ആശാനക്ഷരമൊന്നു പിഴച്ചാല്‍

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന് പാടിയത് മറ്റാരുമല്ല കുഞ്ചന്‍ നമ്പ്യാരാണ്. അര്‍ത്ഥം വളരെ വ്യക്തമാണ്, കേന്ദ്രസ്ഥാനത്തിരിക്കുന്നയാള്‍ക്ക് വഴി പിഴച്ചാല്‍ പിന്നാലെ വരുന്നവര്‍ വഴിയില്ലാതെ പോകും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ആശാന്‍ പടിക്കെട്ട് ചാടിക്കടന്നാല്‍ ശിഷ്യര്‍ വേലി തന്നെ ചാടിക്കളയും.ശിഷ്യര്‍ വേലിയല്ല നല്ല ഉയരമുള്ള കോണ്‍ക്രീറ്റ് മതിലുകള്‍ തന്നെ ചാടിക്കടന്ന കഥകളാണ് ഇന്ന് കേരളക്കരയിലാകെ പാട്ടായിരിക്കുന്നത്.
                   2011  ലെ യു ഡി എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷം അവര്‍ നേരിടേണ്ടി വന്ന അഴിമതികള്‍ എണ്ണമറ്റവയാണ്.അതിലേറ്റവും ശക്തിയുള്ള ആറ്റം ബോംബുകളാണ് സോളാര്‍ കേസും ബാര്‍ കോഴക്കേസും.ഒരു സംസ്ഥാനമന്ത്രിസഭയെയപ്പാടെ കടപുഴക്കി എറിയാന്‍ തക്കവണ്ണം സ്പോടകശേഷി ഈ രണ്ടുകോഴക്കേസുകള്‍ക്കും ഉണ്ട് എന്നതാണീകേസുകളെ മറ്റുകേസുകളില്‍ നിന്ന് വേര്‍തിരിക്കുന്നത്.മറ്റെല്ലാ കേസുകളേപ്പോലെ തന്നെ ഈ കേസുകളും നമ്മുടെ മുഖ്യമന്ത്രിയുടെ ആപ്പീസുമായി ചേര്‍ന്നിരിക്കുന്നു , മോരില്‍ വെള്ളമെന്ന പോലെ!സോളാര്‍ കേസിലെ കുപ്രസിദ്ധനായികയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫും തമ്മിലുള്ള ബന്ധം ഇന്ന് നാട്ടിലാകെ പാട്ടാണ് അതാരു നിഷേധിച്ചാലും. തന്നെയുമല്ല സോളാര്‍ കേസില്‍ ജയിലില്‍ കിടക്കുന്ന കൊലക്കേസ് പ്രതി ഒരു സംസ്ഥാനമുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറ് ചര്‍ച്ച നടത്തി എന്ന വാര്‍ത്ത എത്ര അപഹാസ്യമാണെന്ന് നോക്കൂ. തന്റെ പാര്‍ട്ടിക്കാരാരെങ്കിലും ആയിരുന്നെങ്കില്‍ മനസ്സിലാക്കാം എന്നാല്‍ ഒരു ശുദ്ധക്രിമിനലിനായി സംസ്ഥാനമുഖ്യന്‍ തന്റെ എല്ലാതിരക്കുകളും മാറ്റിവച്ച ഒന്നരമണിക്കൂര്‍ നേരം ചര്‍ച്ച നടത്തി എന്നത് ഒരു കോണ്‍ഗ്രസ്സ് മലയാളിക്കും ദഹിക്കാന്‍ വിഷമമുള്ള സംഗതിയാണ്.
