എസ്.എന്‍.സി.ലാവലിന്‍: റീ ലോഡഡ് ( S.N.C. Lavlin, Re Loaded.)

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
“എസ്.എന്‍.സി ലാവലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സിന്റെ കണ്ടെത്തല്‍ പ്രകാരം ശ്രി.പിണറായി വിജയന്‍ കുറ്റക്കാരനായിരുന്നില്ല.എന്നാല്‍ ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയമായതിനാലും മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കും എന്നതിനാലും തിരഞ്ഞെടുപ്പിനു മുന്‍പായി കൂടിയ മന്ത്രിസഭായോഗം ഈ കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.“
                                                         ---- ശ്രി.ഉമ്മന്‍ ചാണ്ടി.
                         ഇക്കഴിഞ്ഞ ദിവസം  ( ശ്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കോടതി വിധി വന്ന ദിവസം) ശ്രി ഉമ്മന്‍ ചാണ്ടി നടത്തിയ പത്ര സമ്മേളനത്തില്‍ വച്ച് അദ്ദേഹം പ്രസ്താവിച്ചതാണീക്കാര്യം.ഒന്നുകൂടി മേലുദ്ധരിച്ച വാചകങ്ങള്‍ ഒന്നുകൂടി ശ്രദ്ധിച്ച് വായിച്ച് നോക്കുക.ഈ പത്രസമ്മേളനം റ്റിവിയില്‍ക്കൂടി കാണാനും കേള്‍ക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാന്‍.എന്നാല്‍ മലയാളത്തിലെ മാത്രമല്ല ഇന്‍ഡ്യയിലെ തന്നെ മുഖ്യ മാധ്യമങ്ങളെല്ലാം മേലുദ്ധരിച്ച വാചകങ്ങള്‍ എഡിറ്റ് ചെയ്യുകയാണുണ്ടായത്.എന്താണീ എഡിറ്റിങ്ങിനു പിന്നില്‍ എന്നന്വേഷിച്ചു നോക്കിയാല്‍, എനിക്കു തോന്നുന്നത് കാലാകാലങ്ങളായി ബോധപൂര്‍വം സംഘടിതമായി അവരുയര്‍ത്തിക്കൊണ്ടുവന്ന നുണ ഒറ്റയടിക്ക് പൊട്ടിത്തകര്‍ന്ന് പോകുന്നത് കൊണ്ടുള്ള ചളിപ്പ് ആയിരിക്കുമെന്നാണ്.
                  ഏതാണ്ട് 2001ന് ശേഷം കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു എസ് എന്‍ സി ലാവലിന്‍ വിവാദം.കേരളത്തിലെ പാര്‍ട്ടിയെ ഈ വിവാദം പിടിച്ചു കുലുക്കിയപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇതിന്റെ അനുരണനങ്ങളുണ്ടാവുകയും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയെ പലപ്രാവശ്യം മാധ്യമക്കാര്‍ ( പ്രധാനമായും കേരളത്തിലെ മാധ്യമക്കാര്‍) നിറുത്തിപ്പൊരിക്കുകയും ചെയ്ത ഒരു വിഷയമായിരുന്നു ലാവലിന്‍ വിവാദം.2001 നു ശേഷം കേരളത്തില്‍ നടന്ന രണ്ടു പ്രധാന തിരഞ്ഞെടുപ്പുകളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെള്ളം കുടിപ്പിച്ചത് ഈ വിവാദമായിരുന്നു.എനിക്കു തോന്നുന്നത് 2001ലെ ഇലക്ഷനില്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി മാധ്യമക്കാര്‍ അജണ്ട നിശ്ചയിക്കുകയും അതിലേറ്റവും പ്രധാനപ്പെട്ട അജണ്ട ഇതു തന്നെയാവുകയും ചെയ്തു എന്നാണ്.
