സി പി എമ്മിന്റെ സമ്മേളന കഥകള്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സി പി ഐ യും സി പി എമ്മും ചരിത്രത്തിലാദ്യമായി ഒരേ സമയം സംസ്ഥാന സമ്മേളനം നടത്തി.രണ്ടും നിലവില്‍ രണ്ടു പാര്‍ട്ടികളാണ്, തായ്‌വേര് ഒന്നാണെങ്കിലും പാര്‍ട്ടികള്‍ രണ്ടും രണ്ടാണ്.അതുകൊണ്ടുതന്നെ രണ്ടുപാര്‍ട്ടികള്‍ക്കും ഒരേ സമയം വാര്‍ഷിക സമ്മേളനം നടത്താന്‍ തടസ്സമൊന്നുമില്ലാ എങ്കിലും ഇത് സംഭവിക്കാറില്ല.പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചുപോയി.പക്ഷെ സംഭവിച്ചപ്പോള്‍ രണ്ടു സമ്മേളനവും അടുത്തടുത്ത സ്ഥലങ്ങളിലുമായി, സി പി ഐ കൊല്ലത്തും സി പി എം തിരുവനന്തപുരത്തും.സി പി ഐ സംസ്ഥാനസമ്മേളനത്തോടെ അവരുടെ സമ്മേളനചൂട് ഇവിടെ അവസാനിക്കുകയാണ്.അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് കേരളത്തിനു വെളിയില്‍ എവിടയോ ആണ്.എന്നാല്‍ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ ചൂട് ആരംഭിക്കാനിരിക്കുന്നതേയുള്ളൂ, സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് കോഴിക്കോടാണ് നടക്കുന്നത്.അതുകൊണ്ടുതന്നെ സി പി എം നേതാക്കള്‍ തിരുവനന്തപുരത്തുനിന്നും കോഴിക്കോടിനു വണ്ടി കയറിക്കഴിഞ്ഞു.
                       ഇടക്കൊന്ന്  പറഞ്ഞോട്ടെ, ഇങ്ങനെ കൃത്യമായി മുമ്മൂന്ന് വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസ്സ് കൂടി കഴിഞ്ഞ മൂന്നുവര്‍ഷം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുകയും തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തുകയും ചെയ്യുന്ന പാര്‍ട്ടികള്‍ ഇന്‍ഡ്യാമഹാരാജ്യത്ത് ഇവര്‍ മാത്രമേയുള്ളു താനും, മറ്റുള്ളവര്‍ ഏകാധിപത്യപാര്‍ട്ടി എന്നു വിളിക്കുന്ന സി പി ഐ, സി പി എം പാര്‍ട്ടികള്‍ മാത്രം.കോണ്‍ഗ്രസ്സ് കൂടാന്‍ ഇവര്‍ ആദ്യം ബ്രാഞ്ച് , പിന്നെ ലോക്കല്‍,ജില്ല, സംസ്ഥാനം കേന്ദ്രം എന്ന നിലയില്‍ ക്രമമായി സമ്മേളനങ്ങള്‍ കൂടുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.ഇത്തവണ ഏതാണ്ട് ഒരേ സമയം തന്നെ രണ്ടു കൂട്ടരുടേയും ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളാരംഭിക്കുകയും സംസ്ഥാനത്തിലെത്തുകയും ചെയ്തു എന്നതാണ് സത്യം.
                   പക്ഷെ സി പി എം സമ്മേളനങ്ങള്‍ പോലെയല്ല സി പി ഐ സമ്മേളനങ്ങള്‍ നടന്നത്, പ്രത്യേകിച്ച് കേരളത്തിലെങ്കിലും.സി പി എം സമ്മേളനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതോടെ നമ്മൂടെ ഒരു വിഭാഗം മാധ്യമങ്ങള്‍ പെട്ടെന്ന് സജീവമായി.അവരുടെ കണ്ണുകളും ചെവികളും സി പി എമ്മിന്റെ സമ്മേളനവേദികളിലേക്ക് ട്യൂണ്‍ ചെയ്യപ്പെട്ടു, അവിടെ നടക്കുന്ന ഓരോ ചലനവും ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ വേഗത്തില്‍ വിശകലനം ചെയ്യപ്പെട്ടു,എന്നിട്ടെന്തെങ്കിലും വീണുകിട്ടുന്നതായി തോന്നിയാല്‍ അവയിലൊക്കെ വിഭാഗീയതയുടെ, പാര്‍ട്ടിയുടെ അധ:പതനത്തിന്റെ ഓളങ്ങള്‍ ആരോപിക്കപ്പെടുകയും അവ ചില ചാനലുകളിലെ സ്ക്രോള്‍ ന്യൂസുകളായും അന്തിചര്‍ച്ചകളായും പിറ്റേന്നത്തെ വാര്‍ത്താമാധ്യമങ്ങളിലെ വന്‍ തലക്കെട്ടുകളായും മാറുന്ന കാഴ്ച്ച സമൃദ്ധമായിരുന്നു.ഇതുവഴി പാര്‍ട്ടിയില്‍ പിളര്‍പ്പും അന്ത:ഛിദ്രവും എങ്ങനെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നായിരുന്നൂ അവര്‍ ശ്രമിച്ചത്.എന്നാല്‍ സി പി ഐയുടെ സമ്മേളനങ്ങളോ? യാതൊരു വിധ വാര്‍ത്താപ്രാധാന്യവുമില്ലാതെ,ആരും അറിയുകപോലുമില്ലാതെ അവ നടന്നു പോയി.
