ബഹുമാനപ്പെട്ട കോടതി അറിയാന്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(11/11/11 ലെ ദേശാഭിമാനി ദിനപ്പത്രത്തിന്റെ എഡിറ്റ് പേജില്‍ ശ്രീ തോമസ് ഐസക്ക് എഴുതിയ ലേഖനം എന്റെ സുഹൃത്തുക്കള്‍കൂടി വായിച്ചിരിക്കണം എന്ന് തോന്നിയതിനാല്‍ ബ്ലോഗില്‍കൂടി പോസ്റ്റ് ചെയ്യുന്നു.വായിച്ച് ധാരാളം കമന്റ് ഇടുമല്ലോ!)
      കേരള  ഹൈക്കോടതിയിലെ ജഡ്‌ജിമാരെല്ലാം ശുംഭന്‍‌മാരാണെന്ന് എം.വി.ജയരാജന്‍ അര്‍ത്ഥമാക്കിയെന്ന് എനിക്ക് തോന്നുന്നില്ല.ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്‍‌മാരായിപ്പോകുമെന്ന ഭീതിഎല്ലാ ജഡ്‌ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല.പാതയോരയോഗ നിരൊധനത്തിനെതിരായ രാഷ്ട്രീയ പ്രചരണത്തിനിടെ ആനുഷംഗികമായി ശുംഭന്‍ എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്‍കിയ വിധി കോടതിയുടെ അന്തസ്സുയര്‍ത്താന്‍ ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്‌ജിമാര്‍ തന്നെ ആലോചിക്കുക.
            ഇതരം വിധി പ്രതികരണങ്ങള്‍ കോടതിയുടെ അന്തസ്സ് ഉയര്‍ത്തില്ലെന്നു  കരുതുന്ന ന്യായാധിപന്മാരേറെയുണ്ട്.സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്‌ജുവിന്റെ ‘കോടതിലക്ഷ്യനിയമം - ഒരു നവീകരണത്തിന്റെ ആവശ്യകത ( Contempt of Court - The Need for a Fresh Look) എന്ന ലേഖനം ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്.അതില്‍ അദ്ദേഹം ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്.ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജെന്‍സിയായ എം ഐ 5 നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ ഹൈറ്റ് തന്റെ ഔദ്യോഗീക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധികരിക്കാന്‍ തീരുമാനിച്ചു.ഔദ്യോഗീകരഹസ്യങ്ങള്‍ വെളിപ്പെടുന്നത്  രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സ്പൈക്യാച്ചര്‍ (SpyCatcher ) എന്ന ആ പുസ്തകതിന്റെ പ്രസിദ്ധീകരണം തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തില്‍ സര്‍ക്കാരിന്റെ ആവശ്യം  അംഗീകരിച്ചു.പുസ്തകത്തിന് പ്രസിദ്ധികരണാനുമതി നിഷേധിച്ചു.
            വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്‌ലി മിറര്‍ പത്രം സര്‍വരേയും ഞേട്ടിച്ചു.പുസ്തകനിരോധനത്തിനനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്‌ജിമാരുടേയും പടം മുകളില്‍നിന്ന് താഴേക്ക് വരിയായി ഒന്നാം പേജില്‍ ഒന്നാം പേജില്‍ നിരത്തി യു ഫൂള്‍സ് ( YOU FOOLS) എന്നൊരു തലക്കെട്ടും താങ്ങി.ശുംഭന്‍ എന്ന വാക്കിന്റെ ആംഗലേയരൂപം.പക്ഷെ ഒരു കോടതിയലക്ഷ്യകേസുമുണ്ടായില്ല.
             മൂന്നംഗഫൂള്‍സില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍‌മാന്‍.സംഭവം  നടക്കുന്ന കാലത്ത് ഇന്ത്യയിലെ പ്രഗല്‍ഭ അഭിഭാഷകനായ നരിമാന്‍ ലണ്ടനിലുണ്ടായിരുന്നു.കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തതിന്റെ കാരണം ലോര്‍ഡ് ടെമ്പിള്‍‌മാനോട് അദ്ദേഹം ആരാഞ്ഞു.താന്‍ വിഡ്ഡിയല്ലെന്ന് തനിക്കറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് സ്വന്തം അഭിപ്രായത്തിലെത്തിച്ചേരാന്‍ അര്‍ഹതയുണ്ടെന്നാ‍യിരുന്നു അദ്ദെഹത്തിന്റെ മറുപടി.ഇംഗ്ലണ്ടിലെ ന്യായാധിപന്‍‌മാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൌനിക്കാറില്ലെന്നും ജസ്റ്റിസ്  മാര്‍ക്കണ്ഡേയ കഡ്‌ജു സാക്ഷ്യപ്പെടുത്തുന്നു.