                എന്താണ് ഈ എസ് എന്‍ സി ലാവലിന്‍ പ്രശ്നം എന്ന് അറിയാത്തവര്‍ ഈ കേരളമണ്ണിലുണ്ടാവുമെന്ന് തോന്നുന്നില്ല. എങ്കിലും വളരെ ചുരുക്കി ഞാനീ പ്രശ്നമൊന്ന് വിവരിക്കാം, ഓര്‍മ്മയില്‍ നിന്നും.കേരളത്തിലെ അണക്കെട്ടുകളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാനഡ കേന്ദ്രമായിട്ടുള്ള എസ് എന്‍ സി ലാവലിന്‍ എന്ന കമ്പനിയെ ഏല്‍പ്പിച്ചു അന്നത്തെ യു ഡി എഫ് വൈദ്യുതി മന്ത്രി ശ്രി.കാര്‍ത്തികേയന്‍.എന്നാല്‍ കരാര്‍ മുഴുമിക്കുന്നതിനു മുന്‍പായി കാര്‍ത്തികേയന്‍ പോവുകയും പകരം അവിടെ എല്‍ ഡി എഫിലെ ശ്രി,പിണറായി വിജയന്‍ ചാര്‍ജെടുക്കുകയും ചെയ്തു.അദ്ദേഹം കാനഡയില്‍ പോവുകയും ലാവലിന്‍ കമ്പനിയുടെ റേറ്റില്‍ കുറവു വരുത്തുകയും കൂടാതെ അവര്‍ അവിടെ നിന്നും പണം പിരിച്ചുതന്ന് തലശ്ശേരിയില്‍ ഒരു വന്‍ കിട കാന്‍സെര്‍ ആശുപത്രി ആരംഭിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു( നൂറ് കോടി.)എന്നാല്‍ ഇതു മുഴുമിപ്പിക്കുന്നതിനു മുന്‍പായി അദ്ദേഹവും സ്ഥാനം ഒഴിയുകയും പിന്നെ എല്‍ ഡി എഫ് കാരന്‍ എസ്.ശര്‍മയും പിന്നെ യു ഡി എഫ് കാരന്‍ കടവൂര്‍ ശിവദാസനും മന്ത്രിമാരാവുകയും ചെയ്തു.നേര്യമംഗലം പാലത്തിനടിയിലൂടെ വെള്ളം കുറേ ഒഴുകിപ്പോയി.അപ്പോള്‍ ഓഡിറ്റ് കാര്‍ രംഗപ്രവേശം ചെയ്യുകയും ഈ കരാറിനെക്കുറിച്ച് ഒരു ഓഡിറ്റ് ഒബ്ജെക്ഷന്‍ എഴുതുകയും ചെയ്തു.മുടക്കിയ പൈസക്കുള്ള ലാഭം അവിടന്നു കിട്ടിയില്ലെന്നും കാന്‍സര്‍ സെന്ററിനുള്ള പണം എവിടെപ്പോയി എന്നുമാണവര്‍ പ്രധാനമായും ചോദിച്ചത്.അന്നത്തെ വൈദ്യുതി മന്ത്രി യു.ഡി.എഫ് കാരന്‍ ശ്രി.ആര്യാടന്‍ മുഹമ്മദ് അതിന് കൃത്യമായി മറുപടി കൊടുക്കുകയും ചെയ്തതായി നിയമസഭയില്‍ പറഞ്ഞു.
                    പക്ഷെ ആ സമയത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു.സഖാവ്.ചടയന്റെ നിര്യാണത്തോടെ പാര്‍ട്ടി സെക്രട്ടറിസ്ഥാനം ഏറ്റെടുക്കാന്‍ സ.പിണറായി മന്ത്രി സ്ഥാനം രാജി വച്ച് പോരുകയും അദ്ദേഹം പാര്‍ട്ടിയിലും കേരള രാഷ്റ്റ്രീയത്തിലും പതുക്കെ പതുക്കെ അജയ്യനായി മാറുകയും ചെയ്യുന്ന കാലം.ഈ സമയത്താണ് മേല്പറഞ്ഞ ഓഡിറ്റ് ഒബ്ജെക്ഷനും ഒക്കെ സംഭവിക്കുന്നതു.സത്യത്തില്‍ ശ്രി.ആര്യാടന്‍ മുഹമ്മദിന്റെ മറുപടിയോടെ തീരേണ്ട പ്രശ്നം ഒരവസരമാക്കിയെടുക്കാന്‍ പിണറായി വിജയാന്റെ ശത്രുക്കള്‍ തയ്യാറായി.പിന്നെ കേരളം നാളിതുവരെ ദര്‍ശിക്കാത്ത തരത്തിലുള്ള നുണപ്രചരണമായിരുന്നു.