                   കുടുംബകാര്യമാണ് ചര്‍ച്ച ചെയ്തതെന്ന് ക്രിമിനലും തന്നെ കൊന്നാലും ചര്‍ച്ച ചെയ്തകാര്യങ്ങള്‍ വെളിയില്‍ പറയില്ലെന്ന് മുഖ്യനും കടുമ്പിടുത്തത്തിലാണ്. അതുപോലെ കുപ്രസിദ്ധി നേടിയതാണ് മുഖ്യമന്ത്രിയുടെ മാനസപുത്രന്‍ സലിം‌രാജ്. മുഖ്യന്റെ അംഗരക്ഷകനായി കയറിപ്പറ്റി അദ്ദേഹത്തിന്റെ മാനസപുത്രനായി വളര്‍ന്ന പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥനായ സലിം‌രാജ് അറസ്റ്റിലാകുന്നത് ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിലാണ്.പിന്നീട് വന്ന ബാര്‍ കോഴക്കേസ് യു ഡി എഫിനെ ശരിക്കും പിടിച്ചുകുലുക്കി.ബാറുകള്‍ക്ക് ലൈസന്‍സു നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകള്‍ ഇരുപത് കോടി പിരിക്കുകയും,കുറച്ച് കേസിനു മാറ്റിവൈച്ചിട്ട് ബാക്കി തുക മന്ത്രിമാര്‍ക്ക് കൈക്കൂലി നല്‍കി എന്നതാണ് ബാര്‍കോഴ.ഇതില്‍ ഒരുകോടി ധനമന്ത്രി അഡ്വാന്‍സായി കൈപ്പറ്റുകയും ബാക്കിതുകക്കായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോള്‍ ബാറുടമകളുടെ അസോസിയേഷന്‍ നേതാക്കളാണീ വിവരം പുറത്തുവിട്ടത്.അവരന്ന് ഒരു കാര്യം കൂടി പറഞ്ഞിരുന്നു, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹമാണ് ,ധനമന്ത്രിയെ കാണാന്‍ പറഞ്ഞത്.അങ്ങനെ ഏതുകാര്യവും അവസാനം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലും അദ്ദേഹത്തിന്റെ ഓഫീസിലും ആണ് എന്നോര്‍ക്കണം.
               ഇനി പഴയ രണ്ട് കേസുകള്‍ ഒന്നോടിച്ചുപറയുന്നു ഓര്‍ക്കാന്‍ വേണ്ടി മാത്രം.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി ഐ എമ്മിന്റെ ഉന്നതനേതാക്കളെ പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമം അക്കാലത്ത് നടന്നിരുന്നു.അറസ്റ്റിലായ മറ്റു പ്രതികളെ മൂന്നാം മുറയ്ക്ക് വിധേയരാക്കി അവരേക്കൊണ്ട് നേതാക്കളുടെ പേര്‍ പറയിപ്പിക്കാനായിരുന്നു ശ്രമം.അതുപോലെ തന്നെ ഫസല്‍ വധക്കേസില്‍ സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാനും ശ്രമം നടന്നിരുന്നു.ഇതിനായി ഈ രണ്ടുകേസിലും പോലീസിനെ വല്ലാതെ ഉപയോഗിച്ചു യു ഡി എഫുകാര്‍.അങ്ങനെ ആശാന്‍ വഴിതെറ്റി സഞ്ചാരം ആരംഭിച്ചു.പഴയ മരുമക്കത്തായ തറവാടുകളില്‍ അമ്മാവന്‍ കുടുംബം നോക്കാതാവുമ്പോള്‍ മക്കള്‍ തറവാട് കുളം കോരുന്നതുപോലെ, സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലീസിനേയും മറ്റുദ്യോഗസ്ഥരേയും ഉപയോഗിച്ച യു ഡി എഫ് ഇന്നതിന്റെ വില വാങ്ങിക്കൊണ്ടിരിക്കുകയാണ്.
