മുന്‍പൊക്കെ ദൈവം പിന്നെ പിന്നെ ..................

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
നമ്മുടെ നാട്ടില്‍ നിലവിലുള്ള ഒരു പഴഞ്ചൊല്ലാണിത്, മുന്‍പൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോക്കെ ദൈവം അപ്പോള്‍ത്തന്നെ എന്നത്.പണ്ടുകാലങ്ങളില്‍ നാം ചെയ്യുന്ന കൃത്യങ്ങള്‍ക്കൊക്കെ പിന്നീടായിരിക്കും(മിക്കപ്പോഴും മരിച്ചു അങ്ങേ നാട്ടില്‍ ചെന്നു കഴിഞ്ഞിട്ട്) ദൈവം ഫലം തന്നുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അതങ്ങനെയല്ല ചെയ്തുകഴിഞ്ഞാലുടനെ അതിന്റെ ഫലവും നമുക്ക് കിട്ടും എന്നാണ് ഇതിലൂടെ വിവക്ഷിക്കുന്നത്.“ഇപ്പോ വരമ്പത്താ കൂലി“ എന്നും ഇന്ന് നാട്ടുകാര്‍ പറയുന്നതിന്റേയും അര്‍ത്ഥം ഇതു തന്നെയാണ്.
                       ഇപ്പോ ഈ പഴമൊഴികള്‍ ഓര്‍ക്കാനും ഉദ്ധരിക്കാനും കാരണം മറ്റൊന്നുമല്ല നമ്മുടെ അമേരിക്കയുടെ അനുഭവം ഓര്‍ത്തപ്പോഴാണ്.എന്താണ് അമേരിക്കയുടെ അനുഭവമെന്നല്ലേ? പറയാം.അതിനുമുന്‍പ് വേറെ ഒരു കാര്യം ആമുഖമായിപ്പറയാനുണ്ട്.അതൊന്നു പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് അമേരിക്കയിലേക്ക് പോകാം.
                    വേള്‍ഡ് ബാങ്ക് എന്നു പറഞ്ഞ് കേട്ടിട്ടില്ലേ! അമേരിക്ക ആസ്ഥാനമാക്കി ലോകത്തെ 186 രാഷ്ട്രങ്ങള്‍  ഷെയര്‍ എടുത്ത് ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ തുടങ്ങിയ സ്ഥാപനമാണത്.യു.എന്‍.ഒ യുടെ നിയന്ത്രണത്തിലാണ് വേള്‍ഡ് ബാങ്ക് ആരംഭിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ യു എന്നിന് ഇതില്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ല.ശരിക്കും ഈ ബാങ്കിനെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്.1944 ലെ ബ്രെട്ടണ്‍ വൂഡ്‌സ് കോണ്‍ഫറന്‍സ് പ്രകാരം തുടങ്ങിയ ഇതിന് രണ്ടു സ്ഥാപനങ്ങളാണുള്ളത്; ഐ എം എഫ്( ഇന്റര്‍ നാഷണല്‍ മോണിട്ടറി ഫണ്ട്) ഉം ലോകബാങ്കും.രണ്ടിന്റേയും ആസ്ഥാനം നേരത്തെ പറഞ്ഞതു പോലെ അമേരിക്കയിലെ വാഷിങ്ങ്‌ടണ്‍ ആണെങ്കിലും വേള്‍ഡ് ബാങ്കിന്റെ ചെയര്‍മാന്‍ അമേരിക്കനും ഐ എം എഫിന്റെ നേതാവ് യൂറോപ്യനും ആയിരിക്കും.ദാരിദ്ര്യം ലോകത്തുനിന്നും തുടച്ചു നീക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
                                   ഈ ബാങ്കിന്റെ ആദ്യ ഉപഭോക്താവ് ഫ്രാന്‍സ് ആയിരുന്നു.ഫ്രാന്‍സിനോടൊപ്പം ലോണിനപേക്ഷിച്ച പോളണ്ടിനും ചിലിക്കും ലോണ്‍ നിഷേധിക്കപ്പെട്ടു.250 മില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഫ്രാന്‍സ് കടം വാങ്ങിയത്.പകുതി തുക അവരാവശ്യപ്പെട്ടു അനുവദിക്കുകയും ചെയ്തു.പക്ഷെ, ലോണ്‍ അനുവദിക്കുന്നതിനു മുന്‍പ് ഫ്രാന്‍സിന്റെ മൊത്തം  ( ആഭ്യന്തര) കണക്കുകളും വളരെ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുകയും ഭാവിയില്‍ അതെങ്ങനെ ആയിരിക്കണമെന്ന് പുതിയ നിര്‍ദ്ദേശങ്ങളും ബാങ്ക് വച്ചു.തന്നേയുമല്ല ഫ്രാന്‍സിന്റെ ഭാവി ഫണ്ടു വിനിയോഗം ( സാമ്പത്തീക ചിലവുകള്‍) കൃത്യമായും ബാങ്കിന്റെ നിരീക്ഷണത്തിലായിരിക്കും എന്നും ബാങ്ക് അറിയിച്ചു.അതോടൊപ്പം അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു കണ്ടീഷന്‍ കൂടി വച്ചു; ഫ്രാന്‍സ് ഗവണ്മെന്റില്‍ ഇന്നുള്ള എല്ലാ കമ്യൂണിസ്റ്റ് സാന്നിദ്ധ്യങ്ങളും ഒഴിവാക്കണം( കടപ്പാട് വിക്കി പീഡിയ).ഗവണ്മെന്റ് ഇതു സമ്മതിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ ലോണും പാസായി.അപ്പോള്‍ എന്തുകൊണ്ട് പോളണ്ടിന്റേയും ചിലിയുടേയും ലോണ്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടു എന്നു മനസ്സിലായില്ലേ.

