ഒസാമ മുതല്‍ ഒബാമ വരെ, ഒബാമ മുതല്‍ ഒസാമ വരേയും.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അടിച്ചമര്‍ത്തലിന്റേയും അപമാനത്തിന്റേയും ഭിത്തികള്‍ വെടിയുണ്ടകളാലല്ലാതെ തകര്‍ക്കാന്‍ സാധ്യമല്ല.
                                                     --- ഒസാമ ബിന്‍ ലാദന്‍.
ഭീകരവിരുദ്ധയുദ്ധം ആരംഭിക്കുന്നത് അല്‍ ഖൊയ്ദക്കെതിരെയാണ്.പക്ഷെ,ആഗോളവ്യാപ്തിയുള്ള എല്ലാ ഭീകരസംഘടനകളേയും കണ്ടുപിടിച്ച് പരാജയപ്പെടുത്തിയ ശേഷമല്ലാതെ അത് അവസാനിക്കുകയില്ല.
                                                   ---- ജോര്‍ജ് ബുഷ്
                                       (മുന്‍ അമേരിക്കന്‍ പ്രസിഡന്റ്.)
                 1957 ല്‍ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്റെ അന്‍പതിലധികം മക്കളില്‍ 17 -)മനായി ഒസാമബിന്‍ ലാദന്‍ പിറന്നു.തെക്കന്‍ യെമനില്‍ നിന്നും തൊഴിലന്വേഷിച്ച് സൌദി അറേബ്യയിലേക്ക് കുടിയേറിയതായിരുന്നു ഒസാമയുടെ പിതാവ്.പിതാവിന്റെ സിറിയക്കാരിയായ 4-)മത്തെ ഭാര്യയിലാണ് ഒസാമ പിറന്നത്.മറ്റു ഭാര്യമാരെല്ലാം സൌദി അറേബ്യക്കാരായിരുന്നു.അതുകൊണ്ടു തന്നെ ഒസാമയുടെ അമ്മയെ അടിമയായാണ് മറ്റു ഭാര്യമാര്‍ കണക്കാക്കിയിരുന്നത്, ഒസാമയാകട്ടെ ആ അടിമയുടെ പുത്രനും.അതുകൊണ്ടു തന്നെ മുഹമ്മെദ് ബിന്‍ ലാദന്റെ മറ്റു മക്കളെപ്പോലെ വിദേശത്തു പോയി പഠിക്കാന്‍ ഒസാമക്കായില്ല.ഒസാമയുടെ മിക്കവാറും സഹോദരന്മാര്‍ അമേരിക്കയില്‍ വന്‍ ബിസിനസ്സ് സാമ്രാജ്യത്തിനുടമകളാണ്.കണ്‍സ്ട്രക്ഷന്‍ ബിസിനസ്സിലൂടെ ആരംഭിച്ച് ലഘു പാനീയങ്ങള്‍,കാര്‍ വില്പന, ഡിസ്നി ഉല്പന്നങ്ങളുടെ വിതരണം എന്നിവ വഴി ഏതാണ്ട് 500 കോടി ഡോളര്‍ മൂലധനമുള്ള അവരുടെ ബിസിനസ്സ് അമേരിക്കയും കടന്ന് പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വേരു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.എന്നാല്‍ ഒസാമയാകട്ടെ വിദേശപഠനം നടത്താന്‍ പറ്റാതെ സൌദിയില്‍തന്നെ ഒതുങ്ങി.അദ്ദേഹം സിവില്‍ എഞ്ചിനീയറിങ്ങ് പാസായി എന്നും, ഇല്ല പാതി വഴിക്ക് പഠനം നിറുത്തിയെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ഒരു കാര്യം എല്ലാവരും ഊന്നിപ്പറയുന്നു:- വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കെ അദ്ദേഹം മതതീവ്രവാദത്തില്‍ ആകൃഷ്ഠനായിരുന്നു.
