എല്‍ ഡി എഫ് കണ്ണു കാണിച്ചാല്‍ താഴെ വീഴുന്ന യു ഡി എഫ് മന്ത്രിസഭ.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ അതും സംഭവിച്ചു, ഉമ്മന്‍‌ചാണ്ടിയുടെ നേതൃത്വത്തില്‍ കൂട്ടുമന്ത്രിസഭ അധികാരത്തിലേറി.സാധാരണ ഓരോ അഞ്ചുകൊല്ലവും കൂടുമ്പോള്‍ മുന്നണികള്‍ക്ക് മാറി മാറി അധികാരം നല്‍കുന്ന കേരള ജനതയുടെ സ്വഭാവത്തിന് ഇത്തവണയും ഒരു മാറ്റവും സംഭവിച്ചില്ല. എന്നാല്‍ ഇത്തവണയുള്ള ഒരു വലിയ പ്രത്യേകത പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള സീറ്റ് വ്യത്യാസം കേവലം 4 സീറ്റ് മാത്രമാണ്.പ്രതിപക്ഷം 68, ഭരണപക്ഷം 72.ഭരണകക്ഷിക്ക് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം നേടിക്കൊടുത്ത 4 മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ കിട്ടിയ കൂടുതല്‍ വോട്ട് 1157 മാത്രം.എന്നുവച്ചാല്‍ ഈ 1157 വോട്ട് മാറി എല്‍ ഡി എഫിന്റെ പെട്ടിയില്‍ വീണിരുന്നെങ്കില്‍ ഇവിടെ എല്‍ ഡി എഫ് ഭരിച്ചേനെ.രണ്ടു കക്ഷികളും തമ്മിലുള്ള ആകെ വോട്ടിന്റെ വ്യത്യാസം ( അതായത് യു ഡി എഫിന് കൂടുതല്‍ കിട്ടിയ വോട്ട് )ഒന്നരലക്ഷത്തിനുമല്പം കൂടുതല്‍ മാത്രം.രണ്ടു മുന്നണികളിലും വച്ച് കൂടുതല്‍ സീറ്റ് നേടിയ കക്ഷി പ്രതിപക്ഷത്തിരിക്കുന്നു എന്നത് മറ്റൊരു പ്രത്യേകത.
                സാധാരണ ഇലക്ഷന്‍ കഴിഞ്ഞ് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ പിന്നെ വമ്പിച്ച ആഘോഷപരിപാടികളാണ് നടക്കാറ്, പടക്കം പൊട്ടിക്കല്‍, ജയിച്ച സ്ഥാനാര്‍ത്ഥിയേയും പൊക്കിയെടുത്തുള്ള പ്രകടനം എന്നിവയൊക്കെ ഇതിന്റെ, വെളിച്ചത്തുനടക്കുന്ന ആഘോഷപരിപാടികളും കുപ്പികളുടെ എണ്ണമില്ലാത്ത പൊട്ടല്‍ ഇതിന്റെ ഇരുട്ടത്തു നടക്കുന്ന ആഘോഷങ്ങളുമാണ്.എന്നിട്ട് പതിയെ ഇതുമൂത്ത് മൂത്ത് അല്പസ്വല്പം സംഘട്ടനങ്ങളുംകൂടി ഇതിന്റെ ഭാഗമായിരിക്കും.എന്നാല്‍ ഇത്തവണ ഈതരത്തില്‍പ്പെട്ട യാതൊന്നുമുണ്ടായില്ല എന്നുവേണം പറയാന്‍.ആരും പറയത്തക്ക ഒരാഹ്ലാദപ്രവര്‍ത്തനങ്ങളും നടത്തിയില്ല എന്നു വേണം പറയാന്‍.എന്നുമാത്രമല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലുന്ന സമയമായ മൂന്നു മണിക്ക് എവിടയോ പടക്കം പൊട്ടുന്നത് കേട്ടപ്പോള്‍ എന്റെ ഓഫീസിലെ ഒരു കോണ്‍ഗ്രസുകാരനായ ഉദ്യോഗസ്ഥന്‍ ചോദിച്ചത് ഉമ്മന്‍‌ചാണ്ടി മന്ത്രിസഭ രാജി വച്ചോ എന്നാണ്.സംസ്ഥാനത്തെ ഒട്ടുമിക്ക കോണ്‍ഗ്രസ്സുകാരുടേയും വികാരമാണദ്ദേഹം പങ്കുവച്ചത്. എന്നുവച്ചാല്‍ കോണ്‍ഗ്രസ്സുകാര്‍ക്കുപോലും ഭരണലബ്ധിയില്‍ ഒരാഹ്ലാദമില്ലെന്നര്‍ത്ഥം.