                      പിന്നീട് 1968 ല്‍ ബാങ്ക് ചെയര്‍മാനായി അവരോധിക്കപ്പെട്ട മക്‍നാമാര ആണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുത്തിയത്.അദ്ദേഹം അമേരിക്കയുടെ സ്റ്റേറ്റ് ഡിഫന്‍സ് ഉപയോഗിച്ചിരുന്ന ലവലിലുള്ള റ്റെക്‍നോക്രാറ്റുകളെ ബാങ്കിന്റെ ഭരണത്തിനുപയോഗിച്ചു.അതോടൊപ്പം ബാങ്കിന്റെ ലക്ഷ്യമായ ദാരിദ്ര്യനിര്‍മ്മാര്‍ജനത്തോടൊപ്പം സാക്ഷരത ക്കൂടി കൂട്ടിച്ചേര്‍ത്തു. അങ്ങനെ ലോകരാഷ്ട്രങ്ങളില്‍ ബാങ്കിന്റെ സ്വാധീനം വര്‍ദ്ധിച്ചു.ലോണ്‍ കൊടുക്കുന്ന രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിലും സാമ്പത്തീകകാര്യം പറഞ്ഞ് ബാങ്ക് ഇടപെടാന്‍ തുടങ്ങി.സത്യത്തില്‍ ഇത് അമേരിക്കയുടെ ഒരു “ഹിഡണ്‍ അജണ്ട”യായിരുന്നു.അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങള്‍ നടപ്പിലാക്കുന്നതിനൊരുപാധിയായി അവര്‍ ലോക ബാങ്കിനെ മാറ്റിയെടുത്തു.
                    പരസ്യമായി അമേരിക്കക്ക് ഇടപെടാന്‍ കാരണം കിട്ടാത്ത രാജ്യങ്ങളില്‍ ഇടെപെടാനൊരു മറയാക്കി അവരീ ബാങ്കിനെ ഉപയോഗിച്ചു.ബാങ്കില്‍ നിന്നും പണം കടമെടുത്ത് കടക്കെണിയിലായി അവസാനം സ്വന്തം സ്വാതന്ത്ര്യം അമേരിക്കടിപ്പെടുത്തേണ്ടി വന്ന രാജ്യങ്ങള്‍ വളരെയാണ്.അതിന്റെ അവസാന ഉദാഹരണമാണ് ഗ്രീസ്.
                       യൂറോപ്പില്‍ അല്‍ബേനിയ, മാസിഡോണിയ,ബള്‍ഗേറിയ, ടര്‍ക്കി എന്നീരാജ്യങ്ങള്‍ അതിര്‍ത്തിയായുള്ള ഒരു കൊച്ചു രാജ്യമാണ് ഗ്രീസ്.ജനസംഖ്യ വളരെ കുറവാണ്, ഏതാണ്ട് ഒരു കോടിക്കുമുകളില്‍ മാത്രം.വളരെ മുന്‍‌കാലം തൊട്ടേ സാംസ്കാരീകമായി ഉയര്‍ന്ന പൈതൃകം ഉള്ള ഒരു രാജ്യമാണ് ഗ്രീസ്.30000 - 10000 ബിസി മുതലേ തന്നെയുള്ള  സാംസ്കാരീകത അവശേഷിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.യൂറോ‍പ്പിലെ സംസ്കാരം ആദ്യം ഉദയം കൊണ്ടതു തന്നെ ഗ്രീസിലാണെന്നു പറയാം.ഗ്രീസിലെ ആഥെന്‍സും സ്പാര്‍ട്ടയുമായിരുന്നു ആദ്യകാലത്തെ ഏറ്റവും പുരോഗമിച്ച പട്ടണങ്ങള്‍.