                  ആ ഒസാമ ബിന്‍ ലാദനില്‍ നിന്നും ഇന്നത്തെ ഒസാമ ബിന്‍ ലാദനിലേക്കുള്ള വളര്‍ച്ച പടി പടിയായിരുന്നു.അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സഹായത്തോടെയുള്ള ഗവണ്മെന്റിനെതിരെ മുജാഹിദീന്‍ നടത്തിയ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഒസാമ സൌദി വിട്ട് പുറത്തുവന്നത്.ഇതോടെയാണ് ഇന്നത്തെ ഒസാമയുടെ ജനനം എന്നു വേണമെങ്കില്‍ പറയാം.ഇതോടെ സി ഐ എ ക്കും - അമേരിക്കക്കും ഒസാമ നല്ലവനായിരുന്നു,പ്രിയങ്കരനായിരുന്നു.യഥാര്‍ത്ഥത്തില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് പിന്തുണയോടെയുള്ള നജീബുള്ള ഗവണ്മെന്റ് വളരേയധികം പുരോഗമനം അഫ്ഗാനിസ്ഥാനിലുണ്ടാക്കി.ഇത് അമേരിക്കയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു വിരുദ്ധചേരിക്കു രുചിച്ചില്ല.അതുകൊണ്ടുതന്നെ ആ ഭരണം അവസാനിപ്പിക്കാനായി അമേരിക്കന്‍ സി ഐ എ യും പാക്കിസ്ഥാനിലെ ഐ എസ് ഐ യും കൂടി പടച്ചുണ്ടാക്കിയതാണ് 1986 ല്‍ അല്‍ഖൊയ്ദ.അല്‍ഖൊയ്ദയുടെ മേല്‍വിലാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുസ്ലീം തീവ്രവാദികളെ പാക്കിസ്ഥാനിലെത്തിച്ച് അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു പരിപാടി.അങ്ങനെ ഇസ്ലാമിന്റെ നാമത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് മുസ്ലീമങ്ങളിലൊരാളായിരുന്നു ഒസാമ.എന്നാല്‍ സൌദി അറേബ്യയുമായുള്ള ബന്ധവും വന്‍ തുകകള്‍ സാമ്പത്തീകസഹായം ചെയ്യാനുള്ള കഴിവും ഒസാമയെ അല്‍ ഖൊയ്ദയുടെ നേതൃത്വത്തിലേക്കുയര്‍ത്തി.എന്നാല്‍ മുജാഹിദീനിലെ ആഭ്യന്തരക്കുഴപ്പങ്ങളില്‍ മനം മടുത്ത് ഒസാമ 1990 ല്‍ സൌദിയിലേക്കുതന്നെ തിരിച്ചു പോയി.ഇറാഖ് കുവൈറ്റിനെ ആക്രമിച്ച കാരണവും പറഞ്ഞ് അമേരിക്ക സൌദി അറേബ്യയില്‍ സൈനീകതാവളം നിര്‍മിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത ഒസാമക്ക് സൌദി അറേബ്യ വിട്ട് 1992 ല്‍ സുഡാനിലെത്തിയ ഒസാമ പതുക്കെ പതുക്കെ (1996ല്‍) അഫ്ഗാനിലെത്തി താലിബാന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തനമാരംഭിച്ചു.

                         ഒസാമയുടെ അമേരിക്കക്കെതിരായ ആദ്യജിഹാദ് പ്രഖ്യാപനം ഉണ്ടായത്.അടിച്ചമര്‍ത്തലിന്റേയും അപമാനത്തിന്റേയും ഭിത്തികള്‍ വെടിയുണ്ടകളാലല്ലാതെ തകര്‍ക്കാന്‍ സാധ്യമല്ലെന്നാ പ്രഖ്യാപനത്തില്‍ ഒസാമ ഊന്നിപ്പറഞ്ഞു.എന്നിട്ടും 1998 ആഗസ്റ്റ് മാസത്തില്‍ കെനിയയുടേയും ടാന്‍സാനിയായുടേയും അമേരിക്കന്‍ എമ്പസ്സികളില്‍ ഉണ്ടായ ബോംബ് ആക്രമണത്തില്‍ 220 പേര്‍ കൊല്ലപ്പെട്ടപ്പോഴാണ് ഭീകരവാദം അതിന്റെ വിശ്വരൂപം പൂണ്ടത്.ആ ഭീകരവാദപ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ ഒസ്സമയും അന്നുമുതല്‍ അറിയപ്പെടാന്‍ തുടങ്ങി.
