ഒരു മുത്തശ്ശിക്കഥ.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഒരിക്കല്‍ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.ഉടുത്തൊരുങ്ങി നടക്കുക എന്നതൊഴിച്ചാല്‍ അങ്ങേര്‍ക്ക് വേറെയുണ്ടായിരുന്ന പണി ജനങ്ങളെ കൊള്ളയടിച്ച് സ്വത്തുണ്ടാക്കുക ആ സ്വത്ത് ധൂര്‍ത്തടിക്കുക എന്നതാണ്.അദ്ദേഹത്തെ ഉപദേശിച്ച് നന്നാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല എന്നു തന്നെ പറയാം.അദ്ദേഹം ഒരു വിഡ്ഡികൂടിയായിരുന്നു.
                                                                 അങ്ങനെയിരിക്കെ ഒരുനാള്‍ രണ്ടു പേര്‍ അദ്ദേഹത്തിന്റെ അടുത്ത് വന്ന് വണങ്ങി തങ്ങള്‍ വിദേശികളായ നെയ്ത്തുകാരാണാണെന്നും തങ്ങള്‍ക്ക് വിശേഷപ്പെട്ട ഒരുതരം പാട്ടുചേല നെയ്യാന്‍ അറിയാമെന്നും തങ്ങളത് രാജാവിനു വേണ്ടി തുന്നുത്തരാന്‍ ഒരുക്കമാണെന്നും അറിയിച്ചു.പക്ഷെ ലക്ഷക്കണക്കിനു രൂപ വരുമത്രെ തുന്നാന്‍.പക്ഷെ നേര്‍മ്മയുള്ള നല്ല ഒന്നാംതരം ചേലയെന്നു കേട്ടപ്പോള്‍ രാജാവ് ചാടി വീണു.രണ്ടു കണ്ടീഷനാണ്  തുന്നല്‍ക്കാര്‍ പറഞ്ഞത്.ഒന്നാമത് പണം മുഴുവന്‍ മുന്‍‌കൂര്‍ കൊടുക്കണം.രാജാവത് സമ്മതിച്ചു.രണ്ടാമത് തങ്ങള്‍ തുന്നുന്നത് മറ്റാരും കാണാന്‍ പാടില്ല.എന്നാല്‍ രാജാവിനത് സമ്മതമായില്ല.ചര്‍ച്ചകള്‍ക്ക് ശേഷം ഒറ്റയൊരിക്കല്‍ അതുകാണാനുള്ള സമ്മതം നെയ്ത്തുകാര്‍ രാജാവിന് കൊടുത്തു.പണം വാങ്ങിപ്പോയി അവര്‍ നെയ്ത്തു തുടങ്ങി.
                                                                              അങ്ങനെയിരിക്കെ രാജാവ് പരിവാരസമേതം നെയ്തുകാരെ കാണാന്‍ ചെന്നു.അവര്‍ നെയ്യുന്നത് കണ്ട് രാജാവ് കണ്ണു തള്ളിപ്പോയി.വെറുതെ വെറും വെറുതെ അവര്‍ നെയ്തു യന്ത്രം ഓടിച്ചുകൊണ്ടേയിരുന്നു.ഇടക്ക് നെയ്യുമ്പോള്‍ സംഭവിക്കുന്ന പാകപ്പിഴകളെല്ലാം അവര്‍ ഭംഗിയായി അനുകരിച്ചു കൊണ്ടിരുന്നു.സശയം ചോദിച്ചപ്പോള്‍ നെയ്തുകാര്‍ പറഞ്ഞ മറുപടി വളരെ മനോഹരമായിരുന്നു.തന്തക്ക് പിറന്നവര്‍ക്ക് ( നല്ല കുടുംബത്തില്‍ പിറന്നവര്‍ക്ക് ) മാത്രമേ വസ്ത്രം കാണാന്‍ സാധിക്കൂവത്രെ.ഇതോടെ കാര്യങ്ങള്‍ മാറി.നെയ്യുന്ന തുണിയുടെ സവിശേഷതയെക്കുറിച്ചും നെയ്ത്തിന്റെ ഭംഗിയെക്കുറിച്ചുമൊക്കെയായി പിന്നീട് ചര്‍ച്ച.തന്ത മാറാതിരിക്കാന്‍ രാജാവിനും അവരുടെഒപ്പം കൂടേണ്ടി വന്നു.അങ്ങനെ കാലം കഴിഞ്ഞു.
                                              അങ്ങനെ ചേല തയ്യാറായി.ചേല കൊട്ടാരത്തിലുള്ളവര്‍ മാത്രം കണ്ടാല്‍ പോരല്ലോ,നാട്ടുകാര്‍ മുഴുവന്‍ കാണേണ്ടെ.അതിനായി വളരെ വലിയൊരു ഘോഷയാത്ര പ്ലാന്‍ ചെയ്തു.പുതിയ കുപ്പായം തുന്നല്‍ക്കാര്‍ രാജാവിനെ അണിയിച്ചു,സ്തുതിപാഠകര്‍ ചുറ്റും നിന്ന് രാജാവിനെ പ്രകീര്‍ത്തിച്ചു.അങ്ങനെ പ്രകടനം ആരംഭിച്ചു.മുന്നില്‍ നടക്കുന്ന പുതിയ ചേലയണിഞ്ഞ രാജാവ്, പിന്നില്‍ സ്തുതിപഠകരും മറ്റുള്ളവരും.ചുറ്റുപാടുനിന്നും ജനം ജാഥ കണ്ടുകൊണ്ടിരുന്നു.ഉള്ളില്‍ ചിരി വരുന്നുന്റെങ്കിലും രാജകോപം ഏറ്റുവാങ്ങേണ്ടിവരുമല്ലോ എന്നു പേടിച്ച് മൌനമായി നില്‍ക്കുന്ന ജനങ്ങള്‍.പെട്ടെന്നാണ് ഒരു കുട്ടി “അയ്യേ രാജാവ് തുണിയുടുത്തിട്ടില്ലെ പൂയ് “ എന്ന് വിളിച്ച് കൂവിയത്.