                       ഈ ഗ്രീസ് ഇന്നൊരു വല്ലാത്ത പരിസ്ഥിതിയിലാണ്.2009 ന്റെ അവസാന ഘട്ടം മുതല്‍ ഗ്രീസിന്റെ സാമ്പത്തിക നില ഒരു പ്രതിസന്ധിയെ നേരിടുകയാണ്.ലോക സാമ്പത്തീകപ്രതിസന്ധിയും ഗ്രീസിന്റെ ആഭ്യന്തര പ്രശ്നങ്ങളുംകൂടി ഗ്രീസിനെ  പ്രതിസന്ധിയിലെത്തിച്ചിരിക്കയാണ്.കടക്കെണി മൂര്‍ഛിച്ചതോടെ  2010 ല്‍ അതിന്റെ പൊതുകടം ആഭ്യന്തരവരുമാനത്തിന്റെ 120% എന്ന ലോകറിക്കാര്‍ഡിലേക്കുയര്‍ന്നിരിക്കുകയാണ്.ഇതിനിടയില്‍, ലോകബാങ്കില്‍ നിന്നും കടമെടുത്തതിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ആഭ്യന്തര കണക്കുകള്‍ ഗ്രീസ് വ്യാജമായി സൃഷ്ടിച്ചു എന്ന ആരോപണവും വന്നു.ഈ സമയം നോക്കി തന്നെ ലോകബാങ്കിന്റെ പേരില്‍ അവിടെ ഇടപെടാനുള്ള തക്കം പാര്‍ക്കുകയായിരുന്നു അമേരിക്ക.ഗ്രീസില്‍ നടപ്പിലാക്കിയിരുന്ന എല്ലാവിധ സേവനപദ്ധതികളും അടിയന്തിരമായി നിറുത്തിവൈക്കാന്‍ ലോകബാങ്ക് ആവശ്യപ്പെട്ടു.വിവിധ പെന്‍ഷനുകളും തൊഴിലില്ലായ്മാ വേതനമടക്കം എല്ലാം നിറുത്തി വൈക്കാന്‍ ഗ്രീസ് നിര്‍ബന്ധിതമായി.പിന്നീട് എല്ലാ വ്യവസായശാലകളും സ്വകാര്യമേഖലക്കു വില്‍ക്കാന്‍ അവരാവശ്യപ്പെട്ടു.( ഇന്‍ഡ്യയെ ഓര്‍മ്മ വരുന്നുണ്ടോ?).എന്നിട്ടും പ്രശ്നം ബാക്കി.ഇപ്പോള്‍ ബാങ്ക് പറയുന്നത് ദേശീയ്യ സ്മാരകങ്ങള്‍ താല്പര്യമുള്ളവര്‍ക്ക് വിറ്റുകാശാക്കാനാണ്.ആ കാശ് ഉപയോഗിച്ച് കടം തീര്‍ക്കാനവര്‍ ആവശ്യപ്പെടുന്നു.നമ്മുടെ നാട്ടിലെ ബ്ലേഡ് കമ്പനിക്കാരുടെ മറ്റൊരു പതിപ്പ് അല്ലേ.
