(15/12/2012 ലെ ദേശാഭിമാനി ദിനപ്പത്രത്തിലെ എഡിറ്റ് പേജില്‍ പ്രഭാവര്‍മ്മ എഴുതിയ ലേഖനം.)
ക്രോണി കാപിറ്റലിസം (crony capitalism ) എന്ന കൌതുകപ്പേരില് അറിയപ്പെടുന്ന ചങ്ങാത്ത മുതലാളിത്വം അതിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുന്ന ഒരു രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം എങ്ങനെ പ്രഹസനമായിത്തീരും എന്നതാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും നിര്ണ്ണായകവോട്ടെടുപ്പു വേളകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാത്തമാണ് ക്രോണീ കാപിറ്റലിസത്തിന്റെ അടിസ്ഥാനം.ഈ ചങ്ങാത്തത്തിലൂടെ മൂലധനശക്തികളുടെ താല്പര്യം ഭരണാധികാരശക്തികളും ഭരണാധികാരശക്തികളുടെ താല്പര്യം മൂലധനശക്തികളും പാരസ്പര്യബോധത്തോടെ നിര്‍വഹിച്ചുകൊടുക്കുന്നു.മുതലാളിമാര്‍ക്ക് രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കാനുള്ള സൌകര്യം നിയമനിര്മ്മാണത്തിലൂടടക്കം ഭരണരാഷ്ട്രീയക്കാര്‍ നിര്‍വഹിച്ചു കൊടുക്കുന്നു.ഭരണരാഷ്ട്രീയം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സഹായഹസ്തം നീട്ടി ഭരണരാഷ്ട്രീയക്കാര്‍ ഓടിയെത്തുകയും ചെയ്യും.ഈ അവസ്ഥ ഒരു ഘട്ടം കടക്കുമ്പോള്‍ ഡെമോക്രസിയെ (ജനാധിപത്യം) പ്ലൂട്ടോക്രസി (plutocrasy - പണം കൊണ്ടുള്ള ഭരണം ) , ക്ലെപ്ടോക്രസി ( kleptocrasy- മോഷണം കൊണ്ടുള്ള ഭരണം) എന്നിവ ആരുമറിയാതെ പകരം വൈക്കുന്നു.ഈ അവസ്ഥയിലേക്കാണിന്ന് ഇന്ത്യ കടന്നെത്തുന്നത്.രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള മുതലാളിത്തത്തിന്റെ പകല്‍കൊള്ള.
ഇത്തരം ഒരവസ്ഥയില്‍ ഭൂരിപക്ഷമുണ്ടാക്കുക, ഭൂരിപക്ഷമില്ലാതാക്കുക,സര്‍ക്കാരിനെ അവരോധിക്കുക,സര്‍ക്കാരിനെ നിഷ്ക്കാസിതമാക്കുക തുടങ്ങിയവയുടേയൊക്കെ അവസാനവാക്ക് രാഷ്ട്രീയമോ ജനങ്ങളോ അല്ല, മറിച്ച് മൂലധനവും മുതലാളിത്തവുമാണ് എന്ന് വരും.ഈ അവസ്ഥയാണ് വിശ്വാസ വോട്ടെടുപ്പ് പോലുള്ള ഘട്ടങ്ങളില്‍ ഇന്ത്യ കാണുന്നത്.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ യു പി എ സര്‍ക്കാര്‍ പാര്‍ലമെന്റിലെ വോട്ട് പ്രതിസന്ധികളെ അതിജീവിക്കുന്നത് വിസ്മയകരമായ സാമര്ത്ഥ്യത്തോടെയാണെന്ന് കരുതുന്നവരുണ്ട്.