തുവിടുന്ന മാലിന്യങ്ങള്‍ ഈ തോപ്പുകളുടെയെല്ലാം നിലനില്‍പ്പു തന്നെ അപകടത്തിലാക്കി. അഷ്ടിക്ക് അന്നം തേടാനുള്ള തിരക്കിനിടയില്‍ ഈ തിരക്കിനിടയില്‍ സ്ത്രീകളും പുരുഷന്മാരും പഠിക്കാന്‍ മറന്ന ഒരു ടിപ്പിക്കല്‍ ഭാരതഗ്രാമം.
                       അങ്ങനെ ജീവിതം തട്ടിയും തടഞ്ഞും മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോഴാണ് ഈ ഗ്രാമം ആണവനിലയം സ്ഥാപിക്കാനായി നമ്മുടെ ഗവണ്മെന്റ് തിരഞ്ഞെടുത്തത്.കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ആണവകരാറിന്റെ ഭാഗമായി ഇന്ഡ്യ സമീപഭാവിയില്‍ത്തന്നെ 40000 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ ആണവറിയാക്ടറുകള്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും കയ്യില്‍ നിന്നും ഇറക്കുമതി ചെയ്യണമായിരുന്നു.അന്നേ വിവരമുള്ളവരെല്ലാം ഈ കരാറിനെ എതിര്‍ക്കുകയും കരാറിനെതിരെ അതിശക്തമായ സമരമുറകള്‍ ആവിഷ്കരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്‍ഡ്യയുടെ ഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങളുടെ ഇടയില്‍  ഈ പ്രശ്നം ഗൌരവപൂര്‍വം അവതരിപ്പിക്കുന്നതിലും അവരെ ഇക്കാര്യത്തില്‍ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും ഇവിടത്തെ വിദ്യാസമ്പന്നരായ ന്യൂനപക്ഷം മനപൂര്‍വം ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തു.മറ്റൊരു അതിന്യൂനപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പ് സ്വാഭാവികമായും കീഴ്ത്തട്ടിലേക്കിറങ്ങി ചെല്ലുകയും ചെയ്തില്ല.ജനങ്ങളുടേതായി കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഈ മൌനമാണ് നമ്മുടെ പ്രധാനമന്ത്രിക്ക്, ജനങ്ങളോട് പറയാതെ, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ, പൊതുചര്‍ച്ചക്കു വൈക്കാതെ  ഈ കരാറൊപ്പിടാനുള്ള ധൈര്യം പകര്‍ന്നത്.സഖ്യകക്ഷിയായ ഇടതുപക്ഷത്തോട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞ് കൂടിയാലോചനക്കായി ജപ്പാനില്‍ പോയ പ്രധാനമന്ത്രി അവിടെ വച്ച് അതി രഹസ്യമായി കരാറൊപ്പിടുകയായിരുന്നു.ഇതിന്റെ പ്രത്യാഘാതം എന്ന നിലയില്‍ ഇടതുപക്ഷം മന്ത്രിസഭക്കുള്ള പിന്തുണ പിന്‍ വലിക്കുകയും ( അവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും ശരിയായ കാര്യം.) മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തു.എന്നാല്‍ കുതിരക്കച്ചവടം നടത്തി മന്മോഹന്‍ ഗവണ്മെന്റ് തന്റെ ഗവണ്മെന്റിന് ഭൂരിപക്ഷം സംഘടിപ്പിക്കുകയാണുണ്ടായത്.ഈ സംഘടിപ്പിക്കലിന് 100 കോടി രൂപ ചിലവായതായി പിന്നീട് വീക്കിലക്സ് പുറത്തിറക്കിയ രേഖകള്‍ സംസാരിക്കുന്നു.