                                  കാര്യങ്ങള്‍ ഇങ്ങനെ അമേരിക്കയുടെ തിരക്കഥയനുസരിച്ച് മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ചെറിയൊരു കൊട്ട് ദൈവം ( അങ്ങനെയൊരാളുണ്ടെങ്കില്‍) അമേരിക്കക്ക് കൊടുത്തത്.സംഭവം മറ്റൊന്നുമല്ല, 1917 മുതല്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗായ ത്രീ എ (A A A) യില്‍ നിന്നും റേറ്റിംഗ് ഏജെന്‍സിയായ എസ് & പി (സ്റ്റാന്റേര്‍ഡ് ആന്‍ഡ് പുവര്‍) അമേരിക്കയെ ഡബിള്‍ ഏ പ്ലസി(AA+) ലേക്ക് താഴ്ത്തി എന്നതാണത്. 1917 മുതല്‍ ഒരേ നിലവാരത്തില്‍ നിന്ന റേറ്റിംഗാണ് ഇപ്പോള്‍ ആ ഏജെന്‍സി താഴ്ത്തിയത്.എന്താണ് ഇങ്ങനെ താഴ്ത്താന്‍ കാരണമെന്നോ? വാങ്ങിയ കടം തിരിച്ചടക്കാനുള്ള കമ്പനികളുടേയും സര്‍ക്കാരിന്റേയും കഴിവിനേയാണ്  ക്രെഡിറ്റ് റേറ്റിംഗ് കൊണ്ടുദ്ദേശിക്കുന്നത്.ഇതു പാലിക്കാന്‍ അമേരിക്കക്ക് നിവൃത്തിയില്ലാത്ത ഘട്ടത്തിലേക്കാണ് പോക്ക് എന്ന് ആ ഏജെന്‍സിക്കു തോന്നി. ഇതേ പോലെ തന്നെയുള്ള മറ്റ് ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനങ്ങളായ മൂഡീസ് ഇന്‍‌വെസ്റ്റര്‍ സര്‍വീസസും ഫിച്ച് റേറ്റിംഗ്‌സും (MOODIES INVESTOR SERVICES, FITCH RATINGS) ക്രെഡിറ്റ് റേറ്റിംഗ്സ് കുറച്ചിട്ടില്ലെങ്കിലും ശക്തമായ ഭാഷയില്‍തന്നെ അവരും അമേരിക്കയേ താക്കീത് ചെയ്തിട്ടുണ്ട്.എന്താണ് താക്കീതെന്നോ, ഇങ്ങനെ കണ്ണും മൂക്കും ഇല്ലാതെ കടം എടുക്കരുത് എന്ന്,അമേരിക്കന്‍ ഗവണ്‍‌മെന്റിന്റെ അധികചിലവും അനിയന്ത്രിതമായ സാമ്പത്തീക ഇടപാടുകളും നിയന്ത്രിക്കണമെന്ന് ഒക്കെയാണവര്‍ അമേരിക്കയെ താക്കീത് ചെയ്തത്.
                   നോക്കൂ, ലോകബാങ്കിന്റെ വായില്‍ കയറിയിരുന്ന് അമേരിക്ക ലോകരാഷ്ട്രങ്ങളെ പേടിപ്പിക്കുന്ന അതേ ശൈലിയിലും ഭാഷയിലും ആണ് ഈ ക്രേദിറ്റ് റേറ്റിംഗുകാര്‍ ഇന്ന് അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത്.എസ് & പി ക്രെഡിറ്റ് റേറ്റിംഗ് കുറച്ചതിന്റെ പ്രത്യാഘാതം അമേരിക്കയില്‍ മാത്രമല്ല ലോകമെങ്ങുമുണ്ടായി.ഷെയര്‍ മാര്‍ക്കറ്റ് വന്‍ തകര്‍ച്ച നേരിട്ടു.2008 അവസാനം മുതലേ അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തീക്കതകര്‍ച്ചക്കൊരു ശമനം കണ്ടു തുടങ്ങുന്നതേയുണ്ടായിരുന്നൊള്ളൂ.അപ്പോഴേക്കും വന്ന ഈ മാരണം ലോകകംബോളത്തെത്തന്നെ നിലം‌പരിശാക്കിക്കളഞ്ഞു.
                എന്താണിതിനു കാരണമെന്നറിയാമോ? ലോകപോലീസുകാരനായി മീശയും പിരിച്ചു നില്‍ക്കുന്ന അമേരിക്ക സ്വന്തം കാര്യം വരുമ്പോള്‍ വളരെ ദയനീയമാണ് സ്ഥിതി. നമ്മുടെ  നാട്ടിന്‍പുറത്തും പണ്ടിതുപോലെയുള്ള ചില പോലീസുകാരെ കാണാമായിരുന്നു.വലിയ കൊമ്പന്‍ മീശയും വലിയ ശരീരവുമായി ഭീഷണിയുടെ സ്വഭാവം പാവങ്ങളോട് കാണിച്ച് ജീവ്വിച്ചു പോകുന്ന ചിലര്‍.എന്നാല്‍ അവരുടെ പോക്കറ്റിലൊന്നുമുണ്ടാകില്ല എന്നതാണ് സത്യം.അത് മറ്റുള്ളവരറിയാതെ ജീവിക്കാന്‍ കാണിക്കുന്ന തത്രപ്പാടുകളാണീ ഭീഷണിയും മറ്റും.ഇത് അമേരിക്കയുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയാണ്.കാരണം കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് അമേരിക്ക നിത്യനിദാന ചിലവു കഴിഞ്ഞു പോകുന്നത്.മിക്കവാറും എല്ലാ രാജ്യങ്ങളില്‍നിന്നും വലിയ കോടീശ്വരന്മാരായ വ്യക്തികളില്‍ നിന്നും ഒക്കെ അമേരിക്ക കടം വാങ്ങി കൂട്ടിയിരിക്കുന്നു.ഒരു രസം നോക്കണേ, ഒരു കമ്യൂണിസ്റ്റു രാജ്യമായ ചൈനയാണ് അമേരിക്കക്ക് ഏറ്റവും കൂടുതല്‍ കടം കൊടുത്തിരിക്കുന്നത്, 1,20,000 കോടി രൂപ. നമ്മളും കടം കൊടുത്തിട്ടുണ്ട്, 4100 കോടി രൂപ.ഇങ്ങനെ കിട്ടാവുന്നിടത്തുനിന്നും കിട്ടാവുന്നതു മുഴുവന്‍ വാങ്ങിച്ചുകൂട്ടിയാണ് അമേരിക്ക ജീവിച്ചു പോകുന്നത്.ഇത് വന്ന് വന്ന് ഇന്ന് അമേരിക്കയുടെ പൊതുകടം മൊത്തം 652 ലക്ഷം കോടി രൂപയായി( 14,57,000 കോടി യു.എസ്.ഡോളര്‍), അതായത് മൊത്തവരുമാനത്തിന്റെ 64% വരുമിത്.