അതുവരെ എതിരായി നില്ക്കുന്ന വോട്ടിങ്ങിന്റെ ഗണിതശാസ്ത്രം വോട്ടെടുപ്പിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തം വരുമ്പോള്‍ കോണ്‍ഗ്രസ്സിന് അനുകൂലമാകും. ഇത് ഒരു സാമര്‍ത്ഥ്യം തന്നെയാണ് തര്‍ക്കമില്ല.എന്നാല്‍ ഈ സാമര്‍ത്ഥ്യത്തിന്റെ ഉറവിടം ഏതാണ് എന്ന ചോദ്യം ആരും ഉന്നയിച്ചുകാണുന്നില്ല.ഉന്നയിക്കപ്പെടത്ത ആ ചോദ്യത്തിനുള്ള ഉത്തരമാണ് 2008 ജൂലൈ 28 ന്റെ വിശ്വാസവോട്ടെടുപ്പ് ഘട്ടത്തില്‍ ലോക്സഭാതലത്തില് പ്രത്യക്ഷപ്പെട്ട നോട്ടുകെട്ടുകളും കഴിഞ്ഞാഴ്ചത്തെ ചില്ലറ വ്യാപാര - വിദേശ നിക്ഷേപ വോട്ടെടുപ്പിനെ തുടര്‍ന്ന് അമേരിക്കന്‍ സെനറ്റില്‍ നടന്ന വെളിപ്പെടുത്തലും നമുക്ക് തരുന്നത്.ഇത് കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ പാര്‍ലമെന്ററി കാര്യ ഫ്ലോര്‍ മാനേജ്മെന്റിന്റെ കഴിവുകൊണ്ടാണ് പ്രതിസന്ധിഘട്ടങ്ങളെ ന്യൂനപക്ഷഗവണ്മെന്റ് അതിജീവിക്കുന്നത് എന്ന് വിലയിരുത്തുകയാണ് ചില മുഖ്യധാരാമാധ്യമങ്ങള്‍.
ഒന്നാം യു പി എ സര്‍ക്കാര്‍ 2008 ല്‍ വിശ്വാസവോട്ടെടുപ്പ് നേടിയതെങ്ങനെയാണ് എന്നോര്‍ക്കുക.വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തെ ചില എം പി മാര്‍ക്ക് കൊടുത്ത കോടികളുടെ നോട്ടുകെട്ടുകള്‍ അവര്‍ തന്നെ സഭയുടെ മേശപ്പുറത്ത് വച്ചത് രാജ്യം കണ്ടു.അറുപത് കോടി രൂപ എം പി മാര്‍ക്കുള്ള കൈക്കോഴ എന്ന നിലയില്‍ നിറച്ചുവച്ച പെട്ടികള്‍ കോണ്‍ഗ്രസ്സ് നേതാവ് സതീശ് ശര്‍മ്മയുടെ സഹായി നചികേത കപൂര്‍ അമേരിക്കന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്ത് വിശ്വാസവോട്ട് നേടാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി എന്നറിയിച്ചത് 2011 മാര്‍ച്ച് 17 ന് വീക്കിലക്സ് പുറത്തുകൊണ്ടുവന്നിരുന്നു.ഈ വിവരമടങ്ങിയ നയതന്ത്രകേബിളുകള് സത്യം തന്നെയാണെന്ന് ഇന്ത്യയില്‍ യു എസ് അംബാസഡറായിരുന്ന ഡേവിഡ് മുല്‍ഫോഡ് സാക്ഷ്യപ്പെടുത്തുന്നതും രാജ്യം കണ്ടു.അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഫ്ലോര്‍ മാനേജ്മെന്റാണോ അതോ മുതലാളിത്തശക്തികളുടെയും സാമ്രാജ്യത്വത്തിന്റേയും ധനമാനേജ്മെന്റാണോ സാമര്‍ത്ഥ്യത്തിന്റെ യഥാര്‍ഥ ഉറവിടം.