           അപകീര്‍ത്തിയുടെ അര്‍ത്ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കഡ്‌ജു പലതും ഉദാഹരിക്കുന്നുണ്ട്.മുമ്പ് ഇ എം എസ്  നടത്തിയതിനേക്കാള്‍ നിശിതമായി അക്കാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി.ശിവശങ്കറിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്താരഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല.
           പണ്ട് ജഡ്‌ജിയെ വിഡ്ഡീ ( ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു.കാലം മാറി.ഇന്ന് ജഡ്‌ജിയുടെ അധികാരം സ്ഥാപിക്കാനല്ല മ്മാറിച്ച് കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനാണ് കോടതിയലക്ഷ്യം എന്ന സങ്കല്‍പ്പം ഉപയോഗിക്കുന്നത്. ജസ്റ്റിസ് കഡ്‌ജ്ജു ഇങ്ങനെ പറയുന്നു: “ഉദാഹരണത്തിന് ഒരാള്‍ കോടതിയില്‍ ചൂളമടിക്കുകയോ ഉറക്കെ അലറുകയോ ചെയ്തുവെന്നിരിക്കട്ടെ.എന്റെ ആവര്‍ത്തിച്ചൂള്ള അഭ്യര്‍ത്ഥന മാനിക്കാ‍തെ അയാളത് തുടര്‍ന്നാല്‍ എന്റെ ജോലി ചെയ്യാന്‍ വേണ്ടി എനിക്കു നടപടിയെടുക്കേണ്ടി വരും.അതുപോലെ ഒരാള്‍ കക്ഷിയേയോ സാക്ഷിയേയോ ഭീഷണിപ്പെടുത്തിയാലും എനിക്ക് നടപടിയെടുക്കേണ്ടിവരും. പക്ഷെ, ഒരാളെന്നെ കോടതീക്കുള്ളിലോ പുറത്തൊ വച്ച്  വിഡ്ഡി എന്നു വിളിച്ചാല്‍ ആ കമന്റ് ഞാന്‍ അവഗണിക്കും.കാരണം അതെന്റെ ജോലിയെ ഒരു വിധത്തിലും തടസ്സപ്പെടുത്തുന്നതല്ല.ഏറിയാല്‍ ലോര്‍ഡ് ടെമ്പിള്‍‌മാനേപ്പോലെ ഏതൊരാള്‍ക്കും അയാളുടെ  അഭിപ്രായത്തിലെത്താന്‍ അര്‍ഹതയുണ്ടെന്നും പറയും.എന്തായാലും വാക്കുകള്‍ക്ക് എല്ലുകളെ നുറുക്കാനാകില്ലല്ലോ.”
                കോടതിലക്ഷ്യം സംബന്ധിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്‌ജുവിന്റെ ആശയങ്ങളുടെ  പശ്ചാത്തലത്തില്‍ ജയരാജനെതിരായ വിധിയില്‍ ജഡ്‌ജിമാരുടെ പ്രതികാരബുദ്ധി പ്രതിഫലിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ ജയരാജന്‍ ഹാജരാക്കിയ സാക്ഷിയോട് കോടതി തന്നെ താങ്കള്‍ക്ക് സി പി ഐ എമ്മിനെ ഭയമുണ്ടോ എന്ന അസ്വാഭാവീകമായ ചൊദ്യം  ഉയര്‍തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തികച്ചും നിയമബാഹ്യമായ ഇത്തരം കമന്റടികളും നിരീക്ഷണങ്ങളും വര്‍ദ്ധിച്ചു വരുന്നത്  ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കില്ലെ എന്ന് കോടതി തന്നെ പരിശോധിക്കേണ്ടതാണ്.