                      മുകളില്‍ പറഞ്ഞ 40000 മെഗാവാട്ട് വൈദ്യുതിയിലെ ആദ്യത്തെ  10000 മെഗാവാട്ട് ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ആറു റിയാക്ടറുകളടങ്ങുന്ന ഒരു ആണവനിലയമാണ് ജാദവ്പൂരില്‍ നിര്‍മ്മിക്കാന്‍ ഗവണ്മെന്റ് പ്ലാന്‍ ചെയ്യുന്നത്.ഫ്രാന്‍സിലെ അരേവ എന്ന കമ്പനിയാണ് ഈ റിയാക്ടര്‍ രൂപകല്‍പ്പന ചെയ്ത്  നിര്‍മ്മിക്കുന്ന ത്.ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ ഇനത്തില്‍പ്പെടുന്ന യൂറോപ്യന്‍ സമ്മര്‍ദ്ദിത റിയാക്ടറുകളായ ഇവ നൂറു ശതമാനവും സുരക്ഷിതമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.എന്നാല്‍ വിരോധാഭാസമെന്താണെന്നു വച്ചാല്‍ ഈ കമ്പനി കമ്മീഷന്‍ ചെയ്യുന്ന ഈയിനത്തില്‍പ്പെടുന്ന ആദ്യത്തെ റിയാക്ടറാണിത്. എന്നുവച്ചാല്‍ ഇതിനു മുന്‍പ് ഇത്തരം റിയാക്ടറുകളുണ്ടാക്കിയുള്ള  പരിചയസമ്പന്നത ഈ കമ്പനി നേടിയിട്ടില്ലെന്നര്‍ത്ഥം. തന്നേയുമല്ല ഇക്കഴിഞ്ഞ മാസം ജപ്പാനില്‍ സുനാമി അപകടത്തില്‍ തകര്‍ന്നടിഞ്ഞ ഫുക്കോഷിമ ആണവനിലയം ഇതെ സമ്പ്രദായത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നതാണ് എന്നും നമ്മള്‍ അറിയണം.മാത്രവുമല്ല രത്നഗിരി ജില്ലയിലെ കടലോരങ്ങള്‍ ഭൂകമ്പബാധിതമേഖലയിലാണെന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.
                      എന്തായാലും ആണവനിലയത്തിനായി സ്ഥലം ഏറ്റെടുക്കാനാരംഭിച്ചപ്പോള്‍ത്തന്നെ ജാദവപൂരിലെ നിരക്ഷരകുക്ഷികളായ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തു.സത്യത്തില്‍ ജാവേദ്പൂരുകാര്‍ ആണവനിലയത്തെ എതിര്‍ക്കുന്നത് ആണവനിലയത്തോടുള്ള ശാസ്ത്രീയമായ എതിര്‍പ്പുകൊണ്ടോ, ജപ്പാനിലെ സംഭവവികാസങ്ങളില്‍നിന്നും പാഠം പഠിച്ചിട്ടോ അല്ല.(യഥാര്‍ത്ഥത്തില്‍ ജപ്പാനിലെ സംഞവവികാസങ്ങളില്‍ നിന്നും പാഠം പഠിക്കേണ്ടത് നമ്മുടെ ഭരണാധികാരികളാണ്.എന്നാലവര്‍ അമേരിക്കയിലേക്ക് തിരിച്ചു വച്ച റിസീവറുകള്‍ മാത്രമാണല്ലോ.)പിന്നയോ തങ്ങളുടെ വാസസ്ഥലവും ജീവിതോപാധികളും നഷ്ടപ്പെടുത്താനുള്ള കെണിയായാണവരതിനെ കണ്ടത്.തന്നെയുമല്ല തങ്ങളുടെ സമീപപ്രദേശങ്ങളില്‍ സ്ഥാപിച്ച താപനിലയങ്ങള്‍ തങ്ങളെ എങ്ങനെ ബാധിച്ചെന്നും അവര്‍ക്കറിയാം.എന്നാല്‍ പതുക്കെ പതുക്കെ ഈ സമരം ഇന്‍ഡ്യയിലാകമാനം കത്തിപ്പടരാനുള്ള സാധ്യത അവര്‍ ഇന്ന് കാണുന്നില്ലെങ്കിലും നാം കാണുന്നു,നമ്മുടെ ഭരണാധികാരികളും.അതിന്റെ തെളിവാണല്ലോ ഈ സമരം മുളയിലെ നുള്ളിക്കളയാനുള്ള സര്‍ക്കാരിന്റെ ശ്രമം.ഈ ശ്രമത്തിന്റെ ഭാഗമായുണ്ടായ വെടിവൈപ്പില്‍ ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.എന്തു കൊണ്ടു നമ്മള്‍ വികസനത്തെ അനുകൂലിക്കുമ്പോള്‍ത്തന്നെ ആണവനിലയങ്ങളെ എന്തിനെതിര്‍ക്കുന്നു എന്ന ചിന്തക്കു കൂടി ഈ സമരം വഴിമരുന്നിടുന്നുണ്ട്.
