സമാധാനപ്രാവുകൾ വെടിയേറ്റു വീഴുമ്പോൾ

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(ആഗസ്റ്റ് 8ന്റെ ഫ്രണ്ട് ലൈൻ മാസികയിൽ വന്ന വിജയ് പ്രസാദിന്റെ ലേഖനത്തിന്റെ സ്വതന്ത്രാവിഷ്കാരം.)                                                                                                           കഴിഞ്ഞ ജൂലൈ 8ന് ഇസ്രായേൽ ഗവണ്മെന്റ് അവസാനമായി വീണ്ടും ഗാസ സ്റ്റ്രിപ്പിലേയ്ക്ക് വ്യോമാക്രമണം അഴിച്ചുവിട്ടു. Operation Protective Edge എന്നറിയപ്പെടുന്ന ഈ ഓപറേഷൻ 1.8 മില്യൻ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 365 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള പാലസ്തീനിന്റെ ഗാസ എന്ന ഭാഗത്തേയ്ക്കായിരുന്നു.ഇന്നുവരെ (30/07)  സ്ത്രീകളും സിവിലയന്മാരും കുട്ടികളും അടക്കം 1200 പേർ മരിക്കുകയും  ആയിരത്തിലധികം പേർ പരിക്കുപറ്റി ആശുപത്രിയിലാവുകയും ചെയ്തു.വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നൂറുകണക്കിനു മിസൈലുകളും ബോംബുകളും ആണ് ഇസ്രായേൽ ഈ ചെറിയ പ്രദേശത്തേക്ക് പ്രയോഗിച്ചത്.ഈ മരണങ്ങളിൽ ഏതാണ്ട് അഞ്ഞൂറോളം പേർ കുട്ടികളാണ്, ഗാസയിലെ ജനസംഖ്യയിൽ പകുതിയോളം പേർ കുട്ടികളാണെന്നോർക്കുമ്പോൾ ഇനിയും കുട്ടികളുടെ മരണ സംഖ്യ കൂടാനാണ് സാധ്യത,                                                                                                                                              മൊഹമ്മദ് മലാകെ (1വയസ്സ്),സഹേർ അബു നാമസ് (4 വയസ്സ്),അബ്ദുള്ള അബു ഖസൽ(5 വയസ്സ്),ഖാലിയ ദീപ് ജബെർ ഘാനേം(7) ഇങ്ങനെ മരണപ്പെടുന്ന  കുട്ടികളുടെ സംഖ്യ കൂടുന്നു.തങ്ങളുടെ വിടർന്ന കണ്ണുകളിലെ കൗതുകത്തോടെ ലോകത്തെ നോക്കിക്കാണാൻ ശ്രമിച്ച ആ കുഞ്ഞുങ്ങൾക്ക് കാണാനായത് ആർത്തി പൂണ്ടടുക്കുന്ന മരണം മാത്രം.                                 മുസ്ലീം ദേവാലയങ്ങൾ(അൽ-നൂർ, അൽ-ഫറൂക്ക്) ആതുരാലയങ്ങൾ ( യൂറോപ്യൻ ആശുപത്രി,കമൽ അദ്വാൻ, അൽ‌-ശിഫ ) സ്കൂൾ കെട്ടിടങ്ങൾ,പാർപ്പിട സമുച്ചയങ്ങൾ എല്ലാം എല്ലാം തകർക്കപ്പെട്ടു.തന്നെയുമല്ല ഇതിന്റെ ഫലമായി ഇവിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധവും കുടിവെള്ള വിതരണ പൈപ്പുകളും സീവേജ് പൈപ്പുകളും തകർക്കപ്പെട്ടതോടുകൂടി ജനജീവിതം തന്നെ ഗാസയിൽ നിശ്ചലമായി. United Nations Relief and Works Agency (UNRWA) യുടെ പ്രവർത്തകൻ ക്രിസ് ഗിന്നസ് (Chris Guinness)പറയുന്നു:-“ ഈ ആക്രമണങ്ങൾ ഗാസയിലുണ്ടാക്കിയ ക്ഷതങ്ങൾ വിവരണാതീതമാണ്.”ശവശരീരങ്ങളും പരിക്കുപറ്റിയവരും നിരന്തരമായി ആശുപത്രികളിലേയ്ക്കെത്തിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ അടിസ്ഥാനസൗകര്യങ്ങളായ മരുന്ന്,വെള്ളം,വൈദ്യുതി എന്നിവ ഇല്ലാതെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ആരോഗ്യപ്രവർത്തകരും.                                                                                                                        