                 2004 സെപ്തംബര്‍ മാസത്തില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ (9/11) മൂവായിരത്തോളമാളുകള്‍  മരണപ്പെട്ടു.വസ്തുവകകള്‍ക്കുണ്ടായ നഷ്ടം എത്രയോ കൂടുതലായിരുന്നു.ഇതോടെ അമേരിക്ക സടകുടഞ്ഞെഴുനേറ്റു.അമേരിക്കയുടെ ലക്ഷ്യം ഒസാമ ബിന്‍ലാദനെ നശിപ്പിക്കുക എന്നതു മാത്രമായി.ഈയൊരു ലക്ഷ്യത്തിന്റെ പേരും പറഞ്ഞ് എത്രയോ പ്രാവശ്യം അമേരിക്ക അഫ്ഗാനിലും പാക്കിസ്ഥാനിലും മറ്റും ഏകപക്ഷീയമായി ആക്രമണം നടത്തി.എത്രയോ നിരപരാധികളായ പൌരന്മാര്‍ക്ക് ജീവനഷ്ടവും മറ്റുമുണ്ടായി.എല്ലാം ഒസാമ ബിന്‍ ലാദന്‍ എന്ന ഒരൊറ്റയാളെ നശിപ്പിക്കാനുള്ള വെപ്രാളം തന്നെ. ഓരോ ആക്രമണവും കഴിയുമ്പോള്‍ ഒസാമ റ്റി വി ചാനലുകളിലേക്ക് താന്‍ പ്രസംഗിക്കുന്നതിന്റേയോ, തന്റെ പ്രസ്താവനകളുടേയോ വീഡിയോ ടേപ്പുകള്‍ കൊടുത്തയച്ച് അമേരിക്കയേയും ലോകത്തേയും ഞെട്ടിക്കുമായിരുന്നു.
                 ഇതിന്റെയൊക്കെ പരിസമാപ്തി എന്നുവേണം ഇക്കഴിഞ്ഞദിവസത്തെ ആക്രമണത്തെ കാണാന്‍. ഒരുപാട് വൈരുദ്ധ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുവെങ്കിലും ഒസാമയെ അവസാനിപ്പിക്കാന്‍ അമെരിക്കക്കായി എന്നുവേണം വിചാരിക്കാന്‍.രാത്രിയുടെ ഇരുളു പറ്റി പറന്ന 4 ഹെലികോപ്റ്ററുകള്‍ ഒസാമ താമസിച്ചിരുന്ന അബോട്ടാബാദിലെ ആ കെട്ടിടത്തിനുമുകളിലേക്ക് പറന്നു ചെന്നു.അതിലൊരു ഹെലികോപ്റ്റര്‍ ഒസാമയുടെ കാവല്‍ക്കാരന്‍ വെടിവച്ചിട്ടുകഴിഞ്ഞു.മറ്റു മൂന്നു കോപ്റ്ററുകളില്‍ നിന്നും ഇരച്ചിറങ്ങിയ പട്ടാളക്കാര്‍ കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്തുകൊണ്ട് അകത്തേക്ക് കയറി.അകത്തെന്തു സംഭവിച്ചു എന്ന് കൃത്യമായി ആരും പറയുന്നില്ല.ഒസാമ കൊല്ലപ്പെട്ടു എന്നു മാത്രം ഒരു പ്രസ്താവന.കൊല്ലപ്പെട്ടയാളുടെ ഫോട്ടോ പ്രസിദ്ധീകരണത്തിനു നല്‍കിയില്ല, നല്‍കിയ മുഖം മാത്രമുള്ള ഫോട്ടോ മോര്‍ഫിങ്ങ് നടത്തിയുണ്ടാക്കിയ കൃത്രിമഫോട്ടോയാണെന്ന് ആരോപണം വന്നു കഴിഞ്ഞു.ഒസാമയുടെ ശവശരീരവുമായി പറന്ന ഹെലികോപ്റ്റര്‍ സമീപത്തുണ്ടായിരുന്ന കപ്പലിലിറങ്ങുകയും ഒസാമയുടെ ശവശരീരം പുറത്തെടുത്ത് ഇസ്ലാമികരീതിയില്‍ കര്‍മ്മങ്ങള്‍ നടത്തി അനിസ്ലാമിക രീതിയില്‍ കടലിലെറിഞ്ഞു കളഞ്ഞു.ഈ ശവസംസ്കാരരീതിയിലും ലോകത്തെമ്പാടുമുള്ള മുസ്ലീം പണ്ഡിതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