                     ലോകമെമ്പാടും ഇന്ന് 443 ആണവനിലയങ്ങളാണുല്ലത്.കൂടാതെ 62 എണ്ണം ഇപ്പോള്‍ നിര്‍മ്മാണഘട്ടത്തിലാണ്,കൂടാതെ ഇനിയൊരു 150 എണ്ണത്തിനുള്ള അനുമതിയും നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ലോക ആണവോര്‍ജ അസോസിയേഷന്റെ കണക്ക്.ഇതോടൊപ്പം 324 പുതിയ നിലയങ്ങള്‍ക്കായി പരിശോധനാഘട്ടത്തിലും ആണ്.ലോകത്തിലെ ആദ്യ ആണവദുരന്തമുണ്ടായത് അമേരിക്കയിലെ ത്രീ മൈല്‍ ഐലന്റ് എന്ന നിലയത്തിലാണ്.അവിടത്തെ രണ്ടു സമ്മര്‍ദ്ദിത ഘനജല റിയാക്ടറുകളില്‍ (pressurized heavy water reactor.) രണ്ടാമത്തേതില്‍ 1979 മാര്‍ച്ച് 21 നാണ് ചോര്‍ച്ച കണ്ടെത്തിയത്.എങ്ങനെ ഈ പ്രശ്നത്തെ നേരിടുമെന്ന് ആദ്യഘട്ടത്തില്‍ പകച്ചുനിന്ന ഗവണ്മെന്റ് വളരെ വേഗം തന്നെ മാരകമായ ആണവ അവശിഷ്ടങ്ങളും വെള്ളവുമെല്ലാം ചേര്‍ന്ന അഴുക്ക് സുരക്ഷിതമായ(?) ഒരു പ്രദേശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു.1979ല്‍ മാറ്റാന്‍ തുടങ്ങിയ ഈ അവശിഷ്ടങ്ങളിലെ മിക്കവാറും ഭാഗങ്ങള്‍ മാറ്റിക്കഴിഞ്ഞപ്പോള്‍ 1993 ആയി എന്നുമാത്രം.ഈ സമയം കൊണ്ട് ഏതാണ്ട് 100ടണ്‍ വസ്തുക്കള്‍ മാറ്റിക്കഴിഞ്ഞത്രെ, ഇതിനായി 5000 കോടി രൂപയും ചിലവാകുകയും ചെയ്തു.എന്നിട്ടിപ്പോഴും പറയുന്നത് മുഴുവന്‍ വസ്തുക്കളും മാറ്റിക്കഴിഞ്ഞില്ലെന്നാണ്.6000 പേര്‍ മാത്രം താമസിച്ചിരുന്ന ഈ ദ്വീപിലെ നിരവധി പേര്‍ ഇതോടെ അര്‍ബുദബാധിതരായി.ഈ ദുരന്തത്തിനു മുന്‍പ് ഏതാണ്ട് 70% പേര്‍ ആണവനിലയത്തെ സ്വാഗതം ചെയ്തെങ്കില്‍ ഇന്നത് 40% മാത്രമാണ്.
                     രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തമുണ്ടായത് റഷ്യയിലെ ചെര്‍ണോബില്‍ എന്ന നിലയത്തിലാണ്.1986 ഏപ്രില്‍ 26-)0 തീയതി അര്‍ദ്ധരാത്രിയിലാണ് ഇവിടുത്തെ റിയാക്ടര്‍ പൊട്ടിത്തെറിച്ചത്.റഷ്യയിലെ ഉക്രേയിന്‍ എന്ന പ്രവിശ്യയുടെ തലസ്ഥാനമായ കീവില്‍ നിന്നും 100 കി മി ഉള്ളിലാണ് അപകടം നടന്ന ചെര്‍ണോബില്‍ നഗരം.പൊട്ടിത്തെറിയോടെ അവിടെ നിന്നും ഉയര്‍ന്നു പൊങ്ങിയ അണുപ്രസരണശേഷിയുള്ള പുകപടലം പതിയെ പതിയെ അയല്‍ രാജ്യമായ ബെലാറസിലൂടെ കിഴക്കന്‍ യൂറോപ്പിലേക്കും ബാള്‍ട്ടിക്ക് റിപ്പബ്ലിക്കിലേക്കും കടന്നു.കൃത്യമായി 31 പേര്‍ മാത്രമേ മരിച്ചുള്ളൂ എങ്കിലും ഒന്നര ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.അവരില്‍ പലരും ഇന്നും ചെര്‍ണോബിലിലേക്ക് തിരിച്ചു വരാന്‍ മടിക്കുന്നു.ഇത്രയും ഈ രംഗത്തുണ്ടായ വന്‍ ദുരന്തങ്ങളാണ്.എന്നാല്‍ ഇത്രയൊന്നും പ്രസിദ്ധി നേടാത്ത ജനശ്രദ്ധയില്‍ പെടാത്ത നിരവധി ചെറിയ അപകടങ്ങള്‍ നിരന്തരം ഉണ്ടായിട്ടുമുണ്ട്,ഇന്‍ഡ്യയിലടക്കം.