           രാഹുല്‍ നായര്‍ എന്ന ഐ പി എസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ചായിരുന്നു കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ യു ഡി എഫുകാര്‍ ഒതുക്കാന്‍ ശ്രമിച്ചിരുന്നത്.അയാളതിന്റെ വില ഐടാക്കുകയായിരുന്നു എന്നുവേണം വിചാരിക്കാന്‍.അന്യായമായി അദ്ദേഹം തന്നെ പൂട്ടാന്‍ ഉത്തരവ് നല്‍കിയ ക്വാറികള്‍ തുറന്നുകൊടുക്കാന്‍ വന്‍‌തുക കോഴവാങ്ങിയതിന്ന് വിജിലന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നു.യു ഡി എഫിന്റെ തൊപ്പിയില്‍ തിരുകിയ പുതിയ ഒരു പൊന്‍‌തൂവല്‍.വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ പിന്നെ ചെയ്യാത്ത വഴിവിട്ട കാര്യങ്ങളില്ല തന്നെ.രാഹുലിന്റെ ഒരുകേസ് മാത്രമേ പുറത്തുവന്നിട്ടുള്ളൂ, ഇനി എത്ര എണ്ണം പുറത്തുവരാനിരിക്കുന്നു എന്ന് കണ്ടറിയണം.ഏതായാലും രാഹുല്‍ അറസ്റ്റിലായപ്പോള്‍ മറ്റൊരു വെടികൂടി പൊട്ടിച്ചു, ഡിപ്പാര്‍ട്ട്മെന്റിലെ അഭിമാനഭാജനങ്ങളായ മറ്റു രണ്ട് സീനിയര്‍ ഉദ്യോഗസ്ഥര്‍ രാഹുലിനെ നിരബന്ധിച്ചത്രെ പലപ്രാവശ്യം വഴിവിട്ട പ്രവര്‍ത്തികള്‍ ചെയ്യാന്‍.സത്യമാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
             ഇനി നമ്മുടെ സോളാര്‍ കഥയിലേക്ക് കടക്കാം.വ്യാപകമായി പോലീസിനെ ദുരുപയോഗം ചെയ്താണ് സോളാര്‍ കേസില്‍ മുഖ്യനടക്കമുള്ളവര്‍ ഇന്ന് മുള്ളേലാണെങ്കിലും രക്ഷപെട്ടു നില്‍ക്കുന്നത്, നമ്മുടെ കുപ്രസിദ്ധ സോളാര്‍ നായിക ജയിലില്‍ കിടന്നിരുന്നെങ്കില്‍ പുറത്തുവരുമായിരുന്ന ആ തീയില്‍ ഇന്നത്തെ യു ഡി എഫ് മിനിസ്ട്രിയും അന്നത്തെ യു പി എ മന്ത്രിസഭയിലെ പല കേരളീയരും ആത്മഹത്യ ചെയ്യുമായിരുന്നു എന്നത് ഇന്ന് അങ്ങാടിപ്പാട്ടാണ്. കഴിഞ്ഞ ലോക്സഭ ഇലക്ഷനില്‍ മല്‍സരിച്ച ഒരു യുവതുര്‍ക്കി സത്യവാങ്ങ്‌മൂലത്തിലെ ഒരിനം ആ സ്ത്രീയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നതായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആണ് ആ ബന്ധത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്.
                      പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയും മയപ്പെടുത്തിയും ആണ് ആ കേസ് ഒന്ന് മയപ്പെടുത്തിയത്.പിന്നീട് ആ കുപ്രസിദ്ധ നായികയുടെ വീഡിയോ ദൃശ്യങ്ങള്‍ വാറ്റ്സ് ആപ്പിലൂടെ നാടെങ്ങും പ്രചരിച്ചു.ആയതിനു പിന്നില്‍ പലരുടേയും പേരുകളും പലരുടേയും വിവാഹങ്ങള്‍ മുടങ്ങിയ കഥകളും പ്രചരിച്ചിരുന്നു.എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ആ നായിക കൊടുത്ത പരാതിയില്‍ ഒരു മുതിര്‍ന്ന പോലീസുകാരനാണ് പ്രതി.അദ്ദേഹം തന്റെ ശരീരത്തിന്റെ രഹസ്യഭാഗങ്ങള്‍ പരസ്യമായി അവര്‍ക്കയക്കാറുണ്ട് പോലും.അവരെ ഒരു ദിവസം(?) അദ്ദേഹത്തിന്റെ ഫ്ലാറ്റിലേയ്ക്ക് ക്ഷണിച്ചുപോലും.അതില്‍ വലിയ തെറ്റുപറയാനില്ല,കാരണം ആ സ്ത്രീയെ ഉപയോഗിച്ചവരെ മുഴുവന്‍ അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തില്‍ ആണ് മാന്യരാക്കിയതെന്നോര്‍ക്കണം.അദ്ദേഹവും മനുഷ്യനല്ലേ, അദ്ദേഹത്തിനും ആഗ്രഹങ്ങള്‍ ഉണ്ടാകാതിരിക്കുമോ?