                               അമേരിക്കന്‍ കോണ്‍ഗ്രസ്സ് കടമെടുക്കാന്‍ അനുവദിച്ചിരിക്കുന്ന തുക 14,10,000 കോടി യു.എസ്.ഡോളറാണെന്നു കൂടി ഓര്‍ക്കുക.ഈ തുക വര്‍ദ്ധിപ്പിക്കണമെന്ന ഡിബേറ്റിലായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസ്സ് കുറച്ചുകാലമായി നടത്തിയിരുന്നത്.വളരെ കഷ്ടപ്പെട്ടാണ് വളരെ ചെറിയൊരു ശതമാനം വര്‍ദ്ധന ഒബാമക്ക് അനുവദിച്ചു കിട്ടിയത്.അപ്പോഴാണ് കൂനിന്മേല്‍ കുരു എന്നു പറഞ്ഞതു പോലെ ഈ പ്രശ്നം.അമേരിക്കക്ക് ഏറ്റവും കൂടുതല്‍ തുക കടം കൊടുത്തിരിക്കുന്ന ചൈന അമേരിക്കയെ താക്കീത് ചെയ്തു:- അമേരിക്ക വരവിനനുസരിച്ച് ചെലവു ചെയ്യാനും ജീവിക്കാനും പഠിക്കണം, കടമെടുക്കാനുള്ള ആസക്തി അമേരിക്ക കുറക്കണം.ഇത്രയും പറഞ്ഞ ചൈന അവിടെ നിറുത്താതെ വീണ്ടും പറഞ്ഞു:- ഡോളറിനു പകരം ഒരു പുതിയ ആഗ്ഗോളകരുതല്‍ നാണ്യത്തേക്കുറിച്ച് ലോകം ആലോചിക്കണം.
                 അമേരിക്കയുടെ ക്രേഡിറ്റ് റേറ്റ് കുറഞ്ഞത് ഒരു പുനര്‍ വിചിന്തനത്തിന് അമേരിക്കയെ പ്രേരിപ്പിക്കുമെങ്കില്‍ ലോകസമാധാനം എന്ന പുഷ്പം എങ്ങും വിടര്‍ന്നു പരിമളം പരത്തൂന്നത് നമുക്ക് ദര്‍ശിക്കാനാകും.കാരണം ലോകസമാധാനത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണി അമേരിക്കയാണ്, അമേരിക്കയുടെ സാമ്രാജ്യത്വക്കൊതി മാത്രമാണ്.
                  പക്ഷെ പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്നു തന്നെയാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

1 comment :

  1. അമേരിക്കയുടെ ക്രേഡിറ്റ് റേറ്റ് കുറഞ്ഞത് ഒരു പുനര്‍ വിചിന്തനത്തിന് അമേരിക്കയെ പ്രേരിപ്പിക്കുമെങ്കില്‍ ലോകസമാധാനം എന്ന പുഷ്പം എങ്ങും വിടര്‍ന്നു പരിമളം പരത്തൂന്നത് നമുക്ക് ദര്‍ശിക്കാനാകും.കാരണം ലോകസമാധാനത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണി അമേരിക്കയാണ്, അമേരിക്കയുടെ സാമ്രാജ്യത്വക്കൊതി മാത്രമാണ്.
    പക്ഷെ പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്നു തന്നെയാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

    ReplyDelete