                    ഏതായാലും ഈ രണ്ടു ദുരന്തങ്ങളും നാഗസാക്കി ഹിരീഷിമാ യും കൂടി നാടെങ്ങും ഒരു ആണവവിരുദ്ധവികാരം വളര്‍ന്നു വരുന്നതിനു കാരണമായി.അതിനു മകുടം ചാര്‍ത്തുന്നതായിരുന്നു ജപ്പാനിലെ ഫുക്കോഷിമോ ദുരന്തം.ഇതോടുകൂടി ആണവവിരുദ്ധപ്രചാരണക്കാര്‍ മേക്കൈ നേടിയെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. 17 ആണവനിലയങ്ങളിലായി 55 റിയാകടറുകള്‍ പ്രവര്‍ത്തിക്കുന്ന ജപ്പാനില്‍ ആനവവിരുദ്ധപ്രചരണം കൊടുംബിരി കൊണ്ടിരിക്കുകയാണ്.ആണവനിലയങ്ങളുടെ സുരക്ഷാപരിശോധന അതീവകൃത്യതയോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ റഷ്യ ഉത്തരവിട്ടുകഴിഞ്ഞു.27 നിലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും 55 എണ്ണം പുതുതായി തുടങ്ങാനുമിരുന്ന ചൈന അവരുടെ ആണവനയം പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
                    ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ വേണം നമ്മുടെ ആണവ പരിപാടിയെക്കുറിച്ച് വിലയിരുത്താന്‍.ഇതു പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ജനനന്മയിലതിഷ്ഠിതമായ ഒരു ആണവപരിപാടി നമുക്കില്ല എന്നുതന്നെയാണ്, പകരം എന്തിനുമേതിനും അമേരിക്കയിലേക്ക് ഉറ്റുനോക്കുന്ന ഒരു ഭരണനേതൃത്വവും ഭരണാധിപന്‍ മാരുമാണ് നമുക്കുള്ളത്.അമേരിക്കയിലേയും സാമന്തരാജ്യങ്ങളിലേയും കച്ചവടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടു നിറക്കാനുള്ള കുപ്പക്കൂനയായി ഇന്‍ഡ്യയെ നമ്മുടെ ഭരണാധികാരികള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.എന്നിട്ടതിനു പറയുന്ന ന്യായീകരണമോ?.സമീപഭാവിയില്‍ത്തന്നെ നമ്മുടെ വിദ്യുത്ശക്തിയുടെ ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.എങ്കിലെ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമുക്ക് കഴിയൂ.എന്നിട്ട് ആ ആവശ്യം നിറവേറ്റാനുള്ള ഒരേയൊരു മാര്‍ഗം ആണവനിലയങ്ങള്‍ മാത്രമാണെന്ന് മന്മോഹന്‍ മുതല്‍ ലോക്കല്‍ കോണ്‍ഗ്രസുകാര്‍ വരെ ഓരിയിടുന്നു, ഒരു തിരക്കഥയിലെന്നപോലെ.ഭാവി ആണവനിലയങ്ങളുടേതാണെന്നാണവര്‍ പറയുന്നത്. ആരു പറഞ്ഞു എന്നു ചോദിച്ചാല്‍ പെട്ടന്നവര്‍ മറുപടി പറയില്ല.കാരണം അവരുടെ അമേരിക്കന്‍ മുതലാളിമാര്‍ എഴിതിക്കൊടുക്കുന്നത് അര്‍ത്ഥമറിയാതെ  അവര്‍ ആവര്‍ത്തിക്കുന്നു എന്നുമാത്രം.എന്നാല്‍ നമുക്കിവിടെ ഈ രംഗത്തെ വിദഗ്ധരില്ലെ,അവരിത് പഠിച്ചിട്ടില്ലെ? എന്നൊക്കെ ചോദിച്ചാല്‍ ആരും അതിനു മറുപടി പറയില്ല.കാരണം നമ്മുടെ വിദഗ്ധര്‍ പഠിച്ചെഴുതിയ കാര്യങ്ങളുണ്ട്:- ചെലവുകുറഞ്ഞ ജലവൈദ്യുത പദ്ധതികള്‍.ഇനിയുമെത്രയോ നമുക്ക് ചൂഷണം ചെയ്യാനായി ബാക്കിയുണ്ട്.പിന്നീട് താപനിലയങ്ങള്‍.