               അങ്ങനെ രണ്ടുപാര്‍ട്ടികളും സംസ്ഥാന സമ്മേളനത്തിലേക്ക് നടന്നു കയറി.അവിടേയും സി പി എമ്മിന്റെ ഒരുക്കങ്ങള്‍, സമ്മേളനത്തിനു മുന്നോടിയായുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളെല്ലാം വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.അവരുടെ പ്രദര്‍ശനം അതിലെ യേശുവിന്റെ ചിത്രവും അതിന്മേലുള്ള പിണറായിയുടെ വിശദീകരണവും, അതില്‍ തൂങ്ങി വിവാദം സൃഷ്ടിക്കാനുള്ള പിന്തിരിപ്പന്‍ മാധ്യമങ്ങളുടെ ശ്രമവും പാര്‍ട്ടി സമ്മേളനത്തിന് വന്‍ വാര്‍ത്താപ്രാധാന്യമാണ് നേടിക്കൊടുത്തത്.പക്ഷെ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഈ അന്യാദൃശപ്രവര്‍ത്തനങ്ങള്‍, ഒന്നിച്ചൊരേ മുന്നണിയിലാണ് നില്‍ക്കുന്നതെങ്കിലും, തങ്ങളും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കിലും, സി പി ഐ യില്‍ വലിയ അസൂയയും അതിന്‍ഫലമായുള്ള അസംതൃപ്തിയും സൃഷ്ടിച്ചു.ആ അസൂയ സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ വായില്‍നിന്നും ശാപവാക്കുകളായി, ജല്പനങ്ങളായി പുറത്തുവന്നു.ഏതായാലും അതൊക്കെ കഴിഞ്ഞു എന്നു വിചാരിക്കാം.
                    ഏതാണ്ട് ഇത്രയൊക്കെയായപ്പോഴാണ് മതനിന്ദാവിവാദവുമായി മനോരമ രംഗത്തു വന്നത്.സംഭവം അവസാനത്തെ അത്താഴമാണ്. ഡാവിഞ്ചി വരച്ച അതിമനോഹരമായ ചിത്രം. യേശുവിനെ യൂദാസ് ഒറ്റിക്കൊടുക്കുന്നതിനു മുന്‍പ് യേശുവും ശിഷ്യന്മാരും കൂടി അത്താഴം കഴിച്ചതിന് ബൈബിളില്‍ വളരെയേറെ പ്രാധാന്യമുണ്ട്,അതിന്റെ അവസാനത്തിലാണ് റോമന്‍ പടയാളികള്‍ക്ക് യൂദാസ് യേശുവിനെ ഒറ്റിക്കൊടൂത്തത്.ഈ ചിത്രത്തില്‍ യേശുവിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയേയും ശിഷ്യന്മാരുടെ സ്ഥാനത്ത് മന്‍‌മോഹന്‍ സിങ്ങ്, ഉമ്മന്‍‌ചാണ്ടി, രമേശ് പ്രഭൃതികളേയും വരച്ച ഒരു അവസാനത്തെ അത്താഴം പരസ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. സി ഐ റ്റി യു എന്ന തൊഴിലാളി സംഘടനയില്‍ അഫിലിയേറ്റ് ചെയ്ത കെട്ടിടനിര്‍മ്മാണ തൊഴിലാളി സംഘടനയുടെ തിരുവനത്തപുരം ഭാഗത്തെ ഒരു യൂണിറ്റാണീ അത്താഴം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചത്.വച്ച് ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ത്തന്നെ ആ പരസ്യം എടുത്തുമാറ്റുകയും ചെയ്തു, കാരണം കേരളത്തിലെ തൊട്ടാല്‍ പൊട്ടുന്ന മതവികാരം തന്നെ.എന്നിട്ട് അടുത്ത ഞായറാഴ്ച്ച ദിവസം രാവിലെ ഈ വാര്‍ത്ത ചിത്രം സഹിതം നമ്മുടെ ദേശീയ ദിനപ്പത്രമായ മനോരമയില്‍ പ്രത്യക്ഷപ്പെട്ടു, മാര്‍ക്സിസ്റ്റ് പാര്‍ട്ടി ക്രിസ്തുമതത്തെ അവഹേളിച്ചു, മതനിന്ദ വളര്‍ത്തുന്നു എന്ന തലക്കെട്ടില്‍.