                                                                                      അതോടെ എല്ലാം കഴിഞ്ഞു എന്നാണ് നമ്മള്‍ വായിച്ചിരിക്കുന്നത്.ആ പയ്യന്റെ കൂവല്‍ കേട്ടതോടെ രാജാവിന് സത്യം മനസ്സിലായി, എല്ലാം നേരെ വഴിക്കു നടന്നു എന്നും നമ്മള്‍ വായിച്ചു.പക്ഷെ ഞാനിത് ഒന്നു മാറി വായിച്ചു നോക്കുകയാണ്.
                                                                                                                         ജാഥ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്.ജാഥയുടെ മുന്നില്‍ത്തന്നെ രാജാവ് പുതിയ ചേല ചുറ്റി.പിന്നില്‍ മാന്യമായി വസ്ത്രം ധരിച്ച മറ്റുള്ളവരും.അപ്പോഴാണ് ഒരു കുട്ടി തെരുവോരത്തുനിന്നും വിളിച്ചുകൂവിയത് “ അയ്യേ രാജാവ് തുണിയുടുത്തിട്ടില്ലേ,പൂയ് രാജാവിതാ തുണിയില്ലാതെ നടക്കുന്നേയ് പൂയ്” എന്ന്.ഇതു പകുതി കേട്ടപ്പോഴേക്കും രാജാവലറി, “.ആരവിടെ, പിടിയവനെ”അതിനു മുന്‍പ് തന്നെ പട്ടാളക്കാര്‍ ചാടി വീണ് ആ പയ്യനെ ചൂണ്ടിയെടുത്തിരുന്നു.
                             ഇതെല്ലാം കണ്ടും കേട്ടും ചിരിച്ചും രസിച്ചും നിന്ന നാട്ടുകാര്‍ നോക്കി നില്‍ക്കെ ഭടന്മാര്‍ ആ പയ്യനെ തൂക്കിയെടുത്തു കൊണ്ടു പോയി.അലറിക്കരഞ്ഞ ആ പയ്യന്റെ കരച്ചില്‍ നാട്ടുകാരുടെ രാജഭകതിലഹരിയില്‍ മുങ്ങിപ്പോയി.പിന്നെ ആ പയ്യനെക്കുറിച്ച് ആ നാട്ടുകാര്‍ ഒന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല.
                                 ആ പയ്യന്റെ പേര് ജയരാജന്‍ എം വി എന്നായിരുന്നു.ഇവിടെ ആ പയ്യനു കിട്ടിയ ഗുണം നാട്ടുകാര്‍ മുഴുവന്‍ രാജഭക്തിയില്‍ ആറാടി നിന്നതായി അഭിനയിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഈ പയ്യന്റെ കൂട്ടുകാരായി ഉണ്ടായിരുന്നു.അവരുടെ പേരുവിവരം യഥാക്രമം “ദേശാഭിമാനി, ജനയുഗം, കൈരളി ചാനല്‍,പീപ്പിള്‍ ചാനല്‍” എന്നൊക്കെയായിരുന്നു.


                                               സമാപ്തം.‌

1 comment :

  1. ആ പയ്യന്റെ പേര് ജയരാജന്‍ എം വി എന്നായിരുന്നു.ഇവിടെ ആ പയ്യനു കിട്ടിയ ഗുണം നാട്ടുകാര്‍ മുഴുവന്‍ രാജഭക്തിയില്‍ ആറാടി നിന്നതായി അഭിനയിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഈ പയ്യന്റെ കൂട്ടുകാരായി ഉണ്ടായിരുന്നു.അവരുടെ പേരുവിവരം യഥാക്രമം “ദേശാഭിമാനി, ജനയുഗം, കൈരളി ചാനല്‍,പീപ്പിള്‍ ചാനല്‍” എന്നൊക്കെയായിരുന്നു.

    ReplyDelete