ഇനി ഇപ്പോഴത്തെ കാര്യമെടുക്കാം.ചില്ലറവ്യാപാരരംഗത്ത് വിദേശമൂലധനനിക്ഷേപം അനുവദിക്കാനുള്ള ബില്‍ പ്രശ്നത്തില്‍ യു പി എ സര്‍ക്കാര്‍ വിജയിച്ച് ഒരാഴ്ച തികയും മുന്‍പാണ് ഇതേ കാര്യത്തിന് യു എസ് ബഹുരാഷ്ട്രകുത്തകയായ വാള്‍മാര്‍ട്ട് നൂറ് ദശലക്ഷം ഡോളര്‍ ചെലവാക്കിയെന്ന കാര്യം യു എസ് സെനറ്റില്‍ വെളിപ്പെട്ടത്.തടസ്സങ്ങള്‍ നീക്കാനായിരുന്നത്രെ അത്. എന്തായിരുന്നു തടസ്സം? ബില്‍ പാര്‍ലമെന്റില്‍ പാസാകില്ല എന്നതുതന്നെ.ചില്ലറ വില്‍പ്പന ബില്ലും അനുബന്ധമായ ഫെമാ ഭേദഗതി ബില്ലും അതുവരേയുള്ള വോട്ടിങ്ങ് ഗണിതശാസ്ത്രത്തെയാകെ അട്ടിമറിച്ചുകൊണ്ട് ഒടുവില്‍ പാസായി.അപ്പോള്‍ വിലപ്പോയത് ഫ്ലോര്‍ മാനേജ്മെന്റിന്റെ ശക്തിയോ? അതോ ധനമാനേജ്മെന്റിന്റെ ശക്തിയോ?
2008 ലും 2012 ലും മന്മോഹന് സിങ്ങിന്റെ സര്‍ക്കാര്‍ പാര്‍ലമെന്ററി കടംബ കടന്നതിന്റെ കഥയില്‍ “അമേരിക്ക” പ്രധാനകഥാപാത്രമായി ഉയര്‍ന്നു നില്ക്കുന്നു.രണ്ടിലും ദേശീയ താല്‍പ്പര്യത്തിനെതിരെ അമേരിക്കന്‍ താല്‍പ്പര്യം വിലപ്പോകുന്നതാണ് നാം കണ്ടത്.അമേരിക്ക കണ്ടം ചെയ്ത നൂക്ലിയര്‍ റിയാക്ടര്‍ ഇവിടേക്കയച്ചതും ഇന്ത്യന്‍ മണ്ണില്‍ കടന്ന് വന്ന് അത് പരിശോധിക്കാന്‍ അമേരിക്കക്ക് അവകാശമുണ്ടെന്ന് വന്നതും ആണവോര്‍ജ ഉല്‍പ്പാദനത്തിലെ സിവില്‍ - മിലിട്ടറി വേര്‍തിരിവുകളുടെ കാര്യത്തില്‍ ഇന്ത്യ വിട്ടിവീഴ്ച ചെയ്തതുമൊക്കെ ഇന്ത്യന്‍ താല്‍പ്പര്യത്തിലല്ലല്ലോ.ഏതുവിധേനയും ആണവബില്ല് പാസാക്കിയെടുക്കുക എന്നത് അമേരിക്കന്‍ താല്പര്യമായിരുന്നു.അതേപോലെ ഇന്ത്യന്‍ ചെറുകിട വ്യവസായ മേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് 51ശതമാനം വിദേശനിക്ഷേപവുമായി കടന്ന് വരുന്നത് 49 ശതമാനത്തിലൊതുങ്ങുന്ന ഇന്ത്യന്‍ താല്പര്യത്തിലല്ലല്ലോ.ഇന്ത്യന്‍ കമ്പോളം തുറന്നുകിട്ടാന്‍ വാള് മാര്‍ട്ട് നൂറുദശലക്ഷം ഡോളര്‍ ചിലവാക്കണമെങ്കില്‍ അത് അമേരിക്കന്‍ താല്പര്യത്തില് തന്നെയാവണമല്ലോ.