              ഫസല്‍ വധക്കേസ് സി ബി ഐ ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ കണ്ണൂര്‍ ജില്ലയിലെ നിരപരാധികളെ രക്ഷിക്കാന്‍ കെന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്രപോലീസിനെ വിന്യസിപ്പിക്കണമെന്നും ഉള്ള പരാമര്‍ശങ്ങള്‍ മറ്റൊരുദാഹരണമാണ്.കേസിനാസ്പദമായ വിഷയത്തിനു പുറത്തുള്ള പ്രശ്നങ്ങളില്‍ നിലവിട്ട് അഭിപ്രായം പറയുന്ന ജഡ്‌ജിമാര്‍ക്കെതിരെ പല സന്ദര്‍ഭങ്ങളിലും സുപ്രീം കോടതിയടക്കം ചൂണ്ടിക്കാട്ടിയ മുന്നറിയിപ്പുകള്‍ അക്കമിട്ടു നിരത്തിയായിരുന്നു ഈ പരാമര്‍ശങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നീക്കം ചെയ്തത്.ഇതിനു ശേഷവും മറ്റൊരു കെസില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയോജകമണ്ഡലം  കൊടും ക്രിമിനലുകളെ സംഭാവന ചെയ്യുന്നുവെന്ന കണ്ടെത്തല്‍ അതേ ജഡ്‌ജി നടത്തി.2009 എപ്രില്‍ 16 ന് ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ആഭ്യന്തരമന്ത്രിക്കെതിരെ ഇത്തരമൊരു പരാമര്‍ശം വന്നത് യു ഡി എഫും അനുകൂല മാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടി.പൊതു നിരത്തുകളില്‍ സ്ത്രീകള്‍ക്ക് വഴിനടക്കാനാകുന്നില്ലെന്നും പൈശാശീകമായ സേനയായി പോലീസ് മാറിയെന്നും ഒക്കെ  നിലവിട്ട  പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ കടന്നുകൂടി.അനുചിതമായ ഈ  പരാമര്‍ശങ്ങള്‍ സുപ്രിം കോടതിക്ക് നീക്കം ചെയ്യേണ്ടി വന്നു.
                 കോടതിയെക്കൂറിച്ചുള്ള വിമര്‍ശം ജയരാജന്‍ ആവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ ശിക്ഷിക്കാന്‍ കാരണമായി പറയുന്നത്.ഒരേ തെറ്റ് ജഡ്‌ജിമാര്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാലോ?കോടതിയും ഇക്കാര്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്.ഇത്തരം അനുചിതമായ നടപടികള്‍ക്ക് മുന്‍‌ചൊന്ന കേസുകളിലെന്നപോലെ സുപ്രീം കോടതിയില്‍ നിയമപരിഹാരമുണ്ടാക്കാന്‍ കഴിയും എന്നാണ് സി പി ഐ എം കരുതുന്നത്.
            ഏതായാലും ഈ വിധി ഒരു സദ്ഫലമുണ്ടാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.പാതയോരയോഗ നിരോധനത്തിനെതിരായ പ്രചാരണവും പ്രക്ഷോഭവും കൂടുതല്‍ ശക്തമാകും.വാഹനങല്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ വഴിയോരത്ത് യൊഗങ്ങള്‍ പാടില്ലെന്ന വാദം ന്യായമാണ്.അത്തരംബുദ്ധിമുട്ട് സൃഷ്ടിക്കാതെ പാതയൊരത്തെ ചെറുമൈതാനങ്ങളില്‍ യോഗങ്ങളും പ്രകടനവും നടക്കുന്നതില്‍ എന്താണ് തെറ്റ് ? ഇക്കാര്യം തീരുമാനിച്ച് നടപടിയെടുക്കാനുള്ള അവകാ‍ശം പോലീസിനു കൊടുത്തുകൊണ്ടുള്ള നിയമവും സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്.എല്ലാ പാതയൊരയോഗങ്ങളും നിരോധിക്കുന്നത് ജനാധിപത്യാവകാശങ്ങള്‍ക്ക് മേലുള്ള കൈയേറ്റമാണ്.സിംഗപ്പൂര്‍ പോലുള്ള ചില രാജ്യങ്ങളില്‍ എന്നപോലെ പ്രകടനം നടത്താനും പ്രതിഷേധിക്കാനും ചില ഇടങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള പാരമ്പര്യം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട.നിയമലംഘനത്തിന് ഇനിയും ഒട്ടേറെ കേസുകളെടുക്കേണ്ടി വരും.ജനാധിപത്യസംരക്ഷണത്തിന് വേണ്ടിയുള്ള പ്രക്ഷോഭം നിയമപരമായി മാത്രമല്ല രാഷ്ട്രീയമായും സി പി ഐ എം ശക്തിപ്പെടുത്തുക തന്നെ ചെയ്യും.