ഇതിനും മുൻപ് നടന്ന നിരവധി ഇസ്രായേലിന്റെ ആക്രമണങ്ങളേപ്പോലെ - Operation Pillar of Defence(2012),Operation Cast Lead (2009), Operation Autumn Clouds(2006) Operation Summer Rains(2006),Operation Days of Penitance (2004),Operation Rainbow (2004) - Operation Protective Edge ഉം പാലസ്തീനിലാകേ പ്രത്യേകിച്ച് ഗാസ പ്രദേശത്താകെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.                          പക്ഷെ പേരെന്തായാലും തിരക്കഥ ഒന്നുതന്നെയാണെന്നതാണ് പരമാർത്ഥം.ഇസ്രായേൽ എന്ന രാജ്യം പാലസ്തീനിൽ പ്രത്യേകിച്ച് ഗാസയിൽ അക്രമം അഴിച്ചുവിട്ടുകൊണ്ടേയിരിക്കുന്നു,മരണങ്ങൾ കുന്നുകൂടുന്നു, നാശനഷ്ടങ്ങൾ എണ്ണമില്ലാത്തതായി തീരുന്നു എന്നതുമാത്രം മാറ്റമില്ലാതെ നടക്കുന്നു.പ്രതികരിക്കുന്ന മറ്റു ലോകരാഷ്ട്രങ്ങളെ ഒന്നുകിൽ നിശബ്ദമാക്കപ്പെടുന്നു,അല്ലെങ്കിൽ വിലയ്ക്കെടുക്കപ്പെടുന്നു.രാത്രിയുടെ കറുത്ത ആകാശം ഓറഞ്ച് ചുകപ്പ് ചായം പുരട്ടിയതുപോലെയാകുന്നു.അന്തരീക്ഷം പുക കൊണ്ടു മൂടുന്നു.എന്നിട്ടും എന്നിട്ടും ഓരോ ആക്രമണം കഴിയുംതോറും പാലസ്തീൻ തലയുയർത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.                                                                                                                                                   ഗാസയിൽ ജനപിന്തുണ നേടിയ ഹമാസ് ( Islamic Resistance Movement) പ്രസ്ഥാനം പതിയെ പതിയെ വെസ്റ്റ് ബാങ്കിൽ കൂടി സ്വാധീനം ഉറപ്പിക്കുന്നു എന്നതാണിത്തവണത്തെ ( എത്തവണത്തേയും) ഇസ്രയേലിന്റെ പ്രകോപനം. 1948 മുതൽ പാലസ്തീൻ ജനങ്ങൾ ഇസ്രയേലുമായുള്ള പ്രശ്നങ്ങൾക്കൊരു ശാശ്വതമായ രാഷ്ട്രീയ പരിഹാരം തേടുന്നു.ഇതിനുമേൽ 1970 കളിലുണ്ടായ ഗറില്ലാ ആക്രമണ പരമ്പര ഇസ്രായേലിനെ ഒത്തുതീർപ്പുമേശക്കുമുന്നിലെത്തിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്.എന്നാൽ 1979 ലെ ക്യാമ്പ് ഡേവിഡ് (Camp David) കരാർ പ്രകാരം ഈജിപ്ത് അവരുടെ സൈന്യത്തെ ഇസ്രായേൽ അതിർത്തിയിൽ നിന്ന് പിൻ‌വലിച്ചു.ഇതിനു പ്രതിഫലമായി അമേരിക്കയിൽ നിന്ന് വർഷം തോറും ഈജിപ്ത് 200 കോടി ഡോളർ കൈപറ്റിക്കൊണ്ടിരിക്കുന്നു.അങ്ങനെ ഇസ്രായേലിനു പലസ്തീനിന്റെ മേൽ അധീശത്വസ്വഭാവം കാണിക്കാനായി.അല്പമെങ്കിലും ഇസ്രായേലിനെ പ്രതിരോധിക്കാൻ ശ്രമിച്ചത് പിന്നെ Palestine Liberation Organisation(PLO)ആയിരുന്നെങ്കിൽ 1994 ലിലെ ഓസ്ലോ കരാർ(OSLO TREATY)  പ്രകാരം അവരും അടിയറവ് പറഞ്ഞു,അല്ലെങ്കിൽ പറയിപ്പിച്ചു.അങ്ങനെ പൊരുതാനുള്ള എല്ലാ അവസരവും നഷ്ടപ്പെട്ട ജനങ്ങളുടെ മുന്നിലേയ്ക്കാണ് ഹമാസ് അവതരിച്ചത്.                                                                     