                 സംഭവം ഒന്നാം പേജില്‍ സചിത്രവാര്‍ത്തയായതോടെ കേരളത്തില്‍ ഇളകി; ഉമ്മന്‍‌ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും.എന്നാല്‍ സാധാരണ ക്രിസ്ത്യാനികളുടെ ഒന്നും രക്തം തിളപ്പിക്കാന്‍ ഇവരെക്കൊണ്ടായതുമില്ല. തന്നെയുമല്ല, ഇതേ ചിത്രം തന്നെ മനോരമ പണ്ട് വളച്ചൊടിച്ചുപയോഗീച്ചതായി തെളിവുനല്‍കുകയും ചെയ്തു പാര്‍ട്ടി.ഇതോടെ ഫേസ്ബുക്കിലും മറ്റും അത്താഴത്തിന്റെ പലതരത്തിലുള്ള മാറ്റം മറിച്ചിലുകള്‍ ജനങ്ങളുടെയിടയിലേക്കെത്തുകയും ചെയ്തു.മനോരമ പ്രതീക്ഷിക്കാത്ത രീതിയില്‍ മതനേതാക്കള്‍ പ്രതികരിക്കുകയും കൂടി ചെയ്തതോടെ മനോരമവിവാദം കൂമ്പടഞ്ഞു.പക്ഷെ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്; യേശുവിനു പകരം ഒബാമയെ വച്ചിട്ടു മനോരമ പറഞ്ഞത് ദൈവത്തെ അവഹേളിച്ചു എന്നോ, ദൈവനിന്ദ നടത്തിയെന്നോ അല്ല, പകരം മതത്തെ അവഹേളിച്ചു എന്നും മതനിന്ദ നടത്തിയെന്നുമാണ്. എന്തേ മനോരമ ദൈവത്തെ വിട്ടുകളഞ്ഞത്? ഉത്തരം ഒന്നേയുള്ളു, ദൈവത്തെ ആര്‍ക്കും വേണ്ട, അങ്ങേരെ ഉപയോഗിച്ച് കലാപമുണ്ടാക്കാനും പ്രയാസമാണ്, പക്ഷെ മതം എന്നു പറഞ്ഞാല്‍ കാര്യം മാറി.മതത്തെക്കുറിച്ചു പറഞ്ഞാല്‍ ജനത്തിന്റെ വികാരം ഇളക്കാന്‍ എളുപ്പമാണ് എന്നര്‍ത്ഥം.എന്നിട്ടുമത് ചീറ്റിപ്പോയി.
                     പിന്നീടാണ് മറ്റൊരു വിവാദത്തിലേക്ക് ഒരു വിഭാഗം മാധ്യമങ്ങള്‍ നീങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന രഹസ്യമായ ചര്‍ച്ചകളില്‍ വി എസിനെ കുറ്റപ്പെടുത്തുന്ന, വിമര്‍ശിക്കുന്ന കാര്യങ്ങളുണ്ടെന്ന്.വി എസിനെ കാപിറ്റല്‍ പണിഷ്‌മെന്റിനു വിധായമാക്കണമെന്ന് പ്രതിനിധികള്‍ വാദിച്ചെന്ന്.ഏതാണ്ട് ഒരു വലിയ രഹസ്യം കണ്ടെത്തിയപോലെ ഇവര്‍ ഇക്കാര്യം രണ്ടുമൂന്നു ദിവസം പൊക്കിപ്പിടിച്ചുകൊണ്ട് നടന്നു.എന്നിട്ടും വി എസ് പുറത്തു വരുന്നില്ല, പത്രക്കാരോട് സംസാരിക്കുന്നില്ല, പിന്നേയും പിന്നെയും പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നു.അതോടെ അവരുണ്ടാക്കിയ ആ ബഹളവും അവസാനിച്ചു.
                  ഇവിടെ നമ്മുടെ മാധ്യമങ്ങള്‍ക്കുണ്ടായ ഒരാശയക്കുഴപ്പമുണ്ട്.ഉദാഹരണത്തിന് ഇതേ വിമര്‍ശനം നമ്മൂടെ സോണിയാ ഗാന്ധിയെക്കുറിച്ചോ, രാഹുലിനെക്കുറിച്ചോ ആണെങ്കില്‍, നമ്മൂടെ അദ്വാനിയെക്കുറിച്ചോ ആണെങ്കില്‍ ശരിയാണ്, സംഭവം വളരെ ഭീകരം തന്നെ.വിമര്‍ശിക്കുന്നവന്‍ പിറ്റേന്നാ പാര്‍ട്ടിയിലുണ്ടാവില്ല.എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സ്ഥിതി അതല്ല.ഇവിടെ മുന്‍‌കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും സ്വാഭാവികം. നേതാക്കള്‍, അണികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ അവരുടെ പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ മുഖം നോക്കാതെ വിമര്‍ശിക്കാം.എന്നാല്‍ അതേ രീതിയില്‍ത്തന്നെ തന്റെ പ്രവര്‍ത്തനത്തേയും വിലയിരുത്തണം,മറ്റുള്ളവരുടെ വിമര്‍ശനം ശരിയായ രീതിയിത്തന്നെ അംഗീകരിക്കുകയും വേണം. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്ഥിതി.ഇത് കണ്ട് അന്തം വിട്ട് എന്തെങ്കിലും വിളിച്ചുകൂവിയാല്‍ അത് വിവരക്കേടാവും സുഹൃത്തുക്കളേ എന്നുമാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്.
                    ഇനി മറ്റൊന്നു ചോദിക്കട്ടെ സുഹൃത്തേ,നിങ്ങള്‍ പറയുന്ന രീതിയില്‍,അതായത്  സുരാജ് വി എസിനെ വിമര്‍ശിച്ചൂ എന്നു പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മുതലാളിയെ ഒന്ന് വിമര്‍ശിക്കാമോ, വേണ്ട വിമര്‍ശിച്ചതായി ഒന്ന് മനസ്സിലെങ്കിലും കാണാമോ? പറ്റില്ലെന്നുള്ളതല്ലെ സത്യം. നിങ്ങള്‍ക്കില്ലാത്ത സ്വാതന്ത്ര്യം സി പി എമ്മിലുണ്ടെന്ന നിങ്ങളുടെ കണ്ടെത്തല്‍ കൊള്ളാം.അത് നിങ്ങള്‍ നാടു നീളെ പ്രചരിപ്പിക്കുകയും വേണം, സി പി എമ്മില്‍ മറ്റു പാര്‍ട്ടികളെക്കാളും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് പറയണം, അതാണ് വേണ്ടത്. ഇവിടെയിതാ ഞങ്ങളുടെ സീനിയര്‍ നേതാവിനെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട്  ഇന്നലെ വന്ന ഒരു ചോട്ടാ നേതാവ് പറഞ്ഞെന്നാണല്ലോ നിങ്ങള്‍ വാ കീറിയത്. എന്നിട്ടും ഇവര്‍ തോളോട് തോളു ചേര്‍ന്ന് ഒന്നായിരിക്കുന്നത് കണ്ടില്ലെ? അതായത് ആ വിമര്‍ശനത്തിന്റെ സ്പിരിറ്റ് വി എസ് ഉള്‍ക്കൊണ്ടെന്നര്‍ത്ഥം.വിമര്‍ശനത്തിനുപയോഗിച്ച വാക്കുകള്‍ ശരിയല്ലാത്തതായപ്പോള്‍ അതിനെ കേന്ദ്ര സെക്രട്ടറിയും സംസ്ഥാനസെക്രട്ടറിയും കൂടി തിരുത്തിക്കൊടുത്തതും കണ്ടില്ലെ:- “വി എസ് വളരെ സീനിയറായ വലിയ നേതാവാണ്, അദ്ദേഹത്തിനു നേരെ ഇത്തരം പ്രയോഗങ്ങള്‍ പാടില്ല” എന്ന്.അത് സുരാജും ഉള്‍ക്കൊണ്ടു എന്നതാണ് സത്യം.ഇതാണ് സി പി എം എന്ന് പ്രിയ മാധ്യമ സുഹൃത്തുക്കളെ നിങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കുക.
                         

2 comments :

  1. യേശുവിനു പകരം ഒബാമയെ വച്ചിട്ടു മനോരമ പറഞ്ഞത് ദൈവത്തെ അവഹേളിച്ചു എന്നോ, ദൈവനിന്ദ നടത്തിയെന്നോ അല്ല, പകരം മതത്തെ അവഹേളിച്ചു എന്നും മതനിന്ദ നടത്തിയെന്നുമാണ്. എന്തേ മനോരമ ദൈവത്തെ വിട്ടുകളഞ്ഞത്? ഉത്തരം ഒന്നേയുള്ളു, ദൈവത്തെ ആര്‍ക്കും വേണ്ട, അങ്ങേരെ ഉപയോഗിച്ച് കലാപമുണ്ടാക്കാനും പ്രയാസമാണ്, പക്ഷെ മതം എന്നു പറഞ്ഞാല്‍ കാര്യം മാറി.മതത്തെക്കുറിച്ചു പറഞ്ഞാല്‍ ജനത്തിന്റെ വികാരം ഇളക്കാന്‍ എളുപ്പമാണ് എന്നര്‍ത്ഥം

    ReplyDelete