                   തന്നേയുമല്ല കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു ഡി എഫ് ഗവണ്മെന്റ്റിനെ അധികാരത്തിലേറ്റിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ കേന്ദ്രഗവണ്മെന്റ് പെട്രോളിന്റെ വില 6രൂപ 22 പൈസ വര്‍ദ്ധിപ്പിക്കുകയും ഇനിയും സമീപഭാവിയില്‍ വീണ്ടും കൂട്ടുമെന്നും കൂടാതെ ഡീസലിനും പാചകവാതകത്തിനും വില കൂട്ടുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(ഇലക്ഷന്‍ പ്രചരണകാലത്ത് സഖാവ് പ്രകാശ് കാരാട്ട് സൂചിപ്പിച്ചതാണ്, ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്ന്.എന്നാല്‍ വളരെക്കുറച്ചുപേരെ അത് കേട്ടുള്ളു, കൂടുതല്‍ പേരെ കേള്‍പ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല എന്നു പറയുനനതാകും ശരി.) വളരെ നിസ്സാരം വോട്ടുകള്‍ക്ക് - സീറ്റുകള്‍ക്കും - യു ഡി ഏഫ് ഭരണത്തിലേറും എന്നു കണ്ടപ്പോള്‍ എല്‍ ഡി എഫ് പറഞ്ഞു കുതിരക്കച്ചവടത്തിനു ഞങ്ങളില്ല എന്ന്.ഈയൊരൊറ്റ പ്രസ്ഥാവനക്ക് യൂ ഡി എഫ് മുഴുവന്‍ എല്‍ ഡി എഫിനോട് ജീവിതകാലം മുഴുവന്‍ അല്ലെങ്കിലും ഭരണം കയ്യിലുള്ള കാലം മുഴുവനുമെങ്കിലും കടപ്പെട്ടിരിക്കുന്നു.
             ഇതു ഞാന്‍ ചുമ്മാ പറഞ്ഞതല്ല.വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിനു മുന്നില്‍ വച്ച് യു ഡി എഫ് കാര്‍ നടത്തിയെ പേക്കൂത്തുകള്‍ ടിവി യിലൂടെ നമ്മളും കണ്ടതല്ലെ?.പിന്നെ അതൊക്കെ യു ഡി എഫില്‍ സാധാരണല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ ശ്രീ.കുഞ്ഞാലിക്കുട്ടി വെടി പൊട്ടിക്കുന്നത്.ഏതായാലും വഴക്കിനും വയ്യാവേലിക്കുമില്ല , തരുന്നതുകൊണ്ട് തൃപ്തിപ്പെടുമെന്നും പറഞ്ഞ് ശ്രി.കെ.എം.മാണിയെ ആശ്വസിപ്പിച്ച കുഞ്ഞാലിക്കുട്ടി തന്റെ പാര്‍ട്ടിക്കു കിട്ടിയ 4 മന്ത്രി സ്ഥാനത്ത് ഒതുങ്ങി എന്ന പ്രതീതിയുണ്ടാക്കിയശേഷം തന്റെ പാര്‍ട്ടിക്ക് 5 മന്ത്രിസ്ഥാനമാണെന്നും അതിലെ മന്ത്രിമാര്‍ ഇന്നവരൊക്കെയാണെന്നും അവര്‍ക്കുള്ള വകുപ്പുകള്‍ ഇന്നതൊക്കെയാണെന്നും പറഞ്ഞ് കോണ്‍ഗ്രസ്സിനെ നാറ്റിച്ച കഥ വേറെ.