 ഒസാമ വധം:- ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.  ലാദന്‍ കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പറഞ്ഞത് ഇപ്രകാരമാണ്.”പാക്കിസ്ഥാനകത്തുള്ള ഒരു സ്ഥലത്ത് ബിന്‍ ലാദന്‍ ഒളിവില്‍ കഴിയുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി എന്നാണ്.തുടര്‍ന്നാ സ്ഥലം “അബോട്ടാബാദ്” ആണെന്നു മനസ്സിലാക്കി എന്നും ഒബാമ പറയുന്നു.എവിടെയാണ് ഈ അബോട്ടാബാദ് എന്നറിയാമോ? പാക്കിസ്ഥാന്റെ സൈനീക ആസ്ഥാനമായ റാവല്പിണ്ഡിയില്‍ നിന്നും കേവലം 40 മൈല്‍ അകലെ , പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിനടുത്ത്, പാക്കിസ്ഥാന്റേയും ചൈനയേയും ബന്ധിപ്പിക്കുന്ന കാരക്കോറം ഹൈവേയിലെ പ്രധാന കേന്ദ്രമാണ് ഈ ബാദ്.സൈനീക ആസ്ഥാനത്തിനടുത്തായതിനാല്‍ സര്‍വീസിലിരിക്കുന്നവരും വിരമിച്ചവരുമായ നീരവധി സൈനീകോദ്യോഗസ്ഥരുടെ താമസകേന്ദ്രം കൂടിയാണ് ഈ ബാദ്.പോരാത്തതിന് പാക്കിസ്ഥാന്റെ സൈനീകാക്കാദമി സ്ഥിതി ചെയ്യുന്നതിനും വളരെയടുത്താണ് ഈ ബാദ്.ഇത്രയും പ്രാധാന്യമേറിയ ബാദിലാണ് ഒസാമ ഒളിവില്‍ പാര്‍ത്ത കൊട്ടാരസദൃശമായ കെട്ടിടം.ഇത്രയും വായിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ എവിടയോ ഒരു പന്തികേട് തോന്നുന്നില്ലെ?പാക്കിസ്ഥാന്‍ ഭരണാധികാരികളറിഞ്ഞില്ലെങ്കിലും അവരുടെ രഹസ്യാന്വേഷണ വിഭാഗവും പട്ടാളവും അറിയാതെ ഒസാമക്കവിടെ താമസിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?
             ഒസാമ വധം കഴിഞ്ഞയുടനെ, ഇതിനായി ചിരകാലം പണിയെടുത്ത നിരവധി അനവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മറ്റും നന്ദി പറയണമെന്ന് അമെരിക്ക സ്വന്തം ജനതയോട് ആവശ്യപ്പെട്ടതും നാം കേള്‍ക്കുകയുണ്ടായി.പാക്കിസ്ഥാനിലെവിടയോ ഒളിവില്പാര്‍ക്കുന്ന ഒസാമയെ കണ്ടെത്തി നശിപ്പിക്കാനായി അമേരിക്ക പലവട്ടം ആളില്ലാവിമാനം വഴി ആക്രമണം നടത്തിയിരുന്നു.