               തീര്‍ന്നില്ല, മറ്റൊരു വകുപ്പ് മന്ത്രിയുടെ സ്വന്തക്കാരനായിരുന്ന ഒരു ഐ എ എസ് ഓഫീസര്‍ വിജിലന്‍സ് റെയ്ഡില്‍ കുടുങ്ങിയിരിക്കുന്നു.കോടിക്കണക്കിനു രൂപയുടെ അവിഹിത സ്വത്താണ് അദ്ദേഹം സമ്പാദിച്ചിരിക്കുന്നത്.അപ്പോള്‍ ഓരോരുത്തര്‍ക്കും അവര്‍ ചെയ്യുന്ന സൗകര്യത്തിനനുസരിച്ച് പണമുണ്ടാക്കാനുള്ള സൗകര്യം മന്ത്രിമാര്‍ തന്നെ ചെയ്തുകൊടുക്കുന്നു എന്ന് വേണം വിചാരിക്കാന്‍.ഉദ്യോഗസ്ഥ - രാഷ്റ്റ്റീയ - മാധ്യമ കൂട്ടുകെട്ടിന്റെ ഭരണം നടക്കുമ്പോള്‍ ഇതല്ല ഇതിനപ്പുരവും നടക്കും.ഭരണക്കാരുടെ ദുഷ്ചെയ്തികള്‍ ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍, അതിനു പ്രതിഫലമായി സ്വത്തുസമ്പാദിക്കാന്‍ ഉദ്യോഗസ്ഥര്‍, അതെല്ലാം മറച്ചുവച്ച് പ്രതിപക്ഷത്തിനെ അതുവഴി പൊതുജനങ്ങളേയും അവഹേളിക്കാന്‍ മാധ്യമങ്ങളും.
               പുറത്ത് വന്നത് ഇത്, ഇനി വരാനിരിക്കുന്നതോ? തങ്ങളുടെ തെറ്റ് മറച്ചുപിടിക്കാന്‍ സൗകര്യമൊരുക്കിയതിനാണീ വെളിച്ചത്തുവന്ന കഥകള്‍.അപ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ ഒതുക്കി ഒത്തുതീര്‍പ്പാക്കിക്കൊടുത്ത മന്ത്രിമാരുടെ കഥകള്‍ എത്രയായിരിക്കും?ഇതൊക്കെ മൂടിപ്പിടിക്കുന്ന മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തായിരിക്കും?

3 comments :

  1. ഉദ്യോഗസ്ഥ - രാഷ്റ്റ്റീയ - മാധ്യമ കൂട്ടുകെട്ടിന്റെ ഭരണം നടക്കുമ്പോള്‍ ഇതല്ല ഇതിനപ്പുരവും നടക്കും.ഭരണക്കാരുടെ ദുഷ്ചെയ്തികള്‍ ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍, അതിനു പ്രതിഫലമായി സ്വത്തുസമ്പാദിക്കാന്‍ ഉദ്യോഗസ്ഥര്‍, അതെല്ലാം മറച്ചുവച്ച് പ്രതിപക്ഷത്തിനെ അതുവഴി പൊതുജനങ്ങളേയും അവഹേളിക്കാന്‍ മാധ്യമങ്ങളും.