ലോകകരിത്രത്തില്‍ ഇതുപോലൊരു സംഭവം വേറെയുണ്ടാകില്ല.എന്നിട്ടും അത് ഭൂഷണമാണെന്നു ഭാവിച്ച് ചിരിക്കുന്ന മുഖ്യമന്ത്രി ശ്രി.ഉമ്മന്‍‌ചാണ്ടിയെ നാം എന്തുകൊടുത്ത് ബഹുമാനിക്കും.കോണ്‍ഗ്രസിലെ തട്ടുപൊളിപ്പന്‍ ഗ്രൂപ്പ് നാടകംവേറെ.തന്നെ സത്യപ്രറ്റിജ്ഞക്ക് ആരും ക്ഷണിച്ചില്ല,വിളിച്ചില്ല,അറിയിച്ചില്ല എന്നു പറഞ്ഞ് കോഴിക്കോടിനു മടങ്ങിയ ശ്രീ,മുരളീധരന്‍ തുടങ്ങി വച്ച പാര എവിടെച്ചെന്നെത്തുമെന്ന് കണ്ടറിയണം.
                ഇത്രയൊക്കെയായിട്ടും പ്രശ്നങ്ങള്‍ അവസാനിക്കാനുള്ള ഒരു ലക്ഷണവും എങ്ങും കാണുന്നില്ല.സ്പീക്കര്‍ പ്രശ്നം,മുസ്ലീം ലീഗിലെ 5-)ം മന്ത്രിപ്രശ്നം എന്നിവയൊക്കെ രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണ്.ആരെങ്കിലും ഒന്നു രണ്ടുപേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ താഴെ വീഴുന്നതാണ് മന്ത്രിസഭ എന്ന് വി എസ് പറഞ്ഞത് ചുമ്മാതല്ല.
               ഇത്തരമൊരു സാഹചര്യത്തിലാണ് യു ഡി എഫ് മന്ത്രിമാരുടെ പല പ്രവൃത്തികളേയും പ്രസ്ഥാവനകളേയും നോക്കിക്കാണേണ്ടത്.ഉദാഹരണത്തിന് ശ്രീ.അടൂര്‍ പ്രകാശ് മന്ത്രിയുടെ പ്രസ്ഥാവന നോക്കൂ.ആവശ്യമെങ്കില്‍ സ്വകാര്യപ്രാക്ടീസ് പുനസ്ഥാപിക്കുമെന്ന് അദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം പ്രഖ്യാപിച്ചു കഴിഞ്ഞു.നോക്കൂ ആ പ്രസ്ഥാവനയുടെ ആഴം.ആ പ്രസ്ഥാവനയുടെ ആഴം 10 കോടി രൂപയാണെന്ന് ദേശാഭിമാനിയും ആതുരശുശ്രൂഷാരംഗത്തെ തൊഴില്‍ സംഘടനകളും ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകരും ശരി വൈക്കുന്നു.എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ച് ,രോഗികളെ നോക്കുന്നത് ബഹിഷ്കരിക്കുന്നതുള്‍പ്പെടെ ഡോക്ടര്‍മാരുടെ എത്രയോ  മുഷ്കുകള്‍ നേരിട്ട് കേരളത്തിലെ ജനങ്ങള്‍ നേടിയെടുത്ത ഒരു കാര്യമായിരുന്നു സ്വകാര്യപ്രാക്ടീസ് നിറുത്തലാക്കല്‍.നാട്ടിലെ സാധാരണക്കാരും സ്വകാര്യപ്രാക്ടീസും തമ്മിലുള്ള ബന്ധം ഇന്നെല്ലാവര്‍ക്കും അറിയാം.ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കേണ്ട സമയം വീട്ടിലോ മറ്റെവിടെയെങ്കിലുമോ വച്ച് കാശു വാങ്ങി പണക്കാരായ രോഗികളെ ചികിത്സിക്കുന്നു എന്നു മാത്രമല്ല, പണമില്ലാത്തവരെ ആശുപത്രിയിലായാലും വേണ്ടവണ്ണം നോക്കാതിരുന്ന് അവസാനം പണവുമായി ഡോക്ടറെ സ്വകാര്യമായി കാണുന്ന അവസ്ഥയിലെത്തിക്കല്‍ എന്നതും കൂടിയണത്.എത്രമാത്രം പ്രയാസപ്പെട്ടിട്ടാണ് കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ശ്രീമതി.പി.കെ.ശ്രീമതിടീച്ചറും മന്ത്രിസഭയും ഈ പരിപാടി അവസാനിപ്പിച്ചത്.സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു പെട്ടിക്കട തുടങ്ങാനോ ഒരു കുട്ടിക്ക് ട്യ്യൂഷന്‍ നടത്താനോ പോലും അനുവാദമില്ലാത്തപ്പോഴാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ കാടത്ത്വത്തിനുവേണ്ടി വാശി പിടിച്ച് ജനങ്ങളുടെ ജീവന്‍ പന്താടി സര്‍ക്കാരുമായി വിലപേശിയതെന്നോര്‍ക്കണം.ഇത്രയേറെ ബുദ്ധിമുട്ടി ഇടതുപക്ഷ ഗവണ്മെന്റ് നടപ്പിലാക്കിയ കാര്യമാണ് വെറും പത്തുകോടി രൂപയുടെ മേല്‍ മറിയുന്നത് എന്നോര്‍ക്കണം.ഇത്രമാത്ര തിരക്കുപിടിച്ച് ഇക്കാര്യം നടപ്പിലാക്കുന്നതിന് മന്ത്രിക്കുണ്ടായ ചേതോവിചാരം ഒന്നുമാത്രം:- നൂല്‍പ്പാലത്തില്‍ക്കൂടിയുള്ള  ഈ യാത്ര എത്രനാള്‍ എന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കു പോലും സംശയം.അതുകൊണ്ട് കത്തുന്ന പുരയില്‍നിന്നും ഊരുന്ന കഴുക്കോല്‍ ലാഭം എന്ന ചിന്താഗതി ഒന്നുമാത്രമാണിതിനു പിന്നില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.അതു തന്നെയാണ് നമ്മുടെ എക്സൈസ് വകുപ്പ് മന്ത്രി ശ്രി.കെ.ബാബുവിന്റെ പ്രസ്ഥാവനക്കു പിന്നിലും.കേരളത്തിലെ ജനങ്ങളില്‍ മദ്യാസക്തി വര്‍ദ്ധിച്ചു വരുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു.അതുകൊണ്ടദ്ദേഹം കഴിഞ്ഞ ഗവണ്മെന്റ് അംഗീകാരം കൊടുത്ത 12 ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ അംഗീകാരം റദ്ദാക്കി.ആ കാശുകൂടി ജനങ്ങള്‍ സ്വകാര്യ ബാറുകാര്‍ക്ക് കൊടുത്തോളുമല്ലോ.ഹൌ ! എന്തൊരു ബുദ്ധി!. ഇനി ഇതിന്റെ പിന്നിലും മറിഞ്ഞ കോടികളുടെ കണക്ക് പതുക്കെയെങ്കിലും പുറത്തുവരുമായിരിക്കും.