ഈ രണ്ട് സംഭവങ്ങളിലും - ആണവബില്ല് , ചില്ലറവ്യാപാര ബില്‍ - ഒരുപോലെ തെളിയുന്നത് ഇന്ത്യന്‍ നിയമനിര്‍മ്മാണ സംവിധാനം വിദേശ മൂലധനത്തിന്റെ താല്പര്യത്തിനൊത്ത് വളയുന്നതാണ്.അപ്പോള്‍ ചങ്ങാത്ത മുതലാളിത്വം ഇന്ത്യന്‍ മുതലാളിമാരുടെ താല്പര്യനിര്വഹണത്തിലൊതുങ്ങി നില്‍ക്കാതെ സാമ്രാജ്യത്വ മൂലധനത്തിന്റെ താല്പര്യനിര്വഹണത്തിലേക്ക് വളര്‍ന്നു നില്ക്കുന്നു എന്നര്‍ത്ഥം.
ഏത് ധനനിയമനിര്മ്മാണം നടത്തണം എന്ന് നിശ്ചയിക്കാനുള്ള അധികാരം പോലും പരമാധികാര ജനസഭയ്ക്കല്ല അമേരിക്കക്കാണ് എന്ന് തെളിയുകയാണിവിടെ.ഇനി ഒരു ഘട്ടത്തില്‍ പാരലമെന്ററി സംബ്രദായം അമേരിക്കന്‍ താല്പര്യത്തിലുള്ള ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന് വൈക്കുക, ആ നിമിഷം പാര്‍ലമെന്ററി സബ്രദായത്തെത്തന്നെ ഇന്ത്യന്‍ ഭരണാധികാരികള്‍ കൈയിഴിയുമെന്നതിന്റെ സൂചന കൂടി തരുന്നുണ്ട് ഈ അവസ്ഥ.
ചങ്ങാത്ത മുതലാളിത്വം ഭരണാധികാരവുമായി ചങ്ങാത്തം കൂടി മുതലാളിത്വം അതിന്റെ ലാഭം കൊഴുപ്പിക്കുന്ന സംവിധാനമാണ്.ഒറ്റയടിക്ക് അഞ്ചുലക്ഷം കോടി രൂപയുടെ കോര്‍പറേറ്റ് ബാദ്ധ്യത എഴുതിത്തള്ളിയ യു പി എ സര്‍ക്കാര്‍ ആ പ്രവൃത്തിയിലൂടെ ചങ്ങാത്ത മുതലാളിത്ത്വത്തിന്റെ ക്ലാസിക് ദൃഷ്ടാന്തമാണ് മുന്നോട്ട് വച്ചത്.
2004 - 2009 ഘട്ടത്തില്‍ 1,85,591 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിനുണ്ടാക്കിക്കൊണ്ട് കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിനായി ചില വന്‍ കമ്പനികള്‍ സ്വന്തമാക്കിയതും ഭരണാധികാരവുമായുള്ള ഇതേ ചങ്ങാത്തത്തിലൂടെയായിരുന്നു.1,76,663 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിക്കൊണ്ട് 2ജി സ്പെക്ട്രം ലൈസന്‍സ് ക്രമരഹിതമായി ചില പ്രിയ കമ്പനികള്‍ക്ക് വിതരണം ചെയ്തതിലൂടെ യു പി എ സര്‍ക്കാര്‍ തെളിയിച്ചത് ചങ്ങാത്ത മുതലാളിത്വത്തിന്റെ പുതുമേഘലകളാണ്.ജി എം ആര് ഗ്രൂപ്പിന് 50 ശതമാനം ഒഹരിയുള്ള “ഡയലിന്” (ഡല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് അതോറിറ്റി) 1,66,972 ക്കോടിയുടെ വഴിവിട്ട ആനുകൂല്യം നല്‍കുന്നതിലടക്കം പ്രതിഫലിച്ചുകണ്ടതും ഇതുതന്നെ.