    പുറത്ത് വന്നത് ഇത്, ഇനി വരാനിരിക്കുന്നതോ? തങ്ങളുടെ തെറ്റ് മറച്ചുപിടിക്കാന്‍ സൗകര്യമൊരുക്കിയതിനാണീ വെളിച്ചത്തുവന്ന കഥകള്‍.അപ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ ഒതുക്കി ഒത്തുതീര്‍പ്പാക്കിക്കൊടുത്ത മന്ത്രിമാരുടെ കഥകള്‍ എത്രയായിരിക്കും?ഇതൊക്കെ മൂടിപ്പിടിക്കുന്ന മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തായിരിക്കും?

    ReplyDelete
  2. എന്നിട്ട് ശക്തമാ‍യ പ്രതിപക്ഷം വേന്റുന്നതെല്ലാം ചെയ്ത് കേരളക്കരയെ രക്ഷിച്ചു. ഇനി മുതല്‍ യു ഡി എഫ് ഇല്ല, കേരളത്തില്‍!!!

    “ഒരു ജനം അര്‍ഹിക്കുന്ന മുഖ്യമന്ത്രിയെ അവര്‍ക്ക് ലഭിക്കുന്നു
    മുഖ്യമന്ത്രി അര്‍ഹിക്കുന്ന പ്രതിപക്ഷത്തെ മന്ത്രിസഭയ്ക്കും ലഭിക്കുന്നു”

    എന്ന് ഫേസ് ബുക്കിലെ പ്രമുഖ ഇടതുപക്ഷവാദിയായ ശ്രീജിത്ത് കൊണ്ടോട്ടിയുടെ സ്റ്റാറ്റസ് ഇത്തരുണത്തില്‍ ഞാന്‍ ഓര്‍ക്കുന്നു!

    ReplyDelete
    Replies
    1. ഹ ഹ ഹ അജിതിന്റെ തമാശയില്‍ ഞാനും പങ്കുകൊള്ളുന്നു.പക്ഷെ ഒരു കേരളീയന്‍ എന്ന നിലയ്ക്ക് ചുമ്മാ ചിരിച്ച് അടുത്ത ബ്ലോഗിലേയ്ക്ക് പോകാന്‍ എനിക്കാവില്ല.കാരണം രണ്ടാണ്. (1) കേരളത്തിന്റെ ജനസംഖ്യയില്‍ ഏതാണ്ട് എഴുപത് ശതമാനത്തോടടുത്ത ജനം മധ്യവര്‍ഗക്കാരാണ്. മധ്യവര്‍ഗക്കാരില്‍ തന്നെ ഇടത്തരം മധ്യവര്‍ഗക്കാര്‍ കുറച്ചും താഴ്ന്ന മധ്യവര്‍ഗക്കാര്‍ കൂടുതലും ആണ്. ധനികര്‍ എന്നു പറയുന്ന വിഭാഗക്കാര്‍ വളരെ കുറച്ചാണ്, വേണമെങ്കില്‍ അവരെ ചൂണ്ടിക്കാണിക്കാവുന്നത്ര കുറവ്.ജനസംഖ്യയില്‍ പതിനഞ്ച് ശതമാനത്തോളം വരും പട്ടിണിക്കാര്‍. അവര്‍ക്കാണ് പ്രതിപക്ഷം പറയുന്നത് മനസ്സിലാവുന്നത്.അവര്‍ എന്നും ഇടതുപക്ഷതോടൊപ്പമാണ്.ഇന്നത്തെ മധ്യവര്‍ഗക്കാര്‍ (അവര്‍ ഏതുവിഭാഗത്തില്‍ പെട്ടവര്‍ ആയാലും) ഒരുകാലത്ത് പാവപ്പെട്ടവരായിരുന്നു.എന്നാല്‍ ഭൂപരിഷ്കരണം വന്നതോടെ ബഹുഭൂരിപക്ഷം പേരും ചെറിയ ചെറിയ ജീവിതസൗകര്യങ്ങള്‍ സ്വായത്തമാക്കിയും പിന്നീട് തുറന്നുകിട്ടിയ വിദേശകമ്പോളമുപയോഗിച്ച് അത്യാവശ്യം ധനം സമ്പാദിച്ചവരും സമ്പാദിക്കുന്നവരും. ഇവരിലെ ഒരു വിഭാഗം അതിവേഗം ദരിദ്രപക്ഷത്തേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. മിഡില്‍ക്ലാസ് എന്നറിയപ്പെടുന്ന മധ്യവര്‍ഗക്കാര്‍ക്കുവേണ്ടിയാണിന്നിവിടുത്തെ ഭരണം തന്നെ.അവര്‍ക്കുവേണ്ട ഫ്ലാറ്റ്/വില്ല സമുച്ചയങ്ങള്‍, അവര്‍ക്കുവേണ്ട ഷോപ്പിങ്ങ് മാളുകള്‍, അവര്‍ക്കുവേണ്ട അത്യന്താധുനിക ആശുപത്രികള്‍, മറ്റു ഉല്ലാസകേന്ദ്രങ്ങളൊക്കെയല്ലെ ഇന്ന് കേരളത്തിലുയരുന്നത്.ഇതിനുവേണ്ടിയല്ലേ കേരളത്തിന്റെ ഭൗതീക സമ്പത്തുക്കളെല്ലാം കൊള്ളയടിക്കപ്പെടുന്നത്?സാധാരണക്കാരനിവിടെ ഇന്ന് ജീവിക്കാന്‍ പറ്റാതായിരിക്കുന്നു.അഴിമതികളും വെട്ടിപ്പുകളും കൊള്ളകളും അന്ധവിശ്വാസങ്ങളും ഒക്കെ ഇതിനുചുറ്റുമായി അണിനിരക്കുന്നു.മാധ്യമങ്ങള്‍ പോലും ഇവര്‍ക്കനുകൂലമായി മാറിയിരിക്കുന്നു.എന്തഴിമതി ചെയ്താലും എങ്ങനെ പിടിക്കപ്പെട്ടാലും അതില്‍നിന്നൊക്കെ വഴുതി രക്ഷപ്പെടുന്ന മുഖ്യമന്ത്രിയെ ആദര്‍ശപുരുഷനാക്കുന്ന മാധ്യമങ്ങള്‍. എന്തുകൊണ്ടിതൊക്കെ എന്ന് ചോദിച്ചാല്‍ എന്തുചെയ്തും പണമുണ്ടാക്കാന്‍ നില്‍ക്കുന്ന ഒരു ജനതയും അതിന് ഓശാന പാടുന്ന മാധ്യമങ്ങളും അതുണ്ടാക്കുന്ന ജനങ്ങളുടെ സാമാന്യബോധവും.ഒരഴിമതിയില്‍ നിന്ന് ചെയ്യാവുന്ന വൃത്തികേടൊക്കെ കാണിച്ച് രക്ഷപ്പെട്ട മുഖ്യമന്ത്രിയെ ചൂണ്ടിക്കാണിച്ച് നിങ്ങള്‍ ഇങ്ങ്നനെ ചെയ്തില്ലേ എന്ന് ഒരു മാധ്യമവും ചോദിക്കുന്നില്ല,പകരം അതൊക്കെ പ്രതിപക്ഷത്തിന്റെ പരാജയമാണെന്നു സ്ഥാപിക്കാനാണ് ഇവര്‍ തയ്യാറാവുന്നത്. (2) ഇങ്ങനെയൊരു ചുറ്റുപാടില്‍ പ്രതിപക്ഷത്തിന്റെ സ്വരം ഉയരാതിരിക്കാന്‍, അഥവാ ഉയര്‍ന്നാല്‍ അതിനെ മറ്റുസ്വരങ്ങള്‍കൊണ്ട് മൂടിപ്പിടിക്കാന്‍ എല്ലാഅവ്രും ഒറ്റക്കെട്ടാണ്.അപ്പോള്‍ അജിത്തെ അതൊക്കെയാണ് പ്രശ്നങ്ങള്‍.

      Delete