                   ഇനി മറ്റൊരു അതി ബുദ്ധിയുടെ കഥ കേള്‍ക്കുക.ശ്രീ കുഞ്ഞാലിക്കുട്ടിക്ക്  4 മന്ത്രി സ്ഥാനമാണ് സീറ്റുവിഭജനത്തില്‍ കിട്ടിയത്.അതിലൊന്ന് അദ്ദേഹത്തിന്റെ ബദ്ധശത്രു ശ്രീ.എം.കെ.മുനീറിന് നല്‍കണമെന്ന് പാര്‍ട്ടി ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.അപ്പോള്‍ അദ്ദേഹം എന്തു ചെയ്തെന്നോ, മുനീറിന് അനുവദിച്ച തദ്ദേസസ്വയംഭരണവകുപ്പിനെ ഒറ്റവെട്ട്.അത് 3 കഷണമായി മുറിഞ്ഞു.അതില്‍ അത്യാവശ്യം വരുമാനമുള്ള കഷണങ്ങള്‍ - കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും കുഞ്ഞാലിക്കുട്ടി എടുത്തു, പിന്നേയും സാമ്പത്തീകം തടയുന്നത് കോണ്‍ഗ്രസിലെ കെ.സി.ജോസഫിനു കൊടുത്തു.ബാക്കി അലവലാതി പഞ്ചായത്തുകള്‍ ശ്രീ.മുനീറിനും കൊടുത്തു.ഉമ്മന്‍‌ചാണ്ടിക്കു വേറെ നിവൃത്തിയില്ലല്ലോ, അതെല്ലാം അംഗീകരിക്കുകയും ചെയ്തു.എല്ലാം ശുഭം.പക്ഷെ ഇതില്‍ മറ്റൊരു വലിയ കഥയുണ്ട്, നാം കേരളീയര്‍ ഒരിക്കലും മറക്കരുതാത്ത കഥ.1990 കളിലാണ് ജനകീയാസൂത്രണത്തിന്റെ സൌകര്യത്തിനായി ഈ വകുപ്പുകളെല്ലാം കൂട്ടിച്ചെര്‍ത്ത് ഒറ്റ വകുപ്പാക്കിയത്.അതിനുശേഷം ഈ വകുപ്പുകള്‍ വഴി നടന്ന വികസനം ചരിത്രമാണ്, ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു വൈക്കേണ്ട ചരിത്രം.ഈ ചരിത്രം കണ്ടാണ്, അനുകരിച്ചാണ്, കേന്ദ്രഗവണ്മെന്റ് പല പ്രോജക്ടുകളും തയ്യാറാക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.അത്രയും പ്രശംസനീയമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്ന ഒരു വകുപ്പിലാണ് സ്വന്തം അഹങ്കാരം ശമിപ്പിക്കാന്‍ ഈ വെട്ടിമുറിക്കല്‍ നടത്തിയതെന്നോര്‍ക്കുക.ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നിരവധി ബുദ്ധിമുട്ടുകള്‍ വേറെ. എന്നിട്ടും ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവിന് അതിനടിയില്‍ തുല്യം ചാര്‍ത്തേണ്ടി വന്നു, ന്യായീകരിക്കേണ്ടിവന്നു എന്നതാണ് സമീപകാല കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം.
               

1 comment :

  1. 1990 കളിലാണ് ജനകീയാസൂത്രണത്തിന്റെ സൌകര്യത്തിനായി ഈ വകുപ്പുകളെല്ലാം കൂട്ടിച്ചെര്‍ത്ത് ഒറ്റ വകുപ്പാക്കിയത്.അതിനുശേഷം ഈ വകുപ്പുകള്‍ വഴി നടന്ന വികസനം ചരിത്രമാണ്, ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു വൈക്കേണ്ട ചരിത്രം.ഈ ചരിത്രം കണ്ടാണ്, അനുകരിച്ചാണ്, കേന്ദ്രഗവണ്മെന്റ് പല പ്രോജക്ടുകളും തയ്യാറാക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.അത്രയും പ്രശംസനീയമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്ന ഒരു വകുപ്പിലാണ് സ്വന്തം അഹങ്കാരം ശമിപ്പിക്കാന്‍ ഈ വെട്ടിമുറിക്കല്‍ നടത്തിയതെന്നോര്‍ക്കുക.ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നിരവധി ബുദ്ധിമുട്ടുകള്‍ വേറെ. എന്നിട്ടും ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവിന് അതിനടിയില്‍ തുല്യം ചാര്‍ത്തേണ്ടി വന്നു, ന്യായീകരിക്കേണ്ടിവന്നു എന്നതാണ് സമീപകാല കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം.

    ReplyDelete