                          എന്തെല്ലാം ഏതെല്ലാം വിധത്തില്‍ നുണകള്‍ പ്രചരിപ്പിക്കപ്പെടാം എന്നൊക്കെ കേരളീയര്‍ക്കു മനസ്സിലായത് അക്കാലത്തായിരുന്നു.നമ്മള്‍ സാധാരണ മനുഷ്യര്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി അത്യാവശ്യം നുണകള്‍ പറയാറുണ്ട്.എന്നാല്‍ ഒരു മനുഷ്യനെ നശിപ്പിക്കാന്‍ തോല്‍പ്പിക്കാന്‍ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ എന്തെല്ലാം നുണകള്‍ ആസൂത്രിതമായി പ്രചരിപ്പിക്കാമെന്ന് നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ കാണിച്ചു തന്നു.ചില ഉദാഹരണങ്ങളിതാ:- (1) ലാവലിന്‍ കരാര്‍ നമ്മുടെ നാടിനാപത്താണെന്ന് ഫയലിലെഴുതിയ വരദാചാരി എന്ന അണ്ടര്‍ സെക്രട്ടറിക്ക് ഭ്രാന്താണ്,അയാളുടെ തല പരിശോധിക്കണമെന്ന് പിണറായി ഫയലിലെഴുതി, മറുപടിയായി.എന്നിട്ടാ ഫയലെവിടെ?. സാധാരണക്കാരന്റെ ചോദ്യം.ഫയല്‍ പിണറായിയോ അയാളുടെ ആളുകളോ മുക്കി എന്നു മറുപടി.പിന്നെ നിങ്ങളെങ്ങനറിഞ്ഞെന്ന് വീണ്ടും ചോദ്യം.അത്തരം ചോദ്യം പാടില്ലെന്ന് മറുപടി.അവസാനം ഫയല്‍ കണ്ടു കിട്ടിയപ്പോഴോ, സഹകരണവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഒരു മണ്ടത്തരം എഴുതിയപ്പോഴാണ് തല പരിശോധിക്കണമെന്ന് എഴിതിയതെന്ന് തെളിഞ്ഞു.
          നുണ (2) പിണറായിക്ക് സിംഗപ്പൂരില്‍ ഭാര്യ ലീലയുടെ പേരില്‍ ലീല ഇന്റര്‍നാഷണല്‍ എന്നൊരു വ്യവസായസംരംഭമുണ്ട് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു മാതൃഭൂമി.(ഒരു പുതിയ സംസ്കാരം).ഇതു വായിച്ചൊരു പാവം ഇതിനേക്കുറിച്ചന്വേഷിച്ച് പിണറായിയെ ശിക്ഷിക്കാന്‍ വേണ്ടി കോടതിയില്‍ പോയി.കോടതി ഇതു കേട്ടപാടെ കേന്ദ്ര ഏജെന്‍സിയോടന്വേഷിക്കാന്‍ പറഞ്ഞു.അവര്‍ പാവം തലങ്ങും വിലങ്ങും അന്വേഷിച്ചു.എന്നിട്ട് കോടതിയോട് പറഞ്ഞു, അങ്ങേര്‍ക്ക് അങ്ങനെ ഒരു സംഭവവുമില്ല.എല്ലാ പത്രങ്ങളും അതു റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാതൃഭൂമി മാത്രം പറഞ്ഞു, പിണറായി പണം കൊടുത്ത് സ്വാധീനിച്ചെന്ന്.