നമ്മുടെ കരിയുപയോഗിച്ചുതന്നെ ഓടിക്കാവുന്ന നമൂക്ക് തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാവുന്ന ആണവനിലയത്തേക്കാള്‍ സുരക്ഷിതമായ താപനിലയങ്ങള്‍ ഇനിയുമെത്രയോ നമുക്ക് സ്ഥാപിക്കാനുള്ള ശേഷിയുണ്ട്.ആണവനിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപ ചിലവുവരുമ്പോള്‍ ജലവൈദ്യുതിക്ക് 1 രൂപയോ അതില്‍ കുറവോ മാത്രമേ വരു.എന്നിട്ടും അണവനിലയങ്ങള്‍ തന്നെ വേണമെന്നു വാശിപിടിക്കുന്നവര്‍ സാധാരണക്കാരന്റെ ജീവിതം ശിലായുഗകാലഘട്ടത്തിലേക്ക് തള്ളിവിടാന്‍ കൊതിക്കുന്നവരാണ്.ശിലായുഗ സംസ്കാരത്തിലെന്നപോലെ അരണിയും കാട്ടുതടിയും ഒക്കെയുപയോഗിച്ചായിരിക്കും അവര്‍ വെളിച്ചം കാണുകയും മറ്റും ചെയ്യുക.
                        അപ്പോള്‍ ഞാനാദ്യം പറഞ്ഞതിലേക്കുതന്നെ ശ്രദ്ധിക്കാം.സ്വന്തം കിടപ്പാടവും തൊഴിലിടവും സംരക്ഷിക്കുന്നതിനു വേണ്ടി ജാദവ്പൂര്‍ കാര്‍ നടത്തുന്ന സമരം യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരമായി മാറിക്കൊണ്ടിരിക്കുകയാണ്.ആ സമരത്തിലണിചേരുക എന്നത് ഇന്‍ഡ്യ ഇന്‍ഡ്യയായി നില നിന്നുകാണാന്‍, ഇന്‍ഡ്യാക്കാരനായി ജീവീച്ചുമരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും സ്വന്തം നിലക്ക് ഏറ്റെടുക്കണമെന്നഭ്യര്‍ദ്ധിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു... ജൈ ഹിന്ദ്!!
    

3 comments :

  1. സ്വന്തം കിടപ്പാടവും തൊഴിലിടവും സംരക്ഷിക്കുന്നതിനു വേണ്ടി ജാദവ്പൂര്‍ കാര്‍ നടത്തുന്ന സമരം യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരമായി മാറിക്കൊണ്ടിരിക്കുകയാണ്.ആ സമരത്തിലണിചേരുക എന്നത് ഇന്‍ഡ്യ ഇന്‍ഡ്യയായി നില നിന്നുകാണാന്‍, ഇന്‍ഡ്യാക്കാരനായി ജീവീച്ചുമരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും സ്വന്തം നിലക്ക് ഏറ്റെടുക്കണമെന്നഭ്യര്‍ദ്ധിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു... ജൈ ഹിന്ദ്!!

    ReplyDelete
  2. ആണവനിലയങ്ങള്‍ അപകടകാരികള്‍ തന്നെ. എന്നാല്‍ ആണവ നിലയങ്ങളെ എതിര്‍ക്കുന്നവര്‍ ഭാവിയില്‍ നമുക്കാവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട്. ജല വൈദ്യുതി നിലയങ്ങളില്‍ നിന്ന് മൊത്തം കിട്ടുന്ന വൈദ്യുതി നമ്മുടെ ആവശ്യങ്ങള്‍ക്ക് തികയില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ആണവനിലയങ്ങള്‍ തന്നെ വരണം.

    ReplyDelete
  3. മതിയായ സുരക്ഷാ സംവിധാനങ്ങളുള്ള ആണവനിലയങ്ങള്‍ ഇല്ല തന്നെ.അമേരിക്ക പോലുള്ള രാജ്യങ്ങളിത് പണ്ടേ മനസ്സിലാക്കി ആണവനിലയങ്ങള്‍ക്ക് പുതുതായി അനുവാദം കൊടുക്കുന്നില്ല.ജലവൈദ്യുത പദ്ധതികള്‍,താപനിലയങ്ങല്‍ എന്നിവ വഴി വരുന്ന കുറേ വര്‍ഷങ്ങള്‍ക്കാവശ്യമുള്ളതില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

    ReplyDelete