ഒന്നാം യു പി എ മന്ത്രിസഭ വിശ്വാസവോട്ട് തേടിയ വേളയില്‍ അനില്‍ അംബാനിയും അമര്‍സിങ്ങും ചേര്‍ന്ന് രാഷ്ട്രീയാധികാരത്തിന്റെ ഇടനാഴികളില്‍ നടത്തിയ നീക്കങ്ങള്‍ ചങ്ങാത്ത മുതലആളിത്വത്തിന്റെ ജീര്‍ണ്ണമുഖം കാട്ടിത്തന്നു.നീരാ റാഡിയ ടേപ്പ് വിവാദത്തിലൂടെയാകട്ടെ ആര് മന്ത്രിയാകണം ഏത് മന്ത്രിക്ക് ഏത് വകുപ്പ് നല്‍കണം എന്നൊക്കെ നിശ്ചയിക്കുന്നത് പോലും പ്രധാനമന്ത്രിയല്ല മറിച്ച് മുകേഷ് അംബാനിമുതല്‍ ടാറ്റ വരേയുള്ള ബിസിനസ്സ് സിംഹങ്ങളാണെന്ന് വ്യക്തമായി.നീരാ റാഡിയ നടത്തിയിരുന്ന വൈഷ്ണവി കമ്യൂണിക്കേഷന്‍സിന്റെ ഗുണഭോക്താക്കളായിരുന്നല്ലോ ടാറ്റ ടെലിസര്‍വീസസും റിലയന്‍സ് ഗ്രൂപ്പും.ടേപ്പ് ചോര്ന്നതിനേതുടര്ന്ന് ടാറ്റായ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചന്വേഷിക്കാന് ക്യാബിനെറ്റ് സെക്രട്ടറിയായിരുന്ന ചന്ദ്രശേഖറെ പ്രധാനമന്ത്രി നിയോഗിച്ചതും ഇതിന്റെ ദൃഷ്ടാന്തമായി.ടേപ്പിലൂടെ വന്ന വിവരങ്ങള്‍ ജനാധിപത്യത്തെ ഉലയ്ക്കുന്നതിലായിരുന്നില്ല ടാറ്റയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിലായിരുന്നു പ്രധാനമന്ത്രിക്ക് ഉല്‍ക്കണ്ഠ .
പെട്രോള്‍ അടക്കമുള്ളവയുടെ വിലനിര്‍ണ്ണയാവകാശം എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കിയതു മുതല്‍ പെട്രോളിയം മന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് മുകേഷ് അംബാനിയാണ് എന്നു വന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുവരുന്ന ചങ്ങാത്ത മുതലാളിത്വം തെളിഞ്ഞൂ കാണാം.
മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാത്തമാണ് ക്രോണീ കാപിറ്റലിസത്തിന്റെ അടിസ്ഥാനം.ഈ ചങ്ങാത്തത്തിലൂടെ മൂലധനശക്തികളുടെ താല്പര്യം ഭരണാധികാരശക്തികളും ഭരണാധികാരശക്തികളുടെ താല്പര്യം മൂലധനശക്തികളും പാരസ്പര്യബോധത്തോടെ നിര്‍വഹിച്ചുകൊടുക്കുന്നു.മുതലാളിമാര്‍ക്ക് രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കാനുള്ള സൌകര്യം നിയമനിര്മ്മാണത്തിലൂടടക്കം ഭരണരാഷ്ട്രീയക്കാര്‍ നിര്‍വഹിച്ചു കൊടുക്കുന്നു.ഭരണരാഷ്ട്രീയം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സഹായഹസ്തം നീട്ടി ഭരണരാഷ്ട്രീയക്കാര്‍ ഓടിയെത്തുകയും ചെയ്യും.ഈ അവസ്ഥ ഒരു ഘട്ടം കടക്കുമ്പോള്‍ ഡെമോക്രസിയെ (ജനാധിപത്യം) പ്ലൂട്ടോക്രസി (plutocrasy - പണം കൊണ്ടുള്ള ഭരണം ) , ക്ലെപ്ടോക്രസി ( kleptocrasy- മോഷണം കൊണ്ടുള്ള ഭരണം) എന്നിവ ആരുമറിയാതെ പകരം വൈക്കുന്നു.ഈ അവസ്ഥയിലേക്കാണിന്ന് ഇന്ത്യ കടന്നെത്തുന്നത്.രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള മുതലാളിത്തത്തിന്റെ പകല്‍കൊള്ള.
ReplyDeleteകൊള്ളാം... :)
ReplyDelete