              പത്തു കോടിയിലോ മറ്റോ തുടങ്ങിയ കൈക്കൂലിത്തുക പതിയെ കൂടി കൂടി അവസാനം മുന്നൂറ്റിനാല്പത് കോടി വരെയെത്തി.തുക പിന്നേയും കൂടിയേനെ,പക്ഷെ അപ്പോഴേക്കും കോടതിയില്‍ കേസ് സമര്‍പ്പിക്കുകയും കോടതി ഒരൊറ്റ ഉത്തരവ് കൊണ്ട് നുണക്കാരുടെ വായ് അടക്കുകയും ചെയ്തു.
                 വിജിലന്‍സ് അന്വേഷിച്ച കേസ് ഭരണക്കാരുടേയും നുണപ്രചരണക്കാരുടേയും ആശക്കൊത്തുള്ള അവസാനം വരാത്തതുകൊണ്ട് 2001 ലെ ഇലക്ഷന്‍ പ്രഖ്യാപനത്തിനുശേഷം ആ കേസ് സി ബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ആ യു ഡി എഫ് മന്ത്രിസഭ തീരുമാനിച്ചു.എന്നാല്‍ സി ബി ഐ അതേറ്റെടുക്കാന്‍ വിസമ്മതിച്ചു.ഉടനെ കോടതിയില്പോയി.എന്തിന് കേസ് സി ബിഐ ഏറ്റെടുക്കണം.കഷ്ടകാലത്തിന് ഇവിടെ എല്‍ ഡി എഫ് ഭരണം വരുകയും ചെയ്തു.അപ്പോള്‍ എല്‍ ഡി എഫ് മന്ത്രിസഭയെ താറടിക്കുക എന്നതവരുടെ ആവശ്യമാണല്ലോ.കോടതി പറഞ്ഞു കേസ് സി ബി ഐ അന്വേഷിക്കണമെന്ന്.അതോടെ നുണമാധ്യമങ്ങള്‍ക്ക് ചാകരയായി.പിണറായിക്ക് പണം കൈമാറിയതിന് സാക്ഷിയുണ്ടത്രെ,ആ സാക്ഷി സി ബിഐ കസ്റ്റഡിയിലാണെന്ന് ഒരാഴ്ചയോടിയ നുണ.സാക്ഷി മരിച്ചു പോയിരുന്നെന്നും എങ്കിലും സാക്ഷിയുടെ പ്രേതം സാക്ഷി പറയാമെന്നേറ്റിട്ടുണ്ടെന്ന് അടുത്തവാരം നുണ.
                     സാക്ഷി സിംഗപ്പൂരായതിനാല്‍ സി ബി ഐ സിംഗപ്പൂരു പോയെന്ന് അതിനടുത്തവാരം നുണ.ഡാം പരിശോധിക്കാന്‍ നാല് സി ബി ഐക്കാര്‍ ഡാമില്‍ മുങ്ങിയിട്ട് ഇതുവരെ പൊങ്ങിയില്ലെന്ന് അതിനടുത്തവാരം നുണ.വിജിലന്‍സ് അന്വേഷണത്തില്‍ കാണാതായ ഫയലുകള്‍ സി ബിഐ അന്വേഷിച്ചപ്പോള്‍ സേഫ് തുറന്ന് തനിയേ പറന്നു വന്നെന്ന് പിന്നൊരു നുണ.അങ്ങനെ നുണയോട് നുണ.നമ്മള്‍ മനുഷ്യവംശത്തില്‍ പിറന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നുണകളങ്ങിനെ കേരളത്തില്‍ പാറി നടന്നു.