എന്നാല്‍ പിന്നീട് പാക്കിസ്ഥാന്‍ സൈന്യമോ / ഐ എസ് ഐയോ പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ അറിവില്ലാതെ ഒസാമയെ കൈവിടാന്‍ തീരുമാനിക്കുകയും അവര്‍ ഒസാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമോ അനോദ്യോഗികമോ ആയി അമേരിക്കക്ക് കൈമാറിയിരിക്കാനുമിടയുണ്ടെന്നാണ് അദ്ദര്‍ദേശീയ നയതന്ത്രവിദഗ്ധര്‍ ചിന്തിക്കുന്നത്.പിന്നെ വേറൊന്നുള്ളത് അമേരിക്കക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും മാന്യമായി പിന്മാറണമെങ്കില്‍ ഒസാമയെ ഇല്ലാതാക്കണം.അതുപോലെ തന്നെ താല്‍ക്കാലീകമായി അമേരിക്കയുമായി ഇടഞ്ഞു നില്‍ക്കുന്ന പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്ക് അമേരിക്കയുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ ഇതൊരു നല്ല അവസരമാണ്. പാക്കിസ്ഥാന്‍ പട്ടാളം അമേരിക്കയുമായി നല്ല ബന്ധമായതുകൊണ്ടാണ് അവര്‍ക്ക് പാക് ഭരണത്തിലിടപെടാന്‍ കഴിയുന്നത്.ഇതൊക്കെ വച്ചുനോക്കുമ്പോള്‍ അമേരിക്കയുടെ അദ്ധ്വാനം വെറും വാചകക്കസര്‍ത്ത് മാത്രമാകാനാണ് സാദ്ധ്യത. നോക്കുക, പാക് അതിര്‍ത്തി ഭേദിച്ച് 40 കിമിയോളം ഉള്ളിലേക്ക് പറന്ന് ഓപറേഷനും നടത്തി തിരിച്ചുപോയിട്ടും പാക് വ്യോമസേന അതറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ആ സേന പിന്നെ പിരിച്ചു വിടുന്നതല്ലെ നല്ലത്?.മരിച്ചയാള്‍ ഒസാമയാണെന്നെങ്ങനെ തിരിച്ചറിഞ്ഞു?രക്തത്തിന്റെ സാമ്പിള്‍ ടെസ്റ്റൊക്കെ പിന്നീട് നടന്ന കാര്യങ്ങള്‍.ഒസാമക്ക് 6 അടി 5 ഇഞ്ചാണ് ഉയരമത്രെ.മരിച്ചുവീണ ഒസാമക്കരുകില്‍ 6 അടിയില്‍കൂടുതല്‍ ഉയരമുള്ള ഒരു അമേരിക്കന്‍ ഭടന്‍ കിടന്നു നോക്കിയാണ് മരിച്ചയാള്‍ ഉയരക്കാരനാണെന്നും അതുകൊണ്ടയാള്‍ ലാദനാണെന്നും മനസ്സിലാക്കിയത്.ആദ്യം ഒസാമയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് പിന്നീട് പ്രസിദ്ധീകരിക്കില്ലാ എന്ന പ്രസ്താവന, അതുപോലെ തന്നെ ഒസാമയുടെ ശവം മറവു ചെയ്യാന്‍ കാണിച്ച തിടുക്കം ,അതിന്റെ രീതി ഒക്കെ നിരവധി സംശയങ്ങള്‍ ജനിപ്പിക്കുന്നു.അതുപോലെ ആകെക്കൂടി പ്രസിദ്ധീകരിച്ചത് മരിച്ച ലാദന്റെ മുഖത്തിന്റെതു മാത്രമാണ്.അതാകട്ടെ മൊര്‍ഫിങ്ങിലൂടെ കൃത്രിമമായി ഉണ്ടാക്കിയതാണെന്നു തെളിഞ്ഞും കഴിഞ്ഞു.
