ചോദ്യോത്തരങ്ങള്‍

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രശസ്ത സോപാനഗായകന്‍ ശ്രി ഞരളത്ത് രാമപ്പൊതുവാളിന്റെ മകനും അറിയപ്പെടുന്ന സോപാനഗായകനുമായ  ശ്രീ ഞരളത്ത് ഹരിഗോവിന്ദനുമായി ദേശാഭിമാനി (2011 ഒക്ടോബര്‍ 2) നടത്തിയ അഭിമുഖത്തില്‍ നിന്നും പ്രസക്തമെന്നു തോന്നിയ ചില ഭാഗങ്ങള്‍.

ചോദ്യം:- താങ്കള്‍ എപ്പോഴും ഒരു പരാതിക്കാരനാണ്.എന്താണ് താങ്കളുടെ പ്രശ്നം.

ഉത്തരം(ഞരളത്ത് ഹരിഗോവിന്ദന്‍):- നിങ്ങളിപ്പോഴും കാര്യങ്ങളെ വ്യക്തിനിഷ്ഠമായി കാണുന്നു.ഭൌതീകമോ ആത്മീയമോ ആയ സൌന്ദര്യത്തെയുണ്ടാക്കാന്‍ ഓരോരുത്തരും നടത്തുന്ന പാഴ്‌ശ്രമങ്ങളുടെ കാലയളവാണ് എന്റെ കണ്ണിലെ ജീവിതം.അപ്രാപ്യമായ പൂര്‍ണതക്കായിട്ടാണ് ഭാവനാശാലിയായ ഓരോ കലാകാരനും  കലാകാരിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ആകയാല്‍ അപൂര്‍ണത തോന്നിക്കുന്നിടത്തൊക്കെ ഞാന്‍ നിരാശനായിപ്പോവുകയാണ്.അടിസ്ഥാന അറിവിനായി നടത്തുന്ന അലസമായ ഭിക്ഷാടനത്തിലൂടെയാണ് ഞാനെന്റെ കണ്ഠത്തിന്റെ വിശപ്പടക്കാനുദ്ദേശിക്കുന്നത്.എന്റെ അമ്മ നായര്‍ സ്ത്രീയാകയാല്‍ വള്ളുവനാടന്‍ ക്ഷേത്രങ്ങളില്‍ സോപാനത്തില്‍ കൊട്ടിപ്പാടാന്‍ എന്നെ അനുവദിക്കുകയില്ല.ഈ സാമുദായീക സമീപനം ഒരു സംസ്കാര ശൂന്യതയല്ലെ?കഴിവുള്ള ഒരു കൂട്ടം കലാപ്രവര്‍ത്തകരെ അപമാനിക്കലാണ് ഇത് എന്ന സന്ദേശപ്രചരണമാണ് ഞാന്‍ നടത്തുന്നത്.എന്നെ അവിടെ പാടിക്കണം എന്ന് ഞാന്‍ ഒരിക്കലും ആവശ്യപ്പെടുകയില്ല.ക്ഷേത്രസോപാനത്തില്‍ പാടിയാല്‍ മാത്രമേ ദൈവം കേള്‍ക്കൂ,അനുഗ്രഹിക്കൂ ഇഷ്ടപ്പെടൂ തുടങ്ങിയ മണ്ടന്‍ വിശ്വാസങ്ങളൊന്നും എനിക്കില്ല.ഗുരുവായൂരമ്പലത്തിനകത്ത് പാടിയാലേ ഗുരുവായൂരപ്പന്‍ കേള്‍ക്കൂ എന്നു വിശ്വസിക്കുന്ന ഗന്ധര്‍വഗായകരുടെ വ്യക്തിദു:ഖമല്ല എന്റേത്.മട്ടന്നൂരിന്റെ ഗുരുനാഥനായ സദനം വാസുദേവനെ 53 വര്‍ഷം ഇപ്രകാരം ജാതിയുടെ പേരില്‍ തിരുമാന്ധാംകുന്ന് ക്ഷേത്രമുറ്റത്ത് കൊട്ടാനനുവദിക്കാതെ ജാതിക്കോമരങ്ങള്‍ വിലക്കി.എന്നാല്‍ ഏറാന്തോട്ടില്‍ വിനയകുമാര്‍ എന്ന ധീരനായ എന്റെ നാട്ടുകാരന്റെ തീരുമാനപ്രകാരം 2011 ഏപ്രില്‍ 19ന് സദനം വാസുദേവന്‍ അവിടെ കൊട്ടിയത് എന്റെ ധര്‍മ്മസമരങ്ങളുടെ ഫലമായി ഞാന്‍ ആശ്വസിക്കുന്നു.സമുദായപ്പേരിലകപ്പെട്ട പലരേയും ഈ ചെറിയ ആയുസ്സില്‍ കേരളത്തിനു സ്വീകാര്യമാക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി.തമ്മില്‍ തോല്പിക്കാന്‍ മാത്രം നടത്തുന്ന ഗിന്നസ് പ്രകടനം കലാരംഗത്തെ മോശമായ പ്രവണതയാണെന്ന് വിളിച്ചു പറയുന്നത് എന്റെ വ്യക്തിലാഭത്തിനാണോ? എന്നെ സെക്രട്ടറിയാക്കിയില്ല, അക്കാദമി അവാര്‍ഡ് തന്നില്ല എന്നിങ്ങനെ ഞാന്‍ എനിക്ക് തുടങ്ങിയ വിഷയങ്ങളവതരിപ്പിക്കുന്ന മഹാന്മാര്‍ ഉള്ള നാടല്ലെ ഇത്!.നാടിനായുള്ള എന്റെ ഭിക്ഷാടനത്തിന്റെ ഭാഗമായി ഞാന്‍ നടത്തുന്ന യാചനയേയാണ് നിങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്.