                   അവസാനം സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പിണറായി തുടങ്ങി കുറേ പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവണ്മെന്റിനോട് അനുവാദം ചോദിച്ചു.ഗവണ്മെന്റ് നിയമ പ്രകാരം അഡ്വ.ജനറലിന്റെ ഉപദേശം തേടി. അദ്ദേഹം ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടയാവശ്യമില്ല എന്നാണ് നിയമോപദേശം നല്‍കിയത്. ഗവണ്മെന്റത് നിയമപ്രകാരം ഗവര്‍ണര്‍ക്ക് അയച്ചു.പിന്നെ അതിനെചൊല്ലിയായി നുണകള്‍.സി ബിഐ അഡ്വ.ജനറലിന്റെ റ്റെലഫോണ്‍ ചോര്‍ത്തി എന്ന് സംഘടിതമായ വാര്‍ത്ത ഒരാഴ്ച്ച ഓടുകയാണ്, ചോര്‍ത്തിയ ഫോണിലേക്ക് ആരൊക്കെ വിളിച്ചു, വിളിച്ചവര്‍ എന്തൊക്കെ പറഞ്ഞു എന്നു വരെ പത്രങ്ങള്‍ വിശദമായി എഴുതി.എഴുതി എഴുതി വന്നപ്പോള്‍ എ.ജിക്കും സംശയം,ഫോണ്‍ ചോര്‍ത്തിയോ ( ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ),അദ്ദേഹം വിവരാവകാശപ്രകാരം ചോദിച്ചു, മടക്കത്തപാലില്‍തന്നെ സി ബി ഐ യുടെ മറുപടിയും കിട്ടി - ഞ്ങ്ങളാരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല എന്ന്.മുഖത്തടി കിട്ടിയിട്ടും ഇത് മേക്കപ്പാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ അടുത്ത നുണ നിരത്തി.ആയിടക്ക് ധന മന്ത്രി ശ്രി തോമസ് ഐസക് ബോംബേക്ക് പോയി,അമേരിക്കയില്‍ നിന്നും വരുന്ന മകളെകാണാനായിട്ട്.അത് ഗവര്‍ണരുടെ ബോംബേയിലെ വീട്ടിലെ അടുക്കള വഴി സ്വാധീനിക്കാനാണെന്ന് പുതിയ സംസ്കാരത്തിന്റെ നുണ.എന്നാല്‍ തോമസ് ഐസക് താമസിച്ച വീട്ടിലെ വീട്ടുകാരന്‍ തന്നെ ആ നുണ പൊളിച്ചു കൊടുത്തു.
                      എന്തായാലും ഗവര്‍ണര്‍ ഇവരെ പ്രോസിക്യ്യൂട്ട് ചെയ്യാന്‍ അനുമതി കൊടുത്തു.കേസ് പിറ്റേന്ന് കോടതിയിലെത്തി.കോടതി ഒരൊറ്റ കാര്യമേ പരഞ്ഞൂള്ളു; ഈ കരാര്‍ ഉല്‍ഭവിക്കുന്ന സമയത്തെ മന്ത്രി കാര്‍ത്തികേയനായിരുന്നല്ലോ,അദ്ദേഹത്തിന്റെ ചെയ്തികള്‍ കൂടി സി ബി ഐ അന്വേഷിക്കണം.
                      അതോടെയൊരല്‍ഭുതം കേരളത്തില്‍ സംഭവിച്ചു.എസ് എന്‍ സി ലാവലിന്‍ എന്ന വാക്ക് കേരളത്തിലെ ഒരു മാധ്യമവും കേട്ടിട്ടില്ല, തന്നേയുമല്ല കേട്ട ചരിത്രം കേട്ടിട്ടുപോലുമില്ല.ഇങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഇപ്പോള്‍ ശ്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന:- വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ശ്രി.പിണറായി വിജയന്‍ പ്രതിയായിരുന്നില്ല എന്ന്.പിന്നെ മാധ്യമവിമര്‍ശനം ഭയന്നാണ് ഇക്കാണുന്നതൊക്കെ കാട്ടിക്കൂട്ടിയതെന്ന്.