ഭീകരപ്രവര്‍ത്തനം :‌- ഒസാമക്കൊപ്പവും ഒസാമക്കു ശേഷവും. ഒസാമ ബിന്‍ ലാദനെതിരേയും അല്‍ ഖൊയ്ദക്കെതിരേയും അമേരിക്ക പ്രഖ്യാപിച്ച യുദ്ധം യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ സാമ്രാജ്യവികസന പരിപാടികള്‍ തന്നെയായിരുന്നു.ഭീകരവാദത്തെ എതിര്‍ക്കുക ഉല്‍മൂലനം ചെയ്യുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നുപോലും പലപ്പോഴും അമേരിക്ക വ്യതിചലിച്ചു എന്ന് അമേരിക്കയുടെ ഉള്ളില്‍നിന്നുപോലും വിമര്‍ശനം വന്നിട്ടുണ്ട്.ക്ലിന്റണ്‍ ഭരണകാലത്തേയും ബുഷ് ഭരണത്തിന്റെ ആദ്യകാലത്തും വൈറ്റ് ഹൌസില്‍ എതിര്‍ഭീകരത (counter terrorism) പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ക്ലാര്‍ക്ക് പറയുന്നത് ശ്രദ്ധിക്കുക.“അമേരിക്കന്‍ ഗവണ്മെന്റിന്റെ ശ്രദ്ധ മുഴുവന്‍ ഇറാഖിലാണ്.ഭീകരവാദത്തെ ആശയപരമായി ചിന്തിക്കാനവര്‍ക്കു കഴിയുന്നില്ല.” അര്‍ത്ഥം വ്യക്തമാണല്ലോ.ഭീകരവരുദ്ധയുദ്ധം അമേരിക്കക്ക് മറ്റു ശത്രുരാജ്യങ്ങളുടെമേല്‍ കുതിരകയറാനുള്ള ഒരു മറമാത്രമാണ്.അമേരിക്കയുടെ ബിന്‍ലാദന്‍ യൂണിറ്റിന്റെ മുന്‍ മേധാവി മാര്‍ക്ക് ഷൂര്‍ പറയുന്നത് നോക്കുക.“മുപ്പത് കൊല്ലങ്ങളായഇ നടപ്പാക്കുന്ന ചില അമേരിക്കന്‍ നയങ്ങളാണ് ബിന്‍ലാദനും കൂട്ടരും നമ്മെ ആക്രമിക്കുന്നതിനു കാരണം.ഈ നയങ്ങളെ ചോദ്യം ചെയ്യാനോ, ഉപേക്ഷിക്കാനോ,പുഅരവലോകനം ചെയ്യാനോ നോം ശ്രമിച്ചിട്ടില്ല.”  അദ്ദേഹം തുടരുന്നു:- “ഇസ്രായേലിന് ഒരു ചോദ്യവും ഉന്നയിക്കാതെ നല്‍കുന്ന പിന്തുണ., അറേബ്യന്‍ പ്രദേശത്തെ അമേരിക്കന്‍ സൈനീകസാന്നിദ്ധ്യം.,മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണ.,സ്വേച്ഛാധിപതികളഅയ ഭരണാധികാരികള്‍.“എന്തുകൊണ്ട് ഒസാമ ബിന്‍ ലാദന്‍ , എന്തുകൊണ്ട് അല്‍ ഖൊയ്ദ എന്ന ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമാണിത്.അപ്പോള്‍ അല്‍ഖൊയ്ദ പ്രവര്‍ത്തിക്കുന്നതിനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെങ്കില്‍ ഭീകരപ്രവര്‍ത്തനം ഒസാമയുടെ മരണത്തോടെ അവസാനിച്ചു എന്നു വിചാരിക്കാന്‍ കഴിയില്ല.അല്‍ഖൊയ്ദ യഥാര്‍ത്ഥത്തില്‍ ഉരുക്കു ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സംഘടനയല്ല.ദേശീയതലങ്ങളില്‍ നടക്കുന്ന ഒട്ടനവധി സംഘങ്ങളുടെ ആകത്തുകയാണ് അല്‍ ഖൊയ്ദ.ഈ സംഘങ്ങളെല്ലാം അതാതിടത്തെ പരിതസ്ഥിതിക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവയാകയാല്‍ ഒന്നോ അതിലധികമോ കേന്ദ്ര നേതാക്കള്‍ അതിനുണ്ടാവുക വയ്യ.പക്ഷെ ഈ ഓരോ സംഘത്തിനും വേണ്ട സാമ്പത്തീകവും സാങ്കേതീകവുമായ സഹായങ്ങള്‍ അല്‍ ഖൊയ്ദ നല്‍കും.ഇവരുടെ ഒരു വലിയ നേതാവ് ഒസാമ ബിന്‍ ലാദനായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു.അതുകൊണ്ടു തന്നെ ഇത്തരം വ്യവസ്ഥയുള്ള ഒരു സംഘടനയില്‍ ഒരു നേതാവിന്റെ മരണം രക്തസാക്ഷിത്വമായി ഉയര്‍ത്തിക്കാട്ടി സംഘടന പടര്‍ന്നു പന്തലിക്കാനാണു സാധ്യത.
             1996ല്‍ സൌദിയിലെ അമേരിക്കന്‍ പട്ടാളതാവളങ്ങള്‍ വന്നതില്‍ പ്രതിഷേധിച്ച ലാദന് സുഡാനിലേക്ക് കടക്കേണ്ടി വന്നു എന്നു നാം കണ്ടു.എന്നാല്‍ അന്താരാഷ്ട്രസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒസാമയെ അവിടേനിന്നും പുറത്താക്കുമ്പോള്‍ ഒസാമ സംഘത്തില്‍ ആകെ 30 പേരാണുണ്ടായിരുന്നത്.അന്ന് ലാദന്‍ ലോക ഇസ്ലാമിക് മുന്നണി രൂപീകരിക്കുമ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്  ഈജിപ്ഷ്യന്‍ ജിഹാദിസ്റ്റായ സവാഹരി മാത്രമായിരുന്നു എന്നോര്‍ക്കണം.2001ല്‍ ഒസ്സമയെ പിടിക്കാനുള്ള വ്യാജേന അഫ്ഗാനിസ്ഥാനിലും ഇറാഖിലും മറ്റും കടന്നാക്രമിച്ചതിന്റെ ഫലമായാണ് അല്‍ഖൊയ്ദ പ്രവര്‍ത്തകരുടെ എണ്ണം ഇത്രയേറെ വര്‍ദ്ദ്ധിച്ചത് എന്ന് നിസ്സംശയം കാണാന്‍ കഴിയും .ഇപ്പോള്‍ ലിബിയക്കുമേലുള്ള ആക്രമണവും ഇറാനും സിറിയക്കും മേലെ ആക്രമണഭീഷണി മുഴക്കുന്നതും ഇസ്ലാമീകഭീകരസംഘടനകള്‍ക്ക് തഴച്ചു വളരാനും കൂടുതല്‍ ഭീകരപ്രവര്‍ത്തനം സംഘടിപ്പിക്കാനുമുള്ള കാരണമായി മാറുന്നു എന്നതാണ് സത്യം.ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങളും സാമ്രാജ്യവികസനപദ്ധതികളും അവസാനിപ്പിക്കുക എന്നതാണ് ഭീകരപ്രവര്‍ത്തനം, അത് മുസ്ലീം ഭീകരപ്രവര്‍ത്തനമായാലും മറ്റേതു തരത്തിലേ പ്രവര്‍ത്തനമായാലും, അവസാനിപ്പിക്കനുള്ള ഏറ്റവും നല്ല മാര്‍ഗം.ആ രീതിയില്‍ എത്രത്തോളം വേഗം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നോ അത്രയും പെട്ടെന്ന് ഭീകരപ്രവര്‍ത്തനം ലോകത്തു നിന്നുതന്നെ തുടച്ചു നീക്കപ്പെടും.








2 comments :

  1. ഇസ്രായേലിന് ഒരു ചോദ്യവും ഉന്നയിക്കാതെ നല്‍കുന്ന പിന്തുണ., അറേബ്യന്‍ പ്രദേശത്തെ അമേരിക്കന്‍ സൈനീകസാന്നിദ്ധ്യം.,മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണ.,സ്വേച്ഛാധിപതികളഅയ ഭരണാധികാരികള്‍.“എന്തുകൊണ്ട് ഒസാമ ബിന്‍ ലാദന്‍ , എന്തുകൊണ്ട് അല്‍ ഖൊയ്ദ എന്ന ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമാണിത്.

    ReplyDelete
  2. ഇസ്രായേലിന് ഒരു ചോദ്യവും ഉന്നയിക്കാതെ നല്‍കുന്ന പിന്തുണ., അറേബ്യന്‍ പ്രദേശത്തെ അമേരിക്കന്‍ സൈനീകസാന്നിദ്ധ്യം.,മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണ.,സ്വേച്ഛാധിപതികളഅയ ഭരണാധികാരികള്‍.

    ReplyDelete