1987 ൽ രൂപം കൊണ്ട ഹമാസിനെ ആദ്യകാലങ്ങളിൽ പി എൽ ഓയെ എതിർക്കുന്നു എന്ന ഒരൊറ്റക്കാരണത്താൽ ഇസ്രായേലും പ്ന്തുണച്ചിരുന്നു.മുസ്ലീം ബ്രതർഹുഡി(Muslim Brotherhood)ലെ  ദിവ്യമായ അംഗത്വവും People Front for the Liberation of the Palestine ( PFLP)   യും  Peoples Resistance Committee യും ആയുള്ള സഖ്യവും പി എൽ ഒ എന്ന പിടിവള്ളി നഷ്ടപ്പെട്ട ജനതയും കൂടിച്ചേർന്നപ്പോൾ ഹമാസ് പെട്ടെന്ന് ജനവികാരം ആർജിച്ച് വളർന്ന് വികസിച്ചു.                                                                                                                                                              പലസ്തീൻ അഥോറിറ്റിയെ ആയുധബലം കാട്ടി നിശബ്ദമാക്കി ഇസ്രായേൽ പത്സതീനിലേയ്ക്ക് കടന്നുകയറി നിരവധി ഇസ്രായേൽ കോളനികൾ (Settlement) നിർമ്മിച്ച് പലസ്തീൻ അറബികളെ ന്യൂനപക്ഷമാക്കാനുള്ള ശ്രമം നിരന്തരമായി ഇസ്രായേൽ പയറ്റിപ്പോന്നു. ഈ ശ്രമവും ഇസ്രയേൽ കോളനിവാസികളും തദ്ദേശീയരും തമ്മിൽ നിരന്തരം ഉരസലുകളും സംഘർഷങ്ങളും പതിവായി. ഇതൊരു കാരണമാക്കിയെടുത്ത് ഇസ്രായേൽ ഗാസയിലും മറ്റും ആക്രമണവും പതിവാക്കി.പലസ്തീനിന്റെ  മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കിൽ അവർ പയറ്റിയ തന്ത്രം മറ്റൊന്നായിരുന്നു.നഗരങ്ങൾക്കും പാർപ്പിടപ്രദേശങ്ങൾക്കും ഒക്കെ ഇടയിൽ മതിലുകൾ പണിതും വഴിനീളെ ചെക്ക്പോസ്റ്റുകൾ പണിതും അവരവിടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കി.( വളരെ മനോഹരമായ “ഒമർ”( OMAR) എന്ന സിനിമ ഓർക്കുക.)                                                                                                                                               കൂടാതെ വെസ്റ്റ് ബങ്കിലും മറ്റും അവർ നടത്തിയ കുപ്രസിദ്ധമായ റെയിഡുകൾ നടത്തി സംശയമുള്ളവരെയൊക്കെ പിടിച്ചുകൊണ്ടു പോകുവാൻ തുടങ്ങി.2001 ൽ ഇസ്രായേലിൽ ചീഫ് റബ്ബി ഒവാദിയ യൂസഫ് (Chief Rubbi Ovadia Yosef ) ഇങ്ങനെ പ്രസ്താവിച്ചു:- പലസ്തീൻ‌കാരോട് ദയ കാണിക്കുക എന്നത് ദൈവം വിലക്കിയിരിക്കുകയാണ്,നിങ്ങളവരെ മിസ്സൈൽ അയച്ച് നശിപ്പിക്കുക,ഇല്ലാതാക്കുക,കാരണം അവർ നാശമാണ്,നശിപ്പിക്കപ്പെടേണ്ടവരാണ്. ഇതാണ് ഇസ്രായേൽകാർക്ക് പലസ്തീൻ‌കാരോടുള്ള  പൊതുസമീപനം.                                                                                                       അപ്പോൾ ഇതാണ് ഇസ്രായേലിന്റെ പലസ്തീൻ പോളിസി.എന്തെങ്കിലും ബാലിശമായ കാരണമുണ്ടാക്കി നിരന്തരം ഗാസയെ ആക്രമിച്ചുകൊണ്ടേയിരിക്കുക.കാരണം ഗാസയിൽ ഹമാസ് ശക്തമാണ് അവർ ഇസ്രായേലിനെതിരെ പൊരുതി നിൽക്കുന്നു.2008 ൽ ഗാസ ഏതോ മിസൈൽ അയച്ചെന്നുപറഞ്ഞ് ആക്രമണം, 2012 ൽ റോക്കറ്റാക്രമണത്തിന്റെ പേരും പറഞ്ഞ് ആക്രമണം.ഇതൊരു തുടർക്കഥയായിരിക്കുന്നു.2012 ലെ വെടി നിറുത്തലിനുശേഷം ഹമാസിന്റെ ഭാഗത്തു നിന്നും ചെറുത്തുനില്‍പ്പൊന്നും ഉണ്ടായിട്ടില്ല,എന്നിട്ടും 2013 ജനുവരിയുടെ ആദ്യഘട്ടത്തിൽ ഇസ്രായേൽ അതിർത്തിയിൽ വച്ച് ഇസ്രായേൽ മുസ്തഫ അബു ജെരാർദ് (Musthafa Abu Jerard ) എന്നൊരു പലസ്തീൻ കർഷകനെ വെടിവച്ചുകൊന്നുന്നിട്ടും ഇസ്രയേൽ പറയുന്നത് പലസ്തീൻ പ്രകോപനത്തിന്റെ കഥ. ഈ പ്രകോപനത്തിന്റെ പൊള്ളത്തരം ജെറുസലേം ഫണ്ട് (Jerusalem Fund a Washington DC Based thinkPad) എന്ന വാഷിങ്ങ്ടൺ കേന്ദ്രമാക്കി പലസ്തീനിൽ പ്രവർത്തിക്കുന്ന പഠനഗ്രൂപ്പ് പറയുന്നു:- "പലസ്തീൻ വളരെ ദുർലഭമായി വളരെ നേരിയ പ്രഹരശേഷിയുള്ള ഒരു മിസൈൽ അയക്കും.മിക്കപ്പോഴും ഇതുതന്നെ സംഭവിക്കുന്നത് ഇസ്രയേലിന്റെ തുടർച്ചയായുള്ള വെടിനിറുത്തൽ ലംഘനമടക്കമുള്ള പ്രകോപനം കൊണ്ടായിരിക്കും താനും.”                                                                                                                                                                  ഇസ്രയേൽ രാഷ്ട്രീയമാകട്ടെ എന്തിനും ഏതിനും ഹമാസിനെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നു.ഹമാസിന്റെ തീർത്തും ദുർബലമായ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കുപോലും ഗാസയിലെ 1.8 മില്യൺ ആളുകളും ഉത്തരവാദിയായിരിക്കും എന്ന രീതിയിലാണ് ഇസ്രയേലിന്റെ പെരുമാറ്റം.അനാവശ്യവും നിയമവിരുദ്ധവുമായ ഇടപെടലുകളാണ് തിരച്ചിലെന്ന പേരിൽ ( Operation Brothers Keeper ) ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് പലസ്തീനിൽ പ്രവർത്തിക്കുന്ന ഹുമൻ റൈറ്റ്സ് വാച്ച് (Human Rights Watch) എന്ന സംഘടന കണ്ടെത്തിയിരിക്കുന്നത്.
                 ഈ ശുദ്ധ തെമ്മാടിത്തരത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം പ്രതികരിക്കാതെ പലസ്തീൻ‌കാർക്ക് ഈ ലോകത്ത് നിലനിൽക്കാനാവില്ല എന്നതാണ് സത്യം.

2 comments :

  1. മൊഹമ്മദ് മലാകെ (1വയസ്സ്),സഹേർ അബു നാമസ് (4 വയസ്സ്),അബ്ദുള്ള അബു ഖസൽ(5 വയസ്സ്),ഖാലിയ ദീപ് ജബെർ ഘാനേം(7) ഇങ്ങനെ മരണപ്പെടുന്ന കുട്ടികളുടെ സംഖ്യ കൂടുന്നു.തങ്ങളുടെ വിടർന്ന കണ്ണുകളിലെ കൗതുകത്തോടെ ലോകത്തെ നോക്കിക്കാണാൻ ശ്രമിച്ച ആ കുഞ്ഞുങ്ങൾക്ക് കാണാനായത് ആർത്തി പൂണ്ടടുക്കുന്ന മരണം മാത്രം. മുസ്ലീം ദേവാലയങ്ങൾ(അൽ-നൂർ, അൽ-ഫറൂക്ക്) ആതുരാലയങ്ങൾ ( യൂറോപ്യൻ ആശുപത്രി,കമൽ അദ്വാൻ, അൽ‌-ശിഫ ) സ്കൂൾ കെട്ടിടങ്ങൾ,പാർപ്പിട സമുച്ചയങ്ങൾ എല്ലാം എല്ലാം തകർക്കപ്പെട്ടു.തന്നെയുമല്ല ഇതിന്റെ ഫലമായി ഇവിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധവും കുടിവെള്ള വിതരണ പൈപ്പുകളും സീവേജ് പൈപ്പുകളും തകർക്കപ്പെട്ടതോടുകൂടി ജനജീവിതം തന്നെ ഗാസയിൽ നിശ്ചലമായി

    ReplyDelete
  2. സമാധാനം എത്രയോ അകലെ നില്‍ക്കുന്നു എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയുന്നുള്ളു

    ReplyDelete