                      പ്രിയ സുഹൃത്തുക്കളെ, നമ്മൂടെ ജനാധിപത്യത്തെ താങ്ങി നിറുത്തുന്ന നാലു നെടുംതൂണുകളിലൊന്നാണ് മാധ്യമം.ആ മാധ്യമം എന്ന മീഡിയം നമ്മുടെ കൊച്ചു കേരളത്തിലിളകിയാടിയ കഥയാണ് ഇതുവരെ നമ്മള്‍ വായിച്ചത്.ശരാശരി ഒരു ദിവസത്തെ പത്രത്തിന് 4 രൂപയാണ് വില, അപ്പോള്‍ ഒരു മാസം മിനിമം 120 രൂപ. സമ്പൂര്‍ണ സാക്ഷരത നേടിയ നമ്മുടെ ഈ കൊച്ചു സംസ്ഥാനത്ത് മിക്കവാറും എല്ലാ വീടുകളിലും 120 രൂപ മാസം തോറും എണ്ണിക്കൊടുത്ത് പത്രം വാങ്ങുന്നു.പത്രം വാങ്ങാത്തവര്‍ പോലും എവിടെയെങ്കിലും പോയി അന്നന്നത്തെ പത്രം വായിക്കുകയും അങ്ങനെ ലോകവിവരം സമ്പാദിക്കുകയും ചെയ്യുന്നു.ഇതാണ് നമ്മള്‍ മലയാളികളുടെ ശീലം.ഈ 120 രൂപ നമ്മുടെ വീട്ടില്‍ അരിയും പലവ്യഞ്ചനങ്ങളും മേടിക്കേണ്ട തുകയാണ്. ഈ തുക മുടക്കിയാണ് നമ്മള്‍ പത്രം വാങ്ങി വായിക്കുന്നത്.ഈ ക്ഷാമകാലത്തും നമ്മള്‍ ഇതു ചെയ്യുന്നത് പത്രങ്ങള്‍ നാടില്‍ നടക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി നമ്മെ അറിയിക്കുമെന്ന ധാരണയിലാണ്.പത്രങ്ങളില്‍ വരുന്ന കാര്യങ്ങള്‍ വായിച്ച് അറിവു നേടിയവരായി നമ്മള്‍ നടക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മള്‍ ചതിക്കപ്പെടുകയാണ് എന്നറിയുക.
                സത്യത്തില്‍ പെയ്ഡ് ന്യൂസ് സിന്റ്രോം എന്ന് നമ്മള്‍ ഇപ്പോള്‍ വായിക്കാന്‍ തുടങ്ങിയിട്ടെ ഉള്ളൂ, എന്നാല്‍ നമ്മളത് അനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നറിയുക.നമ്മുടെ ജനാധിപത്യത്തെ താങ്ങി നിറുത്തുന്ന നാലു തൂണുകളിലൊന്നിന്റെ ഗതിയിതാവുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന്റെ സ്ഥിതി എന്താവും എന്നൊന്ന് ഊഹിച്ചു നോക്കുക.പ്രത്യേകിച്ചും 20,000 കോടി രൂപയുടെ കോമണ്‍ വെല്‍ത്ത് അഴിമതിയുടേയും,1.76 ലക്ഷം കോടിയുടെ  2 ജി സ്പെക്ട്രം അഴിമതിയുടേയും, 2 ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് അഴിമതിയുടേയും നേരെ ഇവര്‍ കാണിക്കുന്ന വിദഗ്ധമായ മൌനവും വച്ചു നോക്കുമ്പോള്‍ നമ്മുടെ ജനാധിപത്യം..............................