ചോദ്യം:- അഛന്റെ ഇടക്ക വിറ്റ മകന്‍ എന്ന ചീത്തപ്പേര് ചെറുതല്ല.

ഉത്തരം ( ഞരളത്ത് ഹരിഗോവിന്ദന്‍):- (വീണ്ടും ചിരി) ലോകത്തിലെ വാദ്യപ്രതിഷ്ഠയുള്ള ആദ്യക്ഷേത്രം എന്ന ഖ്യാതിയോടെ അച്ഛന്റെ ഇടയ്ക്ക വിഗ്രഹസമാനം ആദരിക്കപ്പെട്ടുള്ള കല്യാണിപ്പാറയിലെ ഞെരളത്ത് കലാഗ്രാമം താങ്കളും കണ്ടതല്ലെ? കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നും കിട്ടിയ തുഞ്ചന്‍ പറമ്പിലേതു പോലെ കലാഗ്രാമം കാണാന്‍ ടിക്കറ്റുവച്ച് പണപ്പിരിവുമില്ല.ശാസ്ത്രജ്ഞര്‍ക്ക് കടിച്ചു തൂങ്ങാനല്ല സഹൃദയര്‍ക്ക് കാവലാകുവാനാണ് എന്റെ ശ്രമം.വ്യാപാരപ്പേരില്‍ അതിനെ ഇകഴ്ത്തിയവര്‍ സ്വജീവിതത്തില്‍ വ്യാപാരമുക്തരാണോ എന്ന് സ്വയം ഓര്‍ക്കാവുന്നതാണ്.

3 comments :

  1. പ്രശസ്ത സോപാനസംഗീതജ്ഞനായ ശ്രീ ഞെരളത്ത് രാമപൊതുവാളിന്റെ മകനും സുപ്രസിദ്ധ സോപാനഗായകനുമായ ശ്രീ ഞെരളത്ത് ഹരിഗോവിന്ദനുമായി നടത്തിയ ഒരു സംഭാഷണം ഈ ലക്കം ദേശാഭിമാനി വാരിക ( 2011 ഒക്റ്റോബര്‍ 2) പ്രസിദ്ധീകരിച്ചിരിക്കുന്നു.അതില്‍ പ്രസ്ക്തമെന്നു തോന്നുന്ന ചില ഭാഗങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    ReplyDelete
  2. ഈ കുഞ്ഞി പയ്യന്റെ ബ്ലോഗില്‍ വന്നു ഒന്ന് കംമെന്റ്നെ


    http://luttumon.blogspot.com/2011/09/blog-post_18.html

    ReplyDelete