4 comments :

  1. എന്തെല്ലാം ഏതെല്ലാം വിധത്തില്‍ നുണകള്‍ പ്രചരിപ്പിക്കപ്പെടാം എന്നൊക്കെ കേരളീയര്‍ക്കു മനസ്സിലായത് അക്കാലത്തായിരുന്നു.നമ്മള്‍ സാധാരണ മനുഷ്യര്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി അത്യാവശ്യം നുണകള്‍ പറയാറുണ്ട്.എന്നാല്‍ ഒരു മനുഷ്യനെ നശിപ്പിക്കാന്‍ തോല്‍പ്പിക്കാന്‍ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ എന്തെല്ലാം നുണകള്‍ ആസൂത്രിതമായി പ്രചരിപ്പിക്കാമെന്ന് നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ കാണിച്ചു തന്നു.

    ReplyDelete
  2. കേരളത്തില്‍ ഒരു നേതാവിനും പതിനായിരക്കണക്കിനു ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും മരണത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്ന മുല്ലപ്പെരിയര്‍ പ്രശ്നം പരിഹരിക്കാന്‍ ആത്മാര്‍ഥത ഉണ്ടെന്നു തോന്നുന്നില്ല, അതല്ലെങ്കില്‍ ഇതിന്റെ ഭീകരത അറിയില്ലെന്നു വേണം അനുമാനിക്കാന്‍. അതൊ ലാവലിന്‍ കേസിലെ പിണറായിയുടെ ദുരനുഭവം കണ്ട് ഭയന്നിട്ടോ?

    ReplyDelete
  3. നേതാക്കന്മാര്‍ ഭയക്കുന്നുവെങ്കില്‍ ഭയപ്പെടുത്തുന്നതാരാണ്? മാധ്യമങ്ങളല്ലെ? ഞങ്ങളാണ് എല്ലാത്തിന്റേയും വിധികര്‍ത്താക്കള്‍ എന്നും പറഞ്ഞു നടക്കുന്ന ചില അഹങ്കാരം മുറ്റിയ മാധ്യമങ്ങളുണ്ടല്ലോ അവരാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.കളമശ്ശെരിയില്‍ എച്ച്. എം.ടിയുടെ സ്ഥലം വില്പനയുമായി ബന്ധപ്പെട്ടു നടന്ന അപവാദപ്രചരണം ഓര്‍മ്മയില്ലേ?എത്ര വര്‍ഷം നമുക്ക് വെറുതെ നഷ്ടമായി.എന്നിട്ട് കോടതി വിധി അനുകൂലമായി വന്നപ്പോള്‍ വാലും ചുരുട്ടി മാളത്തിലൊളിച്ചില്ലേ ഈ വീരപരാക്രമശൂരരായ മാധ്യമങ്ങള്‍.സേവി മനോ മാത്യൂ പ്രശ്നം ഓര്‍മ്മയില്ലേ? എന്തിന് മുത്തൂറ്റ് പോള്‍ വധക്കേസ് ഓര്‍മ്മയില്ലേ? ഇവിടെയൊക്കെ കളിച്ച മാധ്യമങ്ങളൊക്കെ എന്തു നേടി.സാധാരണ ജനങ്ങളും നേതാക്കളും സമൂഹവും ഒക്കെ നല്‍കുന്ന നല്‍കിയ ആദരവും മറ്റും കണ്ട് അഹങ്കാരം മൂത്ത ഒരു പിടി മാധ്യമങ്ങള്‍ കേരളം ഭരിക്കാനിറങ്ങിയതിന്റ്റെ ഫലമല്ലെ ഇതൊക്കെ?

    ReplyDelete
  4. കണ്ടത്തില്‍ കുടുംബക്കാരും വീര ഭൂമിക്കാരും വല്ലാതെയങ്ങ് വിയര്‍ക്കുന്നുണ്ട് പാര്‍ട്ടിയെ താറടിക്കാന്‍. പാര്‍ടി സെക്രട്ടറിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജനമധ്യത്തില്‍ പാര്‍ടിയെത്തന്നെ അപമാനിക്കാമെന്നുള്ള അജന്‍ഡ ആയിരുന്നല്ലോ അവരുടേത്. അവനവന്റെ അമേദ്യങ്ങള്‍ തന്നെ ഭക്ഷണമാക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete